About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 29, 2008

ഇവിടെ ഒരമ്മ...

പ്രാര്‍ത്ഥന കഴിഞ്ഞും നിസ്കാരപായയുടെ അറ്റം തെരുപ്പിടിപ്പിച്ചു കൊണ്ടു എത്രനേരമാണ് അങ്ങനെ തന്നെയിരുന്നതെന്ന് അറിയില്ല. രാവിലെ ഉമ്മറത്തെ ചാരുകസേരയില്‍ തളര്‍ന്നു വീണുപോയ ബാപ്പയുടെ മുഖത്ത് നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തലയ്ക്കുള്ളില്‍ പുകയുന്ന അഗ്നിപര്‍വതവും ചുറ്റിനും കുത്തുവാക്കുകളുടെ കൂരമ്പുകളും മാത്രമാണല്ലോ കുറെ നേരമായി! ഇടയ്ക്ക് സാന്ത്വനമായും ചിലര്‍..


ഇതെല്ലാം താങ്ങാനുള്ള കരുത്ത്‌ തരണേ.. ന്‍റെ റബ്ബേ... എന്ന് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞുള്ളു.. ആരെന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‍ എനിക്കാവില്ല! എന്‍റെ മോന്‍... ഇല്ല.. അവന് കഴിയില്ല അങ്ങനെയാവാന്‍..


"എന്തെല്ലാം കാണണം ആണ്ടവാ!! അന്ത പയ്യനെ പാര്‍ത്താല്‍ അപ്പാവി മാതിരി താനെ തെരിയുത്? കടവുളേ.. ഇതൊന്നുമറിയാതെ അവുങ്ക പക്കത്തിലേ ഇരുന്തോമേ... ശിവ! ശിവ! ഇവുങ്കളെയെല്ലാം നിക്ക വെച്ചു ശുടണം!" നിറുത്താതെ ഓരോന്ന് പുലമ്പുന്നത് പങ്കജമാമിയാണ്.

"ഉടമ്പുക്ക് മുടിയലെന്നാ സൊല്ലവേണ്ടാമാ? വാമ്മാ, ഇതു കഴിക്ക്. നാന്‍ ചെയ്തതാ, തൈര്‍സാദം.. ഇതാ പയ്യനുക്ക് ഇഡലിയും ചട്നിയും ഉണ്ട്. "



"അതിനിപ്പോള്‍ ഇവിടെ എന്തുണ്ടായി മാമി? റഷീദ് ഒരിക്കലും അത്തരക്കാരനാവില്ലെന്നു എനിക്കുറപ്പുണ്ട്. ഇതെന്തോ ഒരു സംശയത്തിന്‍റെ പേരില്‍ അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടുപോയി എന്നല്ലേയുള്ളൂ?" മാധവന്‍കുട്ടിമാഷാണ്.
"സുഹറ കണ്ടോളൂ.. റഷീദ് നമുക്കൊക്കെ അഭിമാനമാവും. മിടുക്കനാ അവന്‍.. എല്ലാത്തിനും ഫസ്റ്റ് ആണ്!! എല്ലാം അറിയണമെന്ന് ആഗ്രഹവും ഉണ്ട്. കഴിയുന്നത്ര പഠിപ്പിക്കണം കേട്ടോ.."

"പാട്ടി കൊഞ്ചം മിണ്ടാതിരിക്ക്യോ? റഷീദ് അന്തമാതിരി പയ്യന്‍ കിടയാത്. അവന്‍ ഏന്‍ ഫ്രണ്ട്. അങ്കിള്‍, പ്ലീസ് നമുക്കെന്തെങ്കിലും ചെയ്യണം ഉടനെ." പങ്കജമാമിയുടെ പേരക്കുട്ടി ശ്രീറാം അവന്‍റെ ഉറ്റചങ്ങാതിയാണ്.

"റഷിയുമ്മാ, പാട്ടിയോട്‌ പറയല്ലേ.. ചിക്കന്‍ കറി കുറച്ചു കൂടുതല്‍ വെക്കണം അവന്‍റെ ബോക്സില്‍. അല്ലെങ്കില്‍ അവന് കിട്ടില്ല!! "

"അപ്പോഴേ ഞാന്‍ വിശ്വേശ്വരനോട് പറഞ്ഞതാ മാഷേ.. നമ്മ ആള്‍ക്കാര്‍ക്ക് കൊടുത്താല്‍ മതി വീടെന്ന്. അപ്പോള്‍ അവന് കൂടെ പഠിച്ച കൂട്ടുകാരനോട് സ്നേഹം! " പങ്കജമാമി അനുജനെ പഴിക്കുകയാണ്.

"മോള്‍ക്കറിയ്യോ, സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ ഞങ്ങളുടെ കൂട്ടുകെട്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന വീട് ഇവനെയല്ലാതെ ആരെ ഏല്‍പ്പിക്കും? എപ്പോഴെങ്കിലും ഒന്നു കാണണമെന്നു തോന്നിയാല്‍ ധൈര്യമായി വരാല്ലോ.."


പുറത്ത് പലരുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌... ശ്രദ്ധിക്കാനുള്ള മനസ്സിന്‍റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു... ചുവരിലെ ചിത്രത്തിലെ പട്ടാളക്കാരന്റെ മുഖത്തെ ഭാവമെന്താണ്? കേള്‍ക്കുന്നുണ്ടോ ഇതുവല്ലതും? രാജ്യത്തിന് വേണ്ടി വീരചരമം വരിച്ച ആളുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്...


"ഉമ്മ നോക്കിക്കോളൂ.. ഇത്തവണ ഫസ്റ്റ്റാങ്ക് ഉമ്മാടെ മോന് തന്നെ കിട്ടും. എനിക്ക് ഒരുപാടു പഠിക്കണം ഉമ്മാ.. വാപ്പാനെ പോലെ രാജ്യത്തെ സേവിക്കണം."

ഇക്കാ.. ഇക്കാടെ തൊട്ടാവാടി പെണ്ണിന് പക്ഷെ അവനെ കൂടി നഷ്ടപ്പെടുത്താന്‍ വയ്യ..


"അയ്യേ.. എന്തിനാ ന്‍റെ ഉമ്മക്കുട്ടി പേടിക്കണേ.. പട്ടാളത്തില്‍ ചേരാണ്ട് തന്നെ രാജ്യത്തെ സേവിച്ചൂടെ? എനിക്ക് ഐഎഎസ് എടുക്കണം. "



ആരോ വലിയ ശബ്ദത്തോടെ വാതില്‍ തള്ളിത്തുറന്നുവല്ലോ.. ഘനഗംഭീരമായ സ്വരത്തിനുടമ ബഷീറിക്ക തന്നെ. ഒപ്പം കുറെ സമുദായ പ്രമുഖരും ഉണ്ടെന്നു തോന്നുന്നു.


"ഓള് കൊഞ്ചിച്ചു വഷളാക്കിയത് തന്നെ..! ഓന്‍ ചോദിക്കണതൊക്കെ വാങ്ങി കൊടുത്തിട്ടല്ലേ? കമ്പ്യൂട്ടര്‍ വേണന്ന് ഓന്‍ കരഞ്ഞത്രെ! പെങ്ങളായിപ്പോയില്ലേ.. വന്നു കൈനീട്ടിയപ്പോ എടുത്തു കൊടുത്തുപോയി! ന്നിട്ടിപ്പോ എന്തായി?"


"നമ്മടെ കൂട്ടര്ടെ എടേല് വന്നു താമസിക്കാന്‍ എത്ര പറഞ്ഞതാ?"

"ഈ അഗ്രഹാരത്തില്‍ വന്നു കെടക്കണ്ട വല്ല കാര്യോണ്ടോ? അത് പറഞ്ഞപ്പോ മൂപ്പര്‍ക്ക് പിടിച്ചില്ലാ.. ഉറ്റ ചങ്ങായീന്റെ വീടാണ്.. പിന്നെ ചുളു വെലയ്ക്കും കിട്ടിയില്ലേ?"

"അദൊക്കെ എന്തിനാ ഇപ്പോ പറയണേ? നമ്മടെ കുട്ടീനെ എറക്കി കൊണ്ടുവരണ വഴി നോക്കാം"


"എംഎല്‍ഏനെ കൊണ്ടു പറയിക്കാംന്ന് പറഞ്ഞിരിക്കുന്നു നമ്മടെ പഞ്ചായത്ത് മെമ്പര്. ഓനെ വിട്ടോളും.. ന്നാലും വന്ന പേരുദോഷം പൂവ്വോ? "


അടിവയറ്റില്‍ നിന്നൊരു തീഗോളം മുകളിലേക്ക് പടര്‍ന്നു പിടിച്ചുവോ? അതിന്‍റെ പുകച്ചുരുളുകള്‍ തൊണ്ടയിലൂടെ മുകളിലെത്തി കണ്ണുകളിലേക്കു പരന്നു കാഴ്ച നഷ്ടപ്പെടുന്നതിനു മുന്പേ എഴുനേല്‍ക്കണം.. ചുവരിലും അടുത്തുള്ള മേശയിലും പിടിച്ച് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ മുന്‍പ് രാധചേച്ചി കൊണ്ടുവന്ന് വെച്ചിട്ട് പോയ ഗ്ലാസ് ചരിഞ്ഞ് വസ്ത്രത്തിലും കിടക്കയിലും ചായ വീണു നനഞ്ഞുവെങ്കിലും കാര്യമാക്കിയില്ല. മങ്ങുന്ന കാഴ്ച്ചയെ വീണ്ടെടുക്കാനെന്നവണ്ണം കണ്ണുതിരുമ്മി. എന്നും തുടയ്ക്കാറുള്ള ആ ചിത്രം ഇന്നാരാണ് കുറേകൂടി മുകളിലേക്ക് വെച്ചത്? നിസ്കാരക്കുപ്പായം കാലില്‍ തടഞ്ഞ്‌ അതെടുക്കാന്‍ ആവുന്നില്ലാ... അതഴിച്ച് പായയില്‍ തന്നെ വെച്ചു. മടക്കി ഒതുക്കിവെയ്ക്കുന്ന പതിവുകള്‍ ഒന്നും ഓര്‍മ്മയില്‍ വന്നില്ല. പ്രാണനാഥന്റെ ചിത്രം ആയാസപ്പെട്ട്‌ ആണിയില്‍ നിന്നും വിമുക്തമാക്കി, താഴെ വീണു ചില്ലുടയാതെ വിറയ്ക്കുന്ന കൈകളാല്‍ മുറുകെ പിടിച്ചു മാറോടു ചേര്‍ത്തു. ഉമ്മറത്തിരിക്കുന്ന മുതിര്‍ന്നവരുടെ മുന്നിലൂടെ കടന്നുപോവുമ്പോള്‍ സാരിത്തലപ്പ് തലയിലൂടെ ഇട്ടുവോ? വാപ്പയുടെയോ മോന്റെയോ കൂടെയല്ലാതെ ഇതിന് മുന്‍പ് എപ്പോഴാണ് ഈ പടിയിറങ്ങിയിരിക്കുന്നത്? അമ്പരന്നിരിക്കുന്ന വീട്ടുകാരുടെയും പുറത്തുനിന്നു പലതും പറയുന്ന നാട്ടുകാരുടെയും മുഖങ്ങള്‍, നെഞ്ചിനുള്ളിലും പുറത്തും എരിയുന്ന പൊരിവെയിലില്‍ കാണാനാവുന്നില്ല.. പിന്‍ വിളികളും പുലഭ്യങ്ങളും ആത്മഗതങ്ങളും അവ്യക്തമായി കാതില്‍ വീഴുന്നുണ്ടെങ്കിലും ഉള്ളിലേക്ക് കടക്കുന്നതെയില്ലാ..

"അവള്‍ക്കൊരു കൂസലുമില്ല കണ്ടോ?!! ഞാനോ മറ്റോ ആയിരിക്കണം.. എപ്പോഴേ തൂങ്ങി ചത്തേനെ!"


"അറിയ്യോ? കമ്പ്യൂട്ടറില്‍ ഇപ്പൊ ബോംബുണ്ടാക്കുന്നതും പഠിക്ക്യാത്രേ! അവനതൊക്കെയാവും ചെയ്തോണ്ടിരുന്നത്‌. "


"മോളെ... യ്യിത് എങ്ങോട്ടെയ്ക്കാ? " വാപ്പയുടെ തളര്‍ന്ന സ്വരം.

എന്നോട് ക്ഷമിയ്ക്കൂ വാപ്പാ.. എങ്ങോട്ടാണെന്ന് എനിക്കും അറിയില്ല, പക്ഷേ, അങ്ങയുടെ മകന്‍റെ കുഞ്ഞിനെ മോചിപ്പിക്കാന്‍ എനിക്ക് പോകാതെ വയ്യ..


"സുഹറ, കുട്ട്യെന്തിനാ പോണേ? അവനെ ഇപ്പൊ കൊണ്ടുവരും മോളെ.. പറയണത് കേള്‍ക്കൂ.. " മാഷിന്‍റെ അപേക്ഷ.

ഇല്ലാ മാഷേ.. എനിക്കെന്‍റെ കുട്ടിയെ കാണണം.. ഒരു പട്ടാളക്കാരന്റെ രക്തമാണ് അവന്‍റെ സിരകളില്‍ ഒഴുകുന്നതെന്ന് എനിക്കവരോട് പറയണം.. ഒരു ഭാരതീയനാണെന്നു അഭിമാനപൂര്‍വ്വം ഓര്‍ക്കാന്‍ മാത്രമേ ഞാന്‍ അവനെ പഠിപ്പിച്ചിട്ടുള്ളൂ... അവനൊരു രാജ്യദ്രോഹി ആവാന്‍ കഴിയില്ല എന്ന് പറയണം.. കാലുകള്‍ തളര്‍ന്നു വീണുപോവുന്നതിനു മുന്‍പ്... ഇരുള്‍മൂടി കാഴ്ച്ച മറയുന്നതിനു മുന്‍പ്... എനിക്കവിടെ എത്തണം..

Monday, December 22, 2008

ഒരു പാര്‍ട്ടിയും ഞാനും

"ഞങ്ങളുടെ കമ്പനിയുടെ ആന്ന്വല്‍ പാര്‍ട്ടി ഈ വരുന്ന പതിനഞ്ചിനാണ്. "

ഓഫീസിലേക്ക് പോവാനൊരുങ്ങി പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം അത് പറഞ്ഞത്.


കഴിഞ്ഞുപോയ ഏതോ പിറന്നാള്‍ സല്‍ക്കാരത്തില്‍ അതായിരുന്നു ഞങ്ങള്‍ സ്ത്രീകളുടെ ഇടയിലെ ഒരു ചര്‍ച്ചാവിഷയം. മകള്‍ക്ക് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം എനിക്ക് ഒഴിവാക്കേണ്ടിവന്ന ആ മഹാസംഭവത്തെ കുറിച്ച് എല്ലാവര്‍ക്കുമുണ്ടായിരുന്നു പറയാന്‍.

"ഹിന്ദിസിനിമേലെ പോലെയുള്ള വേഷങ്ങളൊക്കെ കാണാം!"

"ഇത്തവണ ഡ്രെസ്സും ആഭരണങ്ങളും നേരത്തെ വാങ്ങി വെയ്ക്കണം. കഴിഞ്ഞ പ്രാവശ്യം ചേരുന്ന കമ്മലിനു വേണ്ടി കുറെ നടന്നു!"

"ഞാന്‍ പോയത് എന്‍റെ ഫേവറിറ്റ് പാട്ടുകാരന്‍ സോനു നിഗമിനെ കാണാനായിരുന്നു.. വാട്ട് എ ക്യൂട്ട് ബോയ് ഹി ഈസ്!!" ആവശ്യത്തില്‍ കൂടുതല്‍ ആശ്ചര്യഭാവങ്ങളുമായി മറ്റൊരാള്‍.

ഒരു അടുത്ത കൂട്ടുകാരി പതുക്കെ പറഞ്ഞു, "ഈ പൊങ്ങച്ചക്കാരുടെയും പരിഷ്ക്കാരികളുടെയും ഇടയില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി.. നീയും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി ട്ടോ!"

"വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക്‌ തിളങ്ങാന്‍ പറ്റുന്ന ദിവസമല്ലേ! ഈ വര്‍ഷത്തെതിനു എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന ചര്‍ച്ചയാണെന്ന് തോന്നുന്നു." ഇടയ്ക്ക് കയറിയ പുരുഷപ്രജ കളിയാക്കി.

ഭര്‍ത്താവിനെ യാത്രയാക്കി മറ്റു പണികളും തിടുക്കത്തില്‍ തീര്‍ത്ത് ഞാന്‍ എന്‍റെ ഉറ്റതോഴിയെ വിളിച്ച് ചൂടോടെ വിശേഷം വിളമ്പി.

"നാട്ടിലെ കല്യാണപാര്‍ട്ടിക്ക് പോണപോലെ പട്ടുസാരീം മുല്ലപ്പൂവുമൊന്നും വെച്ചു പോയേക്കല്ലേ പെണ്ണെ.. കുറച്ചു സ്റ്റൈല്‍ ആയിട്ടൊക്കെ പോവണം. അല്ലെങ്കില്‍ നിനക്കല്ല നാണക്കേട്‌! " അവള്‍ പൊട്ടിച്ചിരിയോടെ കളിയാക്കി.

