About Me

My photo
A person who loves to read, write, sing and share thoughts.

Thursday, July 23, 2009

മധുരിക്കും ഓര്‍മ്മകള്‍..

21-7-'09

ഇന്ന് കര്‍ക്കിടകവാവ്.. രാവിലെത്തന്നെ ചേച്ചി വിളിച്ചു, അട തിന്നാന്‍ വരുന്നോ എന്ന് ചോദിച്ചുകൊണ്ട്.. ഒരുപാട് മധുരമുള്ള ഓര്‍മ്മകളാണ് മനസിലൂടെ കടന്നുപോയത്...

പണ്ട് വീട്ടില്‍ കര്‍ക്കിടകവാവിന് അട ഉണ്ടാക്കുമായിരുന്നു. വാഴയിലയില്‍ പരത്തിയ അരിമാവിനുള്ളില്‍ ശര്‍ക്കരയും അവലും ചെറുപയര്‍പരിപ്പുമൊക്കെ ചേര്‍ത്തുണ്ടാക്കിയ 'തീറ്റ' എന്നറിയപ്പെടുന്ന ഫില്ലിംഗ് വെച്ച് ഉണ്ടാക്കുന്ന ഇലയട എന്ന മധുരപലഹാരം തലേന്ന് രാത്രി വീട്ടിലുള്ള എല്ലാവരും ചേര്‍ന്ന് തയ്യാറാക്കി വലിയ അടുപ്പില്‍ വളരെ വലിയകലത്തില്‍ വെള്ളം തിളപ്പിച്ച് അതിനുമുകളിലായി ആവിയില്‍ വേവിക്കാന്‍ വെച്ച് കൊതിയൂറും മനസോടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എത്രയും പെട്ടെന്ന് നേരം വെളുക്കണേ എന്നായിരിക്കും പ്രാര്‍ത്ഥന.


അട ഉണ്ടാക്കല്‍ എന്നത് തന്നെ വളരെ വലിയൊരു പ്രക്രിയ ആയിരുന്നു. രണ്ടുദിവസം മുന്‍പേ തന്നെ അരി പൊടിച്ചു വറുത്തുവെക്കുമായിരുന്നു അമ്മ. പിന്നെ വാവിന്റെ തലേന്ന് വൈകിട്ടാണ് പരിപാടികള്‍ തുടങ്ങുന്നത്. സ്ത്രീജനങ്ങള്‍ നിറയെ ഉണ്ടായിരുന്ന വീട്ടില്‍ ഓരോരുത്തരിലും ഓരോ ജോലി നിക്ഷിപ്തമായിരുന്നു. വാഴയില വെട്ടിയെടുത്തു കഴുകിത്തുടച്ചു വാട്ടിയെടുത്ത് ചെറുതായി മുറിച്ചെടുക്കുന്നതായിരുന്നു ഒരു പ്രധാനപ്പെട്ട പണി. അന്ന് അത്താഴം നേരത്തെ തന്നെ കഴിക്കുമായിരുന്നു. അടുക്കളയൊക്കെ വൃത്തിയാക്കിയതിനുശേഷം അമ്മ തന്നെയായിരുന്നു മാവ് കുഴച്ചിരുന്നത്. ഒപ്പം ശര്‍ക്കരപാവ് കാച്ചാനും ചെറുപയര്‍ പരിപ്പ് വേവിച്ച് തേങ്ങയും ചേര്‍ത്ത് പാവില്‍ ചേര്‍ത്ത് വിളയിക്കാനും ചേച്ചിമാര്‍ അമ്മയോടൊപ്പം കൂടിയിരുന്നു. കാഴ്ചക്കാരിയായിനിന്ന് കൊതിമൂത്ത് കൈനീട്ടുമ്പോള്‍ അമ്മയുടെ ശാസന നിറഞ്ഞ നോട്ടം എനിക്ക് നേരെ നീണ്ടിരുന്നുവെങ്കിലും 'തീറ്റ' മറ്റൊരു പാത്രത്തിലേക്ക് മാറ്റിക്കഴിയുമ്പോള്‍ അത് പാകം ചെയ്തിരുന്ന ഉരുളിയുടെ വശങ്ങള്‍ വൃത്തിയാക്കുന്ന പണി ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തിരുന്നു.


