About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

SPB -

 ഒരാൾ ശബ്ദം കൊണ്ട് എങ്ങനെയാണ് പ്രിയപ്പെട്ടതാവുന്നത്?

സരോജക്കാളുടെ വീട്ടിൽ നിന്നുമുയർന്ന കോയമ്പത്തൂർ വാനൊലി നിലയത്തിൽ നിന്നുമാണ് അരൂപിയായ ആ ശബ്ദം എന്നിൽ ആദ്യമായി ആസ്വാദനത്തിന്റെ വിത്തുപാകിയത്.
കിണറ്റുകരയിൽ ഉറക്കം തൂങ്ങിയിരുന്ന് പല്ലുതേക്കുന്ന നേരത്ത് പുള്ളിക്കോഴിയുടെ മുട്ട വിരിഞ്ഞോ എന്ന് എത്തിച്ചു നോക്കുമ്പോഴാവും "സിപ്പിയിരുക്കുത് മുത്തുമിരുക്കുത് തിറന്ത് പാർക്ക നേരം വന്തെടീ രാജാത്തി" എന്നാരോ പറയുന്നത്.
കുളിച്ചു കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ "അഴകേ പൊന്നുമണി.. സിരിച്ചാൽ വെള്ളിമണി " എന്നാരോ കൊഞ്ചുമ്പോൾ അത് എന്നെത്തന്നെയാണെന്ന് കരുതും.
ആദ്യമായൊരു മുഖം ഉറക്കം കെടുത്തുമ്പോഴും കേട്ടു "പെഹ്ലാ പെഹ്ലാ പ്യാർ ഹേ.. പെഹലി പെഹലി ബാർ ഹേ" എന്ന് !
"സുന്ദരി കണ്ണാലൊരു സെയ്തി സൊല്ലടീ" എന്ന് പറഞ്ഞാൽ "എന്നെയേ തന്തേൻ ഉനക്കാകെ" എന്നല്ലാതെ എന്ത് മറുപടി പറയും!
"വണ്ണം കൊണ്ട വെണ്ണിലവേ വാനം വിട്ട് വാരായോ" എന്ന് സങ്കടപ്പെട്ട് നിന്നിലേക്കെത്താൻ എനിക്ക് ഏണിയില്ലല്ലോ എന്ന് വിരഹത്തിൽ ഏങ്ങുമ്പോൾ കൂടെ കരയാനല്ലേ തോന്നുക!
കണ്ണുക്കുൾ നീ താൻ കണ്ണീരിലും നീയാണെന്നും, ഞാൻ ഒരു ചിത്രകാരനാണെന്നറിഞ്ഞും എന്റെ കണ്ണുതന്നെ എന്താണ് ആവശ്യപ്പെടുന്നതെന്നും ഉന്നൈ നിനൈച്ചെ പാട്ടുപടിച്ചേ എന്നും കരയുന്ന കാതലനെ ആരാണ് പ്രണയിക്കാതിരിക്കുക !
കടൽക്കരയിൽ തനിയെ നടക്കുമ്പോൾ അരികിലൂടെ ആരോ ശ്വാസം മുട്ടെ പാട്ടുപാടി കിതച്ചു നിന്ന് ചിരിക്കുമ്പോൾ കൂടെച്ചിരിച്ചുപോവാനേ കഴിയൂ.
സ്വപ്നത്തിൽ വന്ന് "ഇന്നും എന്നൈ എന്ന സെയ്യ പോകിറായ് അന്പേ " എന്നുചോദിച്ചു ഇക്കിളി കൂട്ടുകയും നിലാവിനെ കൂട്ടുവിളിച്ച് പിന്നെയും പ്രണയമഴ പെയ്യിക്കുന്നതും നിന്റെ സാന്നിദ്ധ്യം എനിക്ക് "തായ് മടി " പോലെ പ്രിയമെന്ന് പറയുന്നതും കേൾക്കാതിരിക്കാനാവില്ല.
"ജിയെ തോ ജിയെ കൈസേ ബിനാ ആപ് കെ.." എന്ന് പാടുമ്പോൾ തെളിയുന്നത് നമ്മുടെ പ്രിയമുഖമായാലും കേൾക്കുന്നത് അതേ സ്വരമാവും.
നിനക്കും എനിക്കുമിടയിൽ "കൈസാ ഹേ യെ ബന്ധൻ" എന്ന് എത്രയോ തവണ ചോദിക്കുമ്പോഴും മനസ്സിൽ കേൾക്കുന്നത് ആ ശബ്ദമായിരുന്നു.
ഈലോകം ഉപേക്ഷിച്ചുപോകുന്നവരോട്, ഈരേഴുപതിനാലു ലോകങ്ങൾ കാണാൻ ഇവിടെ നിന്നുപോയവരോട് അവിടെ മനുഷ്യരും മതങ്ങളുമൊക്കെ ഉണ്ടോ എന്ന് തത്വചിന്ത ഉണർത്താനും തളർന്നുപോവുന്ന അവസരങ്ങളിൽ കൈപിടിച്ചുയർത്താനും ആ സ്വരമെത്തി.
ഇതിനിടയിലെപ്പോഴോ ആ സ്വരത്തിനൊരു മുഖമുണ്ടായി. രൂപമുണ്ടായി. ഒരു കലാകാരനുവേണ്ട ഗുണങ്ങളുടെ മൂർത്തിമദ്ഭാവമായി അനുകരണീയനായി.
ഓരോ മനുഷ്യായുസിന്റെയും സുഖദുഃഖങ്ങൾക്ക് പശ്ചാത്തലസംഗീതമൊരുക്കിയ ദേഹം മറഞ്ഞുപോയാലും സംഗീതമായി എന്നും മലരുമെന്ന് ഉറപ്പ് തന്നിട്ട് പോയ മഹാത്മാവേ.. സംഗീതത്തിന്റെ മാത്രമല്ല മാനവികതയുടെ തന്നെ പര്യായമായ അങ്ങയെ അനുസ്മരിക്കാൻ പോലും അർഹതയില്ലെന്ന് എളിമയോടെ ഓർക്കുമ്പോഴും അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതും ആ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞതിലും അഭിമാനിക്കട്ടെ.
അഞ്ജലി... അഞ്ജലി... പുഷ്പാഞ്ജലി🙏🏼🙏🏼❤️❤️

No comments: