About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, May 26, 2021

കോണ്ടാക്ട് ലിസ്റ്റ്

ഓരോന്നും 

ഒരു പുഞ്ചിരിമുഖവും 

കുറെയേറെ ചിത്രങ്ങളും 

കൊണ്ടിരമ്പിവരുന്നു


എന്നെന്നും തേടിയെത്തുന്ന 

സ്നേഹാന്വേഷണങ്ങൾ

പ്രഭാതവന്ദനങ്ങൾ 

ശുഭനിദ്രാശംസകൾ 


പാൽ കുടിച്ചുതീർത്തോടുന്ന 

കുഞ്ഞിക്കാലുകളെ 

കാത്തുനിൽക്കുന്ന 

ഡ്രൈവറങ്കിൾ 


ഒരു വിളിയിൽ

ആലപ്പുഴമീങ്കറി 

വീട്ടിലെത്തിക്കുന്ന 

കടുക്കനിട്ട ഫ്രീക്കൻ


ബിരിയാണിയും 

പനീർ ബട്ടർ മസാലയും 

വന്ന അലുമിനിയം ഫോയിലുകൾ 


ഒരു കയ്യിൽ ചൂലും, 

മറുകയ്യിൽ ആംഗ്യവും കൊണ്ട് 

'ബാഗുന്നാരാ'യും 

'ചാല ബാഗുന്തി'യും പഠിപ്പിച്ചവൾ


ബ്ലൗസിനുള്ളിൽ നിന്നും 

വിങ്ങുന്ന വിളികളെ 

വലിച്ചെടുത്ത്‌ 

ബാൽക്കണിച്ചുവർ ചാരിയിരുന്ന് 

ആരോടൊക്കെയോ 

കന്നടത്തിൽ വഴക്കിട്ട്‌ 

മൂക്കുപിഴിഞ്ഞവൾ


ഒരു ദിവസം കൊണ്ട്‌ 

ചുരിദാർ തുന്നിത്തരുന്ന 

ഒറ്റമുറിവീട്ടിലെ 

മൂസയുടെ മുറ്റത്തെ 

കോഴിയും കുഞ്ഞുങ്ങളും


എപ്പോൾ വിളിച്ചാലും 

ഉടനെത്തുമെന്ന് 

വാക്കുതരുന്ന 

സുന്ദരിയോട്ടോ 


പിന്നെയും തോരാത്ത 

പരിഭവപ്പെയ്ത്തുകൾ

ചിരിയരങ്ങുകൾ 


ഇനിയുമുണ്ട്‌, 

ഒരുവിളിക്കും 

കാത്തുനിൽക്കാതെ 

പേരും നമ്പരും മാത്രം 

ബാക്കിയാക്കി 

സിഗ്നലില്ലാകൊമ്പിലേക്ക് 

പറന്നുയർന്നവർ 

ആരെയും കളയാൻ വയ്യ!


ഇരിക്കട്ടെ എല്ലാം...

എവിടെയൊക്കെയോ 

ഞാനുണ്ടായിരുന്നെന്ന 

അടയാളപ്പെടുത്തലുകൾ 

-------------------------------------------------------

#ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് 

നമ്മൾ ഒരുമിക്കാതിരുന്നെങ്കിലോ?

 നമ്മൾ ഒരുമിക്കാതിരുന്നെങ്കിലോ?


പിന്നെയും കുറെക്കാലംകൂടി

കോടമ്പാക്കം പാലത്തിലൂടെ

റെയിൽപാളത്തിനരികിലെ

ചെറ്റക്കുടിലുകളുടെ മുന്നിലൂടെ

മൗണ്ട്‌ റോഡിലെ സബ്‌വേയിലൂടെ

ബെസന്ത്നഗർ ബീച്ചിലൂടെ

ലോകത്തിൽ നിന്നൊളിച്ച്‌

ഒറ്റക്ക്‌ നടന്നേനെ


മോണിറ്ററിൽ തെളിയുന്ന

ഡിസൈനുകളിൽ

ഒരിക്കലും തൃപ്തയാവാതെ

മായ്ച്ചും വരച്ചും 

സ്വയം കലഹിച്ചും

ചുവന്ന മൂക്ക്‌ അമർത്തിത്തുടച്ചും

ആർക്കും മുഖം കൊടുക്കാതെ

കർമ്മനിരതയാണെന്ന്

അഭിനയിച്ചേനെ


ടെലിഫോൺ മണിനാദത്തിനു

കാതോർക്കാതെ

മെയിൽബോക്സ്‌ 

തുറക്കാൻ മെനക്കെടാതെ

തമാശക്കൂടലുകളിൽപ്പെടാതെ

ജനാലകളില്ലാത്ത മുറിയിൽ

ഇരുട്ടിലും തെളിയുന്ന 

മുഖം മായ്ക്കാൻ മെനക്കെടാതെ

കണ്ണിറുക്കെ മൂടിക്കിടന്നേനെ


ഒടുവിലൊരു 

നഷ്ടപ്രണയകവിത

കാര്യമില്ലാതെ 

കുത്തിക്കുറിച്ച്‌

മുടിയഴിച്ച്‌ ഭ്രാന്തിയെപ്പോലെ

ശബ്ദമില്ലാതെ 

നിലവിളിച്ച്‌

എല്ലാ അക്ഷരങ്ങളെയും

വലിച്ചുകീറി 

കാറ്റിൽ പറത്തിയേനെ


പിന്നെ, ആർക്കോവേണ്ടി

ഏതേതോ നാടുകളിലെ

ആൾക്കൂട്ടങ്ങളിൽപ്പെട്ട്‌

ആരോടും പരാതിയില്ലാതെ

ഒഴുകിപ്പോയേനെ,

ഞാൻ മാത്രമായി..