അവളോട്‌ പിണക്കം നടിച്ചു ഫോണ്‍ വെച്ചിട്ട് നേരെ അലമാരി തുറന്നു നോക്കിനില്‍പ്പായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ചേച്ചി സമ്മാനിച്ച കുഞ്ഞു മുത്തുകളും കല്ലുകളും പിടിപ്പിച്ച ഒരു സാരി തിരഞ്ഞെടുത്തു. ചേരുന്ന കമ്മലും മാലയും വാങ്ങേണ്ടിവരും. രണ്ടാഴ്ച സമയമുണ്ടല്ലോ എന്നാശ്വസിച്ചു സാരി തിരികെവെച്ച് അലമാരി പൂട്ടിയപ്പോഴാണ് അതില്‍ പതിപ്പിച്ചിരിക്കുന്ന നീളന്‍ കണ്ണാടിയിലേക്ക് നോക്കിയത്. മുഖത്ത് ചെറിയ കുരുക്കളൊക്കെ വന്നിരിക്കുന്നു! കണ്ണിനു ചുറ്റുമുള്ള കറുപ്പ് കൂടിയിട്ടുണ്ടോ എന്നും സംശയം. മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞമ്മാവന്റെ മകളുടെ കല്യാണത്തലേന്നാണ് അവസാനമായി ഫേഷ്യല്‍ ചെയ്തത്. പുരികത്തിലെ രോമം പറിച്ചുകളയുന്നതുപോലെ സങ്കടമുള്ള കാര്യം വേറെയില്ല! എപ്പോള്‍ പോയാലും അവിടൊരു കണ്ണുനീര്‍പ്പുഴ ഒഴുക്കിയിട്ടെ ഞാന്‍ മടങ്ങാറുള്ളൂ. എന്തായാലും ഇത്തവണ അതൊക്കെ ചെയ്തേ പറ്റൂ.

പിന്നീടുള്ള ദിവസങ്ങള്‍ നീങ്ങിക്കിട്ടാന്‍ കൂടുതല്‍ നേരമെടുത്തതുപോലെ തോന്നി. അതിനിടയില്‍ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്തു.

"എന്തുപറ്റി മോളെ നമ്മുടെ അമ്മയ്ക്ക്? പതിവില്ലാത്ത കാര്യങ്ങളൊക്കെ ആണല്ലോ" എന്ന് തുടങ്ങിയ ശബ്ദങ്ങള്‍ ശ്രദ്ധിച്ചതേയില്ല.

അങ്ങനെ ആ ദിവസം വന്നെത്തി. വൈകുന്നേരമായപ്പോള്‍ത്തന്നെ നിലക്കണ്ണാടിയുടെ മുന്നിലെത്തി. ഇപ്പോഴത്തെ നായികമാരെ പോലെ മുടി അഴിച്ചിട്ടാലോ എന്ന ചിന്തയായി. രാവിലെത്തന്നെ ഷാമ്പൂ ഇട്ടു കഴുകി ഉണക്കിയ മുടി ചീകി ഒതുക്കുമ്പോള്‍ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു കുതിച്ചു. രാവിലെ ഈറന്‍ തോരാത്ത മുടി കെട്ടാന്‍ നില്‍ക്കാതെ പുസ്തകക്കെട്ടുമായി ഓടുമ്പോള്‍ അപ്പുറത്തെ വീട്ടിലെ നാണിക്കുട്ടിയമ്മ പിന്നില്‍ നിന്നും ഉറക്കെ വിളിച്ചു പറയുമായിരുന്നു.

"പെങ്കുട്ട്യോള് ങ്ങനെ മുടിയഴിച്ചിടണത് അശുഭാണ് കുട്ട്യേ.." എന്നിട്ട് യാത്രയയക്കാന്‍ പടിക്കല്‍ നില്ക്കുന്ന അമ്മയോട്, "ങ്ങന്യാ നീ കുട്ട്യോളെ വളര്‍ത്തണേ? അവളോട്‌ പറഞ്ഞൂടെ നെനക്ക്? "
"അതൊക്കെ അവിടെ എത്തുമ്പോഴേക്കും ചെയ്തോളാം ന്നാ അവള് പറയണെ"

മുഴുവനും കേട്ടുനില്‍ക്കാതെ നീളന്‍പാവാടയുടെ പിന്‍ഭാഗത്ത് മുടിയില്‍ നിന്നുള്ള ഈര്‍പ്പം പടര്‍ത്തിക്കൊണ്ട്‌ ഓടിയിരുന്നെങ്കിലും പിന്നീടൊരിക്കലും മുടി അങ്ങനെ അഴിച്ചിടാന്‍ തോന്നിയിട്ടില്ല.

"അമ്മ ഇതുവരെ റെഡി ആയില്ലേ? " പിന്നില്‍ നിന്നും മകളുടെ ശബ്ദം, ഉഴുന്നുമാവ് പോലെ വയറുള്ള നാണിക്കുട്ടിയമ്മയെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റി. അവരോട് മനസ്സാല്‍ മാപ്പ് പറഞ്ഞ്, മുടി നല്ലതുപോലെ ചീകി അങ്ങനെ തന്നെ അഴിച്ചിട്ടു. കല്യാണത്തിനോ മറ്റോ വാങ്ങിയ ഫൌണ്ടേഷന്‍ ക്രീം എടുത്തു പ്രയോഗിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം, ശ്ശൊ.. അത് ശരിയാവുമോ എന്ന്. പിന്നെ സമയം വൈകുന്നതോര്‍ത്തപ്പോള്‍ രണ്ടാമതൊരു ചിന്തക്ക് നില്‍ക്കാതെ മകളുടെ പ്രച്ഛന്നവേഷമത്സരത്തിനു വാങ്ങിയ ലിപ്സ്ടിക്ക് എടുത്തു പുരട്ടി. കണ്ണാടിയില്‍ നിന്നും ഒരടി മാറി നിന്ന് നല്ലതുപോലെ ഒന്നു പുഞ്ചിരിച്ചു നോക്കി തൃപ്തിപ്പെട്ടു.

വീട്ടില്‍ നിന്നുമിറങ്ങി ലിഫ്റ്റില്‍ കയറാന്‍ നേരത്ത് അവിശ്വസനീയതയോടെ എന്നെ നോക്കിയ ആളുടെ മുഖം കണ്ടപ്പോള്‍ ആത്മവിശ്വാസം കുറേശ്ശെ ചോര്‍ന്നുപോവുന്നതറിഞ്ഞു. മുഖത്തെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സ്വരം താഴ്ത്തി ചോദിച്ചു, "വൃത്തികേടുണ്ടോ?"

ഒന്നും പറയാതെ വെറുതെ ചിരിച്ച ആളുടെ മനസ് ഞാന്‍ വായിച്ചത് ഇങ്ങനെ ആയിരുന്നു, "എന്തായാലും ആ മുഖത്തിന്‌ പകരം ഐശ്വര്യാ റായീടെ മുഖം വരില്ലല്ലോ.."

പിന്നിലേക്കു ഓടി മറയുന്ന വഴിയോരക്കാഴ്ച്ചകളില്‍ മനസ്സുറയ്ക്കാതെ കാറില്‍ വെറുതെയിരുന്നു. കാറ്റില്‍ മുടി പറന്നു തുടങ്ങിയപ്പോള്‍ ഗ്ലാസ് കയറ്റിയിട്ടു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ കവാടത്തില്‍ വെച്ചുതന്നെ നിറങ്ങളുടെ മേള കാണാന്‍ കഴിഞ്ഞു. ആവശ്യത്തിലധികം അംഗ വിക്ഷേപങ്ങളും മുഖത്ത് ചായങ്ങള്‍ക്കൊപ്പം തേച്ചു പിടിപ്പിച്ച ചിരിയുമായി കുറെ രൂപങ്ങള്‍. പിന്നീടൊന്നും ആലോചിക്കാന്‍ നിന്നില്ല. ബാഗില്‍ എപ്പോഴും കരുതാറുള്ള ഹെയര്‍ ബാന്റെടുത്ത്‌ മുടി ചേര്‍ത്തു പിടിച്ചിട്ടു. തൂവാലയെടുത്ത്‌ മുഖം അമര്‍ത്തി തുടച്ചു. കാറില്‍ നിന്നും ഇറങ്ങി മകളുടെ കൈപിടിച്ചു മുന്നില്‍ നടക്കുന്ന ആളുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടില്ലെന്നുനടിച്ച് അവര്‍ക്കു പിന്നിലായി ഞാനും ഉള്ളിലേക്ക് കയറി.

Friday, November 21, 2008

മോക്ഷം

അയാള്‍ ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും രാജേട്ടന്‍ ആയിരുന്നു. അയാളുടെ പൂര്‍ണനാമം എന്തെന്നോ അയാള്‍ എവിടെ നിന്നും വന്നെന്നോ ആരും തിരക്കിയില്ല. മീനുക്കുട്ടി കൈക്കുഞ്ഞായിരിക്കുമ്പോഴായിരുന്നു രാജേട്ടന്‍ ആ നാട്ടിലെത്തി അവളുടെ വീടിന്‍റെ മുന്നിലെ ഒറ്റമുറിക്കടയില്‍ താമസമായത്. ഒരു കാലിനു ശേഷി ഇല്ലാത്ത, കഷ്ടിച്ച് അഞ്ചടി മാത്രമുള്ള ആ കുഞ്ഞുമനുഷ്യന്‍ മീനുക്കുട്ടിയുടെ രാജേട്ടമാമയായി. നാട്ടുകാര്‍ക്ക് തന്നാലാവുന്ന ചെറിയ സഹായങ്ങള്‍ ചെയ്തുകൊടുത്തും തിരിച്ചു കിട്ടുന്ന കൊച്ചു കൊച്ചു കാരുണ്യം കൊണ്ടും ജീവിച്ചുപോന്ന രാജേട്ടന്‍ ഇടക്കിടെ ആരോടും പറയാതെ എങ്ങോട്ടോ പോവുമായിരുന്നു. മാസങ്ങളോളം നീണ്ട യാത്രകളുടെ അവസാനം മീനുക്കുട്ടിക്ക് മുത്തുമാലകളും അമ്പലത്തിലെ പ്രസാദവുമായി തിരിച്ചെത്തി.

തന്‍റെ കുറിയ ശരീരത്തില്‍ അസുഖങ്ങള്‍ക്ക് തങ്ങാനിടമുണ്ടാവില്ല എന്ന് ചിരിയോടെ പറഞ്ഞിരുന്ന രാജേട്ടന് ഒരിക്കല്‍ കലശലായ വയറുവേദന വന്നു. നാണുവൈദ്യരുടെ കഷായത്തിനും മെഡിക്കല്‍ റെപ്പ് രമേശന്റെ വേദന സംഹാരികള്‍ക്കും അടങ്ങാതെ വന്നപ്പോള്‍ മീനുക്കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ആരുടെയോ സൈക്കിളിനു പിന്നിലിരുന്നു രാജേട്ടന്‍ പോയി. പരിശോധനകള്‍ക്കൊടുവില്‍ നാട്ടുകാരന്‍ കൂടിയായ ഡോക്ടര്‍ ചോദിച്ചു,

"മര്യാദക്ക് ഭക്ഷണമൊന്നും കഴിക്ക്ണില്ല്യെ രാജേട്ടാ... ഇനിയീ ഊരുചുറ്റല്‍ ഒക്കെ നിര്‍ത്തി മരുന്നും ആഹാരോം മുടങ്ങാണ്ട് കഴിച്ചോളൂ ട്ട്വോ.. "

ഡോക്ടറിനു ഒരു വിളറിയ ചിരി മാത്രം സമ്മാനിച്ച്‌ തിരിച്ചു പോന്നു രാജേട്ടന്‍.

വൈകുന്നേരം ജോലികഴിഞ്ഞെത്തിയ അച്ഛന്‍ മീനുക്കുട്ടിയുടെ അമ്മയോട് പറഞ്ഞു." മോഹന്‍ ഡോക്ടറെ വഴിക്ക് വെച്ചു കണ്ടിരുന്നു.. മൂപ്പര്‍ക്ക് വയറ്റില് ഇത്തിരി സീര്യസാ.. പുണ്ണ് പഴകീന്ന്...! വേദന മാറ്റാനുള്ള ഗുളിക മാത്രേ കൊടുത്തുള്ളൂത്രേ.."

അന്ന് രാത്രി ഒറ്റമുറിക്കടയുടെ പലകകള്‍ പലവട്ടം നീക്കപ്പെടുന്നതിന്റെ ശബ്ദം മീനുക്കുട്ടി കേട്ടു. വിളിച്ചന്വേഷിച്ച അച്ഛന്, വേദന താങ്ങാനാവാതെ വരുമ്പോള്‍ ആല്‍ത്തറയില്‍ കാറ്റു കൊള്ളാന്‍ പോവുകയാണെന്ന് മറുപടി കിട്ടി.

പിറ്റേന്ന് രാജേട്ടന്റെ അസുഖവിവരമറിഞ്ഞ് സഹായവാഗ്ദാനങ്ങളുമായി നാട്ടുകാരില്‍ പലരുമെത്തി. സ്കൂളില്‍ പോവാനിറങ്ങിയ മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ ബെഞ്ചില്‍ ചുരുണ്ടു കിടക്കുന്ന രാജേട്ടന്റെ സന്തതസഹചാരിയായ തുണിസഞ്ചിയില്‍ ഗുളികകള്‍ തിരക്കിയപ്പോഴും മറ്റുള്ളവര്‍ക്ക് സമ്മാനിച്ച വിളറിയ ചിരി അയാള്‍ അവള്‍ക്കും നല്കി. അയാളെ ശകാരിക്കാന്‍ അവകാശമുള്ള ഏക വ്യക്തി അവളായതിനാല്‍ എന്തൊക്കെയോ കുറെ പറഞ്ഞുകൊണ്ട് തലയിണക്കീഴില്‍ നിന്നും മരുന്ന് ചീട്ട്‌ തപ്പിയെടുത്തു പുറത്തേക്ക് നടക്കുന്ന അവളെ അയാള്‍ നിസ്സംഗതയോടെ നോക്കി കിടന്നു.

പരീക്ഷ അടുത്തതിനാല്‍ വൈകി ഉറങ്ങാന്‍ കിടന്നിരുന്ന മീനുക്കുട്ടി അന്നും രാജേട്ടന്റെ വാതിലിന്റെ ശബ്ദം കേട്ടു. വേദനകളില്ലാത്ത ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച് എപ്പോഴോ അവളുറങ്ങി.

രാവിലെ പഞ്ചായത്ത് കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ അമ്മിണിയമ്മ വെള്ളത്തില്‍ പൊങ്ങിക്കിടന്ന കാവിമുണ്ടും ഒറ്റ ചെരുപ്പും കണ്ടു നിലവിളിച്ചുകൊണ്ട് ഗ്രാമത്തെ ഉണര്‍ത്തി. മീനുക്കുട്ടി മുറിയ്ക്കുള്ളില്‍ നിന്നും പുറത്തുവരാതെ അമ്മയെ കെട്ടിപ്പിടിച്ചു ശബ്ദമില്ലാതെ തേങ്ങി. എല്ലാത്തിനും മൂകസാക്ഷിയായി കിണറ്റുകരയില്‍ ഒരു ഊന്നുവടി മാത്രമിരുന്നു.

Tuesday, November 18, 2008

അവള്‍ പറയാനിരുന്നത്

മാസങ്ങള്‍ക്ക് മുന്പ് വടക്കേ ഇന്ത്യയില്‍ കൊല്ലപ്പെട്ട ആരുഷി എന്ന പെണ്‍കുട്ടി ആണ് ഇതെഴുതാന്‍ എനിക്ക് പ്രചോദനമായത്. ലോകത്തിലെ ഒരു പിതാവിനും സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താനാവാതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.


എന്‍റെ അച്ഛന്..

ഇവിടെ നിന്ന് അങ്ങോട്ടേക്ക് ഏത് മാര്‍ഗമാണ് കത്തയക്കെണ്ടതെന്നറിയില്ല.. പണ്ടെന്നോ അച്ഛന്‍ പറഞ്ഞുതന്ന കഥകളിലെ മേഘസന്ദേശം ഞാന്‍ ഇക്കുറി ശ്രമിച്ചുനോക്കാം... ഇവിടെ എന്‍റെ മുന്നില്‍ നിറയെ പഞ്ഞിക്കെട്ടുകള്‍ പോലത്തെ മേഘങ്ങള്‍ ആണ്.. അതിനിടയിലൂടെ ഞാന്‍ മനോഹരമായ ഭൂമി കാണുന്നു.. ഈ ലോകം നമ്മുടെ ഭൂമിയെക്കാള്‍ സുന്ദരമാണെന്നു പറയുന്നു ഇവിടുള്ളവര്‍.. പക്ഷെ നമ്മള്‍ ഒന്നിച്ചുകണ്ടിരുന്ന കാഴ്ച്ചകളോളം വരില്ല ഈ സൌന്ദര്യമൊന്നും... അവിടെ നിന്നും കാണാന്‍ കഴിയാതിരുന്ന പലതും ഇവിടെയിരുന്നു കാണാം... ചന്ദ്രനിലെ കറുത്ത കലകള്‍ പോലെ മനുഷ്യമനസ്സിലെ ദുഷ്ടത ഞാന്‍ കാണുന്നു. മനോഹരമായ ചിരിക്കു പിന്നില്‍ മറച്ചുവെയ്ക്കപ്പെട്ട കുടിലതകള്‍ കാണാന്‍ കഴിയുന്നു...

