About Me

My photo
A person who loves to read, write, sing and share thoughts.

Thursday, July 31, 2014

ചെന്നൈഡയറിയിലെ മറ്റൊരു താള്


 
ബഹുമാനത്തിന്റെയും കരുണയുടെയും കാര്യത്തിൽ മാത്രമല്ല പ്രണയാന്ധതയുടെ കാര്യത്തിലും മലയാളികളെക്കാൾ മുന്നിലാണ് തമിഴന്മാർ. ചില തമിഴ് സിനിമകളിൽ പ്രണയിനിക്ക് വേണ്ടി നായകൻ ചെയ്യുന്ന ത്യാഗങ്ങൾ കാണുമ്പോൾ നമുക്ക് പുച്ഛമോ അത്ഭുതമോ  തോന്നുമെങ്കിലും  അതുപോലുള്ള പ്രണയാനുഭവങ്ങൾ അവിടെ ഉണ്ടാവാറുണ്ട് എന്നതാണ് സത്യം.

എന്റെ കൂടെ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന മധുര സ്വദേശിനി കസ്തൂരിയുടെ അനുജൻ ശിവ അത്തരത്തിലൊരു പ്രണയത്തിൽ ആയിരുന്നു, ഏഴാം ക്ലാസ്സ്‌ മുതൽ. പത്തുകഴിഞ്ഞപ്പോൾ പെണ്‍കുട്ടിയെ വീട്ടുകാർ തുടർന്ന് പഠിപ്പിച്ചില്ല. ശിവ ഐടിഐ പഠിച്ചു വരുമ്പോഴേക്കും അവളെ 'മുറൈമാമൻ' കെട്ടിക്കൊണ്ടുപോയി. മധുരൈവീരരായ വീട്ടുകാരുടെ വാളിൻ തലപ്പത്ത് പ്രിയതമനെ കാണാൻ വയ്യാഞ്ഞിട്ടാവാം അവൾ മിണ്ടാതെ തലകുനിച്ചത്.
എന്തായാലും ചെക്കൻ തളർന്നുപോയി. കരച്ചിലായി, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യാശ്രമം  വരെയെത്തി. ഒടുവിൽ പരിചയക്കാരാരോ സിങ്കപ്പൂരിൽ ശരിയാക്കിയ ജോലിക്കും പോവാൻ വിസമ്മതിച്ചപ്പോൾ അവൾ എന്നോട് അവനെയൊന്ന് ഗുണദോഷിക്കാൻ ഏൽപ്പിച്ചു.
ഹോസ്റ്റലിലെ ഫോണിലേക്ക് ശിവ വിളിച്ചപ്പോൾ അവൾ എന്റെ കയ്യിൽ തന്നു. ആദ്യമായിട്ടായിരുന്നു ഞാൻ അവനോട് സംസാരിക്കുന്നത്. കൌമാരക്കാരന്റെ ഇടർച്ചയുള്ള സ്വരം അവന്റെ മാനസികാവസ്ഥയെ കാണിക്കുന്നതായിരുന്നു. പക്ഷെ എന്നെ അതിശയിപ്പിച്ചു കൊണ്ട്  ചിരപരിചിതനെപോലെ ഓരോ വാചകങ്ങൾക്കൊടുവിലും ബഹുമാനസൂചകമായി "അക്ക" എന്ന് ചേർത്ത് എന്റെ കുശലാന്വേഷണങ്ങൾക്ക് മറുപടി തന്നു.
ആരെയെങ്കിലും ഉപദേശിക്കാൻ അർഹയല്ല എന്ന് സ്വയമൊരു തോന്നലുള്ളതുകൊണ്ടാവാം  പ്രണയക്കാര്യം ഒന്നും ചോദിച്ചില്ല. കസ്തൂരിയുടെ കണ്ണുരുട്ടൽ അധികരിച്ചപ്പോൾ തെല്ലു മൌനത്തിനുശേഷം സിങ്കപ്പൂർ പോവുന്നില്ലേ എന്നുമാത്രം ചോദിച്ചു.  മറുവശത്ത്‌ നീണ്ട നേരത്തെ നിശബ്ദതയ്ക്കൊടുവിൽ  അടഞ്ഞ സ്വരത്തിൽ മൂളൽ വന്നു. അവന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിൽ ഒരനിയൻ ജനിച്ച് ആ സംഭാഷണങ്ങൾക്കിടയിൽ വളർന്ന് ഒരു പൊടിമീശക്കാരനായി തലതാഴ്ത്തിനിന്നു. കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. വലിയ ജോലിക്കാരനായി കാണാൻ ഈ ചേച്ചിക്കും സന്തോഷമാണ് എന്നുമാത്രം പറഞ്ഞ്  ഫോണ്‍ കൈമാറിയിട്ട്‌ വെറുതെയിരുന്നു.