രാത്രി കിടക്കുമ്പോഴാണ്

രാത്രി കിടക്കുമ്പോഴാണ്  

മുന്നിൽ ആശയവും 

പരിവാരങ്ങളെ പോലെ 

വാക്കുകളും 

ജാഥയായി 

വളവുതിരിഞ്ഞു വരുന്നത് 


ഹോണടിക്കാതെ 

ഹെഡ്‍ലൈറ്റുമിടാതെ വരുന്ന 

സ്വപ്നലോറി കയറി 

ചതഞ്ഞരഞ്ഞുപോവുമെന്ന  

അനുഭവമുള്ളതുകൊണ്ട്   

നേതാവിനെയും 

കണ്ണിൽ പെടുന്ന 

അനുയായികളെയെങ്കിലും 

ആവർത്തിച്ചു 

പേരുവിളിച്ചു 

രക്ഷിക്കാൻ ശ്രമിക്കും. 


രാവിലെ ബ്രഷിൽ 

പേസ്റ്റ് തേക്കുമ്പോഴാവും 

റോഡരികിൽ 

കൂനിയിരിക്കുന്ന 

നേതാവിനെ കാണുന്നത്  

ചുറ്റും തപ്പിയാൽ കാണാം  

പുല്ലിലോ കല്ലിലോ 

ചില്ലറ മുറിവുമായി 

സങ്കടപ്പെട്ട് കുത്തിയിരിക്കുന്നവരെ.


പ്രഭാതകൃത്യങ്ങൾക്കിടെ 

അവർക്കുള്ള കൂട്ടുതേടിപ്പോവും 

ഒരുമിച്ചുനിൽക്കാൻ 

കഴിവുള്ളവരെ വേണമല്ലോ 


അടുക്കളയിൽ 

പാത്രക്കിലുക്കത്തിനിടയിലാവും 

ഞാൻ കൂടെ നിന്നോളാമെന്ന് 

ചിലരൊക്കെ ഓടിയെത്തുന്നത്.


ചായ തിളക്കുന്ന നേരം കൊണ്ട് 

മുന്നിലും വശങ്ങളിലുമായി 

ഒരുതരത്തിൽ 

അണിനിരത്തിവരുമ്പോഴാവും 

നേതാവിന്റെ ബന്ധുക്കളായി

ചിലരെത്തുക 


ഭക്ഷണം പൊതിയലും 

യാത്രാമംഗളങ്ങളും 

തുണിയലക്കലുമൊന്നും 

പലർക്കും ഇഷ്ടപ്പെടാറില്ല.


തിരക്ക് കൂട്ടുന്നതുകാണുമ്പോൾ 

എന്നാലിനി 

പ്രകടനമാവാമെന്നുകരുതി 

കീബോർഡിലെത്തുമ്പോഴേക്കും 

ഞാനറിയാതെ 

അവർക്കിടയിൽ 

കലഹം മൂത്തിരിക്കും 

ചിലർ പിണങ്ങിപോകും 

വിരൽതുമ്പിലെത്തിയവർ പോലും 

ഡിലീറ്റിലും ബാക്‌സ്‌പേസിലും 

ചാടിക്കളിക്കും 


ബഹളമൊന്നൊതുങ്ങുമ്പോൾ 

കീറിയ ജൂബയും  

ചപ്രത്തലമുടിയുമായി 

ആശയം തറയിൽ 

കുനിഞ്ഞിരിക്കുന്നതു കാണാം  


അടുത്തുചെന്നാൽ 

വല്ലാത്തൊരു നോട്ടമയച്ച് 

നീയാണെല്ലാത്തിനും കാരണം 

എന്ന് പറയാതെ പറയും.


സമാധാനചർച്ചക്കുപോലും  

മുഖം തരാതെ 

അവരവരുടെ വഴിക്ക് പോവും!


ഈയിടെയായി 

സ്ഥിരം പരിപാടിയാന്നേ…

എന്നാ പറയാനാ!