എത്ര സുന്ദരമായിരുന്നു നമ്മുടെ ജീവിതം, അല്ലെ അച്ഛാ..? അമ്മയും ഞാനും അച്ഛനും.. എന്തിനായിരുന്നു അവര്‍ അത് നമ്മളോട് ചെയ്തത്?നമ്മുടെ ഏത് തെറ്റിന്റെ ശിക്ഷയായിരുന്നു അത്? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും മനസിലാവുന്നില്ല... ശ്വാസം കിട്ടാതെ പ്രാണന്‍ ഇല്ലാതാവുന്നതിന്റെതിനേക്കാള്‍ കൂടുതല്‍ വേദന ഞാന്‍ അനുഭവിച്ചത് എല്ലാവരും എന്‍റെ അച്ഛനെ പഴിക്കുന്നത് കണ്ടപ്പോഴായിരുന്നു.. ഒരു നിമിഷം എനിക്ക് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞെങ്കിലെന്ന്... സത്യം എല്ലാവരോടും തുറന്നു പറയാന്‍ ഒരവസരം കിട്ടിയിരുന്നെങ്കിലെന്നു വല്ലാതെ കൊതിച്ചുപോയി...

അച്ഛന്‍ ഓര്‍ക്കുന്നില്ലേ എന്‍റെ കുട്ടിക്കാലം? എന്‍റെ ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിച്ചു ചെയ്തിരുന്നത്? എന്‍റെ ഉടുപ്പുകള്‍ മുതല്‍ കളിപ്പാട്ടങ്ങള്‍ വരെ അമ്മ വാങ്ങുന്നതുപോലും തൃപ്തിയാവാതെ അച്ഛന്‍ നോക്കി വാങ്ങിയിരുന്നത്.. എത്ര തിരക്കിനിടയിലും എനിക്കായി സമയം കണ്ടെത്തി, എന്‍റെ കുഞ്ഞു തമാശകള്‍ പോലും ആസ്വദിക്കുകയും ഞാന്‍ കരഞ്ഞപ്പോഴൊക്കെ ചേര്‍ത്തുപിടിച്ചു ആശ്വസിപ്പിക്കുകയും ചെയ്തിരുന്നത്.. ആദ്യമായി ഒരു ആണ്‍കുട്ടി കണ്ണിറുക്കി കാണിച്ചത് വന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ കളിയാക്കിയതും ഞാന്‍ പിണങ്ങിയതും... പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ മടിച്ച എന്നെ മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തിയിരുന്നത്... രാവിലെ നടക്കാനിറങ്ങുമ്പോള്‍ എന്‍റെ സൌകര്യത്തിനു വേണ്ടി വേഗത കുറച്ചു നടന്നിരുന്നത്.. അമ്മയോട് പിണങ്ങി അത്താഴം കഴിക്കാതെ കിടന്നപ്പോള്‍ ഞാനും കഴിക്കില്ലെന്ന് പറഞ്ഞു എന്നെ തോല്‍പ്പിച്ചത്.. പരീക്ഷാക്കാലങ്ങളില്‍ ജോലിത്തിരക്കിനിടയിലും എനിക്കുവേണ്ടി രാത്രി ഉറക്കമിളച്ചു കൂടെയിരുന്നിരുന്നത്.. എന്‍റെ സ്കൂളിലെ പരിപാടിക്ക് വേണ്ടി ഞാന്‍ സാരി ഉടുത്ത ദിവസം എന്നെ നിറകണ്ണുകളോടെ നോക്കിനിന്നപ്പോള്‍ ഞാനും അമ്മയും ചേര്‍ന്ന് കളിയാക്കിയത്.. അന്ന് അച്ഛമ്മയുടെ മുഖമാണെനിക്കെന്നുപറഞ്ഞു ചേര്‍ത്തുപിടിച്ചപ്പോള്‍ എനിക്കും ചെറുതായി സങ്കടം വന്നു..

ഇതൊക്കെ ഞാന്‍ ഇനി ആരോടാണ് പറയുന്നത്? ഇവിടെ എന്‍റെ ചുറ്റുമുള്ള മേഘങ്ങള്‍ എന്‍റെ വാക്കുകള്‍ മഴയായി ഭൂമിയില്‍ പെയ്യിച്ചിരുന്നെങ്കില്‍... ഒന്നു നുള്ളിനോവിക്കാന്‍ പോലും ശക്തിയില്ലാത്ത എന്‍റെ അച്ഛന് ഒരിക്കലും എന്നെ കൊല്ലാനാവില്ല എന്ന് ഉറക്കെ ഉറക്കെ ഞാന്‍ ഇവിടുന്നു വിളിച്ചുപറഞ്ഞു.. എന്‍റെ ശബ്ദം മേഘങ്ങളില്‍ തട്ടി പ്രതിധ്വനിച്ചു എങ്കിലും താഴേക്ക് പോയതേയില്ല.. ഞാന്‍ ഉറക്കെ കരഞ്ഞു.. എന്‍റെ കണ്ണുനീര്‍ ആരും കണ്ടില്ലാ.. അവര്‍ അച്ഛനെ പലരീതിയിലും പീഡിപ്പിച്ചു കുറ്റസമ്മതം നടത്താന്‍ ശ്രമിച്ചപ്പോഴെല്ലാം അച്ഛനനുഭവിച്ച വേദനകള്‍ എനിക്കുതന്നിരുന്നെങ്കിലെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു.. ഇതാണോ അമ്മൂമ്മ പറയാറുള്ള സുകൃതക്ഷയം? കഴിഞ്ഞ ഏതെങ്കിലും ജന്മത്തില്‍ നമ്മളാരെങ്കിലും എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടാവുമോ?

ഇന്നുവരെ വിശ്വസിക്കാതിരുന്ന ജന്മാന്തരബന്ധങ്ങള്‍ സത്യമായെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു... അടുത്ത ജന്മത്തിലും ഈ അച്ഛന്‍റെ മകളായി തന്നെ ജനിച്ചു എനിക്ക് കിട്ടിയ സ്നേഹം മുഴുവനും ഇരട്ടിയായി തിരിച്ചുതന്ന്‍ മതിയാവോളം അച്ഛനോടൊപ്പം ജീവിക്കാന്‍ വേണ്ടിമാത്രം...

Friday, November 7, 2008

വിസ്മയചാരുത

ഒരു അവധിദിവസം പ്രഭാതഭക്ഷണം വാങ്ങാനായി മെസ്സിലേക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിലെ നീണ്ട കോലന്‍മുടിയും ഇരുനിറവുമുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ ആദ്യമായിക്കണ്ടത്. അവള്‍ അവിടെ എത്തിയിട്ട് നിമിഷങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പുറത്തെവിടെക്കോ ദൃഷ്ടികളൂന്നി മുന്നിലെ ബാഗില്‍ എന്തോ തിരയുന്നതായാണ് എനിക്ക് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. നീണ്ട പീലികളുള്ള അവളുടെ കറുത്ത കണ്ണുകള്‍ വളരെ ആകര്‍ഷണീയമായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റുകൂട്ടുകാരോട് കുശലം ചോദിച്ച് അവരുടെ മുറിയിലേക്ക് കയറി ഞാന്‍ സ്വയം പരിചയപ്പെടുത്തി. അവള്‍ പേരുപറഞ്ഞുവെങ്കിലും വിദൂരതയിലേക്കുള്ള നോട്ടം പിന്‍വലിച്ചതെയില്ല എന്നത് വിചിത്രമായി തോന്നി. ഞായറാഴ്ചയിലെ 'സ്വാദിഷ്ടമായ' തക്കാളിസാദത്തെ ഓര്‍ത്തുകൊണ്ട്‌ അതുവാങ്ങുന്നത് പിന്നത്തേക്കാക്കി ഞാന്‍ അവിടെ അടുത്ത കട്ടിലില്‍ ഇരുന്നു. അവള്‍ ഒരുപാടു കാര്യങ്ങള്‍ വേഗത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു.


രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും കരസ്ഥമാക്കിയിരുന്ന കര്‍ണാടകക്കാരിയായ ചാരുലത ചെന്നൈയില്‍ എത്തിയത് കേന്ദ്രസര്‍കാര്‍ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥയായിട്ടായിരുന്നു. ഇതൊക്കെ സംസാരിക്കുമ്പോഴും എന്തൊക്കെയോ ജോലികളില്‍ വ്യാപൃതയായിരുന്നതിനാല്‍ അവളുടെ മുഖം എനിക്കഭിമുഖമായി വന്നതേയില്ല. വീണ്ടും കുനിഞ്ഞ്‌ ഒരു ഫയല്‍ എടുത്ത് എനിക്കുനേരെ നീട്ടിക്കൊണ്ട് അവള്‍ പറഞ്ഞു,

"നാളെ എനിക്ക് എടുക്കേണ്ട സെമിനാര്‍ ഇതാണ്"

അന്ധര്‍ക്കുള്ള ബോധവല്‍ക്കരണത്തെ കുറിച്ച് ഇംഗ്ലീഷിലും അന്ധലിപിയിലും എഴുതിയിരുന്ന കടലാസുകള്‍ കണ്ടു അവിശ്വസനീയതോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോള്‍ മാത്രമാണ് ആ കരിനീലമിഴികള്‍ ചാരുവിനു ചാരുത മാത്രം പകരാനുള്ളതായിരുന്നുവെന്ന് ഞാനറിഞ്ഞത്. കുറച്ചുനേരത്തേക്ക് നിശബ്ദയായിപ്പോയ എന്നോട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു,

"ഒരു അന്ധയായതില്‍ എനിക്ക് വിഷമമൊന്നും തോന്നാറില്ല.. എപ്പോഴെങ്കിലും ഒരു താങ്ങ് വേണമെന്നു തോന്നിയപ്പോഴൊക്കെ എന്‍റെ രക്ഷിതാക്കള്‍ എന്നോടൊപ്പം നിന്നിട്ടുണ്ട്. എന്‍റെ അച്ഛന്‍ എന്നെ ഒരിക്കലും വൈകല്യമുള്ളവളായി മാറ്റിനിര്‍ത്തിയിട്ടില്ല. മറ്റു സഹോദരങ്ങളോടൊപ്പം വളര്‍ത്തുകയും സ്വയംപര്യാപ്തയാക്കുകയും ചെയ്തു. .."

അവളോട്‌ യാത്രപറഞ്ഞു അവിടെനിന്നും ഇറങ്ങി ഭക്ഷണം വാങ്ങാന്‍ പോലും മറന്നു മുറിയിലെത്തിയ എന്‍റെ മനസിലെ പല ധാരണകളും തകര്‍ന്നു വീഴുകയായിരുന്നു. അന്ന് വൈകുന്നേരം വീണ്ടും ചാരുവിനെ സന്ദര്‍ശിക്കാതിരിക്കാനായില്ല. എന്നെ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് എന്‍റെ കാല്‍പ്പെരുമാറ്റം കേട്ടമാത്രയില്‍ പേരു വിളിച്ചു സ്വാഗതം ചെയ്തു അവള്‍. ഞങ്ങള്‍ വളരെ പെട്ടെന്ന് സൌഹൃദത്തിലായി. വളരെ അനായാസമായി ആംഗല ഭാഷ കൈകാര്യം ചെയ്തിരുന്ന അവള്‍ക്കു സിനിമ, പുസ്തകങ്ങള്‍, ഗാനങ്ങള്‍ എന്നിവയെ പറ്റിയെല്ലാം പറയാനുണ്ടായിരുന്നു. സ്വന്തം കവിത തരക്കേടില്ലാത്ത ഈണത്തില്‍ ചിട്ടപ്പെടുത്തി അവള്‍ പാടി. അര്‍ത്ഥമറിയില്ലെങ്കിലും ആ കന്നഡഗാനം ഞങ്ങള്‍ക്ക് ആസ്വാദ്യകരമായിരുന്നു.

രണ്ടു ദിവസങ്ങള്‍ കഴിഞ്ഞു രാവിലെ എന്‍റെ മുറിയുടെ വാതില്‍ക്കല്‍ ചാരുലതയെത്തി, വിട പറയാന്‍. അവള്‍ക്ക് സര്‍ക്കാര്‍വക താമസസൌകര്യം ശരിയായിരുന്നു. മഞ്ഞ ചുരിദാറില്‍ അവളേറെ സുന്ദരിയാണെന്ന് എനിക്കുതോന്നി. എന്‍റെ മനസ് വായിച്ചിട്ടെന്നപോലെ പതിവുപുഞ്ചിരിയോടെ അവള്‍ മൊഴിഞ്ഞു,

"മഞ്ഞനിറം എനിക്ക് നല്ല ചേര്‍ച്ചയുണ്ടല്ലേ.. എന്‍റെ അച്ഛന് ഒരുപാടിഷ്ടമാണിത്. "

പിന്നീടൊരിക്കലും കാണണോ അറിയാനോ കഴിഞ്ഞിട്ടില്ലെങ്കിലും തന്‍റെ ആത്മവിശ്വാസവും സ്ഥൈര്യവും ജീവിതത്തോടുള്ള നല്ല കാഴ്ചപ്പാടും സഹജീവികള്‍ക്ക് പകര്‍ന്നുകൊണ്ട് ഒരിക്കലും മായാത്ത പുഞ്ചിരിയുമായി എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാവും അവളെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Wednesday, October 15, 2008

പുണ്യത്തിന്‍ സുഗന്ധം

" എനിക്ക് വയ്യമ്മേ.. എനിക്കാവില്ല ഈ ജോലി ചെയ്യാന്‍! നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ശരി, ഈ ശവംവഹിക്കല്‍ എനിക്കാവില്ല. ഞാന്‍ കൂലിപ്പണി ചെയ്തെങ്കിലും നിങ്ങളെ പോറ്റിക്കോളാം. "

ജോലിക്ക് പോയ ആദ്യദിവസം തിരിച്ചെത്തിയ മകന്‍റെ ജല്പനങ്ങള്‍ കേട്ട് കാര്‍ത്യായനിഅമ്മ നെടുവീര്‍പ്പിട്ടു. ആ വീട്ടില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഉയരുന്നത് ആ നെടുവീര്‍പ്പ് മാത്രമായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്ന നാരായണന്‍ ഹൃദയാഘാതം മൂലം മരിച്ചിട്ട് ഒരുമാസം തികയുന്നതെയുള്ളൂ. അവിടുത്തെ പരാധീനതകള്‍ അറിയുന്ന നല്ലവരായ നാട്ടുകാരുടെയും ആശുപത്രിയിലെ പ്രധാന ഡോക്ടര്‍ ബഷീറിന്റെയും നാരായണന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ കണാരന്റെയും ഒക്കെ ശ്രമഫലമായാണ് താല്‍കാലികമായിട്ട് പ്രത്യേകാനുമതിയോടെ മകന്‍ രാജേഷിനു നിയമനം ശരിയായത്.


എന്തൊക്കെയോ കാരണങ്ങളാല്‍ രാജേഷ് അച്ഛന്‍റെ ജോലിയെ ഇഷ്ടപ്പെട്ടിരുന്നില്ല. കുഞ്ഞുന്നാളില്‍ ആ വാഹനത്തിന്റെ ശബ്ദം അവനെ ഭയപ്പെടുത്തിയിരുന്നു. വൈകുന്നേരങ്ങളില്‍ ജോലികഴിഞ്ഞ് വരുന്ന അച്ഛന്‍റെ തോളില്‍ ചാടിക്കയറാന്‍ ശ്രമിക്കുമ്പോഴെല്ലാം അച്ഛന്‍ അവനെ അകറ്റി നിറുത്തുകയും മുറ്റത്തെ കിണറ്റില്‍ നിന്നും നിറയെ വെള്ളംകോരി വാസനസോപ്പ് ഏറെ പതപ്പിച്ചുകുളിച്ചതിന് ശേഷം മാത്രം അവനെ എടുക്കുകയും ചെയ്തിരുന്നു. മുതിര്‍ന്നപ്പോള്‍ അച്ഛന്‍റെ വാഹനം വഴിയില്‍ കാണുമ്പോള്‍ കൂട്ടുകാര്‍ അവനെ പലതും പറഞ്ഞു കളിയാക്കി. ഇപ്പോഴിതാ കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് കണാരേട്ടന്‍ ഓടിച്ചുകൊണ്ടുവന്ന വണ്ടിയില്‍ നിന്നും അച്ഛന്‍റെ വെള്ളപുതച്ച ശരീരം ഇറക്കിവെയ്ക്കുന്നതു കണ്ടതോടുകൂടി ആ വാഹനത്തെ അവന്‍ പൂര്‍ണമായും വെറുത്തുപോയി.


