About Me

My photo
A person who loves to read, write, sing and share thoughts.

Saturday, February 12, 2011

അതിഥി ദേവോ ഭവ: അഥവാ അതിഥിദേവോ നമ:

എന്നത്തേയുംപോലെ ചവറ്റുകുട്ട വാതിലിനുപുറത്ത് കോറിഡോറിന്റെ മൂലയ്ക്ക്, രാവിലെ വന്നെടുക്കാന്പാകത്തിന് വെക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍ കഴിഞ്ഞദിവസം  പുതിയതായി താമസത്തിനെത്തിയവരുടെ കുറെയധികം കൂടുകളുടെയും കടലാസ്ചുരുളുകളുടെയും ഇടയില്‍ ഒരു തിളക്കം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍  വെള്ളിനിറമുള്ള ഒരു കിരീടംപോലെ തോന്നിച്ചു. ചവറുകള്‍ വകഞ്ഞുമാറ്റിയപ്പോള്‍ മനോഹരമായി പുഞ്ചിരിതൂകി ഒരു കൃഷ്ണവിഗ്രഹം! പതിവ്  പീതാംബരമല്ല,  വെള്ളിക്കസവുള്ള വെള്ളവസ്ത്രമാണ് വേഷം. പീലിത്തിരുമുടിയോ മറ്റ് സ്വര്‍ണ്ണാഭരണങ്ങളോ മുത്തുമാലയോ ഇല്ല. കുളികഴിഞ്ഞ് മുണ്ടുടുത്ത്, തോര്‍ത്ത്‌ പുതച്ചുവരുന്ന ഒരു സാധാരണക്കാരനെയാണ് പെട്ടെന്ന് ഓര്‍മ്മവരിക. ഒരു വ്യത്യാസമേയുള്ളൂ, ഇദ്ദേഹം വെള്ളികിരീടവും കുറച്ച് വെള്ളിയാഭരണങ്ങളും  അണിഞ്ഞിട്ടുണ്ട്.  കയ്യിലെടുത്തുനോക്കിയപ്പോഴാണ് മനസിലായത്, ആള്‍ വികലാംഗനാണ്. ഓടക്കുഴല്‍ വായിച്ചുകൊണ്ടിരുന്ന വലതുകൈ നഷ്ടമായിരിക്കുന്നു. അതുവരെ തോന്നിയ സന്തോഷം പെട്ടെന്ന് നഷ്ടമായി. അവിടെത്തന്നെ ഒന്നുകൂടി തിരഞ്ഞപ്പോള്‍ മുറിഞ്ഞകൈ കിട്ടി. ഓടക്കുഴലിനു വേണ്ടിയുള്ള തിരച്ചില്‍ മാത്രം വൃഥാവിലായി. കൈമുറിഞ്ഞരൂപത്തില്‍ വെക്കുന്നത് അശുഭമായതുകൊണ്ടാവാം അവര്‍ ഉപേക്ഷിച്ചത്. കൃഷ്ണശില ആകുമ്പോള്‍ ശില്പഭംഗിയെക്കാള്‍ ഒരു വിശ്വാസിക്ക്  പ്രധാനം  ഭക്തി  തന്നെയാവും. ഇതൊക്കെയാണെങ്കിലും ഉപേക്ഷിക്കാന്‍ മനസ് വന്നില്ല. വീട്ടിലുള്ള ആളെ കൂടി വിളിച്ചുകാണിച്ചു. കൈ ഒട്ടിച്ചുനോക്കാം, ശരിയാവുന്നുണ്ടെങ്കില്‍ നമുക്കിവിടെവെക്കാം എന്നായി. ('ജൂനിയര്‍ മാന്‍ഡ്രേക്ക്' എന്ന പടം ഈയിടക്കുംകൂടി കണ്ടതേയുള്ളൂ..:))
  