ജനാലക്കപ്പുറം


എല്ലാവരെയും യാത്രയാക്കി തുടങ്ങുന്ന അടുക്കളയുദ്ധത്തിൽ പാത്രങ്ങളുടെ കലപിലയ്ക്കിടയിലാണ് ജനാലക്കപ്പുറത്തെ റോഡിനെതിർവശത്തെ പുൽത്തകിടിയും ഒത്തനടുവിലെ ഒറ്റവീടും എന്റെ പകലുകളിലേക്ക് കയറിവരുന്നത്. ഒപ്പം പഞ്ഞിക്കെട്ടുപോലത്തെ നീണ്ട താടിയും വലിയ വയറുമുള്ള ആ മനുഷ്യനും.
ഉണരുമ്പോഴോ ഉറങ്ങാൻ കിടക്കുമ്പോഴോ അയാളെന്റെ ചിന്തയിൽ വരാറില്ല.
രാവിലത്തെ തിരക്കുകളിൽ ഒരിക്കൽപോലും ഓർത്തിട്ടുമില്ല.
നരച്ച നീല ജീൻസും കറുത്തതോ ബ്രൗണോ കുപ്പായവും മാത്രമാണ് എന്റെ ദൂരക്കാഴ്ചയിൽ തെളിയാറ്. ഒന്നുകിൽ പുല്ലുചെത്തി നീക്കിക്കൊണ്ട് ആ വീടിനുചുറ്റും നടക്കുന്നതാവും. ചിലപ്പോൾ ആ പുൽമേടിന്റെ ഒത്തനടുക്ക് നിൽക്കുന്ന മേപ്പിൾ പൊഴിക്കുന്ന ഓരോ ഇലയും സസൂക്ഷ്മം തൂത്തുവാരി കളയുന്നതാവും. മഞ്ഞുവീണൊഴിഞ്ഞ ദിവസങ്ങളിൽ നടപ്പാതയിൽ ഒട്ടിപ്പിടിച്ച അഴുകിയ ഇലകളും മറ്റും ശ്രദ്ധാപൂർവം എടുത്തുമാറ്റുന്നത് കാണാം.
വെയിലോ മഴയോ മഞ്ഞോ കാറ്റോ നോക്കാതെ കർമ്മനിരതനായ അയാൾ ആ വീടിന്റെ കാര്യസ്ഥനാണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ചപ്പുചവറുകൾ ചാക്കിൽ എടുത്തുകൊണ്ട് നടക്കുമ്പോൾ അയാളെനിക്ക് സാന്റായാവും. അടുത്ത ക്രിസ്മസിന് എനിക്കുള്ള സമ്മാനവുമായെത്തുന്നത്‌ അയാളാണെന്ന് സ്വപ്നം കാണും.
ഒരിക്കലും അയാളെന്നെ കണ്ടിട്ടുണ്ടാവില്ല. എന്റെ ജനാല ഒരിക്കലും അയാൾ ശ്രദ്ധിക്കാനിടയില്ല. എങ്കിലും ഈ വസന്തകാലത്ത് അയാൾക്കും എനിക്കുമിടയിലെ ചെറിമരം പൂത്തുലഞ്ഞപ്പോൾ ഒരിക്കലെങ്കിലും അയാൾ അതിലേക്ക് നോക്കുമെന്ന് ഞാനോർത്തിരുന്നു. ഒരു പക്ഷെ ആ വൃദ്ധനേത്രങ്ങൾക്ക് അതൊരു കാഴ്ചയേ ആയിരിക്കില്ല.
അയാൾക്കും എനിക്കുമിടയിലെ തിരക്കേറിയ വീഥിയിൽ ചീറിപ്പായുന്ന ഒന്നിനെയും അയാൾ അറിയാറില്ല. എവിടെയോ നടന്നിരിക്കാവുന്ന അഗ്നിബാധയെയോ അപകടത്തെയോ അറിയിച്ചുവരാറുള്ള ശബ്ദങ്ങളിൽ പോലും അയാൾ ആകുലപ്പെടുന്നത് കണ്ടില്ല.
അയാളെപ്പറ്റി ഞാൻ മെനഞ്ഞ കഥയിൽ ആ വീട് മാത്രമാണ് അയാളുടെ ഉലകം. അവിടം ഏറ്റവും സുന്ദരമായി സൂക്ഷിക്കുക മാത്രമാണ് അയാളുടെ ജന്മലക്ഷ്യം. ഇടക്ക് എന്നോ ഒരിക്കൽ അവിടേക്ക് സൈക്കിളിൽ വന്ന പയ്യനെ ഞാൻ അയാളുടെ ഏക ബന്ധുവായ പേരക്കിടാവാക്കി. അവൻ പണമാവശ്യപ്പെട്ട് വഴക്കിടുകയാണെന്ന് ഉറപ്പിച്ചു. പിണങ്ങിപ്പോയ കുട്ടി പിന്നീട് എന്റെ മുന്നിൽ വന്നതേയില്ല.
ഇനിയൊന്നും കൂടി പറയട്ടെ, അയാളുടെ മുഖം ഇതുവരെ ഞാൻ കണ്ടിട്ടേയില്ല!
- സൂനജ

Music

 ജീവിതത്തിലുടനീളം പല പാട്ടുകളും സ്വാധീനിച്ചു കടന്നുപോയിട്ടുണ്ട്. കുഞ്ഞുന്നാൾ മുതൽ എന്നും കേട്ടുണർന്നിരുന്ന ഭക്തിഗാനങ്ങൾ മനസ്സിൽ ഭക്തി മാത്രമല്ല, സമാധാനവും ആത്മവിശ്വാസവും തന്നിട്ടുണ്ട്. ദൈവത്തിനും എനിക്കുമിടയിൽ ഒരു ഇടനിലക്കാരനും ഇല്ലാത്ത ഒരവസ്ഥ സൃഷ്ടിക്കാൻ അതിന് കഴിഞ്ഞിട്ടുമുണ്ട്.