അടുത്തുതന്നെ കസ്തൂരിക്ക് മധുരയിൽ തന്നെ ജോലി ശരിയാവുകയും അവൾ ഒരു മേൽവിലാസമോ നമ്പരോ തരാതെ പോവുകയും ചെയ്തു.

കുറെ നാളുകൾക്കുശേഷം ഹോസ്റ്റലിൽ എനിക്കൊരു കാൾ.. മറുവശത്ത് ശിവ! സിങ്കപ്പൂരിൽ നിന്നും! ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ഞാൻ വിളിച്ചതും വിഷമങ്ങൾ ഒന്നോർമ്മിപ്പിക്കുക കൂടി ചെയ്യാതെ സംസാരിച്ചതുമാണ് അവനെ അതിശയിപ്പിച്ചതും തീരുമാനമെടുക്കാൻ സഹായിച്ചതും എന്നവൻ പറയുമ്പോൾ എനിക്കത്ഭുതമായിരുന്നു. അവധിക്കു വരുമ്പോൾ ചെന്നൈയിൽ വന്ന് എന്നെ കാണുമെന്ന് വികാരനിർഭരനായി ഉറപ്പുതന്നപ്പോൾ ഇടറിപ്പോയത് എന്റെ സ്വരമായിരുന്നു.  

കുറച്ചു മാസങ്ങൾക്കുള്ളിൽ ഞാൻ ചെന്നൈ വിട്ടു. എങ്കിലും എനിക്കുറപ്പാണ് ആ ഹോസ്റ്റൽ പടിക്കൽ ഒരന്വേഷണമോ ഒരു ഫോണ്‍ വിളിയോ എന്നെത്തേടിയെത്തിയിരിക്കും ഒരിക്കലെങ്കിലും.
 
ചില ബന്ധങ്ങൾ അങ്ങനെയാണ്. കാഴ്ചക്കും കേൾവിക്കുമപ്പുറം മൌനത്തിനുപോലും സംവദിക്കാനാവും.

Tuesday, July 15, 2014

'മിന്നലേ....'യും മാറ്റിനിയും പിന്നെ ഞങ്ങളും


ദക്ഷിണേന്ത്യയിലെ തരുണീമണികളുടെ ഹൃദയത്തില്‍ 'അലൈപായിച്ച' നായകന്‍റെ രണ്ടാമത്തെ പടം ഇറങ്ങിയ സമയം. അയാളുടെ "വസീഗരാ" ടീവിയില്‍ വന്നാല്‍ ഹോസ്റ്റലിലെ മിക്ക സുന്ദരിമാരും ഓടിയെത്തി മുന്‍ നിരയില്‍ സ്ഥാനം പിടിക്കുമായിരുന്നു.

ശനിയാഴ്ചത്തെ അത്താഴം കഴിഞ്ഞുള്ള സല്ലാപത്തിനിടയിലായിരുന്നു സഹവാസിക്ക് തലയ്ക്കുള്ളില്‍ ബള്‍ബ് കത്തിയത്.

"നമുക്കു വടപളനിയിലുള്ള തീയറ്ററില്‍ പോയാലോ? കഴിഞ്ഞതവണ ആ മാനേജര്‍ ചേട്ടനെ സോപ്പിട്ടു ടിക്കറ്റ് മേടിച്ചില്ലേ.. അതുപോലെ നമുക്കു നേരത്തെ ചെന്നു ടിക്കറ്റ് വാങ്ങി വെക്കാം?"