രാത്രി ഒന്‍പതുമണിയോടെ എല്ലാവരും പ്രവര്‍ത്തനമേഘലയില്‍ ഹാജരായിരിക്കും. കര്‍ക്കിടകമാസമായതുകൊണ്ട് തറയില്‍ ഇരിക്കാന്‍ തണുപ്പ് അനുവദിക്കാത്തതിനാല്‍ ഊണുമേശക്കു ചുറ്റിലും നിന്നും ഇരുന്നുമൊക്കെയായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നതെന്നാണ് എന്‍റെ ഓര്‍മ്മ. ഒരാള്‍ വാട്ടിയ ഇലയുമായി കാത്തിരിക്കും. കുഴച്ചമാവില്‍ നിന്നും കുഞ്ഞുരുളകള്‍ ഓരോന്നായി അയാളുടെ നേരെ നീട്ടപ്പെടും. വൃത്തത്തില്‍ കനം കുറച്ച് പരത്തുക എന്നതായിരുന്നു അയാളുടെ ജോലി. പരത്തപ്പെട്ട ഇല അടുത്തയാളുടെ അരികിലേക്ക് നീക്കിവെച്ചു അടുത്ത ഇല എടുത്ത് അതേ പണി തുടര്‍ന്ന് കൊണ്ടിരിക്കുമായിരുന്നു. മാവ് പരത്തപ്പെട്ട ഇല കിട്ടിയ ആള്‍ പാത്രത്തില്‍ വെച്ചിരിക്കുന്ന തീറ്റ അതിനു മുകളില്‍ വെക്കും. എന്നിട്ട് അടുത്തയാളുടെ അടുത്തേക്ക് നീക്കിവെക്കും. അടുത്തയാളുടെ പണി ഇല കീറിപ്പോവാതെ ഭംഗിയായി മടക്കി വെക്കുക എന്നതാണ്. നിമിഷനേരം കൊണ്ട് അടകള്‍ വേവാന്‍ തയാറായി അടുക്കിവെച്ച പുസ്തകങ്ങള്‍ പോലെ മേശപ്പുറത്തു നിറയും. അപ്പോഴേക്കും അമ്മ വലിയകലത്തില്‍ ഏറ്റവും അടിയില്‍ ഒരു നാണയമിട്ട് ചിരട്ട കമിഴ്ത്തി വെച്ച് അതിനു മുകളില്‍ വാഴത്തണ്ടുകള്‍ കീറി തലങ്ങും വെലങ്ങും വെച്ച് അതിലേക്കു ആവശ്യത്തിനു വെള്ളമൊഴിച്ച് അടുപ്പ് കത്തിക്കും. വെള്ളം തിളച്ചുതുടങ്ങുന്നത് അറിയാനാണത്രേ ഇങ്ങനെ നാണയം ഇടുന്നത്. ഇതിനു പുറത്താണ് അടകള്‍ ഓരോന്നായി പൊതി അഴിഞ്ഞുപോവാതെ അടുക്കി വെക്കുന്നത്. എല്ലാ അടയും വൃത്തിയായി അടുക്കി വെച്ചതിനു ശേഷം ആവി പുറത്തേക്കു പോവാത്തവണ്ണം ഭംഗിയായി കലമടച്ചുവെച്ച് വീണ്ടും നന്നായി തീ കത്തിക്കും. അപ്പോഴേക്കും നിദ്രാദേവിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസോടെ ഞാന്‍ കിടക്കയിലെത്തിയിരിക്കും.