അവരുടെ അഭ്യുദയ കാംക്ഷികളൊക്കെയും അവനെ പ്രാരാബ്ധങ്ങളൊക്കെ ഓര്‍മ്മിപ്പിച്ച് ഉപദേശിച്ചുവെങ്കിലും പാതിമനസ്സോടെ മാത്രമെ അവന് ആ ജോലി ഏറ്റെടുക്കാന്‍ കഴിഞ്ഞുള്ളൂ. അന്നുച്ചവരെ അവന്‍ ആശുപത്രിയില്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ കഴിച്ചുകൂട്ടി. ഉച്ചക്ക് ശേഷമായിരുന്നു കായലില്‍ ഏതോ അജ്ഞാത ജഡം പൊങ്ങിയിട്ടുണ്ട് എന്ന അറിയിപ്പ് വന്നതും കണാരേട്ടന്റെ അഭാവത്തില്‍ അത് കൊണ്ടുവരാന്‍ താന്‍ തന്നെ പോകണമെന്നും അവനറിഞ്ഞത്. ആദ്യമായി കിട്ടിയ ജോലി നിരസിക്കാനുള്ള മടിയും കണ്ണീര്‍ പാടുവീഴ്ത്തിയ അമ്മയുടെ മുഖവും പറക്കമുറ്റാത്ത അനുജത്തിമാരുടെ അനിശ്ചിതഭാവിയും എല്ലാം, ഹൃദയം കല്ലാക്കി ആ വാഹനത്തിന്റെ വളയം പിടിക്കാന്‍ അവനെ നിര്‍ബന്ധിതനാക്കി.


കാര്‍ത്യായനിഅമ്മക്ക് പിന്നീടൊന്നും പറയാന്‍ തോന്നിയില്ല അവനോട്. പ്രീഡിഗ്രി കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും താഴെയുള്ളവര്‍ക്ക് വേണ്ടി വഴിമാറുകയും ഡ്രൈവിങ്ങ് പഠിച്ചു കൂട്ടുകാരുടെ ഓട്ടോറിക്ഷ ഓടിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന രാജേഷ് സമയത്തിനു വീട്ടിലെത്തുകയും അവശ്യസാധനങ്ങളൊക്കെ അറിഞ്ഞു വാങ്ങിക്കൊണ്ടു വരികയും ചെയ്യുന്ന ഉത്തരവാദിത്വബോധമുള്ള മകന്‍ ആയിരുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ കണാരേട്ടന്‍ വന്നു വീണ്ടും സംസാരിക്കാനൊരുങ്ങിയപ്പോള്‍ അയാളെ വിലക്കാനാണ് അവര്‍ക്ക് തോന്നിയത്.

അന്ന് രാത്രി ആ അമ്മയ്ക്കും മകനും ഉണ്ണാനോ ഉറങ്ങാനോ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോള്‍ അന്നുച്ചക്കു കണ്ട കുതിര്‍ന്നുചീര്‍ത്ത കാലുകള്‍ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ദിവസങ്ങളോളം പഴകിയ ആ ജഡത്തിന്റെ ദുര്‍ഗന്ധം അപ്പോഴും അവനെ ശ്വാസംമുട്ടിച്ചു. ഇല്ല.. എനിക്കാവില്ല.. മനസ്സിലേക്ക് മറ്റൊന്നും കയറുന്നതെയില്ല.. അസ്വസ്ഥമായ മനസ്സോടെ അയാള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നും ചിലപ്പോഴൊക്കെ എഴുന്നേറ്റിരുന്നും എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. ബഷീര്‍ ഡോക്ടറോടും മറ്റും നന്ദിയും ഒപ്പം മാപ്പും പറയണമെന്ന് കരുതി അതിരാവിലെത്തന്നെ അവനിറങ്ങി.

വീട്ടില്‍ നിന്നും പൊതുവഴിയിലേക്കു കയറുമ്പോഴായിരുന്നു പരിഭ്രമത്തോടെ ഓടി വരുന്ന കണാരേട്ടനെ കണ്ടത്.

"നീ ഇറങ്ങിയതു നന്നായി മോനേ.. നിന്നെ വിളിക്കാനാ ഓടി വന്നത്.. അറിഞ്ഞില്ലേ.. വെളുപ്പിനെ ഏതോ സ്കൂള്‍ബസ്സ് പുഴയില്‍ വീണത്രേ.. വേഗം ചെന്നില്ലെങ്കില്‍ ഒരുപാടു ജീവന്‍ ഇല്ലാതാവും! ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായാല്‍ അതൊരു പുണ്യമാ മോനേ.. "

മറ്റൊന്നും ഓര്‍ക്കാന്‍ കഴിയാതെ കണാരേട്ടന്റെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി ആംബുലന്‍സില്‍ കയറിയിരുന്ന അവനുചുറ്റും തലേന്നത്തെ ദുര്‍ഗന്ധത്തിനു പകരം അച്ഛന്‍റെ വാസനസോപ്പിന്റെ ഗന്ധം പരക്കുന്നതുപോലെ അവനു തോന്നി.

Wednesday, September 24, 2008

ഒരു അപവാദത്തിന്റെ ജനനം

തിങ്കളാഴ്ച്ചയിലെ ആദ്യത്തെ തുടര്‍ച്ചയായ രണ്ടു പിരീഡുകള്‍ കഴിഞ്ഞു സ്റ്റാഫ്റൂമില്‍ എത്തിയപ്പോഴേക്കും തലേന്നത്തെ യാത്രാക്ഷീണവും ഉറക്കമില്ലായ്മയും കൊണ്ട് തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു എനിക്ക്. അദ്ദേഹത്തിന്‍റെ അമ്മയുടെ പിറന്നാള്‍ കൂടാന്‍ രണ്ടു ദിവസം മുന്പേ പോയതായിരുന്നു ഞങ്ങള്‍. വാരാന്ത്യത്തില്‍ ആരും വീട്ടിലിരിക്കുന്നില്ലേ എന്ന് തോന്നിപ്പോയി ബസ്സിലേയും ട്രെയിനിലെയും തിരക്ക് കണ്ടപ്പോള്‍.


പുസ്തകം മേശപ്പുറത്തു വെച്ച്, കുറച്ചു വെള്ളം കുടിച്ചതിനു ശേഷമാണ് ചുറ്റുമുള്ളവരെ ശ്രദ്ധിച്ചത്. എതിരെ ഗൗരവമുള്ള മുഖഭാവവുമായി ത്രേസ്യാമ്മ ടീച്ചര്‍. രാവിലെ തിരക്കുപിടിച്ച് ഓടുമ്പോള്‍ ഇന്നവരെ കണ്ടതെയില്ലല്ലോ എന്നോര്‍ത്തു. ഒരു സുപ്രഭാതം ആശംസിച്ചു ചോദിച്ചു,

"പ്രമീള നാട്ടില്‍ നിന്നും തിരിച്ചെത്തിയോ ടീച്ചറേ?"

മുഖം ഒന്നുകൂടി കനക്കുന്നതു അത്ഭുതത്തോടെ നോക്കിയിരുന്നു.
"ആ.. ഞാന്‍ ആരേം കണ്ടില്ല!"
അത്രയും പറഞ്ഞു മുന്നിലെ പുസ്തകം ശക്തിയോടെ നീക്കി, എഴുനേറ്റു പുറത്തേക്ക് നടക്കുന്ന ത്രേസ്യാമ്മടീച്ചറിനു ഇതെന്തുപറ്റി എന്നോര്‍ത്തു വീണ്ടും പകച്ചിരുന്നു.

"എന്താടി, നീ അവറാച്ചന്‍ ചേട്ടനോട് സല്ലപിക്കാനൊ മറ്റോ പോയോ? "
തൊട്ടടുത്തിരുന്ന കൊച്ചുമേരി കുസൃതിച്ചിരിയോടെ സ്വരം താഴ്ത്തി ചോദിച്ചു. ഭഗവാനെ..! അച്ഛന്‍റെ പ്രായമുള്ള എന്‍റെ അയല്‍വാസിയെ കുറിച്ചാണ് അവളുടെ ചോദ്യം. മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചു ഞാന്‍ ത്രേസ്യാമ്മ ടീച്ചറിന്റെ ദേഷ്യത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പണ്ടായിരുന്നെങ്കില്‍ അവരുടെ മകനെ പിന്തള്ളി എന്‍റെ അപ്പു മുന്നിലെത്തിയാലോ മറ്റുള്ള ടീച്ചര്‍മാര്‍ അപ്പുവിനെ പുകഴ്ത്തി പറയുകയോ മറ്റോ ചെയ്താലോ ഒക്കെയായിരുന്നു ത്രേസ്യാമ്മടീച്ചറിന്റെ മുഖം കനത്തിരുന്നത്. ഒരു മുന്‍കോപി ആണെങ്കിലും സ്നേഹമുള്ള അയല്‍ക്കാരി ആണ് ടീച്ചര്‍. അവരാല്‍ എനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. വല്ലപ്പോഴും മോളെയും കൊണ്ട് അമ്മയുടെ അടുത്തെക്കോടുന്നത് മഹിയേട്ടന്‍ തടയാത്തതിനു കാരണം സമയാസമയത്തിനു ടീച്ചറുടെ വീട്ടില്‍ നിന്നെത്തുന്ന അപ്പത്തിന്റെയും ബീഫ്കറിയുടെയും പിന്നെ ഞാന്‍ എത്ര ശ്രമിച്ചിട്ടും ശരിയാവാത്ത മറ്റു നോണ്‍വെജ് വിഭവങ്ങളുടെയും രുചി ഓര്‍ത്തു മാത്രമാണെന്നത് ഒരു നഗ്നസത്യമാണ്. അപ്പുവിനും ടീച്ചറാന്റിയുടെ വിഭവങ്ങളെ കുറിച്ചു നൂറു നാവാണ്! ഈശ്വരാ.. അതൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുകയാണോ? അതൊന്നുമില്ലെങ്കിലും ഒരു നല്ല അയല്‍കാരെ കിട്ടുന്നത് ഇന്നത്തെ കാലത്തു ലോട്ടറി അടിക്കുന്നതുപോലെയാണ്. എന്താണെങ്കിലും സംസാരിച്ചു തീര്‍ക്കണം. ഞാന്‍ ഉറച്ച തീരുമാനത്തിലെത്തി. പക്ഷെ നാലാമത്തെ പീരീഡ്‌ കഴിയുന്നത്‌ വരെ എന്‍റെ തലവേദന എന്നെ അവിടെ നിര്‍ത്തിയില്ല. പകുതിദിവസത്തെ അവധി ചോദിച്ചുവാങ്ങി വീട്ടിലേക്ക് തിരിച്ചു.

ബസ്സ് ഇറങ്ങി നടക്കുമ്പോള്‍ ത്രേസ്യാമ്മടീച്ചറിന്റെ വീട്ടിലേക്ക് നോക്കി. അവറാച്ചന്‍ചേട്ടന്‍ പതിവുപോലെ മുറ്റത്തെന്തോ പണിയിലാണ്. എന്നോടൊപ്പം സഹധര്‍മ്മിണിയെ കാണാത്തത് കൊണ്ടാവാം ചോദ്യഭാവവുമായി പടിക്കലേക്കു വന്ന അദ്ദേഹത്തോട് എന്‍റെ അസുഖവിവരം പറഞ്ഞു വീട്ടിലേക്ക് കയറി. ഗേറ്റ് അടക്കാനായി തിരിഞ്ഞപ്പോഴാണ് എന്‍റെ ശബ്ദം കേട്ട് ഓടി ഇറങ്ങിവരുന്ന പ്രമീളയെ കണ്ടത്.

ടീച്ചറുടെ വീട്ടില്‍ പേയിംഗസ്റ്റ്‌ ആയി നില്ക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരി ആണ് പ്രമീള. ഇവിടുത്തെ വില്ലേജ് ഓഫീസില്‍ താല്‍കാലികനിയമനത്തില്‍ ജോലിചെയ്യുന്ന, ഒരുപാട് പ്രാരാബ്ധങ്ങളുള്ള വീട്ടിലെ കുട്ടി. ജോലിസമയം കഴിഞ്ഞാല്‍ കൊച്ചു കുട്ടികള്‍ക്ക് ട്യൂഷനെടുത്തും മറ്റും, തളര്‍ന്നുകിടക്കുന്ന അച്ഛനും അമ്മയും പഠിച്ചുകൊണ്ടിരിക്കുന്ന അനിയനും അനുജത്തിയും ഒക്കെ അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ പാടുപെടുന്ന അവളോട്‌ ഞങ്ങള്‍ക്കെല്ലാം സ്നേഹവും മതിപ്പും ആണ്.

കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയിരിക്കുകയായിരുന്നു അവളും. അവളെ കാണാന്‍ ഒരു കൂട്ടര്‍ വരുന്നുവെന്നും മറ്റും പറഞ്ഞിരുന്നു. വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ത്രേസ്യാമ്മടീച്ചറുടെ മുഖത്ത് കുത്തിയ കടന്നല്‍ അവളെയും വെറുതെ വിട്ടില്ല എന്ന് തോന്നി. ഉള്ളിലേക്ക് കയറി അവള്‍ക്കു പിന്നില്‍ വാതിലടച്ച്‌ സോഫയില്‍ തന്നെ ബാഗും കുടയും വെച്ച് ഞാനിരുന്നു. മനസ്സിലെ വിഷമങ്ങള്‍ പലതും അവള്‍ പങ്കുവെക്കാറുള്ളത് സഹോദരിയെ പോലെ കരുതുന്ന എന്നോടാണ്. ഒരു അനുജത്തിയോടുള്ള സ്നേഹവും വാത്സല്യവും അവളോട്‌ ഞങ്ങള്‍ക്കുമുണ്ട്‌.

ചുവര്‍ ചാരി ഒന്നും മിണ്ടാതെ നില്‍ക്കുന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിത്തുടങ്ങിയത് പെട്ടെന്നായിരുന്നു. അച്ഛന് ദീനം കൂടിയോ, പെണ്ണുകാണാന്‍ വന്നവര്‍ എന്തെങ്കിലും പറഞ്ഞോ, സുഖമില്ലേ, ആശുപത്രിയില്‍ പോവാന്‍ പൈസ വല്ലതും വേണോ എന്നൊക്കെയുള്ള എല്ലാ ചോദ്യങ്ങളും ഞാന്‍ ചോദിച്ചെങ്കിലും മറുപടിയില്ലെന്നു മാത്രമല്ല, കരച്ചില്‍ പിന്നെയും കൂടി അവള്‍ വല്ലാതെ എങ്ങലടിക്കാന്‍ തുടങ്ങി. കാരണമറിയില്ലെങ്കിലും അവളുടെ കരച്ചില്‍ എന്‍റെ മിഴികളെയും നനയിച്ചു. കുറച്ചുനേരം അവളെ കരയാന്‍ അനുവദിച്ചതിനുശേഷം അടുത്ത് പിടിച്ചിരുത്തി തണുത്തവെള്ളം കുടിപ്പിച്ചു. കരച്ചില്‍ ഒന്നടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞത് തികച്ചും അവിശ്വസനീയതയോടെ കേട്ടിരുന്നു. നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഉടനെ ടീച്ചറമ്മ അവളെ ഒരുപാടു ചീത്ത പറഞ്ഞുവത്രെ. അവരുടെ മകന്‍ ബിജുക്കുട്ടനെ വഴിതെറ്റിച്ചു എന്നതായിരുന്നു അവളുടെ പേരിലുള്ള കുറ്റം. അവളെപ്പറ്റി എല്ലാവരോടും പറയുമെന്നും അവള്‍ക്ക് വന്ന കല്യാണം പോലും മുടക്കുമെന്നുമൊക്കെ ടീച്ചര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു!

ബിജു പതിനൊന്നാംതരത്തില്‍ ഉഴപ്പിനടക്കുന്ന കാലത്തായിരുന്നു പ്രമീള അവരുടെ വീട്ടിലെത്തിയത്. അവനെ സ്നേഹപൂര്‍വ്വം പിടിച്ചിരുത്തി പഠിപ്പിച്ച് ക്ലാസ്സില്‍ ഒന്നാമനാക്കിയതിന്റെയും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ തരക്കേടില്ലാത്ത റാങ്ക് മേടിപ്പിച്ചതിന്റെയും ക്രെഡിറ്റ് പ്രമീളയ്ക്കാണെന്നു ടീച്ചര്‍ പലതവണ പലയിടത്തും പറഞ്ഞതിന് ഞാന്‍ സാക്ഷിയാണ്. വടക്കുള്ള ഏതോ കോളേജില്‍ പഠിക്കുന്ന അവനിപ്പോള്‍ എങ്ങനെയാണ് ഇവളാല്‍ വഴിതെറ്റുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

"ചേച്ചി ഓര്‍ക്കുന്നില്ലേ കഴിഞ്ഞ പൂരത്തിന് അവനെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയത്? "

ശരിയാണ്. ടീച്ചര്‍ തന്നെയായിരുന്നു അന്ന് അവന്‍ അതൊന്നും കണ്ടിട്ടില്ല എന്നൊക്കെ പറഞ്ഞു അവളോടൊപ്പം വിടാന്‍ മുന്‍കൈ എടുത്തത്‌. സൌകര്യങ്ങളൊക്കെ കുറഞ്ഞ വീടായതുകൊണ്ട്‌ അവളത്ര താത്പര്യം കാട്ടിയിരുന്നില്ല. ഒരിക്കല്‍ നാട്ടില്‍ പോയി തിരിച്ചു വരുന്നവഴി അവളോട്‌ പറയാതെയായിരുന്നു ഞങ്ങള്‍ അവിടെ ചെന്നത്. എല്ലാം അറിയാമായിരുന്ന എന്നോടുപോലും ക്ഷമാപണത്തോടെ ആയിരുന്നു വീടിന്‍റെ പരിമിതികളെ കുറിച്ചവള്‍ പറഞ്ഞിരുന്നത്. തളര്‍ന്നുകിടക്കുന്ന അച്ഛന്‍ വരെ അഭിമാനി ആണെന്ന് തോന്നി.