ഉടനെ മറ്റൊരു കൂട്ടുകാരി ഏറ്റുപിടിച്ചു, "ശരിയാ.. തിരക്ക് കുറയുമ്പോ വന്നാല്‍ മതീന്ന് പറഞ്ഞിരുന്നു അയാള്‍"
അങ്ങനെ അവളുടെ കൈനെറ്റിക് ഹോണ്ടയിൽ അവര്‍ രണ്ടുപേരും കൂടി നേരത്തെ പോയി ടിക്കറ്റ് വാങ്ങി വെക്കാമെന്നു തീരുമാനത്തിലെത്തി.

പിറ്റേന്ന് ഞായർ.. പ്രാതല്‍ കഴിഞ്ഞ് അവരിറങ്ങിയ ഉടനെ ഞാന്‍ തലമുടിയില്‍ ഒരു മൈലാഞ്ചിപ്രയോഗമൊക്കെ നടത്തി പഴയകാലനായികമാരെ പോലെ മുടി പൊക്കിക്കെട്ടി, ഒരാഴ്ചത്തെ വസ്ത്രങ്ങള്‍ കഴുകിയിടാന്‍, എന്‍റെ ഊഴം കാത്ത് (ഞായറാഴ്ച അലക്കുകല്ലിനു ഒഴിവുണ്ടാവാറില്ല) മുന്‍വശത്ത് ടെലിവിഷന്റെ മുന്നില്‍ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ഫോണ്‍. അങ്ങേത്തലയ്ക്കല്‍ ആഹ്ലാദത്തിന്‍റെ സ്വരം,
"ഡീ, ടിക്കറ്റ് കിട്ടി! നീ ഞങ്ങള്‍ക്കുള്ള ചോറ് കൂടി വാങ്ങി, റെഡിയായിരിക്ക്. കഴിച്ചയുടനെ ഇറങ്ങിയാലെ സമയത്തിനെത്താന്‍ പറ്റൂ."

ഏത് സിനിമയും ആദ്യ ആഴ്ചതന്നെ കണ്ടു വിപ്ലവം സൃഷ്ടിക്കാറുള്ള അവിടത്തെ താരങ്ങളെ ടീവിയുടെ മുന്നില്‍ കണ്ടപ്പോള്‍ എന്‍റെ ഗമ കൂടി. മുകളിലത്തെ നിലയിലെ കൂട്ടുകാരെയും, പുറത്തുനില്ക്കുന്ന സന്ദര്‍ശകനെ കാണാന്‍ തിടുക്കപ്പെട്ടോടുന്ന പെണ്ണിനേയും വരെ വിളിച്ചു 'മിന്നലെ' കാണാന്‍ പോവുന്ന കാര്യം ഉറക്കെ പറഞ്ഞു. അസൂയയോടെ പിറുപിറുക്കുന്നവരുടെ മുന്നില്‍ ധൃതി നടിച്ചു ഞാന്‍ മുറിയിലേക്ക് നടന്നു. അലക്കൊക്കെ പിന്നത്തേയ്ക്കാക്കി കുളിച്ചൊരുങ്ങി.

സിനിമ ഇറങ്ങിയതിന്റെ മൂന്നാംദിവസം തന്നെ കാണാന്‍ പോവുന്നതിന്റെ വീമ്പു പറച്ചില്‍ അല്പസമയത്തിനുള്ളില്‍ എത്തിയ മറ്റു രണ്ടുപേരും ടിക്കറ്റ്‌ പ്രദർശനത്തോടെ ഭംഗിയായി നിർവഹിച്ചു.

സമയത്തിനുതന്നെ ഞങ്ങള്‍ തിയേറ്ററില്‍ എത്തി. തിക്കിയും തിരക്കിയും ക്യൂ നില്‍ക്കുന്നവരെ സഹതാപത്തോടെ നോക്കി, വാതില്‍ തുറക്കുന്നതിനായി കാത്തിരുന്നു.