ഉച്ചവരെ അവധിയായിരുന്നാല്‍ പോലും അതിരാവിലെ ഉണരുന്ന കാര്യത്തില്‍ അന്ന് മാത്രം യാതൊരു മടിയും തോന്നിയിരുന്നില്ല. മുറ്റത്തും പറമ്പിലും കറങ്ങിനടന്നും പുള്ളിക്കോഴിയുടെ മുട്ടതേടി കോഴിക്കൂട്ടില്‍ എത്തിനോക്കിയും എല്ലാ പ്രഭാതങ്ങളിലും കിണറ്റുകരയില്‍ വരാറുള്ള അണ്ണാന്‍കുഞ്ഞിനോട് സുഖാന്വേഷണം നടത്തിയും പല്ലുതേപ്പ് ഒരു ആഘോഷമാക്കാറുള്ള ഞാന്‍ അന്ന് മാത്രം എല്ലാത്തിനും അവധികൊടുത്ത് വളരെപ്പെട്ടെന്ന് തന്നെ പ്രഭാതകൃത്യങ്ങളൊക്കെ തീര്‍ത്ത് അടുക്കളയിലെ അരിപ്പെട്ടിക്കു മുകളില്‍ സ്ഥാനം പിടിച്ച് മറ്റുജോലികള്‍ തീര്‍ത്തുവരുന്ന അമ്മയെ അക്ഷമയോടെ കാത്തിരുന്നിരുന്നു. ആ കലം തുറക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഒരു സുഗന്ധം - വാഴയിലയുടെയും ശര്‍ക്കരയുടെയും ഏലയ്ക്കായുടെയുമൊക്കെ സമ്മിശ്രമായ ആ മണം - ആഹ്... അത് അനുഭവിച്ചുതന്നെയറിയണം! ഇന്നും മറക്കാനാവുന്നില്ല!



ഇത്രയും വായിച്ചുകഴിയുമ്പോള്‍ തോന്നാം, ഇതാ ഞാനിപ്പോള്‍ അട കഴിക്കാന്‍ പോവുകയാണെന്ന്. ഇനിയുമുണ്ട് ഒരു കടമ്പ കൂടി.. അമ്മ അടകള്‍ നിശ്ചിത എണ്ണം വീതം എടുത്തു പൊതിഞ്ഞു കയ്യില്‍ തരും. അവ അയല്‍പക്കങ്ങളില്‍ കൊണ്ടുപോയി കൊടുക്കുന്ന ജോലി വീട്ടിലെ ഇളയസന്താനമായ എന്റേതായിരുന്നു! ഒരൊറ്റയോട്ടത്തിനു ആ പണിയും തീര്‍ത്തു കിതപ്പോടെ വന്നുനില്‍ക്കുമ്പോള്‍ ഇതാ ഒന്നാം പാഠം പഠിച്ചോളൂ എന്നുപറഞ്ഞുകൊണ്ട് ഒരു അട എന്‍റെ കയ്യില്‍ വെച്ച് തരും...

ഇന്ന് ഞങ്ങള്‍ ഓരോരുത്തരും ഓരോ നാട്ടിലാണ്. ഇത്തരം ദിവസങ്ങളില്‍ പരസ്പരം വിളിച്ച് പൊയ്പ്പോയ നല്ല നാളുകളുടെ ഓര്‍മ്മകള്‍ അയവിറക്കുന്നു.

"ഓ... അമ്മയ്ക്ക് നൊസ്റ്റാല്ജിയ വര്‍ക്ക്‌ ഔട്ട്‌ ആവുന്നു!" എന്ന് കളിയാക്കുന്ന ഇന്നത്തെ തലമുറ അറിയുന്നില്ല അവര്‍ക്ക് നഷ്ടമായത് ഇത്തരം ആചാരങ്ങള്‍ മാത്രമല്ല, പരസ്പരമുള്ള നിസ്വാര്‍ത്ഥസ്നേഹവും പങ്കുവെക്കലും ഒക്കെയാണെന്ന്...