എത്രയൊക്കെ ഭാവസാന്ദ്രമായ ഗാനങ്ങൾ കേട്ടാലും ചില പ്രത്യേക രാഗങ്ങളിലെ കീർത്തനങ്ങൾ കേൾക്കുമ്പോൾ ഞാനറിയാതെ മറ്റേതോ അലൗകികമായ ലോകത്തേക്ക് പോകുന്നത് അനുഭവിച്ചറിഞ്ഞതിനുശേഷമാണ് ദാസേട്ടൻ മാത്രമല്ല, ബാലമുരളികൃഷ്ണയും എം എസ് സുബ്ബലക്ഷ്മിയും ടി എം കൃഷ്ണയും ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയുമൊക്കെ അടുത്തെത്തിയത്.
ഇരുപതോളം മിനിറ്റ് വരുന്ന ബലമുരളീകൃഷ്ണയുടെ വാതാപി കേട്ടിരുന്നപ്പോൾ സംഗീതമെന്ന സാഗരത്തെക്കുറിച്ച് മഹാന്മാർ പറയുന്നത് വെറുതെയല്ലെന്ന് തോന്നിപ്പോയി. ഒരേ രാഗം തന്നെ എത്ര മണിക്കൂർ വേണമെങ്കിലും പാടാം എന്നൊക്കെ പഠിക്കുകയായിരുന്നു.
ഏറെ ആവേശത്തോടെ പഠിച്ചുതുടങ്ങിയ പഞ്ചരത്നകീർത്തനങ്ങൾ മുഴുമിപ്പിക്കാതെ പാട്ടുമാമി പോയി. ആ അനശ്വരസ്വരം ഇന്നും കാതിലുണ്ട്. "ഉൻ കുരലിൽ ഭക്തി ഇരുക്ക് കുഴന്തേ" എന്ന അനുഗ്രഹവും.
സുഖമില്ലായ്മകളിൽ ബോംബെ ജയശ്രീയുടെ കീർത്തനങ്ങൾ തേൻ പുരട്ടി. ദ്വിജാവന്തിയിൽ "എങ്കു നാൻ സെൽവേൻ അയ്യാ നീർ തള്ളിനാൽ" എന്ന് കേട്ട് കണ്ണുനിറച്ചു കിടന്നതെത്രയോ പകലുകൾ!
മഴ തോരാതെ പെയ്യുന്ന ചാരനിറമുള്ള ഇരുണ്ട പകലുകളിൽ ജനാലക്കപ്പുറത്തേക്ക് നോക്കാൻ വയ്യാതെ അടുക്കളയിലെയും ഹാളിലെയും എല്ലാ ലൈറ്റുകളും തെളിച്ച്, ബോംബെ ജയശ്രീയെ കൊണ്ട് ഭാഗേശ്രീയിൽ "കണ്ടേൻ സീതയെ" പാടിച്ചാൽ സീതയെ കണ്ടെത്തിയ ഹനുമാന്റെ സന്തോഷപ്രകാശം എന്നിലും പടരും.
ഏത് തപസ് ചെയ്താണ് നിനക്ക് ഭഗവാനെ താലോലിക്കാനുള്ള വരം കിട്ടിയതെന്ന് യശോദയോട് ചോദിക്കുന്നത് കാപിരാഗത്തിലാണ്. അതേ രാഗത്തിലാണ് ഭാരതിയുടെ ചിന്നഞ്ചിരുകിളിയെ കൊഞ്ചുന്നതും. മനുഷ്യന്റെ ഓരോ വികാരങ്ങളെയും ഉത്തേജിപ്പിക്കുന്ന രാഗങ്ങൾ ഉണ്ടാക്കിയവരെ നമിക്കാതെ വയ്യ.