തള്ളിക്കയറ്റം ഒന്നു കുറഞ്ഞപ്പോള്‍ പതുക്കെ ഞങ്ങളും ഉള്ളിലെത്തി. ടിക്കറ്റില്‍ എഴുതിയിരുന്ന നമ്പരുള്ള സീറ്റില്‍ എത്തിയപ്പോഴുണ്ട്‌ മൂന്നു യുവാക്കള്‍ അവിടെ ആസനസ്ഥരായിരിക്കുന്നു!! ടിക്കറ്റ് ഒരിക്കല്‍കൂടി വെളിച്ചത്തു നോക്കി ഉറപ്പിച്ച്, ഞങ്ങള്‍ മൂന്നുപേരും ഒരു യുദ്ധത്തിന്നുതന്നെ തയ്യാറായി സംസാരിച്ചുതുടങ്ങി. ആ സ്ഥലം തങ്ങളുടെതാണെന്ന് തര്‍ക്കിച്ചുകൊണ്ടു അവരും ശക്തരായി നിലകൊണ്ടു. അപ്പോഴാണ്‌ ഒരു ടോര്‍ച്ചും പിടിച്ചു അവിടുത്തെ ജീവനക്കാരന്‍ എത്തിയത്. സംഭവമെന്തെന്നു അന്വേഷിച്ച അയാളോട് ഞങ്ങള്‍ ടിക്കറ്റ് കാണിച്ചു വിവരിക്കാന്‍ തുടങ്ങി. അയാള്‍ ഞങ്ങളെ മൂന്നുപേരെയും മാറി മാറി നോക്കിയിട്ട് പറഞ്ഞു,
"മാഡം, കൊഞ്ചം വെളിയെ വരീങ്കളാ?"

ബാക്കി വന്നിട്ടാവാം എന്നഭാവത്തില്‍ അവിടിരുന്നവരെ നോക്കി, ഞങ്ങള്‍  അയാളുടെ പിന്നാലെ വെളിയിലെത്തി. കൈയിലിരുന്ന ഞങ്ങളുടെ ടിക്കറ്റ് എടുത്തു നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"മാഡം, ഇതു നൂണ്‍ഷോ ടിക്കറ്റ്, ങ്കെ"
(നമ്മുടെ കൂട്ടുകാര്‍ ടിക്കറ്റ് എടുക്കാനായി അവിടെ ചെല്ലുമ്പോള്‍ നൂണ്‍ഷോ തുടങ്ങിയിട്ട് അല്പനേരമേ ആയിരുന്നുള്ളൂ. ടിക്കറ്റ് കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടി തിരിച്ചുപോന്നവര്‍ അതിലേയ്ക്കൊന്നു നോക്കിയില്ലായിരുന്നു.)

വിശ്വാസം വരാതെ വീണ്ടും വീണ്ടും ടിക്കറ്റ് തിരിച്ചും മറിച്ചും നോക്കി ഞാന്‍ നില്‍ക്കെ എനിക്കു പിന്നില്‍ ഒരുത്തി തലയില്‍ കയ്യും വെച്ചു  പടിയിൽ ഇരുന്നുപോയി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു നടന്നുപോയ അയാളോട്, നാണം കെടുത്താതിരുന്നതിനു മനസ്സാ നന്ദി പറഞ്ഞു ഞങ്ങള്‍ പരസ്പരം നോക്കി നിന്നു ഒരു നിമിഷം. പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു.

എങ്ങുനിന്നോ കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തോണ്ടി വിളിച്ചപ്പോഴാണ് ഞങ്ങള്‍ക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്. തിരിച്ചു ഇളിഭ്യരായി ചെല്ലുന്ന കാര്യം ഓർക്കാനേ വയ്യ! പടം തുടങ്ങുകയും ചെയ്തു. എല്ലാ മാസവും മിച്ചം വരുന്നതുകൊണ്ട് ഞങ്ങള്‍ ആഘോഷിക്കാറുള്ള ഉടുപ്പിഹോട്ടലിലെ അത്താഴവിരുന്നും ഗോള്‍ഡന്‍ ബേക്കറിയിലെ ബദാംമില്‍ക്കും പഫ്സും മറന്നതായി ഭാവിച്ച് പഴ്സില്‍ ഉള്ളത് സ്വരുക്കൂട്ടി പയ്യന്‍റെ കയ്യില്‍ കൊടുത്ത് "കറുത്ത" ടിക്കറ്റ് വാങ്ങി പടം കണ്ട് തിരിച്ചുനടക്കുമ്പോഴും ഞങ്ങളുടെ ചിരി അടങ്ങിയില്ലായിരുന്നു.