അടയുടെ കാര്യം പറഞ്ഞു കൊതിപ്പിച്ചോ? ഇപ്പോഴൊന്നു ഉണ്ടാക്കി നോക്കിയാലോ എന്ന് തോന്നുന്നുണ്ടെങ്കില്‍ ഒരു പാചകക്കുറിപ്പ് ഇവിടെയുണ്ട്.

Tuesday, July 14, 2009

കണ്‍ നിറയെ...

"ഭാമിനീ.. ഇന്ന് നമ്മുടെ മോള്‍ ഒരു കല്യാണപ്പെണ്ണാവുകയാണ്! നിന്‍റെ രാധൂന്റെ മോന്‍ അഖില്‍ ആണ് വരന്‍. ഓര്‍ക്കുന്നോ പണ്ട് ചെറുപ്പത്തില്‍ അവരൊന്നിച്ചുകളിക്കുമ്പോള്‍ നമ്മള്‍ പറയാറുണ്ടായിരുന്നത്...? നിനക്കവരെ കാണണ്ടേ? "

വേണം വിശ്വേട്ടാ.. പക്ഷെ എന്‍റെ കണ്‍പോളകള്‍ എന്തേ അകലുന്നില്ല? എന്‍റെ മുന്നില്‍ ഇരുള്‍ മാത്രമായിട്ടു എത്രനാളായി.. ആരുടെയൊക്കെയോ സംസാരങ്ങള്‍ മാത്രം കാതില്‍ വീഴുന്നു.. വാക്കുകള്‍ ഒന്നിന് പുറകെ ഒന്നായി സ്മൃതിപഥത്തില്‍ നിരങ്ങിനീങ്ങുന്നുവെങ്കിലും പലതിന്റെയും അര്‍ഥം മനസിലാവുന്നില്ല. പാളം തെറ്റിമറിയുന്ന തീവണ്ടിപോലെ വാചകങ്ങള്‍ വികൃതമായി തകര്‍ന്നുവീഴുന്നു.. ചിലര്‍ പറയുന്നത് മനസിലാവുന്നു എങ്കിലും വീണ്ടും ഓര്‍ത്തെടുക്കാനാവുന്നില്ല...

എനിക്കിതു എന്താണ് പറ്റിയത് വിശ്വേട്ടാ..? ആരാണെന്നെ ഇവിടെ കിടത്തിയത്‌? എന്നോ ഒരിക്കല്‍ കലശലായ തലവേദന വന്നത് ഓര്‍ക്കുന്നു.. ആശുപത്രിമുറിയില്‍നിന്നും നിറയെ വെളിച്ചമുള്ള എവിടെയ്ക്കോ നീങ്ങുമ്പോള്‍ അച്ഛന്‍റെ നെഞ്ചോടു ചേര്‍ന്നുനിന്ന മോളുടെ മുഖം മാത്രം അവ്യക്തമായി ഓര്‍മ്മയുണ്ട്.. വല്ലാതെ ചൂഴ്ന്നിറങ്ങിയ വെട്ടം താങ്ങാനാവാതെ ഇറുക്കെ മൂടിയ കണ്ണുകളാണ്.. പിന്നീടെന്തേ തുറക്കാനാവാഞ്ഞത്.. വലിച്ചുതുറക്കാന്‍ ഏറെ പണിപ്പെട്ടിട്ടും കഴിയുന്നില്ലല്ലോ.. കണ്‍പീലികള്‍ കോര്‍ത്ത്‌ തുന്നിവെച്ചുവോ.. അമ്മേയെന്നു വിളിച്ചു മോള്‍ അരുകിലിരുന്നപ്പോള്‍ കൈനീട്ടി ഒന്ന് തൊടാന്‍ എത്ര ശ്രമിച്ചു.. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മോളും വിശ്വേട്ടനും.. പിന്നെയും വേറെ ആരൊക്കെയോ... ഇടയ്ക്കെപ്പോഴോ തൊണ്ടയില്‍ നനുത്ത ഉപ്പുരസം അനുഭവിക്കുമ്പോള്‍ മനസിലാക്കാന്‍ ശ്രമിക്കും, ഈ ശപിക്കപ്പെട്ട ജീവന്‍ നിലനിര്‍ത്താന്‍ ആരോ ആഹാരം തരികയാണെന്ന്...എന്തിനാണിങ്ങനെ കിടത്തുന്നതെന്ന് ചോദിക്കാന്‍ കഴിഞ്ഞെങ്കില്‍..


