About Me

My photo
A person who loves to read, write, sing and share thoughts.

Friday, November 21, 2008

മോക്ഷം

അയാള്‍ ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും രാജേട്ടന്‍ ആയിരുന്നു. അയാളുടെ പൂര്‍ണനാമം എന്തെന്നോ അയാള്‍ എവിടെ നിന്നും വന്നെന്നോ ആരും തിരക്കിയില്ല. മീനുക്കുട്ടി കൈക്കുഞ്ഞായിരിക്കുമ്പോഴായിരുന്നു രാജേട്ടന്‍ ആ നാട്ടിലെത്തി അവളുടെ വീടിന്‍റെ മുന്നിലെ ഒറ്റമുറിക്കടയില്‍ താമസമായത്. ഒരു കാലിനു ശേഷി ഇല്ലാത്ത, കഷ്ടിച്ച് അഞ്ചടി മാത്രമുള്ള ആ കുഞ്ഞുമനുഷ്യന്‍ മീനുക്കുട്ടിയുടെ രാജേട്ടമാമയായി. നാട്ടുകാര്‍ക്ക് തന്നാലാവുന്ന ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുത്തും തിരിച്ചു കിട്ടുന്ന കൊച്ചു കൊച്ചു കാരുണ്യം കൊണ്ടും ജീവിച്ചുപോന്ന രാജേട്ടന്‍ ഇടക്കിടെ ആരോടും പറയാതെ എങ്ങോട്ടോ പോവുമായിരുന്നു. മാസങ്ങളോളം നീണ്ട യാത്രകളുടെ അവസാനം മീനുക്കുട്ടിക്ക് മുത്തുമാലകളും അമ്പലത്തിലെ പ്രസാദവുമായി തിരിച്ചെത്തി.

തന്‍റെ കുറിയ ശരീരത്തില്‍ അസുഖങ്ങള്‍ക്ക് തങ്ങാനിടമുണ്ടാവില്ല എന്ന് ചിരിയോടെ പറഞ്ഞിരുന്ന രാജേട്ടന് ഒരിക്കല്‍ കലശലായ വയറുവേദന വന്നു. നാണുവൈദ്യരുടെ കഷായത്തിനും മെഡിക്കല്‍ റെപ്പ് രമേശന്റെ വേദന സംഹാരികള്‍ക്കും അടങ്ങാതെ വന്നപ്പോള്‍ മീനുക്കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആരുടെയോ സൈക്കിളിനു പിന്നിലിരുന്നു രാജേട്ടന്‍ പോയി. പരിശോധനകള്‍ക്കൊടുവില്‍ നാട്ടുകാരന്‍ കൂടിയായ ഡോക്ടര്‍ ചോദിച്ചു,

"മര്യാദക്ക് ഭക്ഷണമൊന്നും കഴിക്ക്ണില്ല്യെ രാജേട്ടാ... ഇനിയീ ഊരുചുറ്റല്‍ ഒക്കെ നിര്‍ത്തി മരുന്നും ആഹാരോം മുടങ്ങാണ്ട് കഴിച്ചോളൂ ട്ട്വോ.. "

ഡോക്ടറിനു ഒരു വിളറിയ ചിരി മാത്രം സമ്മാനിച്ച്‌ തിരിച്ചു പോന്നു രാജേട്ടന്‍.

വൈകുന്നേരം ജോലികഴിഞ്ഞെത്തിയ അച്ഛന്‍ മീനുക്കുട്ടിയുടെ അമ്മയോട് പറഞ്ഞു." മോഹന്‍ ഡോക്ടറെ വഴിക്ക് വെച്ചു കണ്ടിരുന്നു.. മൂപ്പര്‍ക്ക് വയറ്റില് ഇത്തിരി സീര്യസാ.. പുണ്ണ് പഴകീന്ന്...! വേദന മാറ്റാനുള്ള ഗുളിക മാത്രേ കൊടുത്തുള്ളൂത്രേ.."

അന്ന് രാത്രി ഒറ്റമുറിക്കടയുടെ പലകകള്‍ പലവട്ടം നീക്കപ്പെടുന്നതിന്റെ ശബ്ദം മീനുക്കുട്ടി കേട്ടു. വിളിച്ചന്വേഷിച്ച അച്ഛന്, വേദന താങ്ങാനാവാതെ വരുമ്പോള്‍ ആല്‍ത്തറയില്‍ കാറ്റു കൊള്ളാന്‍ പോവുകയാണെന്ന് മറുപടി കിട്ടി.

