About Me

My photo
A person who loves to read, write, sing and share thoughts.

Thursday, July 31, 2014

ചെന്നൈഡയറിയിലെ മറ്റൊരു താള്


 
ബഹുമാനത്തിന്റെയും കരുണയുടെയും കാര്യത്തിൽ മാത്രമല്ല പ്രണയാന്ധതയുടെ കാര്യത്തിലും മലയാളികളെക്കാൾ മുന്നിലാണ് തമിഴന്മാർ. ചില തമിഴ് സിനിമകളിൽ പ്രണയിനിക്ക് വേണ്ടി നായകൻ ചെയ്യുന്ന ത്യാഗങ്ങൾ കാണുമ്പോൾ നമുക്ക് പുച്ഛമോ അത്ഭുതമോ  തോന്നുമെങ്കിലും  അതുപോലുള്ള പ്രണയാനുഭവങ്ങൾ അവിടെ ഉണ്ടാവാറുണ്ട് എന്നതാണ് സത്യം.

എന്റെ കൂടെ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്ന മധുര സ്വദേശിനി കസ്തൂരിയുടെ അനുജൻ ശിവ അത്തരത്തിലൊരു പ്രണയത്തിൽ ആയിരുന്നു, ഏഴാം ക്ലാസ്സ്‌ മുതൽ. പത്തുകഴിഞ്ഞപ്പോൾ പെണ്‍കുട്ടിയെ വീട്ടുകാർ തുടർന്ന് പഠിപ്പിച്ചില്ല. ശിവ ഐടിഐ പഠിച്ചു വരുമ്പോഴേക്കും അവളെ 'മുറൈമാമൻ' കെട്ടിക്കൊണ്ടുപോയി. മധുരൈവീരരായ വീട്ടുകാരുടെ വാളിൻ തലപ്പത്ത് പ്രിയതമനെ കാണാൻ വയ്യാഞ്ഞിട്ടാവാം അവൾ മിണ്ടാതെ തലകുനിച്ചത്.
എന്തായാലും ചെക്കൻ തളർന്നുപോയി. കരച്ചിലായി, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യാശ്രമം  വരെയെത്തി. ഒടുവിൽ പരിചയക്കാരാരോ സിങ്കപ്പൂരിൽ ശരിയാക്കിയ ജോലിക്കും പോവാൻ വിസമ്മതിച്ചപ്പോൾ അവൾ എന്നോട് അവനെയൊന്ന് ഗുണദോഷിക്കാൻ ഏൽപ്പിച്ചു.
ഹോസ്റ്റലിലെ ഫോണിലേക്ക് ശിവ വിളിച്ചപ്പോൾ അവൾ എന്റെ കയ്യിൽ തന്നു. ആദ്യമായിട്ടായിരുന്നു ഞാൻ അവനോട് സംസാരിക്കുന്നത്. കൌമാരക്കാരന്റെ ഇടർച്ചയുള്ള സ്വരം അവന്റെ മാനസികാവസ്ഥയെ കാണിക്കുന്നതായിരുന്നു. പക്ഷെ എന്നെ അതിശയിപ്പിച്ചു കൊണ്ട്  ചിരപരിചിതനെപോലെ ഓരോ വാചകങ്ങൾക്കൊടുവിലും ബഹുമാനസൂചകമായി "അക്ക" എന്ന് ചേർത്ത് എന്റെ കുശലാന്വേഷണങ്ങൾക്ക് മറുപടി തന്നു.
ആരെയെങ്കിലും ഉപദേശിക്കാൻ അർഹയല്ല എന്ന് സ്വയമൊരു തോന്നലുള്ളതുകൊണ്ടാവാം  പ്രണയക്കാര്യം ഒന്നും ചോദിച്ചില്ല. കസ്തൂരിയുടെ കണ്ണുരുട്ടൽ അധികരിച്ചപ്പോൾ തെല്ലു മൌനത്തിനുശേഷം സിങ്കപ്പൂർ പോവുന്നില്ലേ എന്നുമാത്രം ചോദിച്ചു.  മറുവശത്ത്‌ നീണ്ട നേരത്തെ നിശബ്ദതയ്ക്കൊടുവിൽ  അടഞ്ഞ സ്വരത്തിൽ മൂളൽ വന്നു. അവന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലെങ്കിലും എന്റെ മനസ്സിൽ ഒരനിയൻ ജനിച്ച് ആ സംഭാഷണങ്ങൾക്കിടയിൽ വളർന്ന് ഒരു പൊടിമീശക്കാരനായി തലതാഴ്ത്തിനിന്നു. കൂടുതലൊന്നും ചോദിക്കാൻ തോന്നിയില്ല. വലിയ ജോലിക്കാരനായി കാണാൻ ഈ ചേച്ചിക്കും സന്തോഷമാണ് എന്നുമാത്രം പറഞ്ഞ്  ഫോണ്‍ കൈമാറിയിട്ട്‌ വെറുതെയിരുന്നു.