ഞാന്‍ ഈ നിലയിലായിട്ട് ഒരുപാട് നാളുകളായോ... എന്‍റെ പൂന്തോട്ടത്തിലെ ചെടികള്‍ കരിഞ്ഞുവോ? നിശാഗന്ധി എത്ര പൂവിട്ടു വിശ്വേട്ടാ? തുളസിക്ക് മോള് നിത്യവും വെള്ളമൊഴിക്കാറുണ്ടോ എന്തോ.. കഴിഞ്ഞ മഴക്കാലത്ത് ആരുടെ പക്കല്‍ നിന്നാണ് ഞാന്‍ മഞ്ഞറോസാചെടി കൊണ്ടുവന്നത്... അവരുടെ മുഖം ഓര്‍മ്മവരുന്നുണ്ടെങ്കിലും പേര് ഓര്‍ത്തെടുക്കാനാവുന്നില്ലല്ലോ... എന്‍റെ രാധാകൃഷ്ണചിത്രം മുഴുവനായോ... രാധയ്ക്കു ഏതു നിറത്തിലുള്ള പട്ടുചേലയായിരുന്നു ഞാന്‍ കൊടുക്കാന്‍ ഉദ്ദേശിച്ചത്.. ശ്യാമവര്‍ണ്ണന്റെ രൂപം മാത്രമേ മനസ്സില്‍ വരുന്നുള്ളൂ..


ആരാണെന്‍റെ ചേതനയെ എന്നില്‍ നിന്നടര്‍ത്തിമാറ്റിയത്? എന്തിനാണ് എന്‍റെ ഓര്‍മ്മകള്‍ക്കുമീതെ മഞ്ഞിന്‍ തിരശ്ശീല വിരിച്ചത്? എന്‍റെ കൃഷ്ണാ.. ഇതെന്തിനുള്ള ശിക്ഷയാണ്? ശരിയെന്നു കരുതി ചെയ്തുകൂട്ടിയതെല്ലാം നിനക്ക് തെറ്റായിരുന്നുവോ..? എവിടെയാണ് കണക്കുകൂട്ടലുകള്‍ പിഴച്ചത്? എന്‍റെ പൊന്നോമന മണവാട്ടിയായി ഒരുങ്ങുമ്പോള്‍ ഞാനായിരുന്നില്ലേ എന്തിനും കൂടെ നില്‍ക്കേണ്ടിയിരുന്നത്? എന്‍റെ സ്വപ്നവും പ്രാര്‍ത്ഥനയുമെല്ലാം ഇതായിരുന്നില്ലേ... എന്നിട്ട് അവളെ ഒന്ന് കാണാന്‍ കൂടി കഴിയാതെ... എന്തിനാണിങ്ങനെ ശ്വാസം മാത്രം അവശേഷിപ്പിച്ചിരിക്കുന്നത്‌... ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്ന് കണ്ണുതുറക്കാന്‍ കഴിഞ്ഞെങ്കില്‍... അവളുടെ മുഖംപോലും അവ്യക്തമാക്കിയതെന്തേ ഭഗവാനെ..! ഓര്‍മ്മയില്‍ അവളിന്നും നീളന്‍പാവാടയിട്ട പത്താംതരക്കാരിയാണ്.. അതുകഴിഞ്ഞിങ്ങോട്ടു ചിന്തിക്കാനാവുന്നില്ലല്ലോ... വയ്യ...!