കീർത്തനങ്ങൾ മിക്കതും ദൈവത്തോട് ഭക്തന്റെ പറയലുകളാണ്. അതിൽ അപേക്ഷയുണ്ടാവും, സങ്കടം പറച്ചിലുണ്ടാവും, പങ്കുവെക്കലുണ്ടാവും, വേവലാതികളും കാണും. കണ്ണടച്ച് കേട്ടുകേട്ടിരിക്കുമ്പോൾ ഏതോ ഒരു പ്രത്യേകസമയത്ത് ലോകത്ത് ഞാൻ മാത്രമാവും. മുന്നിൽ എല്ലാം കേൾക്കുന്നയാൾ ഉണ്ടെന്നതുപോലും തോന്നലാവും. അതൊരു പ്രത്യേകാനുഭൂതിയാണ്.
അങ്ങനെയങ്ങനെ ദൈവത്തോട് ഒന്നും ആവശ്യപ്പെടേണ്ടതില്ല എന്ന ചിന്തയിലെത്തി. എന്നെ പൂർണമായും അറിയുന്ന ഒരു ശക്തിയാണത്. എല്ലാം അറിയുന്നതും. വേണ്ടത് തരും. വേണ്ടാത്തത് മോഹിക്കേണ്ടതില്ല, കാര്യവുമില്ല എന്ന അറിവ്.
അങ്ങനെയിരിക്കെയാണ് "ഇറക്കം വരാമൽ പോനതെന്ന കാരണം? " എന്ന് ബെഹാഗ് രാഗത്തിൽ കേട്ടത്. എന്നോടുമാത്രമെന്താണ് ഭഗവാന് ഒരു പരിഗണനയും ഇല്ലാത്തത് എന്ന പരിഭവം. ഗോപാലകൃഷ്ണഭാരതിയുടെ കീർത്തനമാണ്. കേട്ടുകേട്ടങ്ങിരിക്കെ ചരണത്തിൽ ശരിക്കും കൗതുകം തോന്നി., "പഴി എത്തനൈ നാൻ സെയ്യണം പാലിത്തിടും ശിവ ചിദംബരം" എന്ന്! ഇനി ഞാൻ എന്തെങ്കിലും പഴി ചെയ്യേണ്ടതുണ്ടോ അങ്ങെന്നെ പരിഗണിക്കാൻ എന്ന്. വിചിത്രം തന്നെ!
എന്നാൽ ഇതിനേക്കാളൊക്കെ എനിക്കേറെ പ്രിയം "കുറയ് ഒന്ട്രുമില്ലൈ മറയ് മൂർത്തി കണ്ണാ.. " എന്ന് എം എസ് പാടിയതുതന്നെ,
എനിക്കൊരു കുറവുമില്ല കണ്ണാ നീയുണ്ടല്ലോ എന്റെ കൂടെ എന്ന്. ഭക്തിയുടെ മറ്റൊരു രൂപം. കുറവുകളില്ല, പരിഭവമില്ല, പരാതിയില്ല, ആവശ്യങ്ങളില്ല, ഉള്ളതുകൊണ്ട് പരമതൃപ്തി. എത്രപേർക്ക് അങ്ങനെ ചിന്തിക്കാനാകും?
സംഗീതത്തെ ഉപാസിക്കുന്നിടത്ത് ദൈവത്തെ പ്രത്യേകമായി പൂജിക്കേണ്ടതുപോലുമില്ല എന്ന് ഈയിടെ ബാലഭാസ്കർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വിശ്വസിക്കാൻ കഴിയുന്നതുകൊണ്ടാവാം ഇന്ന് ദൈവത്തിന്റെ പേരിലുള്ള മത്സരങ്ങൾ കാണുമ്പോൾ ഉള്ളിൽ ഊറിച്ചിരിച്ചു നിൽക്കാനാവുന്നത്.
ഇനിയുമെത്രയോ കേൾക്കാനിരിക്കുന്നു. ഇതിലും മധുരതരമായവ!
NB: all these songs are available in YouTube