പിറ്റേന്ന് രാജേട്ടന്റെ അസുഖവിവരമറിഞ്ഞ് സഹായവാഗ്ദാനങ്ങളുമായി നാട്ടുകാരില്‍ പലരുമെത്തി. സ്കൂളില്‍ പോവാനിറങ്ങിയ മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ ബെഞ്ചില്‍ ചുരുണ്ടു കിടക്കുന്ന രാജേട്ടന്റെ സന്തതസഹചാരിയായ തുണിസഞ്ചിയില്‍ ഗുളികകള്‍ തിരക്കിയപ്പോഴും മറ്റുള്ളവര്‍ക്ക് സമ്മാനിച്ച വിളറിയ ചിരി അയാള്‍ അവള്‍ക്കും നല്കി. അയാളെ ശകാരിക്കാന്‍ അവകാശമുള്ള ഏക വ്യക്തി അവളായതിനാല്‍ എന്തൊക്കെയോ കുറെ പറഞ്ഞുകൊണ്ട് തലയിണക്കീഴില്‍ നിന്നും മരുന്ന് ചീട്ട്‌ തപ്പിയെടുത്തു പുറത്തേക്ക് നടക്കുന്ന അവളെ അയാള്‍ നിസ്സംഗതയോടെ നോക്കി കിടന്നു.

പരീക്ഷ അടുത്തതിനാല്‍ വൈകി ഉറങ്ങാന്‍ കിടന്നിരുന്ന മീനുക്കുട്ടി അന്നും രാജേട്ടന്റെ വാതിലിന്റെ ശബ്ദം കേട്ടു. വേദനകളില്ലാത്ത ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് എപ്പോഴോ അവളുറങ്ങി.

രാവിലെ പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ അമ്മിണിയമ്മ വെള്ളത്തില്‍ പൊങ്ങിക്കിടന്ന കാവിമുണ്ടും ഒറ്റ ചെരുപ്പും കണ്ടു നിലവിളിച്ചുകൊണ്ട് ഗ്രാമത്തെ ഉണര്‍ത്തി. മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ നിന്നും പുറത്തുവരാതെ അമ്മയെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ തേങ്ങി. എല്ലാത്തിനും മൂകസാക്ഷിയായി കിണറ്റുകരയില്‍ ഒരു ഊന്നുവടി മാത്രമിരുന്നു.

Tuesday, November 18, 2008

അവള്‍ പറയാനിരുന്നത്

മാസങ്ങള്‍ക്ക് മുന്പ് വടക്കേ ഇന്ത്യയില്‍ കൊല്ലപ്പെട്ട ആരുഷി എന്ന പെണ്‍കുട്ടി ആണ് ഇതെഴുതാന്‍ എനിക്ക് പ്രചോദനമായത്. ലോകത്തിലെ ഒരു പിതാവിനും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താനാവാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


എന്‍റെ അച്ഛന്..

ഇവിടെ നിന്ന് അങ്ങോട്ടേക്ക് ഏത് മാര്‍ഗമാണ് കത്തയക്കെണ്ടതെന്നറിയില്ല.. പണ്ടെന്നോ അച്ഛന്‍ പറഞ്ഞുതന്ന കഥകളിലെ മേഘസന്ദേശം ഞാന്‍ ഇക്കുറി ശ്രമിച്ചുനോക്കാം... ഇവിടെ എന്‍റെ മുന്നില്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലത്തെ മേഘങ്ങള്‍ ആണ്.. അതിനിടയിലൂടെ ഞാന്‍ മനോഹരമായ ഭൂമി കാണുന്നു.. ഈ ലോകം നമ്മുടെ ഭൂമിയെക്കാള്‍ സുന്ദരമാണെന്നു പറയുന്നു ഇവിടുള്ളവര്‍.. പക്ഷെ നമ്മള്‍ ഒന്നിച്ചുകണ്ടിരുന്ന കാഴ്ച്ചകളോളം വരില്ല ഈ സൌന്ദര്യമൊന്നും... അവിടെ നിന്നും കാണാന്‍ കഴിയാതിരുന്ന പലതും ഇവിടെയിരുന്നു കാണാം... ചന്ദ്രനിലെ കറുത്ത കലകള്‍ പോലെ മനുഷ്യമനസ്സിലെ ദുഷ്ടത ഞാന്‍ കാണുന്നു. മനോഹരമായ ചിരിക്കു പിന്നില്‍ മറച്ചുവെയ്ക്കപ്പെട്ട കുടിലതകള്‍ കാണാന്‍ കഴിയുന്നു...