എന്തായാലും കണ്ണന് ഞങ്ങളെയും ഇഷ്ടമായീന്നാണ് തോന്നുന്നത്. ശരിക്കും "ക്വിക്ക് ഫിക്സ്" തന്നെ! ആശാന്‍ ഉഷാര്‍! ഇനിയിപ്പോള്‍ എവിടെ വെക്കണം എന്ന ചിന്തയായി. ഷോകേസില്‍ നില്‍ക്കാന്‍പറ്റാത്തത്രയും ഉയരക്കാരനായതുകൊണ്ട് പൂജാമുറിയില്‍തന്നെ ഒരിടം കണ്ടെത്തി. അങ്ങനെ രാത്രി ഒരിക്കല്‍ക്കൂടി വിളക്ക് കൊളുത്തിവെച്ചു. പാതിരാത്രി വീണുകിട്ടിയതാണെങ്കിലും  സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ അല്ലെ? നോക്കിയിരിക്കെ വേഷം പിന്നെയും വിസ്മയിപ്പിച്ചു. പണ്ടെവിടെയോ വായിച്ചിരുന്നു, രാത്രി രാധയെ കാണാന്‍ ചെല്ലുന്നതും വേണുവൂതി അവളെ വിസ്മയിപ്പിക്കുന്നതും ഒക്കെയായി കണ്ണന്റെ ലീലാവിലാസങ്ങള്‍... ചിലപ്പോള്‍ നിശാവസ്ത്രമാവും ഇത്! മഞ്ഞപ്പട്ട് അല്ലെ സ്ഥിരവേഷം.. ഇതാവുമ്പോള്‍ ആരും തിരിച്ചറിയുകയുമില്ല! എന്നാലും ഈ വെള്ളിയാഭരണങ്ങള്‍! വെള്ളക്കുചേരുന്നത് ഇതാവുന്നത്കൊണ്ടാവും. 'ഓ.. സ്വര്‍ണ്ണത്തിനൊക്കെ  ഈ കലിയുഗത്തില് എന്താ വില, ന്റെ കുട്ട്യേ' എന്ന് ആരോ എന്നോട് ചോദിച്ചുവോ? അങ്ങനെ ഇഷ്ടദൈവത്തിനോടോത്ത് കുറച്ചുനേരം ചെലവിട്ട്, ഉറങ്ങാന്‍ പോയി.

അതിരാവിലെ എഴുനേല്‍ക്കുന്ന കാര്യത്തില്‍ എന്‍റെ രണ്ടുമക്കളും (അവരുടെ അമ്മയും) കണക്കാണ്. അരമണിക്കൂറോളം നീളാറുള്ള വിളികള്‍ക്കുശേഷമാണ് അവര്‍ എഴുന്നേറ്റുവരുന്നത്. അവരുടെ പ്രായത്തില്‍ അത്രയും രാവിലെ എഴുന്നെല്‍പ്പിക്കുന്നതും വിഷമമാണെങ്കിലും സ്കൂള്‍വണ്ടി വരുന്നനേരത്തിന് തയ്യാറാക്കിനിര്‍ത്തേണ്ടതുകൊണ്ട് മറ്റ് മാര്‍ഗമില്ലാതെയാണ് ആ ക്രൂരകൃത്യം ചെയ്യാറ്.(ഒന്‍പതേ മുക്കാലിന്  സ്കൂളിലെത്താന്‍ ഒന്‍പതുമണിക്കെഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ ധൃതിയില്‍ തീര്‍ത്ത്‌, മറന്നുപോയ ഗൃഹപാഠം  നിന്നുകൊണ്ട് എഴുതി, എന്തെങ്കിലും കഴിച്ചെന്നു വരുത്തിയുള്ള ഓട്ടത്തെക്കുറിച്ചൊന്നും അവരോടു പറഞ്ഞിട്ടില്ല.) ഓരോദിവസവും  എന്തെങ്കിലും ആകര്‍ഷകമായ കാരണം അവരെ ഓര്‍മ്മിപ്പിച്ചാണ് ഉണര്‍ത്തുന്നത്. ചിലപ്പോള്‍ കൂട്ടുകാരിയെ കാണിക്കാന്‍ പുതിയ പെന്‍സില്‍, മറ്റുചിലപ്പോള്‍ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം, അല്ലെങ്കില്‍ വാനിലെ കൂട്ടുകാരിക്ക് ചോക്ലേറ്റ്, അതുമല്ലെങ്കില്‍ കഴിഞ്ഞ ദിവസം ടീച്ചറിന് സമ്മാനിക്കാന്‍ വരച്ച ചിത്രം  അങ്ങനെ ഓരോന്ന്...