കനൽപൂക്കൾ

 "നീ പോണുണ്ടോ തീക്കുഴിച്ചാട്ടം കാണാൻ?"

"തീക്കുഴി അല്ല, പൂക്കുഴി, അങ്ങനെയാ പറയാ.."
രാത്രിയിലുള്ള മേളവും കരകാട്ടവും കഴിഞ്ഞ് തോളോട് തോൾ ചേർന്ന് കൈകോർത്തുപിടിച്ച് ഇരുവശവും വർണ്ണവിളക്കുമാലകളും ഇടയ്ക്കിടെ സ്ഥാപിക്കപ്പെട്ട ട്യൂബ് ലൈറ്റ് തൂണുകളുമുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുകയാവും ഞങ്ങളപ്പോൾ.
മാരിയമ്മൻ കോവിലിലെ പൊങ്കൽ എന്നാൽ അവിടെ ഉത്സവമാണ്. രണ്ടുമൂന്ന് ദിവസം മുൻപുതന്നെ വഴിനീളെ വിളക്കുകാലുകൾ ഉയരും. വഴിവാണിഭക്കാർ ഓരോ വിളക്കുകാലിനും കാവലാകും. ശീർകാഴി ഗോവിന്ദരാജനും എൽ ആർ ഈശ്വരിയും വാണിയമ്മയും ദിനരാത്രവ്യത്യാസമില്ലാതെ നിരന്തരം പാടിക്കൊണ്ടിരിക്കും. താലത്തിൽ പച്ചമാവും വിളക്കുമേന്തി പട്ടുടുത്ത സുന്ദരിമാർ ഊർവലം വരും. ഒപ്പം കൊട്ടും കരകാട്ടക്കളിയുമുണ്ടാവും. തലയിൽ കുംഭം വെച്ച് തിളങ്ങുന്ന വസ്ത്രമണിഞ്ഞ് ആണും പെണ്ണും തകിലുകൊട്ടലിന്റെ താളത്തിലാടും.
ഭയപ്പെടുത്തുന്ന കാഴ്ച്ച പൂജാസമയത്തെ വെളിച്ചപ്പാടിന്റെ തലവെട്ടലാണ്. ഭഗവതി സന്നിവേശിക്കപ്പെട്ട നിമിഷങ്ങളിലൊന്നിൽ കയ്യിലെ വാൾ ആഞ്ഞുവീശി സ്വന്തം നെറുകെയിൽ വെട്ടും, ചോര പൊടിയുന്ന തലയിൽ ഇടംകൈ കൊണ്ട് അല്പം ഭസ്മം പൂശും. സാധാരണ കുട്ടികൾ കാണാൻ നിൽക്കാറില്ല.
രാത്രിയാണ് പൂക്കുഴിയിൽ തീ കൂട്ടുന്നത്. നീളത്തിൽ കുഴിവെട്ടി അതിൽ വിറകിട്ട് കത്തിക്കുമ്പോൾ അമ്മൻകോവിലിനു കുട പിടിച്ചു നിൽക്കുന്ന അരയാലിന്റെ ഇലകൾ ജ്വാലാമുഖികളാവും . പൂജയും ശബ്ദഘോഷങ്ങളെല്ലാം അവസാനിച്ചാലും തീമെത്ത കെടാതിരിക്കാൻ ഇരുവശവും നിന്ന് വീശുമ്പോൾ കനലുകൾ ചുവന്ന പൂക്കളായി വിടരും. ചാരത്തരികൾ അന്തരീക്ഷത്തിൽ പാറും.
അടുത്തനാൾ വെളുപ്പിനെയാണ് അസുരവാദ്യവുമായി അവരെത്തുക. പുഴയിൽ മുങ്ങി ഈറനുടുത്ത് വാളും ചിലമ്പുമായി മുന്നിൽ നടക്കുന്ന വെളിച്ചപ്പാടിന്റെ പിന്നാലെ ദൈവനാമം ഉറക്കെ ഉച്ചരിച്ച് ഒരുപറ്റം വ്രതശുദ്ധരായ ഭക്തർ തുള്ളിക്കൊണ്ട് വരും. കനൽ പൂത്തുനിൽക്കുന്ന മെത്തയ്ക്കിരുവശവും നിന്ന് വീശിവീശി ജ്വലിപ്പിക്കുന്നവരുടെ ഉറച്ച പേശികളിൽ നിന്നും വിയർപ്പ് തെറിക്കും. കൊട്ട് മുറുകുമ്പോൾ അതിലും ഉച്ചത്തിലാവുന്ന ഗോവിന്ദനാമം കേട്ട് അരയാലിലകളെ പോലെ ഓരോ മനസും വിറകൊള്ളും. കളങ്കമുള്ളവർക്കുമാത്രമേ കാൽ പൊള്ളുകയുള്ളൂ എന്നതിനാൽ അവിടെയുള്ള ഓരോ മനവും പ്രാര്ഥനാമുഖരിതമാവും. അലറിവിളിച്ചുകൊണ്ട് വെളിച്ചപ്പാട് ആദ്യം കാലെടുത്തുവെക്കുമ്പോൾ ഞാൻ കണ്ണുകൾ ഇറുകെ പൂട്ടും. പിന്നെ പതുക്കെ തുറന്ന്, ഉറച്ച കാൽ വെപ്പുകളോടെ പൂമെത്തയിൽ ചവിട്ടി നീങ്ങുന്നത് കണ്ട് അതഭുതം കൂറും. വെളിച്ചപ്പാടിനുപിന്നാലെയായി കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓടിയിറങ്ങി നടന്നുകയറും.
വിഭൂതി മണക്കുന്ന വഴിയിലൂടെ തിരികെ നടക്കുമ്പോൾ മനസ്‌ കനൽപൂക്കൾ പോലെ ദീപ്തമായിരിക്കും!
സൂനജ

അമ്മ

 രണ്ടാം ക്ലാസ്സിലായിരുന്നു ആദ്യമായി പാടാൻ വേണ്ടി സ്റ്റേജിൽ കയറിയത്. അതേ വിദ്യാലയത്തിൽ അഞ്ചിൽ പഠിക്കുന്ന ചേച്ചി ധൈര്യം പകർന്ന് സ്റ്റേജിന്റെ വശത്ത് നിൽപ്പുണ്ട്. മൈക്കിന് മുന്നിലെത്തി തല ഉയർത്തിനോക്കി, ചിരിക്കുന്ന കൂട്ടുകാരെയും അക്ഷമയോടെ കാത്തിരിക്കുന്ന ടീച്ചർമാരെയും ഒന്നും കണ്ടില്ല. "മൂകാംബികേ.. " എന്ന് പാടിത്തുടങ്ങി, ബാക്കി വരികൾ ഒന്നും വരുന്നില്ല. കണ്ണുതള്ളി വശത്തേക്ക് നോക്കി, "മച്ചേച്ചീ....." എന്ന് വിളിക്കലും ഓടി ചേച്ചിടെ അടുത്തെത്തലും സെക്കന്റുകൾക്കുള്ളിൽ നടന്നു. അതിനുശേഷം ഒരിക്കലും കയറില്ല എന്നായിരുന്നു അന്ന് കരുതിയത്.