അവള്‍ തുടര്‍ന്നു, "ബിജുക്കുട്ടന് അച്ഛന്‍റെ കുഴമ്പിന്റെ മണം ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ട് ഞങ്ങള്‍ കിടക്കുന്ന മുറിയില്‍ താഴെ അനിയനോടൊപ്പം കിടക്കട്ടെ എന്നും അച്ഛന്‍ പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതല്ലാതെ മറ്റൊന്നും....."

തുടരാനാവാതെ വീണ്ടും കരച്ചിലിന്റെ വക്കിലെത്തിയ അവള്‍ കൈയില്‍ ചുരുട്ടിപ്പിടിച്ചിരുന്ന ഒരു കടലാസ് എനിക്കുനേരെ നീട്ടി. ഒറ്റനോട്ടത്തില്‍ അതൊരു ഡയറിയിലേതാണെന്ന് മനസ്സിലായി. പലപ്പോഴും കാണാനിടയായ കൈയക്ഷരം ബിജുവിന്റെതാനെന്നും അറിഞ്ഞു. ഇംഗ്ലീഷും മലയാളവും കലര്‍ത്തി കുനുകുനെ എഴുതിയതൊന്നും വായിക്കാനുള്ള ക്ഷമ മനസ്സിനുണ്ടായില്ല. എങ്കിലും ത്രേസ്യാമ്മടീച്ചറുടെ ചുവന്നമഷി കൊണ്ടുള്ള ദീര്‍ഘവൃത്തം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഇങ്ങനെ കണ്ടു,
"ഞാനും ചേച്ചിയും ഒരു മുറിയിലാണ് ഉറങ്ങിയത്" വീണ്ടും താഴെയുള്ള അടിവരയിട്ട വാചകം കൂടി വായിച്ചെടുത്തപ്പോള്‍ തലയില്‍ കൈവെച്ചു ഞാനിരുന്നു. അവന്‍ വീണ്ടും എഴുതിയിരിക്കുന്നു,"ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു അത്!"


സാഹിത്യത്തില്‍ ചെറിയ കമ്പമുള്ള ബിജുവിന്റെ യാത്രാവിവരണക്കുറിപ്പ്‌ ഇത്രക്കും പ്രശ്നമുണ്ടാക്കുന്നതായിരുന്നുവെന്നു അവന്‍ പോലും ഓര്‍ത്തിട്ടുണ്ടാവില്ല! ഇവിടെ ഞാന്‍ ആരെ കുറ്റപ്പെടുത്തണം? എന്തിനും ഏതിനും വകതിരിവില്ലെന്നു നമ്മള്‍ പഴിക്കുന്ന പുതിയ തലമുറയെയോ അതോ മക്കളുടെ മനസ്സുകാണാന്‍ അവരുടെ പഴയ ഡയറിത്താളുകള്‍ തിരയേണ്ടിവരുന്ന രക്ഷിതാക്കളെയോ അതുമല്ലെങ്കില്‍ ഗ്രാമത്തിന്‍റെ നിഷ്കളങ്കത മാത്രമുള്ള ഈ പാവത്തിനെയോ?

കൂടുതലൊന്നും ചിന്തിക്കാനാവാതെ, അടുത്തിരുന്നു തേങ്ങുന്ന പ്രമീളയെ ചേര്‍ത്തുപിടിച്ചു ഞാന്‍ വെറുതെയിരുന്നു.

Monday, September 1, 2008

റിയാലിറ്റിഷോ

കുലുക്കത്തോടെ തീവണ്ടി ഏതോ സ്റ്റേഷനില്‍ നിറുത്തിയപ്പോള്‍ ചെറിയ മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു ചുറ്റുംനോക്കി. തിരക്കിട്ട് ഇറങ്ങാനുള്ളവരുടെയും കയറുന്നവരുടെയും പുസ്തകങ്ങളും പലഹാരങ്ങളും വില്‍ക്കുന്നവരുടെയും പലപല ശബ്ദങ്ങള്‍ കാതില്‍ വീണുവെങ്കിലും അതിലൊന്നും ശ്രദ്ധിക്കാനാവാതെ കഴിഞ്ഞ കൊച്ചുമയക്കത്തില്‍ കണ്ട ഇരുണ്ട ഇടനാഴി ഏതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു മനസ്സ്. ആരോരുമില്ലാതെ ഒറ്റപ്പെട്ട് ഇരുട്ടിലൂടെ ഓടുന്നതോ മറ്റോ ആയിരുന്നു ആ സ്വപ്നം. അതോ ട്രെയിന്‍ ഏതോ തുരങ്കത്തിലൂടെ എന്നെയും കൊണ്ടുപോയതോ? ഒന്നും വ്യക്തമല്ല. കണ്ണുകള്‍ വീണ്ടും മൂടി അതൊരിക്കല്‍ കൂടി ഓര്‍ത്തെടുക്കാനുള്ള ശ്രമം നടത്തുമ്പോഴായിരുന്നു കാല്‍ക്കല്‍ എന്തോ സ്പര്‍ശിച്ചതുപോലെ തോന്നിയത്. കാല്‍ ഉള്ളിലേക്ക് വലിച്ച് നോക്കുമ്പോള്‍ താഴെ കാഴ്ചയില്‍ ഏഴുവയസ്സുകാരനെന്നുതോന്നിക്കുന്ന, ദേഹത്തും ധരിച്ചിരിക്കുന്ന നിക്കറിലും അഴുക്കും കരിയും പുരണ്ട ഒരു കൊച്ചുപയ്യന്‍ തറ തുടച്ചു വൃത്തിയാക്കുകയായിരുന്നു. അവനോടൊപ്പം വന്ന പെണ്‍കുട്ടി, തോളിലെ സഞ്ചി ഒന്നുകൂടി കയറ്റിയിട്ട്, കൈയിലെ മരംകൊണ്ടുള്ള വാദ്യോപകരണം ഉപയോഗിച്ചുകൊണ്ട് പ്രസിദ്ധമായ ഒരു ഹിന്ദിപ്പാട്ട് അവളുടേതായ രചനയിലും ശ്രുതിയിലും പാടിത്തുടങ്ങി. വരികള്‍ ഒന്നും ശരിയായിരുന്നില്ലെങ്കിലും ഈണം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ആ ഗാനം ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നവിധത്തിലായിരുന്നു. കുഴിഞ്ഞതെങ്കിലും തിളക്കമുള്ള അവളുടെ കണ്ണുകള്‍ വിദൂരതയിലേക്ക് ആഴ്ന്നതുപോലെ കാണപ്പെട്ടു.

അവളുടെ നില്‍പ്പും പാട്ടുമെല്ലാം എന്‍റെ ചിന്തകളെ തലേന്ന് ടിവിയില്‍ കണ്ട റിയാലിറ്റി ഷോയില്‍ എത്തിച്ചു. അവളുടെ പിന്നില്‍ വാദ്യവൃന്ദങ്ങള്‍ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വസ്ത്രങ്ങള്‍ക്കുവേണ്ടി കടകള്‍ കയറിയിറങ്ങുന്ന അമ്മയോ പാട്ടിനും നൃത്തത്തിനും ഗുരുക്കന്മാരെ തേടി അലയുന്ന അച്ഛനോ അവളോടൊപ്പം ഉണ്ടെന്നു തോന്നിയില്ല. പ്രശംസിക്കാന്‍ മലയാളത്തിലും ആംഗലത്തിലും വാക്കുകള്‍ക്കായി വിഷമിക്കുന്ന വിധികര്‍ത്താക്കള്‍ക്ക് പകരം അഴുക്കുപുരണ്ട അവളുടെ രൂപത്തെ അറപ്പോടെ നോക്കിയും അവള്‍ നില്‍ക്കുന്നയിടത്തുനിന്നും കുറച്ചുകൂടി അകന്നുനിന്നും, പുച്ഛമോ നിസ്സംഗതയോ മുഖത്തണിഞ്ഞവര്‍ ആയിരുന്നു അവളുടെ ശ്രോതാക്കളില്‍ അധികവും. എങ്കിലും തുടക്കത്തിലെ രണ്ടു വരിയോടുകൂടി ഞാനടക്കമുള്ള ചിലരുടെയെങ്കിലും മുഖത്ത് മതിപ്പെന്ന ഭാവവും വന്നിരുന്നു. പലരും തിരിഞ്ഞിരുന്നു പാട്ടു ശ്രദ്ധിച്ചുതുടങ്ങി.

"ഹോ!! ഇതുങ്ങള് ഇവിടേം വന്നോ...??"
പാട്ടിനെ മുറിച്ചുകൊണ്ട് കറുത്തുതടിച്ച ഒരാള്‍ എവിടെനിന്നെന്നറിയാതെ പെട്ടെന്ന് രംഗത്ത് പ്രത്യക്ഷപ്പെട്ടു. അയാളുടെ ശകാരവര്‍ഷം തുടരവേ പാട്ടുനിര്‍ത്തി പെണ്‍കുട്ടി ധൃതിയില്‍ കുനിഞ്ഞു താഴെനിന്നും എന്തോ എടുക്കാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമാണ് ഒരു കൊച്ചുകുഞ്ഞ് കൈയില്‍ ഒരു അലുമിനിയം പാത്രവുമായി ആളുകളെ സമീപിച്ചുകൊണ്ടിരുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടത്. പഴ്സില്‍ ചില്ലറ തിരയുന്നതിനിടയില്‍ നിരങ്ങിനീങ്ങിത്തുടങ്ങിയ വണ്ടിയില്‍ നിന്നും അതുല്യപാടവത്തോടെ കുഞ്ഞിനെയും ഒക്കത്ത് വെച്ചു ചാടിയിറങ്ങിയ അവളെ ഒരുനോക്കേ കാണാനായുള്ളു.. എങ്കിലും ആ കുഞ്ഞിന്‍റെ കൈയിലെ പാത്രത്തില്‍ അവള്‍ക്കു വേണ്ട വോട്ടിങ്ങ്ഫോര്‍മാറ്റ് ഉണ്ടായിരുന്നില്ല എന്നും പകരം അവരുടെ ഒരുനേരത്തെ വിശപ്പകറ്റാന്‍ പോലും തികയാത്ത കുറച്ചു മുഷിഞ്ഞ നോട്ടുകളും നാണയങ്ങളും മാത്രമായിരുന്നുവെന്നും ഞാന്‍ അറിഞ്ഞു.

Monday, August 25, 2008

ഒരു മരവും അതിനു പിന്നിലെ ചിന്തകളും

ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്‍റെ മുന്‍വശത്തെ ബദാംമരത്തിന്‍റെ ചില്ലകള്‍ മുഴുവന്‍ വെട്ടിയൊതുക്കിയിരിക്കുന്നതാണ് ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ടകാഴ്ച. നട്ടുച്ചക്ക് മകളുടെ സ്കൂള്‍വാന്‍ കാത്തുനില്‍ക്കാന്‍ എനിക്ക് തണല്‍ നല്കുന്നതൊഴിച്ചാല്‍ ആ മരവും ഞാനും തമ്മില്‍, ടി. പദ്മനാഭനും മുരിങ്ങയും പോലുള്ള ആത്മബന്ധമൊന്നും ഇല്ലായിരുന്നു. എങ്കിലും ചീന്തിയെടുക്കപ്പെട്ടതുപോലെ വെളുത്ത ആ പച്ചമുറിവ്, ബാല്‍കണിയില്‍ നിന്നും നോക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ എവിടെയോ വേദനയുളവാക്കി. മുറിവേറ്റ ഭാഗത്തെ നനവ് അതിന്‍റെ കണ്ണുനീര്‍ ആയിരിക്കുമോ എന്ന് സംശയിച്ചു. മിണ്ടാനാവുമായിരുന്നെങ്കില്‍ ആ മരം എന്തുമാത്രം വാവിട്ടു കരഞ്ഞിരിക്കും.. അരുതേയെന്ന് അപേക്ഷിച്ചിരിക്കും.. തളിരിട്ട കാലം മുതല്‍ കാറ്റിനാല്‍ തൊട്ടിലാട്ടിയും താരാട്ടുമൂളിയും വേണ്ടതെല്ലാം കൊടുത്തും വളര്‍ത്തി വലുതാക്കിയ സ്വന്തം ശിഖരങ്ങളെ വളര്‍ന്നുപോയി എന്ന കുറ്റത്താല്‍, നിനച്ചിരിക്കാത്ത ഒരുനാള്‍ ആരോ വെട്ടിയകറ്റി ദൂരെ എവിടെയോ കൊണ്ടുനടുകയോ ചവറ്റുകൂനയില്‍ വലിച്ചെറിയുകയോ ചെയ്തതെന്നുപോലും അറിയാതെ ഒരമ്മമരം. ചിന്തകള്‍ കാടുകയറിത്തുടങ്ങി. ഇനി ആ ശിഖരങ്ങള്‍ എവിടെയെങ്കിലും നടപ്പെട്ട്, വളര്‍ന്ന്‌ വലിയമരമാവുമ്പോള്‍ അവയുടെ ശിഖരങ്ങളും ഇതുപോലെ മുറിച്ചു മാറ്റപ്പെടും. അന്ന് അവ മനസ്സിലാക്കുമായിരിക്കും ഈ അമ്മ പണ്ടു വേദനിച്ചത്‌.
പണ്ട് പുറത്തുപോയി തിരിച്ചെത്താന്‍ കുറച്ചു വൈകുമ്പോള്‍ തന്നെ വേവലാതിപ്പെടുന്ന അമ്മയോട് കൊച്ചുകുട്ടി ഒന്നുമല്ല ഞാന്‍ എന്ന് പിണങ്ങുമ്പോള്‍ അമ്മ പറയാറുള്ള മറുപടി മനസ്സില്‍ വന്നു.
"ഇപ്പോഴൊന്നും നിനക്കിത് മനസ്സിലാവില്ല... ഈ അവസ്ഥയില്‍ ആവുമ്പോഴേ നിങ്ങളൊക്കെ മനസ്സിലാക്കൂ.. "

ഈ മരത്തിന്‍റെ നഷ്ടത്തില്‍ ഞാന്‍ വേദനിക്കേണ്ടതുണ്ടോ? ഇടയ്ക്ക് യുക്തിചിന്ത ഉണര്‍ന്നു. അടുത്ത മഴയില്‍ അതില്‍ വീണ്ടും തളിരുകള്‍ വരും.. മുറിപ്പാടുകള്‍ മറച്ചുകൊണ്ട്‌ ശിഖരങ്ങള്‍ ഇനിയും പടര്‍ന്നുപന്തലിക്കും. എന്നെങ്കിലും മുറിച്ചുനീക്കപ്പെടും എന്ന കാരണത്താല്‍ ഇപ്പോള്‍ തന്നെ അവയെ ആരും കൊഴിച്ചുകളയുന്നില്ലല്ലോ? എല്ലാരും എല്ലാം മറക്കും. കാലം എല്ലാത്തിനെയും മറയ്ക്കും. ഇതല്ലേ ജീവിതം...? പ്രകൃതിനിയമം...? 

മുറിയില്‍ നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ഉള്ളിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ അവളുടെ കരച്ചിലിന്‍റെ കാരണമെന്തെന്ന ചിന്തമാത്രമായി എന്‍റെ മനസ്സില്‍. അപ്പോഴേക്കും അടുത്ത മഴയ്ക്കായി മേഘങ്ങള്‍ ഉരുണ്ടുകൂടി തുടങ്ങിയിരുന്നു.

Saturday, August 16, 2008

ഒരു സായാഹ്നം

ഹോസ്റ്റലില്‍ നിന്നും ഇറങ്ങുമ്പോള്‍ മാലിനി കൈയിലെ കവര്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തി. നാട്ടില്‍ നിന്നും അവളുടെ അമ്മ അയാള്‍ക്ക് വേണ്ടി പ്രത്യേകം പൊതിഞ്ഞു കൊടുത്ത അച്ചാറും, ട്രെയിനില്‍ കയറുന്നതിനു തൊട്ടുമുന്‍പ് അവള്‍ മേടിച്ച ചിപ്സിന്റെ പൊതിയും ആയിരുന്നു അതില്‍. മകളെ അന്യനാട്ടില്‍ സഹായിക്കുന്നതിനു അമ്മയുടെ സ്നേഹം.