തലേരാത്രിയിലെ വിശേഷങ്ങള്‍ അറിയാതെ കിടക്കുന്നവരെ രാവിലെ വിളിച്ചുണര്‍ത്തുമ്പോള്‍ അവരുടെ അച്ഛന്‍ പറയുന്നതുകേട്ടു, "വീട്ടില്‍ പുതിയൊരു അതിഥി വന്നിട്ടുണ്ട്.. ഇന്നലെ രാത്രിയാണ് വന്നത്. നിങ്ങള്‍ കണ്ടില്ലല്ലോ.."
നാലു കുഞ്ഞിക്കണ്ണുകള്‍ ഉറക്കച്ചടവോടെ പതിവിലും വേഗം തുറക്കപ്പെട്ടു. 
"പക്ഷെ പല്ലുതേച്ച്, പാലുകുടിച്ച് കുളിയും കഴിഞ്ഞാല്‍ മാത്രമേ കാണാന്‍ പറ്റൂ.." വീണ്ടും ആകാംക്ഷയുടെ  മുള്‍മുനയില്‍...
പ്രഭാതകൃത്യങ്ങള്‍ക്കിടയില്‍ എന്നോടും അന്വേഷണമുണ്ടായി, "ആരാമ്മേ വന്നത്? എവിടെയാ ഇരിക്കുന്നെ? ഞാന്‍ മറ്റേമുറിയിലും പോയിനോക്കി... ഇനി ബാത്‌റൂമിലെങ്ങാനും  ആണോ.. "
'വേഗം കുളിച്ചു വന്നോളൂ..' എന്ന് മാത്രം പറഞ്ഞു ചിരിച്ചു ഞാന്‍.

കുളിച്ച് പ്രാര്‍ത്ഥനയ്ക്ക് വന്നപ്പോള്‍ അവരും കണ്ടു, നീലക്കാര്‍വര്‍ണ്ണനെ! കണ്ണുകള്‍ വിടര്‍ത്തി, വീണ്ടും വീണ്ടും തൊട്ടുനോക്കിയും സ്ഥാനം മാറ്റിവെച്ചും അവര്‍ പുതിയ താരത്തോടൊപ്പം സമയം ചെലവിടുമ്പോള്‍ അടുക്കളത്തിരക്കില്‍നിന്നും  ഒരു നിമിഷം ഞാന്‍ ആ മുഖത്തേക്ക് എത്തിനോക്കി. പതിവ് കള്ളചിരിയിലും കുസൃതിക്കണ്ണിലും തെല്ലൊരു നന്ദി നിഴലിച്ചുവോ? മാലിന്യക്കൂമ്പാരത്തില്‍ മൂക്ക് പൊത്താന്‍പോലും കഴിയാതെ കിടക്കേണ്ടിയിരുന്ന ആളല്ലേ.. നന്ദി ഇല്ലെങ്കിലും ഒരിത്തിരി സ്നേഹമെങ്കിലും തോന്നിയിട്ടുണ്ടാവില്ലേ എന്നോട്? :)

ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൊച്ചുപൂജാമുറിയില്‍ നില്‍പ്പുണ്ട്, ഇടയ്ക്കിടെയുള്ള എന്‍റെ പരിഭവവും വിശേഷവും സങ്കടവും ഒക്കെ സൌമ്യനായികേട്ടുകൊണ്ട് വേണുവൂതുന്ന ഭാവേന... എന്തായാലും എത്രയും പെട്ടെന്ന് ഒരു ഓടക്കുഴല്‍ സംഘടിപ്പിച്ചുകൊടുത്ത്,  ഈ സങ്കല്പമുരളീവാദനം  നിര്‍ത്തിക്കണം. 

