About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, October 15, 2008

പുണ്യത്തിന്‍ സുഗന്ധം

" എനിക്ക് വയ്യമ്മേ.. എനിക്കാവില്ല ഈ ജോലി ചെയ്യാന്‍! നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ശരി, ഈ ശവംവഹിക്കല്‍ എനിക്കാവില്ല. ഞാന്‍ കൂലിപ്പണി ചെയ്തെങ്കിലും നിങ്ങളെ പോറ്റിക്കോളാം. "

ജോലിക്ക് പോയ ആദ്യദിവസം തിരിച്ചെത്തിയ മകന്‍റെ ജല്പനങ്ങള്‍ കേട്ട് കാര്‍ത്യായനിഅമ്മ നെടുവീര്‍പ്പിട്ടു. ആ വീട്ടില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്നത് ആ നെടുവീര്‍പ്പ് മാത്രമായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്ന നാരായണന്‍ ഹൃദയാഘാതം മൂലം മരിച്ചിട്ട് ഒരുമാസം തികയുന്നതെയുള്ളൂ. അവിടുത്തെ പരാധീനതകള്‍ അറിയുന്ന നല്ലവരായ നാട്ടുകാരുടെയും ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ ബഷീറിന്റെയും നാരായണന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കണാരന്റെയും ഒക്കെ ശ്രമഫലമായാണ് താല്‍കാലികമായിട്ട് പ്രത്യേകാനുമതിയോടെ മകന്‍ രാജേഷിനു നിയമനം ശരിയായത്.


എന്തൊക്കെയോ കാരണങ്ങളാല്‍ രാജേഷ് അച്ഛന്‍റെ ജോലിയെ ഇഷ്ടപ്പെട്ടിരുന്നില്ല. കുഞ്ഞുന്നാളില്‍ ആ വാഹനത്തിന്റെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു. വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞ് വരുന്ന അച്ഛന്‍റെ തോളില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴെല്ലാം അച്ഛന്‍ അവനെ അകറ്റി നിറുത്തുകയും മുറ്റത്തെ കിണറ്റില്‍ നിന്നും നിറയെ വെള്ളംകോരി വാസനസോപ്പ് ഏറെ പതപ്പിച്ചുകുളിച്ചതിന് ശേഷം മാത്രം അവനെ എടുക്കുകയും ചെയ്തിരുന്നു. മുതിര്‍ന്നപ്പോള്‍ അച്ഛന്‍റെ വാഹനം വഴിയില്‍ കാണുമ്പോള്‍ കൂട്ടുകാര്‍ അവനെ പലതും പറഞ്ഞു കളിയാക്കി. ഇപ്പോഴിതാ കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് കണാരേട്ടന്‍ ഓടിച്ചുകൊണ്ടുവന്ന വണ്ടിയില്‍ നിന്നും അച്ഛന്‍റെ വെള്ളപുതച്ച ശരീരം ഇറക്കിവെയ്ക്കുന്നതു കണ്ടതോടുകൂടി ആ വാഹനത്തെ അവന്‍ പൂര്‍ണമായും വെറുത്തുപോയി.


അവരുടെ അഭ്യുദയ കാംക്ഷികളൊക്കെയും അവനെ പ്രാരാബ്ധങ്ങളൊക്കെ ഓര്‍മ്മിപ്പിച്ച് ഉപദേശിച്ചുവെങ്കിലും പാതിമനസ്സോടെ മാത്രമെ അവന് ആ ജോലി ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളൂ. അന്നുച്ചവരെ അവന്‍ ആശുപത്രിയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ കഴിച്ചുകൂട്ടി. ഉച്ചക്ക് ശേഷമായിരുന്നു കായലില്‍ ഏതോ അജ്ഞാത ജഡം പൊങ്ങിയിട്ടുണ്ട് എന്ന അറിയിപ്പ് വന്നതും കണാരേട്ടന്റെ അഭാവത്തില്‍ അത് കൊണ്ടുവരാന്‍ താന്‍ തന്നെ പോകണമെന്നും അവനറിഞ്ഞത്. ആദ്യമായി കിട്ടിയ ജോലി നിരസിക്കാനുള്ള മടിയും കണ്ണീര്‍ പാടുവീഴ്ത്തിയ അമ്മയുടെ മുഖവും പറക്കമുറ്റാത്ത അനുജത്തിമാരുടെ അനിശ്ചിതഭാവിയും എല്ലാം, ഹൃദയം കല്ലാക്കി ആ വാഹനത്തിന്റെ വളയം പിടിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കി.