എത്ര സുന്ദരമായിരുന്നു നമ്മുടെ ജീവിതം, അല്ലെ അച്ഛാ..? അമ്മയും ഞാനും അച്ഛനും.. എന്തിനായിരുന്നു അവര്‍ അത് നമ്മളോട് ചെയ്തത്?നമ്മുടെ ഏത് തെറ്റിന്റെ ശിക്ഷയായിരുന്നു അത്? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസിലാവുന്നില്ല... ശ്വാസം കിട്ടാതെ പ്രാണന്‍ ഇല്ലാതാവുന്നതിന്റെതിനേക്കാള്‍ കൂടുതല്‍ വേദന ഞാന്‍ അനുഭവിച്ചത് എല്ലാവരും എന്‍റെ അച്ഛനെ പഴിക്കുന്നത് കണ്ടപ്പോഴായിരുന്നു.. ഒരു നിമിഷം എനിക്ക് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലെന്ന്... സത്യം എല്ലാവരോടും തുറന്നു പറയാന്‍ ഒരവസരം കിട്ടിയിരുന്നെങ്കിലെന്നു വല്ലാതെ കൊതിച്ചുപോയി...

അച്ഛന്‍ ഓര്‍ക്കുന്നില്ലേ എന്‍റെ കുട്ടിക്കാലം? എന്‍റെ ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു ചെയ്തിരുന്നത്? എന്‍റെ ഉടുപ്പുകള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ അമ്മ വാങ്ങുന്നതുപോലും തൃപ്തിയാവാതെ അച്ഛന്‍ നോക്കി വാങ്ങിയിരുന്നത്.. എത്ര തിരക്കിനിടയിലും എനിക്കായി സമയം കണ്ടെത്തി, എന്‍റെ കുഞ്ഞു തമാശകള്‍ പോലും ആസ്വദിക്കുകയും ഞാന്‍ കരഞ്ഞപ്പോഴൊക്കെ ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത്.. ആദ്യമായി ഒരു ആണ്‍കുട്ടി കണ്ണിറുക്കി കാണിച്ചത് വന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ കളിയാക്കിയതും ഞാന്‍ പിണങ്ങിയതും... പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ മടിച്ച എന്നെ മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തിയിരുന്നത്... രാവിലെ നടക്കാനിറങ്ങുമ്പോള്‍ എന്‍റെ സൌകര്യത്തിനു വേണ്ടി വേഗത കുറച്ചു നടന്നിരുന്നത്.. അമ്മയോട് പിണങ്ങി അത്താഴം കഴിക്കാതെ കിടന്നപ്പോള്‍ ഞാനും കഴിക്കില്ലെന്ന് പറഞ്ഞു എന്നെ തോല്‍പ്പിച്ചത്.. പരീക്ഷാക്കാലങ്ങളില്‍ ജോലിത്തിരക്കിനിടയിലും എനിക്കുവേണ്ടി രാത്രി ഉറക്കമിളച്ചു കൂടെയിരുന്നിരുന്നത്.. എന്‍റെ സ്കൂളിലെ പരിപാടിക്ക് വേണ്ടി ഞാന്‍ സാരി ഉടുത്ത ദിവസം എന്നെ നിറകണ്ണുകളോടെ നോക്കിനിന്നപ്പോള്‍ ഞാനും അമ്മയും ചേര്‍ന്ന് കളിയാക്കിയത്.. അന്ന് അച്ഛമ്മയുടെ മുഖമാണെനിക്കെന്നുപറഞ്ഞു ചേര്‍ത്തുപിടിച്ചപ്പോള്‍ എനിക്കും ചെറുതായി സങ്കടം വന്നു..