കടല്‍ക്കരയില്‍ നല്ല തിരക്കായിരുന്നു. വാരാന്ത്യം നഗരത്തിലെ കുടുംബങ്ങള്‍ ആഘോഷിക്കുന്നത്‌ അവിടെയാണ്. പട്ടം പറത്തിയും പന്തുകളിച്ചും തിരമാലകളെ തോല്പ്പിക്കാനെന്നോണം കൂടെ ഓടിയും കുട്ടികള്‍ തിമര്‍ത്തുകൊണ്ടിരുന്നു. കടല്‍ എന്നും മതിവരാത്ത ഒരു കാഴ്ചയായിരുന്നു മാലിനിക്ക്. ചിലപ്പോള്‍ തിരമാലകളോട് മല്‍സരിക്കാനും ചിലപ്പോള്‍ വെറുതെ അകലേക്ക് നോക്കിയിരിക്കാനും മറ്റുചിലപ്പോള്‍ മേഘങ്ങളില്‍ മുഖങ്ങള്‍ തിരയാനും ഒക്കെ..

ബൈക്ക് പാര്‍ക്കു ചെയ്ത് അവള്‍ക്കു മുന്നില്‍ നടന്നുചെന്ന് ജീവന്‍ താഴെ ഇരുന്നു. കൈയിലെ കവര്‍ താഴെ വെച്ച് അയാളില്‍ നിന്നും കുറച്ചകലെയായി ഇരുന്ന അവള്‍ക്ക് നാട്ടിലെ വിശേഷങ്ങള്‍ പറഞ്ഞുതീര്‍ത്തു വീണ്ടും കടലിന്‍റെ അനന്തതയിലേക്ക് ലയിക്കാനായിരുന്നു തോന്നിയത്.

"ചേച്ചിക്ക് പൂ മേടിച്ചുകൊടുക്കുന്നില്ലേ സാര്‍?"
കറുത്തുമെലിഞ്ഞ പെണ്‍കുട്ടി പൂക്കൊട്ടയുമായി അവളുടെ പരിസരബോധത്തെ തിരിച്ചുനല്കി. അതിനു മറുപടിയായി ജീവന്‍ എന്തോ തമിഴില്‍ പറഞ്ഞു. പ്രത്യാശ കൈവെടിയാതെ അവള്‍ അടുത്ത ആള്‍ക്കൂട്ടത്തിലേക്ക്‌ നടന്നു.

മേഘപാളികള്‍ക്കിടയില്‍ നിന്നും എത്തിനോക്കിയും മറഞ്ഞുനിന്നും സൂര്യന്‍ ഭൂമിയിലെ കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയാണെന്നുതോന്നി. ദൂരെ കെട്ടിടങ്ങളില്‍ വൈദ്യുതദീപങ്ങളും സൂര്യനോട്‌ മത്സരിക്കാനെന്നോണം പല നിറങ്ങളിലും പുഞ്ചിരിച്ചു തുടങ്ങിയിരുന്നു. തിരക്കേറി വരുന്ന നിരത്തുകളും ചീറിപ്പായുന്ന വാഹനങ്ങളുമൊക്കെ നോക്കി അവളിരുന്നു.

"നിനക്കു നാടും വീടുമൊക്കെ മിസ് ചെയ്യുന്നുണ്ട് ല്ലേ?"
ജീവന്‍റെ ചോദ്യത്തിന് എന്താണ് മറുപടി നല്കേണ്ടതെന്നറിയാതെ വീണ്ടും അകലേക്ക് നോക്കിയിരുന്നു. എന്നും നാട്ടില്‍ നിന്നും തിരിച്ചെത്തുന്ന ഒരാഴ്ച ഗൃഹാതുരത്വം അവളെ വല്ലാതെ വിഷമിപ്പിക്കാറുള്ളതായിരുന്നു.
അമ്മയുടെ മുഖം മനസ്സില്‍ നിറയുന്നതറിഞ്ഞു. നാട്ടിലെത്തുന്ന നാള്‍ മുതല്‍ ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കി കഴിപ്പിക്കുന്നതിലാവും മാലിനിയുടെ അമ്മയുടെ ശ്രദ്ധ മുഴുവന്‍. അച്ചാറും അച്ചപ്പവും ഉണ്ണിയപ്പവും കാച്ചെണ്ണയും വരെ രണ്ടു ദിവസത്തിനുള്ളില്‍ കാറ്റുകടക്കാത്ത വിധം പായ്ക്കുചെയ്യപ്പെട്ട് അവളുടെ ബാഗില്‍ ഇടംപിടിച്ചിരുന്നു. ഹോസ്റ്റലില്‍ എന്തെങ്കിലും നാട്ടില്‍ നിന്നുമെത്തിയാല്‍ അടുത്തദിവസം തന്നെ തീര്‍ന്നിട്ടുണ്ടാവും.
ബസ്സ്സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അമ്മപറഞ്ഞത്‌ അവളോര്‍ത്തു.
"...എന്തായാലും പഴയതൊന്നും അവന്‍ മനസ്സില്‍ വെച്ചിട്ടില്ലല്ലോ.. ആ പ്രായത്തിന്‍റെ ഓരോരോ... മോളതൊന്നും ഓര്‍ക്കാന്‍ പോവണ്ട.. അന്യനാട്ടില്‍ കിടക്കുമ്പോ അറിയുന്ന ആരെങ്കിലും ഉള്ളതൊരു സഹായമേ ആവൂ.. "
ശരിയാണ്. പണ്ടു അയാളുടെ വിവാഹാഭ്യര്‍ത്ഥന അവള്‍ നിരസിച്ചതൊന്നും പിന്നീടൊരിക്കലും സംസാരവിഷയമായിട്ടെയില്ല. പിന്നീട് ജീവന്‍ ജോലിചെയ്യുന്ന കമ്പനിയില്‍ ഒരു ഒഴിവു വന്നപ്പോള്‍ അവളെ അറിയിച്ചതും അപേക്ഷിക്കാന്‍ സഹായിച്ചതും അയാള്‍ തന്നെയായിരുന്നു.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി. അവളുടെ നിയമനം സ്ഥിരപ്പെടുത്താനായി അവരുടെ മേലുദ്യോഗസ്ഥനോട്‌ അപേക്ഷിച്ചതും ഹോസ്റ്റല്‍ സൌകര്യത്തിനായി കൂട്ടുകാരെ സമീപിച്ചതും മറ്റും അവള്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ ശ്രദ്ധിച്ചിരുന്നു. അടുപ്പമുള്ളവരോട് നന്ദിവാക്കു പറയുന്നതിലുള്ള അനൌചിത്യം ഓര്‍ത്തു അവള്‍ മിണ്ടാതിരുന്നു.

കടല്‍ക്കരയില്‍ ആളുകള്‍ കുറഞ്ഞുതുടങ്ങിയിരുന്നു. ഇരുട്ട് ആഘോഷിക്കുന്ന പ്രണയജോടികള്‍ മാത്രം അങ്ങിങ്ങായി കാണപ്പെട്ടു. അവള്‍ അവരില്‍ ഒരാളാവാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് കൈയിലുള്ള കവര്‍ അയാളെ ഏല്പിച്ചു എഴുനേല്‍ക്കാനൊരുങ്ങി.

"മാലിനി, എനിക്കെന്തു കുറവാണ് നീ കണ്ടത്? ഇത്രയൊക്കെ നിനക്കുവേണ്ടി ചെയ്തിട്ടും ഇനിയും...."
നടുക്കത്തോടെ അയാളുടെ മുഖത്തെ ഭാവം എന്തെന്നറിയാന്‍ വിഫലശ്രമം നടത്തിക്കൊണ്ട് അവള്‍ പിടഞ്ഞെഴുന്നേറ്റു. അപ്പോള്‍ ഇതുവരെ എനിക്കുവേണ്ടി ചെയ്തതെല്ലാം... എല്ലാം മറന്ന് സുഹൃത്തായി കാണണം എന്ന് പറഞ്ഞത്... അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ അവളുടെ മസ്തിഷ്കത്തിലേക്ക്‌ ഇരച്ചുകയറി... ഒന്നും തന്നെ വാക്കുകളായി വെളിയിലേക്ക് വന്നില്ല.. കാരണമില്ലെങ്കിലും കലങ്ങിവരാറുള്ള അവളുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞതെയില്ല.. തിരക്കിട്ട് ചെരുപ്പ് കൈയിലെടുത്ത് മറ്റെകൈയില്‍ പര്‍സ് ചുരുട്ടിപ്പിടിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ ഹോസ്റ്റല്‍വഴിക്കുപോവുന്ന ബസ്സിന്‍റെ നമ്പര്‍ പോലും അവളുടെ മനസ്സില്‍ വന്നില്ല. മണ്ണില്‍ പുതഞ്ഞുപോവുന്ന കാലുകള്‍ വലിച്ചെടുത്തു ധൃതിയില്‍ നടക്കുമ്പോള്‍ പിന്നില്‍ സൂര്യനോടൊപ്പം, ഊഷ്മളമാവുമെന്നു അവള്‍ വിശ്വസിച്ച ഒരു സൌഹൃദവും അസ്തമിക്കുന്നത് അവളറിഞ്ഞു.

Friday, July 18, 2008

അവന്‍ വീണ്ടും...

അവന്‍ വീണ്ടും എന്നെ തേടിയെത്തി.
ബാല്യത്തില്‍ ഒരു പെരുമഴക്കാലത്തായിരുന്നു ആദ്യമായെന്നെ കാണാനെത്തിയത്. പിന്നീട് പൊരിവേനലിലും കൊടും തണുപ്പിലും അവനെന്‍റെയടുത്തെത്താതിരിക്കാന്‍ ആയില്ല. പിന്നെയൊരു കൊയ്ത്തുകാലത്തു വൈക്കോല്‍ കൂട്ടത്തിനിടയില്‍ ഒളിച്ചുകളിച്ച നാള്‍ രാത്രി വീണ്ടും അവനെത്തി. എന്‍റെ രക്ഷിതാക്കള്‍ അവനെ എന്നില്‍ നിന്നുമകറ്റാന്‍ വല്ലാതെ പാടുപെട്ടു. എങ്കിലും പലപ്പോഴായി എന്നെ തളര്‍ത്തിക്കൊണ്ട് അവന്‍ വന്നുകൊണ്ടിരുന്നു. അവന്‍റെ സാന്നിദ്ധ്യം എന്നെ ശ്വാസം മുട്ടിച്ചു. അവനൊരിക്കലും വരാതിരുന്നെങ്കിലെന്നു ഞാന്‍ ആശിച്ചു. അതിനായി എത്ര കയ്പ്പുനീര്‍ കുടിക്കാനും ഞാന്‍ ഒരുക്കമായിരുന്നു. പലരെയും ഞങ്ങള്‍ സമീപിച്ചു.
കൌമാരത്തില്‍ അവന്‍ എന്തുകൊണ്ടോ എന്നില്‍ നിന്നും അകന്നു നിന്നു. എങ്കിലും തീര്‍ത്തും ഒഴിവാക്കാനായില്ല. കോരിച്ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും എന്നോടൊത്തു ചെലവിടാന്‍ എത്തി. പിന്നീടെന്നോ അവന്‍ എന്നില്‍ നിന്നും പൂര്‍ണ്ണമായും അകന്നുപോയി എന്നുതന്നെ ഞാന്‍ വിശ്വസിച്ചു. എന്‍റെ മനസ്സില്‍ പുതിയ നിറക്കൂട്ടുകള്‍ വന്നതോടെ അവനെ ഞാന്‍ മറന്നു. അവനെ കുറിച്ച് ആരെങ്കിലും ചോദിച്ചപ്പോഴൊക്കെ ചെറുപ്പകാലത്തെ ഒരോര്‍മ്മ മാത്രമായി ചിത്രീകരിച്ചു.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനെന്‍റെ ചുറ്റുവട്ടത്തെവിടെയോ ഉള്ളതായി എനിക്ക് തോന്നിത്തുടങ്ങി. വീണ്ടും എന്നെത്തേടിയെത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അവനെ ഒഴിവാക്കാനുള്ള എന്‍റെ ശ്രമങ്ങളെയെല്ലാം വിഫലമാക്കിക്കൊണ്ട് അവന്‍ എന്നെ കണ്ടെത്തുകതന്നെ ചെയ്തു. എന്‍റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. എത്ര ശ്രമിച്ചിട്ടും വിട്ടുപോവാന്‍ കൂട്ടാക്കാത്ത അവന്‍റെ സാന്നിദ്ധ്യം എന്‍റെ പ്രിയപ്പെട്ടവര്‍ക്കും അസൌകര്യമാകുമെന്നു ഞാന്‍ ഭയന്നു. പക്ഷെ അവരെല്ലാം എന്‍റെ അവസ്ഥകണ്ട് നിസ്സഹായരായി നോക്കിനിന്നു വേദനിച്ചു.

അവനെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. എങ്കിലും എന്‍റെ നെഞ്ചിനുള്ളില്‍ എന്നുമൊരു പ്രാവായ്‌ കുറുകിക്കൊണ്ടിരുന്നു. അവന്‍ വീണ്ടും വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും മറ്റാരുടെയും ജീവിതപങ്കാളിയാകുമായിരുന്നില്ലല്ലോ...
എന്‍റെ ധര്‍മ്മസങ്കടം കണ്ടെങ്കിലും അവന്‍ എന്നെ ഉപേക്ഷിച്ചുപോയിരുന്നെങ്കിലെന്നു ഞാന്‍ കൊതിച്ചു. എത്ര ആട്ടിയകറ്റിയിട്ടും അവന്‍ വീണ്ടും വീണ്ടും വരുന്നു.. എന്‍റെയോ എന്‍റെ പ്രിയപ്പെട്ടവരുടെയോ കണ്ണീര്‍ അവന്‍ കാണുന്നതെയില്ല.. അല്ലെങ്കില്‍ തന്നെ എന്നാണു അവന്‍ മറ്റുള്ളവരുടെ മനസ്സറിഞ്ഞിട്ടുള്ളത്?

അവനെ അകറ്റാനായി വിദഗ്ധരുടെ അഭിപ്രായം തേടിയപ്പോള്‍ ചെറുപ്പകാലത്തു തന്നെ അവനെതിരെ ശരിയായ നടപടി എടുക്കാതിരുന്നതിനു എന്‍റെ രക്ഷിതാക്കളെ അവര്‍ കുറ്റപ്പെടുത്തി.
ഇന്നു ഞാന്‍ അവനെ അകറ്റി നിറുത്താനുള്ള വഴി കണ്ടെത്തുക തന്നെ ചെയ്തു. എന്‍റെ മഴമോഹങ്ങളെയും മഞ്ഞിന്‍കനവുകളെയും കൊതിയൂറും ഐസ്ക്രീമിനെയും മാറ്റിനിറുത്തിയും, ചെറുവിരലോളംപോന്ന കുഞ്ഞുകുപ്പിയിലെ പഞ്ചാരമണികള്‍ മുടങ്ങാതെ നുണഞ്ഞും അവനെതിരെയുള്ള യുദ്ധം ഞാന്‍ തുടരുന്നു.


Tuesday, July 8, 2008

ഒരു കുഞ്ഞുണ്ണിക്കഥ

സ്കൂളിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കവിയരങ്ങായിരുന്നു അന്ന്. മുന്‍പു കേട്ടിട്ടുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ കവികള്‍ അന്നവിടെ എത്തിയിരുന്നു. മിക്കതും പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും അവര്‍ ചൊല്ലിയ കവിതകള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ഏറെ നാളായി കേള്‍ക്കുകയും കാണാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്ന, കുട്ടികളുടെ കവിയെ നേരിട്ടു കാണാന്‍ കഴിഞ്ഞതിന്‍റെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷത്തിലായിരുന്നു ഞാന്‍.

കവിയരങ്ങിനു ശേഷം അദ്ദേഹം കുട്ടികളുമായി സംവദിക്കാന്‍ ഒരുങ്ങിയപ്പോള്‍ കൌതുകത്തോടെ തിക്കിത്തിരക്കി രണ്ടാം നിരയില്‍ തന്നെ സ്ഥാനം പിടിച്ച് സ്കൂള്‍ മുറ്റത്തെ വലിയ വാകമരച്ചുവട്ടില്‍ ഇരുന്നു. കുട്ടികളുടെ മഹാകവി ഒരുപാടു കവിതകള്‍ ചൊല്ലി. ഞങ്ങളെല്ലാം അതേറ്റുപാടി. പിന്നീടദ്ദേഹം ഒരു കവിത ഒരു തവണ മാത്രം കേട്ട് ഹൃദിസ്തമാക്കുന്നവര്‍ മുന്നോട്ടു വരാന്‍ പറഞ്ഞപ്പോള്‍ തെല്ലു നാണത്തോടെ എഴുനേറ്റു നിന്ന് ആ കവിത പാടി. പ്രിയകവിയില്‍ നിന്നുമുള്ള "മിടുമിടുക്കി" എന്ന പ്രശംസ കേട്ട് വാനില്‍ പാറിപറക്കുന്ന പൂത്തുമ്പിയായി..