കാര്‍ത്യായനിഅമ്മക്ക് പിന്നീടൊന്നും പറയാന്‍ തോന്നിയില്ല അവനോട്. പ്രീഡിഗ്രി കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും താഴെയുള്ളവര്‍ക്ക് വേണ്ടി വഴിമാറുകയും ഡ്രൈവിങ്ങ് പഠിച്ചു കൂട്ടുകാരുടെ ഓട്ടോറിക്ഷ ഓടിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന രാജേഷ് സമയത്തിനു വീട്ടിലെത്തുകയും അവശ്യസാധനങ്ങളൊക്കെ അറിഞ്ഞു വാങ്ങിക്കൊണ്ടു വരികയും ചെയ്യുന്ന ഉത്തരവാദിത്വബോധമുള്ള മകന്‍ ആയിരുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ കണാരേട്ടന്‍ വന്നു വീണ്ടും സംസാരിക്കാനൊരുങ്ങിയപ്പോള്‍ അയാളെ വിലക്കാനാണ് അവര്‍ക്ക് തോന്നിയത്.

അന്ന് രാത്രി ആ അമ്മയ്ക്കും മകനും ഉണ്ണാനോ ഉറങ്ങാനോ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോള്‍ അന്നുച്ചക്കു കണ്ട കുതിര്‍ന്നുചീര്‍ത്ത കാലുകള്‍ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ദിവസങ്ങളോളം പഴകിയ ആ ജഡത്തിന്റെ ദുര്‍ഗന്ധം അപ്പോഴും അവനെ ശ്വാസംമുട്ടിച്ചു. ഇല്ല.. എനിക്കാവില്ല.. മനസ്സിലേക്ക് മറ്റൊന്നും കയറുന്നതെയില്ല.. അസ്വസ്ഥമായ മനസ്സോടെ അയാള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നും ചിലപ്പോഴൊക്കെ എഴുന്നേറ്റിരുന്നും എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. ബഷീര്‍ ഡോക്ടറോടും മറ്റും നന്ദിയും ഒപ്പം മാപ്പും പറയണമെന്ന് കരുതി അതിരാവിലെത്തന്നെ അവനിറങ്ങി.

വീട്ടില്‍ നിന്നും പൊതുവഴിയിലേക്കു കയറുമ്പോഴായിരുന്നു പരിഭ്രമത്തോടെ ഓടി വരുന്ന കണാരേട്ടനെ കണ്ടത്.

"നീ ഇറങ്ങിയതു നന്നായി മോനേ.. നിന്നെ വിളിക്കാനാ ഓടി വന്നത്.. അറിഞ്ഞില്ലേ.. വെളുപ്പിനെ ഏതോ സ്കൂള്‍ബസ്സ് പുഴയില്‍ വീണത്രേ.. വേഗം ചെന്നില്ലെങ്കില്‍ ഒരുപാടു ജീവന്‍ ഇല്ലാതാവും! ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായാല്‍ അതൊരു പുണ്യമാ മോനേ.. "

മറ്റൊന്നും ഓര്‍ക്കാന്‍ കഴിയാതെ കണാരേട്ടന്റെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി ആംബുലന്‍സില്‍ കയറിയിരുന്ന അവനുചുറ്റും തലേന്നത്തെ ദുര്‍ഗന്ധത്തിനു പകരം അച്ഛന്‍റെ വാസനസോപ്പിന്റെ ഗന്ധം പരക്കുന്നതുപോലെ അവനു തോന്നി.