Wednesday, February 2, 2011

അനന്തരം

ഇന്ന് ആഘോഷത്തിന്റെ ദിവസമാണെന്ന് പറഞ്ഞുകൊണ്ട് മാണിച്ചായന്‍ കയ്യിലേക്കിട്ടുകൊടുത്ത നോട്ടുകെട്ടുകളും മദ്യവും എളിയില്‍ തിരുകി അയാള്‍ ഇടവഴിയിലെ ഇരുട്ടിലേക്കിറങ്ങി. കോടികളുടെ ലാഭം ഉണ്ടാക്കികൊടുത്തതിന്റെ സന്തോഷസൂചകമായി പകര്‍ന്ന വിദേശമദ്യം സിരകളില്‍ തിളച്ചുതുടങ്ങി. ധനുമാസത്തിലെ പുകമഞ്ഞ്‌ ഓരോ രോമകൂപത്തെയും തുളച്ച്‌ കയറിയപ്പോള്‍ അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നടത്തത്തിന്റെ വേഗത കൂട്ടി.

പാതയോരത്ത് ഒരു ചുവന്ന തിളക്കം കൈകാട്ടി വിളിച്ചു. മുഖം തിരിച്ചു വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ പിന്നില്‍ വളകിലുക്കങ്ങളും പൊട്ടിച്ചിരികളും... പലപ്പോഴും കയറിയിറങ്ങിയ രൂപങ്ങളോട് ഒരു താല്‍പര്യവും കാട്ടാതെ മുന്നോട്ടുള്ള നടത്തത്തിന്റെ ഏതോ നിമിഷത്തില്‍ പഴയ ഒരു നിലവിളി മനസിലെത്തി. എത്രയോ മാസങ്ങളായിട്ടും മറക്കാനാവാത്ത ഒന്ന്.. എന്തായിരുന്നു അവളുടെ പേര്? സുന്ദരിയോ സുഗന്ധിയോ? രണ്ടും അവള്‍ക്കു ചേരും. ഏതോ വിജയാഹ്ലാദവും കൂട്ടുകാരാരോ ചുരുട്ടിക്കൊടുത്ത ലഹരിയും ഉന്മാദത്തിന്റെ കൊടുമുടി കയറ്റിയ നാള്‍.. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ ആയിരുന്നോ... അതോ തെരുവുപെണ്ണോ.. പേടിച്ചരണ്ട കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുമൊക്കെ ലഹരി കൂട്ടിയതെയുള്ളൂ.. കരച്ചിലും അപേക്ഷയുമൊന്നും മനസലിയിച്ചില്ല. അന്ന് കിട്ടിയ നോട്ടുകെട്ടില്‍ നിന്ന്‍ കണക്കുനോക്കാതെ വലിച്ചൂരി അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞുനടക്കുമ്പോള്‍ വസ്ത്രങ്ങള്‍ വാരിച്ചുറ്റി ഓടിവന്നു കാല്‍ക്കല്‍ വീണത്‌ കണ്ടില്ലെന്നു നടിച്ചു നടന്നകന്നു.

ഇന്നെന്താണ് അവളെ കുറിച്ചിത്രയും ഓര്‍ക്കാന്‍? മുല്ലപ്പൂവിന്റെയോ വിലകുറഞ്ഞ സെന്റിന്റെയോ മടുപ്പിക്കുന്ന മണമില്ലാതിരുന്ന ആദ്യത്തെ അനുഭവമായതുകൊണ്ടോ? പെണ്ണെന്നത് പുരുഷന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് പഠിപ്പിച്ചത്, കുഞ്ഞുന്നാളില്‍ രാത്രിയില്‍ മകനെ നിര്‍ബന്ധിച്ചുറക്കി അണിഞ്ഞൊരുങ്ങിയ അമ്മയുടെ കാത്തിരിപ്പാണ്.

എളിയിലെ കുപ്പി വലിച്ചൂരി അതിലാകെ ഉണ്ടായിരുന്ന കുറച്ചു മദ്യം കൂടി വലിച്ചുകുടിച്ച് തല കുടഞ്ഞുകൊണ്ട് അയാള്‍ മാണിച്ചായനെ തെറി പറഞ്ഞു. ആവശ്യമില്ലാത്ത ചിന്തകളൊക്കെ മനസിലെത്തുന്നു.. ഇങ്ങേരിതു ഏതു ബ്രാന്റാ തന്നതെന്തോ..