ഇതൊക്കെ ഞാന്‍ ഇനി ആരോടാണ് പറയുന്നത്? ഇവിടെ എന്‍റെ ചുറ്റുമുള്ള മേഘങ്ങള്‍ എന്‍റെ വാക്കുകള്‍ മഴയായി ഭൂമിയില്‍ പെയ്യിച്ചിരുന്നെങ്കില്‍... ഒന്നു നുള്ളിനോവിക്കാന്‍ പോലും ശക്തിയില്ലാത്ത എന്‍റെ അച്ഛന് ഒരിക്കലും എന്നെ കൊല്ലാനാവില്ല എന്ന് ഉറക്കെ ഉറക്കെ ഞാന്‍ ഇവിടുന്നു വിളിച്ചുപറഞ്ഞു.. എന്‍റെ ശബ്ദം മേഘങ്ങളില്‍ തട്ടി പ്രതിധ്വനിച്ചു എങ്കിലും താഴേക്ക് പോയതേയില്ല.. ഞാന്‍ ഉറക്കെ കരഞ്ഞു.. എന്‍റെ കണ്ണുനീര്‍ ആരും കണ്ടില്ലാ.. അവര്‍ അച്ഛനെ പലരീതിയിലും പീഡിപ്പിച്ചു കുറ്റസമ്മതം നടത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അച്ഛനനുഭവിച്ച വേദനകള്‍ എനിക്കുതന്നിരുന്നെങ്കിലെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.. ഇതാണോ അമ്മൂമ്മ പറയാറുള്ള സുകൃതക്ഷയം? കഴിഞ്ഞ ഏതെങ്കിലും ജന്മത്തില്‍ നമ്മളാരെങ്കിലും എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടാവുമോ?

ഇന്നുവരെ വിശ്വസിക്കാതിരുന്ന ജന്മാന്തരബന്ധങ്ങള്‍ സത്യമായെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു... അടുത്ത ജന്മത്തിലും ഈ അച്ഛന്‍റെ മകളായി തന്നെ ജനിച്ചു എനിക്ക് കിട്ടിയ സ്നേഹം മുഴുവനും ഇരട്ടിയായി തിരിച്ചുതന്ന്‍ മതിയാവോളം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിമാത്രം...

Friday, November 7, 2008

വിസ്മയചാരുത

ഒരു അവധിദിവസം പ്രഭാതഭക്ഷണം വാങ്ങാനായി മെസ്സിലേക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിലെ നീണ്ട കോലന്‍മുടിയും ഇരുനിറവുമുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ ആദ്യമായിക്കണ്ടത്. അവള്‍ അവിടെ എത്തിയിട്ട് നിമിഷങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പുറത്തെവിടെക്കോ ദൃഷ്ടികളൂന്നി മുന്നിലെ ബാഗില്‍ എന്തോ തിരയുന്നതായാണ് എനിക്ക് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. നീണ്ട പീലികളുള്ള അവളുടെ കറുത്ത കണ്ണുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റുകൂട്ടുകാരോട് കുശലം ചോദിച്ച് അവരുടെ മുറിയിലേക്ക് കയറി ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവള്‍ പേരുപറഞ്ഞുവെങ്കിലും വിദൂരതയിലേക്കുള്ള നോട്ടം പിന്‍വലിച്ചതെയില്ല എന്നത് വിചിത്രമായി തോന്നി. ഞായറാഴ്ചയിലെ 'സ്വാദിഷ്ടമായ' തക്കാളിസാദത്തെ ഓര്‍ത്തുകൊണ്ട്‌ അതുവാങ്ങുന്നത് പിന്നത്തേക്കാക്കി ഞാന്‍ അവിടെ അടുത്ത കട്ടിലില്‍ ഇരുന്നു. അവള്‍ ഒരുപാടു കാര്യങ്ങള്‍ വേഗത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു.


രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിരുന്ന കര്‍ണാടകക്കാരിയായ ചാരുലത ചെന്നൈയില്‍ എത്തിയത് കേന്ദ്രസര്‍കാര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായിട്ടായിരുന്നു. ഇതൊക്കെ സംസാരിക്കുമ്പോഴും എന്തൊക്കെയോ ജോലികളില്‍ വ്യാപൃതയായിരുന്നതിനാല്‍ അവളുടെ മുഖം എനിക്കഭിമുഖമായി വന്നതേയില്ല. വീണ്ടും കുനിഞ്ഞ്‌ ഒരു ഫയല്‍ എടുത്ത് എനിക്കുനേരെ നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു,

"നാളെ എനിക്ക് എടുക്കേണ്ട സെമിനാര്‍ ഇതാണ്"