പരിപാടി കഴിഞ്ഞു എല്ലാവരും പിരിയാനോരുങ്ങവേ ആരില്‍ നിന്നോ കടം വാങ്ങിയ ഒരു ഡയറിത്താളുമായി അദ്ദേഹത്തിന്‍റെ രണ്ടുവരി വാങ്ങാന്‍ തിക്കിത്തിരക്കി ചെന്നു. എന്നെ കണ്ടയുടനെ, പൊക്കമില്ലായ്മയെ തന്‍റെ പൊക്കമാക്കിയ കവി ചോദിച്ചു,

"ഇതു നമ്മുടെ പാട്ടുകാരി അല്ലെ? "

വിനയപൂര്‍വ്വം തൊഴുതുനില്‍ക്കെ, കുട്ടിക്കവിതകള്‍ കൊണ്ടു ചിരിയും ചിന്തയും നമ്മില്‍ ഉണര്‍ത്തി ഏകനായ് കടന്നുപോയ ആ മഹാനുഭാവന്‍ ഇങ്ങനെ എഴുതി..

"പാട്ടിലാക്കുക! പാട്ടിലാവരുത്! "

Friday, July 4, 2008

അപരാജിത

"ഭാഗ്യമുള്ള കുട്ടിയാ, മദ്രാസിലെ വല്ല്യ ബിസിനസ്സുകാരനാത്രേ ചെക്കന്‍! അമ്മ മാത്രേള്ളു.."

കല്യാണ പിറ്റേന്ന് രാവിലെ അമ്പലത്തില്‍ അയാളുടെ കൂടെ പ്രദക്ഷിണം വെക്കുമ്പോള്‍ കാതില്‍ വീണ മര്‍മ്മരം അവളുടെ മനസ് നിറച്ചു. തെല്ലു നാണത്തോടെയും അതിലേറെ അഭിമാനത്തോടെയും അവള്‍ അയാളോടു ചേര്‍ന്നു നടന്നു.

മധുവിധുനാളുകളില്‍തന്നെ അയാളുടെ തിരക്കുകളെപ്പറ്റി അവള്‍ ബോധവതിയായി. സ്വിറ്റ്സര്‍ലന്‍ഡിലെ കൊടും തണുപ്പില്‍ രാത്രിയുടെ എതോയാമത്തില്‍ കട്ടികൂടിയ കമ്പിളിക്കുള്ളില്‍ ചുരുണ്ടുകിടക്കുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ അയാള്‍ മാനേജര്‍ക്കും സെക്രട്ടറിക്കും ഒക്കെ നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നത് പാതി ഉറക്കത്തിലും അവള്‍ കേട്ടിരുന്നു.

തിരിച്ചു വീട്ടിലെത്തിയ ഉടനെ തന്നെ അവളെ അമ്മയെ ഏല്പിച്ചു തിരക്കുകളിലേക്ക് ഊളിയിടാനൊരുങ്ങിയ അയാളെ ദയനീയമായി അവള്‍ നോക്കി. ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ചുംബനം ക്ഷമാപണമാക്കി അര്‍പ്പിച്ച് അയാള്‍ പടിയിറങ്ങി.

ഏകാന്തതയുടെ തടവുകാരിയായ അയാളുടെ അമ്മയാവട്ടെ, തനിക്കൊരു കൂട്ടുകിട്ടിയ ആഹ്ലാദത്തില്‍ അവള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങളൊക്കെ തയ്യാറാക്കി കൊടുക്കുന്ന തിരക്കിലായിരുന്നു. പിന്നീടുള്ള പലനാളുകളിലും അവര്‍ തന്നെയായിരുന്നുവല്ലോ അവള്‍ക്കെല്ലാം. അവരോടൊപ്പം ഉറങ്ങിയ നാളുകളില്‍ അവള്‍ നാട്ടിലുള്ള അമ്മയെ അവരില്‍ കാണാന്‍ ശ്രമിച്ചു. പരാതികള്‍ പറഞ്ഞ് ചിണുങ്ങിക്കരയാന്‍ കൊതിച്ചു. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കേള്‍ക്കുന്ന ടെലഫോണ്‍ മണിനാദം അയാളുടെ സ്നേഹനിര്‍ഭരമായ വിളികളായി. നിമിഷങ്ങള്‍ മാത്രം നീളുന്ന സംഭാഷണങ്ങളില്‍ ഒരുപാടു കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും പതിവുചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായി ഒതുങ്ങി.

മുറിയിലെ ജനാലക്കല്‍ മുഖം ചേര്‍ത്ത് തനിച്ചിരിക്കാന്‍ ശീലിച്ചതങ്ങനെയായിരുന്നു. താഴെ നിരത്തില്‍ മുഖമറിയാത്ത രൂപങ്ങളും, തങ്ങളേക്കാള്‍ വലിയ ഭാരം ചുമലില്‍ താങ്ങുന്ന കൊച്ചുകുഞ്ഞുങ്ങള്‍ തിങ്ങിനിറഞ്ഞു പോകുന്ന വാഹനങ്ങളും ചീരയും പച്ചക്കറികളും തലയിലും സൈക്കിളിലും വെച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറയുന്ന കച്ചവടക്കാരും അവരുടെ ഒക്കത്തെ കുഞ്ഞുങ്ങളുമൊക്കെ അവളുടെ നിത്യക്കാഴ്ച്ചകളായി.

എന്നോ ഒരിക്കല്‍ ജനാലയിലൂടെ ദൂരേക്ക്‌ നോക്കിയിരുന്ന അവളുടെ പിന്നില്‍ അയാളെത്തി. അവള്‍ അയാള്‍ക്ക്‌ വെച്ചു വിളമ്പി, അവരൊരുമിച്ച് കഴിച്ച് ഒരുപാടു നേരം ചെലവഴിച്ചു. അയാളുടെ മടിയില്‍ കിടന്നവളുറങ്ങി.

"മോളെന്താ തറയില്‍ കിടന്നുറങ്ങുന്നത്? ഇന്നെന്താ പതിവില്ലാത്ത ഉച്ചയുറക്കം?"

കണ്ണുതുറന്നപ്പോള്‍ മുന്നില്‍ ചായയുമായി അമ്മ. ചുവരിലെ ഘടികാരത്തില്‍ ആറുതവണ കിളി ചിലച്ചു. തന്‍റെ മനോഹരസ്വപ്നം യാഥാര്‍ത്ഥ്യം ആയെങ്കില്‍ എന്നവള്‍ ആശിച്ചു. അമ്മയോടൊപ്പം നിലവിളക്കിനു മുന്നില്‍ മിഴിപൂട്ടിയിരിക്കെ മുന്നിലെ ചില്ലിട്ട ചിത്രങ്ങള്‍ വകഞ്ഞുമാറ്റി അയാളെത്തി അവളെ സ്വപ്നലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഒരു ദിവസം സ്വപ്നത്തിനും അബോധത്തിനുമിടയില്‍ ‍അടുക്കളച്ചുവര്‍ ചാരിയിരുന്ന അവളെ താങ്ങിയെടുത്ത് അമ്മയും ജോലിക്കാരിപെണ്ണും കൂടി കട്ടിലില്‍ കിടത്തി. അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഡോക്ടര്‍ മടങ്ങിയപ്പോള്‍ തന്‍റെ സ്വപ്നലോകത്തില്‍ ഉദിക്കാന്‍ പോകുന്ന പുതിയ താരത്തെ കൈനീട്ടി തൊടാനെന്നവണ്ണം അടിവയറ്റില്‍ പതുക്കെ കൈയമര്‍ത്തി.

തിരക്കുകള്‍ മാറ്റിവെച്ച് അയാളെത്തി. അമ്മയുടെ സന്തോഷം നിറഞ്ഞ ശബ്ദം ഉയര്‍ന്നു കേട്ടെങ്കിലും അവള്‍ കട്ടിലില്‍ അനങ്ങാതെ കണ്ണടച്ചു കിടന്നു. അഭിമാനം നിറഞ്ഞ സന്തോഷത്തോടെ അയാള്‍ അവളെ മാറോടു ചേര്‍ത്തു. അവളുടെ മൌനം പരിഭവമായി വ്യാഖ്യാനിച്ച്, തന്‍റെ തിരക്കുകളെ പഴിക്കുകയും ആവുന്നത്ര സമയം അവളോടൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കാമെന്നു പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
മാസങ്ങള്‍ക്കിടയില്‍ പലപ്പോഴായി ഒരു അതിഥിയെ പോലെ അയാളെത്തി. അവളാകട്ടെ അവളുടേതായ ലോകത്ത് അയാളോടൊത്ത് ചന്ദനതൊട്ടിലും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും നിറച്ചു.

ആദ്യപ്രസവമായതിനാല്‍ നാട്ടിലേക്കു കൂട്ടികൊണ്ടുപോവാന്‍ അവളുടെ വീട്ടുകാരെത്തി. തീവണ്ടിക്കരികെ നിറകണ്ണുകളുമായി അയാളുടെ അമ്മ നിന്നു. വേര്‍പാടിന്റെ വേദന മറക്കാനുള്ള സ്വപ്നവിദ്യ അമ്മയും കൂടി അഭ്യസിച്ചിരുന്നെങ്കിലെന്നു തോന്നി അവള്‍ക്കപ്പോള്‍.

നാട്ടിലെത്തിയിട്ടും എവിടെയെങ്കിലും തനിച്ചിരിക്കാന്‍ അവളാഗ്രഹിച്ചു. മകളുടെ ചുറുചുറുക്കും നിറുത്താതെയുള്ള സംസാരവുമൊക്കെ നിലച്ചതില്‍ വേവലാതിപ്പെട്ട വീട്ടുകാരുടെ മുന്നില്‍ തന്‍റെ പഴയശീലങ്ങള്‍ പൊടിതട്ടിയെടുക്കാനുള്ള അവളുടെ ശ്രമങ്ങളും വിഫലമാവുകയായിരുന്നു.

ഏതോ ഒരര്‍ദ്ധരാത്രിയില്‍ അവളുടെ കുഞ്ഞുതാരം ഉദിച്ചുയരാന്‍ വെമ്പല്‍ കൊണ്ട് അവളെ വേദനിപ്പിച്ചു. ആശുപത്രിയില്‍ അയാളുടെ കുഞ്ഞുമുഖവുമായി പുറത്തുവന്ന അവന്‍ ഉറക്കെ കരഞ്ഞപ്പോഴും കോണ്‍ഫറന്‍സ് മുറിയിലെ തണുപ്പില്‍ തുടിക്കുന്ന ഹൃദയവുമായി അയാളിരുന്നു.

കുറ്റബോധത്തിന്റെ ഭാണ്ഡവും പേറി, ജീവിതത്തിന്റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ് തിരക്കുകളെല്ലാം വലിച്ചെറിഞ്ഞ്‌ ആശുപത്രിമുറിയുടെ വാതില്ക്കലെത്തിയ അയാളെ അവള്‍ തിരിച്ചറിഞ്ഞതെയില്ല. അവളുടെ ലോകത്ത് അവരുടെ കുഞ്ഞിനെ താലോലിച്ചുകൊണ്ട് അയാള്‍ അവളോട്‌ ചേര്‍ന്നിരിക്കുകയായിരുന്നല്ലോ..

Wednesday, June 25, 2008

സൂര്യകാന്തി

എന്‍റെ ചെന്നൈ ജീവിതത്തിനിടയില്‍ ഞാന്‍ കണ്ട അനേകം ചിലരില്‍ ഒരാളാണ് സൂര്യകാന്തി. അവിടെയുള്ള ഓരോരുത്തര്‍ക്കും ഓരോ കഥകള്‍ ഉണ്ടായിരുന്നു പറയാന്‍. ഹോസ്റ്റലില്‍ എന്‍റെ അടുത്തമുറിയില്‍ അവള്‍ താമസത്തിനെത്തിയപ്പോള്‍ മറ്റുള്ള അന്തേവാസിനികളില്‍ ഒരാള്‍ മാത്രമായിരുന്നു അവളെനിക്ക്. ഏറെ വൈകി ഉണരുകയും രാത്രി ഗേറ്റ് അടച്ചതിനുശേഷം മാത്രം കൂടണയുകയും ചെയ്യാറുണ്ടായിരുന്ന അവള്‍ എന്തുചെയ്യുന്നു, എവിടെ പോവുന്നു എന്നൊന്നും അന്വേഷിക്കാന്‍ പോലും ഞാന്‍ മുതിര്‍ന്നിരുന്നില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്ന അവസരങ്ങള്‍ വിരളമായിരുന്നു.

സുഖമില്ലാത്തതിനാല്‍ അവധിയെടുത്ത് മുറിയില്‍ തന്നെ കിടക്കേണ്ടി വന്ന ഒരു ദിവസം അവള്‍ എന്‍റെ അരുകില്‍ എത്തി. എന്‍റെ സുഖവിവരം അന്വേഷിച്ചു. അവിടുത്തെ അടുക്കളയില്‍ നിന്നും ചൂടുവെള്ളം വാങ്ങിക്കൊണ്ടുവന്നു തന്നു. എന്‍റെ തിരക്കുകള്‍കൊണ്ടാണെങ്കില്‍പോലും അവളെ ഒന്നു പരിചയപ്പെടാതിരുന്നതിന്റെ ചെറിയ ജാള്യതയോടെ ഞാന്‍ കിടന്നു. അവളാകട്ടെ ഏറെനാളത്തെ പരിചയക്കാരിയെ പോലെ എന്നോട് ഒരുപാടു കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി.

സിനിമ എന്ന മഹാവ്യവസായത്തിന്റെ ഒരു ഭാഗമായിരുന്നു അവളും. ആളുകള്‍ അവളുടെ കൂട്ടരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നോ "extras" എന്നോ ഒക്കെ വിളിച്ചുപോന്നു. നായികയുടെ പിന്നില്‍ നിന്നു നൃത്തം ചെയ്യുന്ന സുന്ദരിമാരില്‍ ഒരുവള്‍. പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ പലതും കാണുമായിരുന്നെങ്കിലും അന്നേവരെ അവരോടോപ്പമുള്ളവരുടെ അധ്വാനത്തെ കുറിച്ചോ അവരുടെ കഷ്ടപ്പാടുകളെ കുറിച്ചോ ഞാന്‍ ചിന്തിച്ചിരുന്നില്ലല്ലോ എന്ന് കുറ്റബോധത്തോടെ ഓര്‍ത്തു.

പിന്നീട് പലപ്പോഴായി അവളുടെ കഥ ഞങ്ങളറിഞ്ഞു. ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ ആരോരുമില്ലാത്തവളായി ജനിച്ചു ആരുടെയോ കാരുണ്യത്താല്‍ നഗരത്തിലെ ഒരു അനാഥാലയത്തില്‍ വളര്‍ന്നതും നൃത്തത്തോടുള്ള പ്രിയം കൊണ്ടും ജീവിക്കാന്‍ വേണ്ടിത്തന്നെയും ഒടുവില്‍ ഇവിടെ എത്തിപ്പെട്ടതും എല്ലാം. അവളുടെ അപക്വവും നിഷ്കളങ്കവുമായ സംസാരമൊക്കെ കേട്ട് ഞങ്ങള്‍ പ്രവര്‍ത്തനമേഖലയിലെ ചതിക്കുഴികളെ കുറിച്ചൊക്കെ ബോധവതിയാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒരു നിസ്സംഗമായ ചിരിയോടെ അവള്‍ പറഞ്ഞു,
"എല്ലാം എനക്ക് തെരിയും അക്കാ" .

പലപ്പോഴായി കിട്ടുന്ന തുകകള്‍ അവള്‍ ഞങ്ങളെ എല്പ്പിക്കുമായിരുന്നു, കൈയ്യിലിരുന്നാല്‍ ചെലവായി പോകും എന്നുഭയന്ന്‍. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ മാനിച്ച് തന്‍റെ വസ്ത്രധാരണത്തിലെ കുറവുകള്‍ നികത്തി, കൂട്ടുകാരോടോപ്പമുള്ള രാത്രികളിലെ കറക്കമൊക്കെ നിറുത്തി നേരത്തെ മുറിയിലെത്തി തുടങ്ങി. ഇടയ്ക്ക് അവളോടൊപ്പം വളര്‍ന്ന കൂട്ടുകാര്‍ക്ക് വസ്ത്രങ്ങളും സമ്മാനങ്ങളുമായി ചെന്നും, തിരക്കാര്‍ന്ന എന്‍റെ പ്രഭാതങ്ങളില്‍ ഉറക്കച്ചടവോടെ സുപ്രഭാതം ആശംസിച്ചും ജോലിക്കൂടുതലുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്കുള്ള അത്താഴം വാങ്ങിവെച്ചും അവള്‍ അവിടെ കഴിഞ്ഞുകൂടി.