വീണ്ടും മറക്കാനാവാത്ത രാത്രി മനസിലെത്തിയപ്പോള്‍ അയാള്‍ തിരിഞ്ഞു നടന്നു. ഇന്ന് അവള്‍ തന്നെയാണ് കൂടെ വേണ്ടത്. ഇതുവരെ കിട്ടിയിട്ടുള്ളതിലും കൂടുതല്‍ കാശ് മാണിച്ചായന്‍ തന്ന ദിവസമാണ്. ബിസിനെസ്സിലെ ശത്രുവിനെ കുത്തിമലര്‍ത്തിയപ്പോള്‍ അങ്ങേര്‍ക്ക് ഇന്ന് സ്വര്‍ഗമാണ് കിട്ടിയത്.

തെരുവിന്റെ അങ്ങേമൂലയില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ഈ വഴിയിലെവിടെയോ ആയിരുന്നു അവള്‍ നിന്നിരുന്നത്. ആംഗ്യഭാഷയിലൂടെ അവളെന്തോ ചോദിച്ചതൊന്നും കേട്ടില്ല. വിജനമായ വഴിയരികില്‍ ഏതു നിഴലിനു കീഴിലായിരുന്നു അന്നവളെ വന്യമായി കീഴടക്കിയത്?

ഇരുട്ടില്‍ എവിടെ നിന്നോ ഞരക്കം കേട്ടതുപോലെ... ആ രാത്രിക്ക് ശേഷം ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്തുന്ന അവളുടെ അടക്കിപ്പിടിച്ച കരച്ചില്‍ പോലെ ഒന്ന്.. അതോ വെറും തോന്നലോ.. പഴയ ഓര്‍മ്മകളെ തികട്ടിക്കുന്ന മാണിചായന്റെ മദ്യത്തെ വീണ്ടും ശപിച്ചു. ആ രാത്രിയുടെ ഓര്‍മ്മ മനസ്സില്‍ മോഹം തന്നെയാണ് നിറയ്ക്കുന്നത്.

കടകളുടെ ഇടയില്‍ വെളിച്ചം പടര്‍ന്നുകിടന്ന വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇടതുവശത്ത്‌ കടയോട് ചേര്‍ന്ന ഓലപ്പുര. അതേ... ഇവിടെയായിരുന്നു അവള്‍..! ഇത് തന്നെ!

പാതിചാരിയ ഓലമറ നീക്കി ഉള്ളില്‍ കടക്കുമ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. തെരുവുവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ തറയില്‍ ഒരു പഴന്തുണിക്കെട്ടായി അവള്‍! അവളുടെ ശാന്തമായ മുഖവും കീറപുതപ്പിന് താഴെ പുറത്തേക്ക് നീണ്ടുനിന്ന വെളുത്ത് കൊലുന്നനെയുള്ള പാദങ്ങളും വെറുതെ നോക്കിനില്‍ക്കുമ്പോള്‍ പഴയരാത്രിയിലെ സുഗന്ധം സിരകളില്‍ മദ്യലഹരിക്കും മുകളിലായി... അരികിലിരുന്ന്, നനുത്ത കാല്‍പാദത്തില്‍ പതിയെ പിടിച്ചു. ഞെട്ടിയുണര്‍ന്ന അവള്‍ കാലുകള്‍ വലിച്ചെടുത്ത് ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അരണ്ടവെളിച്ചത്തിലും അയാളെ തിരിച്ചറിഞ്ഞ നടുക്കം അവളുടെ മുഖത്ത് നിഴലിച്ചു.. നിലവിളിക്കു മീതെ അയാളുടെ ബലിഷ്ട കരങ്ങള്‍ മുറുകിയപ്പോള്‍ അവള്‍ക്കു ശ്വാസംമുട്ടി. അവളുടെ ശരീരത്തില്‍ ഇഴഞ്ഞ കൈ ഒരു ഞെട്ടലോടെ അയാള്‍ പൊടുന്നനെ പിന്‍വലിച്ചു.