അടുത്ത വർഷമായപ്പോഴേക്കും മോശമല്ലാതെ പാടുന്ന കുടുംബത്തിൽ നിന്നായതുകൊണ്ടും ചേച്ചിമാരുടെ സാക്ഷ്യപ്പെടുത്തൽ കൊണ്ടുമാവണം ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനമത്സരത്തിന് എന്റെ പേര് കൊടുക്കാൻ ടീച്ചർമാർ തീരുമാനിച്ചത്. അപ്പോഴേക്കും ആകാശവാണിയിലെ ലളിതസംഗീതപാഠത്തിൽ നിന്നും ഒരു സുന്ദരൻ ആനന്ദഭൈരവി ഞാൻ പഠിച്ചിരുന്നു, അഥവാ ചേച്ചിമാർ കുത്തിയിരുത്തി പഠിപ്പിച്ചിരുന്നു.
"ആലിലകൾ കൈകൊട്ടിപ്പാടിയിന്നും.. ആനന്ദഭൈരവി രാഗത്തിൽ " എന്നുതുടങ്ങുന്ന ഗാനം. അങ്ങനെ ഞാൻ ആദ്യമായി മത്സരിച്ചു. സ്റ്റേജിൽ നിന്നും എന്നെ എടുത്തിറക്കിയത് ഒൻപതിൽ പഠിക്കുന്ന എന്റെ ചേച്ചിയാണ്. അമ്മക്ക് വരാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസത്തെ ലോസ് ഓഫ് പേ പോലും അന്ന് അമ്മക്ക് താങ്ങുന്നതായിരുന്നില്ല. അച്ഛനോ അമ്മയോ ലാളിച്ചും അഭിനന്ദിച്ചും ചേർത്തുനിർത്തിയിരുന്ന മറ്റുകുട്ടികളെ കണ്ടപ്പോഴുള്ള വിഷമം മാറിയത് "സൂനജക്കാണ് ഒന്നാം സമ്മാനം" എന്ന് പറഞ്ഞോടിവന്നു കെട്ടിപ്പിടിച്ച പാട്ടുടീച്ചറുടെ ഷിഫോൺ സാരിയുടെ ഫോറിൻ പെർഫ്യൂം മണമടിച്ചപ്പോഴാണ്.
അന്നുമുതൽ കുറെ വർഷം ഇതേ പോലെ മത്സരങ്ങൾ ഉണ്ടാവുകയും അന്നൊക്കെ ഞാൻ ചേച്ചിയുടെയും ടീച്ചര്മാരുടെയും അകമ്പടിയോടെ പോയി സമ്മാനം വാങ്ങുകയും ചെയ്തുവന്നു.(ചുമ്മാ തള്ളിയതല്ല സത്യാട്ടോ 😁)
എന്നാൽ ആ സുവർണകാലം ഏഴാം ക്ലാസുവരെയെ ഉണ്ടായുള്ളൂ. ആ കൊല്ലത്തെ ഉപജില്ലാകലോത്സവം നടന്നത് ഒരു മലയോരഗ്രാമത്തിലെ സ്‌കൂളിലായിരുന്നു. മലമുകളിലെ വിദ്യാലയം. ചുറ്റും പച്ചപ്പ് നിറഞ്ഞ കൃഷിയിടങ്ങൾ. ചെമ്മണ്ണ് പാതകൾ. എല്ലാം ആസ്വാദ്യമായിരുന്നുവെങ്കിലും എന്റെ തൊണ്ട നല്ല പണി തന്നു. തലേ ദിവസം ജലദോഷവും അതിഗംഗീരമായ തൊണ്ടയടപ്പും! വിചാരിച്ചപോലെ തൊണ്ട കയ്യിൽ നിൽക്കുന്നില്ല. ഹൈ പിച്ച് പാടുമ്പോൾ കാറ്റ് മാത്രമാണ് വരുന്നത്. എല്ലാവർക്കും ടെൻഷനായി. അന്നും പതിവുപോലെ അമ്മ കുരുമുളകും കൽക്കണ്ടവും ജീരകവും ചേർത്തുപൊടിച്ച്‌ കുഞ്ഞുഡപ്പിയിലാക്കി തന്നുവിട്ടു. പാടാറാവുമ്പോഴേക്കും എല്ലാം മാറിക്കോളും എന്ന് ധൈര്യവും പകർന്നു.