അന്ധര്‍ക്കുള്ള ബോധവല്‍ക്കരണത്തെ കുറിച്ച് ഇംഗ്ലീഷിലും അന്ധലിപിയിലും എഴുതിയിരുന്ന കടലാസുകള്‍ കണ്ടു അവിശ്വസനീയതോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ മാത്രമാണ് ആ കരിനീലമിഴികള്‍ ചാരുവിനു ചാരുത മാത്രം പകരാനുള്ളതായിരുന്നുവെന്ന് ഞാനറിഞ്ഞത്. കുറച്ചുനേരത്തേക്ക് നിശബ്ദയായിപ്പോയ എന്നോട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു,

"ഒരു അന്ധയായതില്‍ എനിക്ക് വിഷമമൊന്നും തോന്നാറില്ല.. എപ്പോഴെങ്കിലും ഒരു താങ്ങ് വേണമെന്നു തോന്നിയപ്പോഴൊക്കെ എന്‍റെ രക്ഷിതാക്കള്‍ എന്നോടൊപ്പം നിന്നിട്ടുണ്ട്. എന്‍റെ അച്ഛന്‍ എന്നെ ഒരിക്കലും വൈകല്യമുള്ളവളായി മാറ്റിനിര്‍ത്തിയിട്ടില്ല. മറ്റു സഹോദരങ്ങളോടൊപ്പം വളര്‍ത്തുകയും സ്വയംപര്യാപ്തയാക്കുകയും ചെയ്തു. .."

അവളോട്‌ യാത്രപറഞ്ഞു അവിടെനിന്നും ഇറങ്ങി ഭക്ഷണം വാങ്ങാന്‍ പോലും മറന്നു മുറിയിലെത്തിയ എന്‍റെ മനസിലെ പല ധാരണകളും തകര്‍ന്നു വീഴുകയായിരുന്നു. അന്ന് വൈകുന്നേരം വീണ്ടും ചാരുവിനെ സന്ദര്‍ശിക്കാതിരിക്കാനായില്ല. എന്നെ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് എന്‍റെ കാല്‍പ്പെരുമാറ്റം കേട്ടമാത്രയില്‍ പേരു വിളിച്ചു സ്വാഗതം ചെയ്തു അവള്‍. ഞങ്ങള്‍ വളരെ പെട്ടെന്ന് സൌഹൃദത്തിലായി. വളരെ അനായാസമായി ആംഗല ഭാഷ കൈകാര്യം ചെയ്തിരുന്ന അവള്‍ക്കു സിനിമ, പുസ്തകങ്ങള്‍, ഗാനങ്ങള്‍ എന്നിവയെ പറ്റിയെല്ലാം പറയാനുണ്ടായിരുന്നു. സ്വന്തം കവിത തരക്കേടില്ലാത്ത ഈണത്തില്‍ ചിട്ടപ്പെടുത്തി അവള്‍ പാടി. അര്‍ത്ഥമറിയില്ലെങ്കിലും ആ കന്നഡഗാനം ഞങ്ങള്‍ക്ക് ആസ്വാദ്യകരമായിരുന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു രാവിലെ എന്‍റെ മുറിയുടെ വാതില്‍ക്കല്‍ ചാരുലതയെത്തി, വിട പറയാന്‍. അവള്‍ക്ക് സര്‍ക്കാര്‍വക താമസസൌകര്യം ശരിയായിരുന്നു. മഞ്ഞ ചുരിദാറില്‍ അവളേറെ സുന്ദരിയാണെന്ന് എനിക്കുതോന്നി. എന്‍റെ മനസ് വായിച്ചിട്ടെന്നപോലെ പതിവുപുഞ്ചിരിയോടെ അവള്‍ മൊഴിഞ്ഞു,

"മഞ്ഞനിറം എനിക്ക് നല്ല ചേര്‍ച്ചയുണ്ടല്ലേ.. എന്‍റെ അച്ഛന് ഒരുപാടിഷ്ടമാണിത്. "

പിന്നീടൊരിക്കലും കാണണോ അറിയാനോ കഴിഞ്ഞിട്ടില്ലെങ്കിലും തന്‍റെ ആത്മവിശ്വാസവും സ്ഥൈര്യവും ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടും സഹജീവികള്‍ക്ക് പകര്‍ന്നുകൊണ്ട് ഒരിക്കലും മായാത്ത പുഞ്ചിരിയുമായി എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാവും അവളെന്ന് ഞാന്‍ വിശ്വസിക്കുന്നു.