വലിയ വയറ്റില്‍ കൈകളമര്‍ത്തി, എഴുന്നേല്‍ക്കാനാവാതെ വാവിട്ടുകരയുന്ന അവളുടെ അരികില്‍ സ്തബ്ധനായി അയാള്‍ നിന്നു. അയാളുടെ ലഹരിയെ മുഴുവന്‍ ഒരുനിമിഷം കൊണ്ടു ചോര്‍ത്തിക്കൊണ്ട്, അസഹ്യതയോടെയുള്ള അവളുടെ കരച്ചില്‍ അയാളെ പൊതിഞ്ഞു. നോക്കിനില്‍ക്കെ വസ്ത്രത്തിലും പുതപ്പിലുമായി രക്തം പടര്‍ന്നിറങ്ങി. കൃഷ്ണമണികള്‍ മുകളിലേക്ക് മറിഞ്ഞ് ബോധാശൂന്യയായ അവളെ എടുത്തുയര്‍ത്തി റോഡിലേക്കിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നും മനസ്സില്‍ തെളിഞ്ഞില്ല.

ധര്‍മ്മാശുപത്രിയുടെ വരാന്തയുടെ മൂലക്കുള്ള ടാപ്പില്‍ നിന്നും കൈയിലെ രക്തക്കറ കഴുകിക്കളയുമ്പോള്‍ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അവളുടെ മുഖവും അതുപോലെ നശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. . ആശുപത്രിയുടെ പടികള്‍ ഓടിയിറങ്ങുമ്പോള്‍ പിന്നില്‍ ഒരു കുഞ്ഞുകരച്ചില്‍ കേട്ടുവോ? ബോധം മറയുന്നതിനു തൊട്ടുമുന്‍പ് അവളെന്തോ പറയാനൊരുങ്ങിയോ? ഏതു നശിച്ച നേരത്താണ് ഇവളെ തേടി വരാന്‍ തോന്നിയത്? അതോ ഇതൊരു നിയോഗമായിരുന്നോ... മാസങ്ങള്‍ക്കിടയില്‍ അവളെ ഒരിക്കല്‍മാത്രം കണ്ടത് ഏതോ റോഡുപണി നടക്കുമ്പോഴായിരുന്നു. ഈശ്വരാ.. അങ്ങനെയെങ്കില്‍ ആ കുഞ്ഞ്.. ?

തറയില്‍ തളം കെട്ടിയ ചുവന്നവെള്ളത്തില്‍ തെളിഞ്ഞുവരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖം.. അയാള്‍ ടാപ്പ്‌ വീണ്ടും തുറന്നു വിട്ടു. വലിയ വൃത്തമായി പടരുന്ന വെള്ളത്തില്‍ ഇപ്പോള്‍ അവളുടെ കരയുന്ന മുഖം! പലതവണ മുഖം കഴുകി നോക്കുമ്പോഴും മാറിമാറിതെളിയുന്ന രണ്ടു മുഖങ്ങള്‍..! ഓ.. ഇതെന്തൊരു പരീക്ഷണം!

ഇല്ല.. ബന്ധങ്ങള്‍ തനിക്കുള്ളതല്ല... ആരുടെയൊക്കെയോ രക്തം പുരണ്ട ഈ ശരീരം മറ്റാരുടെയോ കൈകൊണ്ട് ഒരിക്കല്‍ ഇല്ലാതാവും.. അന്ന് വീണ്ടും ഇവര്‍ അനാഥരാവും.. ചരിത്രം ആവര്‍ത്തിക്കപ്പെടും... പക്ഷെ... ഉപേക്ഷിച്ചിട്ട് പോവാനും കഴിയുന്നില്ലല്ലോ...

ചിന്തകള്‍ക്കും മീതെയായി തലയ്ക്കുള്ളില്‍ ആരുടെയൊക്കെയോ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കാതുകള്‍ ഇരുകൈകളും കൊണ്ട് പൊത്തി അയാള്‍ നിലത്തിരുന്നു.