അടുത്തുതന്നെ കസ്തൂരിക്ക് മധുരയിൽ തന്നെ ജോലി ശരിയാവുകയും അവൾ ഒരു മേൽവിലാസമോ നമ്പരോ തരാതെ പോവുകയും ചെയ്തു.

കുറെ നാളുകൾക്കുശേഷം ഹോസ്റ്റലിൽ എനിക്കൊരു കാൾ.. മറുവശത്ത് ശിവ! സിങ്കപ്പൂരിൽ നിന്നും! ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത ഞാൻ വിളിച്ചതും വിഷമങ്ങൾ ഒന്നോർമ്മിപ്പിക്കുക കൂടി ചെയ്യാതെ സംസാരിച്ചതുമാണ് അവനെ അതിശയിപ്പിച്ചതും തീരുമാനമെടുക്കാൻ സഹായിച്ചതും എന്നവൻ പറയുമ്പോൾ എനിക്കത്ഭുതമായിരുന്നു. അവധിക്കു വരുമ്പോൾ ചെന്നൈയിൽ വന്ന് എന്നെ കാണുമെന്ന് വികാരനിർഭരനായി ഉറപ്പുതന്നപ്പോൾ ഇടറിപ്പോയത് എന്റെ സ്വരമായിരുന്നു.  

കുറച്ചു മാസങ്ങൾക്കുള്ളിൽ ഞാൻ ചെന്നൈ വിട്ടു. എങ്കിലും എനിക്കുറപ്പാണ് ആ ഹോസ്റ്റൽ പടിക്കൽ ഒരന്വേഷണമോ ഒരു ഫോണ്‍ വിളിയോ എന്നെത്തേടിയെത്തിയിരിക്കും ഒരിക്കലെങ്കിലും.
 
ചില ബന്ധങ്ങൾ അങ്ങനെയാണ്. കാഴ്ചക്കും കേൾവിക്കുമപ്പുറം മൌനത്തിനുപോലും സംവദിക്കാനാവും.

3 comments:

ajith said...

കലര്‍പ്പില്ലാതെ സ്നേഹിക്കാനും കാപട്യമില്ലാതെ അത് പ്രകടിപ്പിക്കാനും കഴിയുന്നവരെ പരിചയപ്പെടാന്‍ കഴിയുന്നത് ഭാഗ്യകരമാണ്.

സാജന്‍ വി എസ്സ് said...

ചില ബന്ധങ്ങള്‍ അങ്ങനെയാണ്..ഒരു സംസാരം ഒരാളുടെ ജീവിതം മാറ്റി മറിച്ചു.എന്നും ഓര്‍ക്കാം ചെയ്യാന്‍ കഴിഞ്ഞ ഇത്തരം നന്മകള്‍

Sudheer Das said...

ആശംസകള്‍