"അച്ഛാ... ഒന്നോടിവരൂ.. അമ്മേടെ കണ്ണ് നിറഞ്ഞൊഴുകുന്നൂ...!!"

പ്രിയപ്പെട്ടവരുടെ ഗദ്ഗദകണ്ഠങ്ങളില്‍ കുരുങ്ങി പണിപ്പെട്ടു പുറത്തുവരുന്ന വിളികള്‍.. പൊട്ടിക്കരച്ചിലുകള്‍... അടക്കിപ്പിടിച്ച തേങ്ങല്‍.. എന്‍റെ മോളെ കാണണം.. അനുഗ്രഹങ്ങള്‍ പൊഴിച്ച്, മാറോടുചേര്‍ത്ത് അവളുടെ നിറുകയില്‍ ചുംബിക്കണം.. ഒടുവില്‍ വിശ്വേട്ടന്റെ തോളില്‍ തലചായ്ക്കണം..


"ദിസ്‌ ഈസ്‌ ഗുഡ് സൈന്‍.. ആ കോട്ടണ്‍ തണുത്തവെള്ളത്തില്‍ ഒന്ന് നനച്ചു തരൂ.. അമ്മയുടെ കണ്ണൊന്നു തുടച്ചുകൊടുക്കാം.."

കണ്ണിനു മുകളില്‍ തണുപ്പ് അനുഭവപ്പെട്ടുവോ... അതോ അതും തോന്നല്‍ മാത്രമാണോ..

"മാഡം... ഒന്ന് ട്രൈ ചെയ്തുനോക്കൂ.. കണ്ണുകള്‍ തുറക്കൂ... യൂ കാന്‍.. പ്ലീസ്... ട്രൈ.. "

യെസ്... എനിക്ക് കാണണം.. എന്‍റെ ലോകം.. എന്‍റെ മോള്‍.. വിശ്വേട്ടന്‍.. രാധയെയും കൃഷ്ണനെയും... മഞ്ഞറോസിനെ.. നിശാഗന്ധിയെ... പിന്നെ...


ഓഹ്‌!! എന്തൊരു വെളിച്ചം! ഒരുപാട് നിറങ്ങള്‍... ഒരുപാട് മുഖങ്ങള്‍.. ന്‍റെ കൃഷ്ണാ... ഇത് സത്യമാണോ... ഞാന്‍ വീണ്ടും കാണുകയാണോ എല്ലാം... ?! എന്‍റെ വിരലുകള്‍ വിറച്ചുവോ? ശരീരത്തില്‍ ഉടനീളം എന്തോ ഒഴുകി കയറുന്ന പ്രതീതി! കടുംചുവപ്പ് പട്ടുസാരിയണിഞ്ഞു സര്‍വ്വാഭരണവിഭൂഷിതയായി നില്‍ക്കുന്നത് എന്‍റെ മണിക്കുട്ടിയല്ലേ? എവിടെ എന്‍റെ...? തന്‍റെ കൈക്കുള്ളില്‍ എന്‍റെ കൈ പൊതിഞ്ഞുവെച്ചുകൊണ്ട് കാല്‍ക്കല്‍ തളര്‍ന്നിരിക്കുകയാണോ വിശ്വേട്ടന്‍? എല്ലാവരുടെയും പേരുകള്‍ ഓര്‍മ്മ വരുന്നില്ല... എങ്കിലും അറിയാം...

ഈശ്വരാ... നന്ദി പറയട്ടെ ഞാന്‍.. മിഴികള്‍ മൂടാതെതന്നെ.. കാരണം... എനിക്കിനി കണ്ണടയ്ക്കാന്‍ ഭയമാണ്.