ചെസ്റ്റ് നമ്പർ കുത്തി ഊഴം കാത്തുനിൽക്കേ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ചുരുണ്ടമുടിയുള്ള സുന്ദരിക്കുട്ടി എനിക്കുമുന്പേ കയറി "ഇരയിമ്മൻ തമ്പി നൽകും ഈരടി" എന്ന് തുടങ്ങുന്ന മറ്റൊരു ആനന്ദഭൈരവി ഭംഗിയായി പാടി. അതും കൂടി കേട്ടതോടെ തൊണ്ടയടപ്പിന്റെ പേരിൽ കുറേശ്ശേ മുറിഞ്ഞുതുടങ്ങിയ എന്റെ ആത്മവിശ്വാസത്തിന്റെ ശാഖകൾ ഒന്നൊന്നായി ഒടിഞ്ഞുവീണുതുടങ്ങി. എങ്കിലും മനസ് പറഞ്ഞു, "നീ ഒന്നാം സ്ഥാനക്കാരിയാണ്, അത് നിനക്കുള്ളതാണ്!"
വിജയദശമി തിരുനാളിൽ എന്ന പാട്ടായിരുന്നു പാടിയത്. വൈകുന്നേരം മഞ്ഞിറങ്ങിത്തുടങ്ങിയിരുന്നതിനാൽ തൊണ്ട നല്ലപോലെ പിണങ്ങിയിരുന്നു. എങ്കിലും ഫലപ്രഖ്യാപനം വരെ പ്രതീക്ഷ വെടിഞ്ഞില്ല. പക്ഷെ ഒന്നാം സ്ഥാനം എനിക്കല്ല. എ ഗ്രേഡോടെ രണ്ടാംസ്ഥാനം. സങ്കടം സഹിക്കാനാവുന്നില്ല. അഹങ്കാരത്തിനു അടിയേറ്റു. ചേച്ചിയും കൂട്ടുകാരും ടീച്ചർമാരും സാന്ത്വനിപ്പിച്ചു. വയ്യാത്തതുകൊണ്ടാണല്ലോ, അടുത്ത വർഷം നമ്മൾ എടുത്തിരിക്കും എന്നൊക്കെ സമാധാനിപ്പിച്ചു. കണ്ണുനീരൊക്കെ വന്നെങ്കിലും അടക്കി മിണ്ടാതിരുന്നു.
കൂട്ടുകാരെല്ലാം നാടോടിനൃത്തം കാണാനോ മറ്റോ അപ്പുറത്തേക്ക് പോയി. സകലതും നഷ്ടപ്പെട്ടതുപോലെ തകർന്നിരിക്കുകയാണ് ഞാൻ. അന്ന് അതിലും വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാനില്ലല്ലൊ ഒരു ഏഴാം ക്ലാസുകാരിക്ക്‌. ഓർത്തിട്ടും ഓർത്തിട്ടും സ്വയം സമാധാനിക്കാനാവുന്നില്ല. ഞങ്ങൾക്കായി തന്ന ക്ലാസ്മുറിയുടെ ജനാലക്കൽ ദൂരെ നീല മലനിരകളും നെൽപ്പാടങ്ങളും റബർ തോട്ടങ്ങളും നോക്കി കണ്ണീരോടെ ഞാൻ നിന്നു. സൂര്യൻ ആകാശമാകെ ചെഞ്ചായം പൂശിത്തുടങ്ങിയിരുന്നു. നോക്കിനിൽക്കെ ചെമ്മൺപാതയിലൂടെ ഇളംനിറത്തിലുള്ള സാരിയുടുത്ത ഒരു സ്ത്രീ നടന്നു കയറി എന്റെ നേരെ വരുന്നു. എന്റെ അമ്മ! ജോലി കഴിഞ്ഞു വരുന്ന വഴി എന്റെ പാട്ടുകേൾക്കാൻ കയറിയതാണ്, പാവം. ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അതെന്ന് ഞാൻ പറയും. ആ നെഞ്ചോരത്തേക്കാൾ വലുതായി മറ്റെന്ത് അഭയമാണെനിക്ക് കിട്ടേണ്ടത്?!
അന്ന് അങ്ങനെ ചേർന്നിരുന്ന നിമിഷങ്ങളിൽ ഞാൻ പതം പറഞ്ഞു ഉറക്കെയുറക്കെ കരഞ്ഞിട്ടുണ്ട്‌. അമ്മ എനിക്ക്‌ ഇതിലും ഭംഗിയായി പാടാനാവുമെന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. തോൽവികളും ഏറ്റുവാങ്ങാൻ എന്നെ പ്രാപ്തയാക്കിയിട്ടുണ്ട്‌.
അമ്മ ഞങ്ങളെ വിട്ടുപോയിട്ട് പത്തുവർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സങ്കടസന്ധികളിൽ വഴിമുട്ടി അനാഥമായി നിൽക്കേണ്ടിവരുമ്പോൾ ആ ഒരു വരവ് ഞാൻ ആശിക്കാറുണ്ട്. ഞാൻ മാത്രമല്ല.. ഞങ്ങളേഴുപേരും ഒരുപോലെ കൊതിക്കാറുണ്ട്.