ഒരു അവധിക്കാലം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അവളുടെ മുറിയിലെ പുതിയ താമസക്കാരിയെ കണ്ട് അമ്പരന്ന എന്നോട് അവളെ വാര്‍ഡന്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിച്ചുവിട്ട കഥകള്‍ സുഹൃത്ത് പറഞ്ഞു. സിനിമാക്കാരി എന്ന പട്ടം ഹോസ്റ്റലിന്റെ പേരിനു ദോഷമാണ് എന്ന് അവര്‍ക്ക് തോന്നിയത് ആ മാസത്തെ വാടക കൊടുക്കാന്‍ പുറത്തെവിടെയോ ഷൂട്ടിങ്നു പോയിരുന്നതിനാല്‍ വൈകിയപ്പോള്‍ മാത്രമായിരുന്നുവത്രെ. ആരുമല്ലായിരുന്നിട്ടും എന്‍റെ ആരൊക്കെയോ ആയിത്തീര്‍ന്ന അവളോട്‌ ഒന്നു യാത്ര പറയാന്‍ പോലും കഴിയാതിരുന്നതില്‍ മനസ് വേദനിച്ചു.

മാസങ്ങള്‍ക്ക് ശേഷം ഒരു സന്ധ്യക്ക്‌ ഓഫീസില്‍ നിന്നും തിരക്കിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നും പരിചയസ്വരത്തിലുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി. തിളങ്ങുന്ന വസ്ത്രങ്ങളുമായി സൂര്യകാന്തി ഓടി അടുത്തെത്തി. പോരുമ്പോള്‍ കാണാന്‍ കഴിയാതിരുന്നതും, ഇപ്പോള്‍ അടുത്തുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരോടൊപ്പം ആണെന്നും മറ്റും ധൃതിയില്‍ പറഞ്ഞുകൊണ്ടിരുന്നു. എന്‍റെ മുഖത്തെ സംശയഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു, കൈയ്യില്‍ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ടു അവള്‍ പറഞ്ഞു,
"ഇല്ലക്കാ, ഞാന്‍ ഇനിയും ചീത്തയായിട്ടില്ല"

അവളുടെ മുന്നില്‍ നിന്നു ഞാന്‍ തീര്‍ത്തും ചെറുതായി പോവുന്നതുപോലെ തോന്നി എനിക്ക്. എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ബസ്സിനു നേരെ നടക്കുമ്പോള്‍ ചിരിച്ചുകൊണ്ട് അവള്‍ വീട്ടിലേക്ക് ക്ഷണിച്ചു. കാരണമില്ലാതെ നിറഞ്ഞുവന്ന കണ്ണുകള്‍ അവളില്‍ നിന്നും മറച്ച്, തലയാട്ടിയെന്നു വരുത്തി ബസ്സില്‍ കയറി.

പിന്നീടൊരിക്കലും ഞാന്‍ അവളെ കണ്ടില്ല. അവള്‍ പറഞ്ഞ കഥകളില്‍ എന്നോ കടന്നുവന്ന മലയാളി ചേട്ടന്‍ അയാളുടെ വാഗ്ദാനം പാലിച്ചോ അതോ സെറ്റില്‍ നിന്നും സെറ്റിലേക്ക് കാലുകള്‍ തളരാതെ നൃത്തം തുടരുന്നോ എന്നൊന്നും ഞാന്‍ അറിഞ്ഞില്ല. എങ്കിലും ഇന്നും ഓരോ നൃത്തരംഗങ്ങളിലും മിന്നിമായുന്ന മുഖങ്ങളില്‍ ഞാന്‍ അവളെ തിരയുന്നു.

Monday, June 23, 2008

പ്രതീക്ഷ

ഉച്ചയൂണു കഴിഞ്ഞു അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് ഇടിയോടുകൂടിയ മഴ പെയ്തുതുടങ്ങിയത്. ഉണങ്ങാനിട്ടിരുന്ന തുണികളും മറ്റും അകത്തെ അയയില്‍ വിരിച്ചിട്ടു പണികളെല്ലാം ധൃതിയില്‍ തീര്‍ത്ത് കുഞ്ഞിനെയുമെടുത്ത്‌ മുറിയിലേക്ക് നടക്കുമ്പോള്‍ നാലുവയസ്സുകാരി മൂത്തമകള്‍ ചിണുങ്ങിക്കൊണ്ട് അടുത്തെത്തി. തലേന്ന് ബീച്ചില്‍ നിന്നും വാങ്ങിയ പട്ടം പറത്താനുള്ള കാറ്റു വരുന്നതും കാത്ത്‌ രാവിലെ മുതല്‍ മുറ്റത്തിറങ്ങി നില്‍ക്കുകയായിരുന്നു. കാറ്റിനോടൊപ്പം ഇടിയുമായി മഴ എത്തിയതോടെ പട്ടവുമായി അകത്ത് കയറേണ്ടി വന്നു. റിമോട്ട് എടുത്തു കാര്‍ട്ടൂണ്‍ ചാനല്‍ പരതുന്നതിനിടെ അടുത്ത ഇടിയോടുകൂടി കരണ്ടും പോയി. ഒടുവില്‍ നിറം കൊടുക്കാനായി പെന്‍സിലും ചിത്രപുസ്തകവുമായി സോഫയില്‍ ഇരുപ്പായി.


കുഞ്ഞിനോടൊപ്പം കിടന്നുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ഇലച്ചാര്‍ത്തുകളെ തഴുകി ഭൂമിയെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന ജലകണങ്ങള്‍ ‍തായമ്പകയുടെ തനിയാവര്‍ത്തനം പോലെ ഓടിനു പുറത്തും ഉണങ്ങിവീണ ഇലകളിലും താളമിടുന്നുണ്ടായിരുന്നു.


ചിന്ത വീണ്ടും മുന്‍വശത്ത് തനിച്ചിരിക്കുന്ന മകളെ കുറിച്ചായി. കൂടപ്പിറപ്പ് വരുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യമൊന്നും അതംഗീകരിക്കാന്‍, അമ്മയുടെ സ്നേഹം പകുത്തുപോവുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഒന്നും ആ കുഞ്ഞുമനസ്സിനായിരുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടുകാരൊക്കെയും അവളെ സൂക്ഷിക്കണമെന്നും പാലുകൊടുക്കുന്നത് പോലും അവള്‍ കാണാതെ വേണമെന്നുമൊക്കെ ഉപദേശിച്ചിരുന്നു. പക്ഷേ, കുഞ്ഞുവാവയുടെ തുടുത്ത മുഖം ആദ്യമായി കണ്ടതോടെ ഓപ്പോള്‍ ഉണരുകയായിരുന്നു. അതോടെ എന്നും അമ്മയെ കെട്ടിപ്പിടിച്ചുമാത്രം ഉറങ്ങിയിരുന്ന അവള്‍, കുഞ്ഞുവാവ ഉറങ്ങിയതിനുശേഷം അമ്മ തന്‍റെ അടുത്തേക്ക് തിരിഞ്ഞുകിടന്നാല്‍ മതി എന്ന ആവശ്യം മാത്രമേ ഉന്നയിച്ചുള്ളുവല്ലോ. ഇളയ കുഞ്ഞിനു സുഖമില്ലാതിരുന്നതുകൊണ്ട് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായിട്ട് അവളെ കാര്യമായി ശ്രദ്ധിക്കാനേ കഴിഞ്ഞിട്ടില്ല. എന്നിട്ടും പരിഭവമൊന്നും പറയാതെ എല്ലാം മനസിലാക്കി പ്രവര്‍ത്തിക്കുന്നുണ്ട് പാവം.


എന്തോ ശബ്ദം കേട്ടു ഞെട്ടി ഉണര്‍ന്നപ്പോള്‍ മാത്രമാണ് ആ കിടപ്പില്‍ അറിയാതെ ഉറങ്ങിപ്പോയതറിഞ്ഞത്. ഉറങ്ങികിടക്കുന്ന കുഞ്ഞിനരികില്‍ തലയിണ വെച്ച്, വസ്ത്രം നേരെയാക്കിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു. ചുറ്റഴിയാത്ത പട്ടത്തിനും ചിതറിക്കിടക്കുന്ന ചായപെന്സിലുകള്‍ക്കും മുഴുമിക്കപ്പെടാത്ത ചിത്രത്തിനും അരികെ സോഫയില്‍ ചരിഞ്ഞുകിടന്നുറങ്ങുന്ന മകളെ വാരിയെടുത്ത് മുറിയിലേക്ക് നടക്കവേ, പാതിമയക്കത്തില്‍ അവ്യക്തമായ അവളുടെ സ്വരം എന്‍റെ കാതിലെത്തി..

"മഴ പോയിട്ട് കാറ്റുവരും, അല്ലേ അമ്മേ.."

Friday, June 20, 2008

ഓമനചേച്ചി

ഒരു പരീക്ഷക്കാലത്താണ് ഓമനചേച്ചി ആദ്യമായി ഞങ്ങളുടെ വീട്ടിലെത്തിയത്. മണ്ണെണ്ണ വിളക്കിന്‍റെ അരണ്ടവെളിച്ചം കണ്ണട അണിയാന്‍ നിര്‍ബന്ധിതയാക്കിയപ്പോള്‍ എന്‍റെ ചേച്ചിയോടൊപ്പം വീട്ടിലിരുന്നുപഠിച്ചോട്ടെ എന്ന നിര്‍ദേശം ഉന്നയിച്ചുകൊണ്ട് ഞങ്ങളുടെ ട്യൂഷന്‍ മാസ്റ്റര്‍ ആണ് ഓമനചേച്ചിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. അതിന്‍റെ പിറ്റേന്നുമുതല്‍ സന്ധ്യക്ക്‌ കൈയില്‍ പുസ്തകക്കെട്ടും ഒരു ചോറുപാത്രവുമായി വെളുത്തുമെലിഞ്ഞ ശരീരവും ചുരുണ്ടമുടിയുമുള്ള ഒരു പെണ്‍കുട്ടി ഞങ്ങളുടെ പടികടന്നു വന്നുതുടങ്ങി. അമ്മയും മറ്റും ഏറെ വിലക്കിയിട്ടും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്ന പതിവ് പിന്നീടുള്ള 6 വര്‍ഷവും തുടര്‍ന്നുവന്നു.

ആദ്യമൊന്നും വീട്ടിലെ പുതിയ അതിഥിയെ സ്വീകരിക്കാന്‍ ആറാം ക്ലാസ്സുകാരിയായ എനിക്കായിരുന്നില്ല. മാത്രമല്ല എന്‍റെ പുസ്തകത്തിനുള്ളില്‍ ആരുമറിയാതെ കടന്നുകൂടിയ ബാലരമയും, സ്കൂളില്‍ പോവുന്നതിനു തൊട്ടുമുന്പുമാത്രം തിരക്കിട്ട് ചെയ്യാറുള്ള ഹോംവര്‍ക്കും കണ്ടുപിടിച്ചു ചേച്ചിമാരുടെ ശ്രദ്ധയില്‍പെടുത്തിയതോടുകൂടി എന്‍റെ ഉള്ളില്‍ ചെറിയൊരു ശത്രുത തന്നെ ഉടലെടുത്തു എന്നുപറയാം. പക്ഷേ വളരെ കുറച്ചുനാളുകള്‍ കൊണ്ടുതന്നെ തന്‍റെ നര്‍മ്മഭാഷണം കൊണ്ടും സ്നേഹപൂര്‍വമുള്ള പെരുമാറ്റത്താലും മറ്റുള്ളവരോടൊപ്പം എന്നെയും തന്നിലേക്ക് അടുപ്പിക്കാന്‍ ആ പെണ്‍കുട്ടിക്ക് കഴിഞ്ഞു.

അങ്ങനെ പരീക്ഷ കഴിഞ്ഞിട്ടും ഞങ്ങളുടെ പ്രത്യേകക്ഷണം സ്വീകരിച്ച് അവധിക്കാലങ്ങളിലും ഓമനചേച്ചി എത്തി. വേനല്‍ ആയതുകൊണ്ട് ഞങ്ങള്‍ എല്ലാരും ഹാളില്‍ തറയില്‍ പായവിരിച്ചാണ് കിടന്നിരുന്നത്. എല്ലാരുമൊന്നിച്ചുള്ള അത്താഴത്തിനുശേഷം ഓമനചേച്ചി വാരിക കൈയിലെടുക്കും. ചുറ്റും ഞാനും ചേച്ചിമാരും കൂടും. പിന്നെ അവിടെ ഫലിതബിന്ദുക്കള്‍ മുതല്‍ ഹാസ്യനോവല്‍ വരെ ഓമനചേച്ചിയുടെ സ്വതസ്സിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടും. ചിരിയുടെ ശബ്ദം അറിയാതെ കൂടുമ്പോള്‍ വാതില്‍ക്കല്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലെ അമ്മ പ്രത്യക്ഷപ്പെടും. എല്ലാരെയും ചിരിപ്പിച്ച ആള്‍ മാത്രം തലയിണയില്‍ മുഖം പൂഴ്ത്തി കമിഴ്ന്നുകിടക്കുന്നുണ്ടാവും.

പ്രീഡിഗ്രി കഴിഞ്ഞതോടെ നര്‍സിങ്ങിന് പഠിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനയില്‍ ആയിരുന്നു തന്‍റെ ഹൃദയഭിത്തിയില്‍ ഈശ്വരന്‍ എന്തോ വികൃതി കാട്ടിയത് ഓമനചേച്ചി അറിഞ്ഞത്. വിദഗ്ധപരിശോധനയില്‍ കുറച്ചു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി മരുന്നുകഴിച്ചാല്‍ മതിയാവും എന്നറിഞ്ഞു. അങ്ങനെ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ ഞങ്ങളോടൊപ്പം ഞങ്ങളില്‍ ഒരാളായി, അമ്മയുടെ മറ്റൊരു മകളായി...

ഇതിനിടയില്‍ ഞാന്‍ പഠനത്തിനും, തുടര്‍ന്ന് ജോലിക്കും ഒക്കെയായി ആ നാടു വിട്ടിരുന്നു. അമ്മയുടെ കത്തുകളില്‍ ഓമനചേച്ചിയുടെ വിവാഹവും തമിഴ്നാട്ടിലേക്കുള്ള പറിച്ചുനടലും ഒക്കെ വാര്‍ത്തകളായി. പിന്നീടൊരിക്കല്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ കൈയിലൊരു കൊച്ചു സുന്ദരിക്കുട്ടിയുമായി ഓമനചേച്ചി വീട്ടിലെത്തി. വല്ലാതെ മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷീണിച്ച ഒരു ചിരി മാത്രം സമ്മാനിച്ചു പടിയിറങ്ങിപോയി. അമ്മയാണ് പഴയ അസുഖം വീണ്ടും വന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞത്.
ഏതോ ഒരു പ്രഭാതത്തില്‍ ഹോസ്റ്റലില്‍ എന്നെ തേടിയെത്തിയ അമ്മയുടെ വിളിയാണ്, ഞങ്ങളെയെല്ലാം ചിരിപ്പിച്ചു ആയുസ്സുകൂട്ടിയ ആ ജീവന്‍ രംഗബോധമില്ലാത്ത കോമാളിയുടെ വിധിവിളയാട്ടത്തിനു കീഴടങ്ങിയത് അറിയിച്ചത്. അവസാനകാലത്ത് വല്ലാതെ വേദന അനുഭവിച്ചിരുന്നുവത്രേ. ഒടുവില്‍ operation കഴിഞ്ഞും കണ്ണുതുറക്കാന്‍ കൂട്ടാക്കാതെ....

Tuesday, June 17, 2008

മഴ

മഴ എനിക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്. കുട്ടിക്കാലത്ത് ആര്‍ത്തുപെയ്യുന്ന മഴയത്ത് കുട പിടിച്ചും പാതിയും നനഞ്ഞുകൊണ്ട് സ്കൂളില്‍ പോയിരുന്നത്...

അമ്പലമുറ്റത്തെ വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കളിച്ചത്...

കാറ്റില്‍ മുടിയഴിച്ചാടുന്ന കരിമ്പനകളെ ഭയപ്പാടോടെ നോക്കി ചേച്ചിയുടെ പിന്നില്‍ ഒളിച്ചത്...

ജനാലക്കല്‍ ഇരുന്നു മഴ കണ്ടത്...

ഇരു ചെവിയിലും വിരലിടുകയും എടുക്കുകയും ചെയ്തു മഴയുടെ സംഗീതം ആസ്വദിച്ചത്... അതിലെ താളഭേദങ്ങള്‍ തിരഞ്ഞത്...

അങ്ങനെ മഴയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...



പിന്നീടെന്നോ മഴ പ്രണയമായി....

വിരഹമായി...

നഷ്ടബോധമായി... പ്രത്യേകിച്ചും മഴയുടെ(ദൈവത്തിന്റെയും) സ്വന്തം നാടു വിടേണ്ടി വന്നപ്പോള്‍...

ആണ്ടിലൊരിക്കല്‍ വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം മഴ വിരുന്നുകാരനായെത്തുന്ന നാട്ടില്‍ ഉപജീവനത്തിനായി ചേക്കേറേണ്ടിവന്നപ്പോള്‍ മഴയുടെ കൊതിപ്പിക്കുന്ന ഓര്‍മകളും കൂട്ടുകാരുടെ forwarded mails'ഉം കൊണ്ടു സമാധാനിക്കേണ്ടി വന്നു...



എങ്കിലും ആകാശം ഇരുണ്ടു കൂടുമ്പോള്‍ എന്‍റെ ഉള്ളില്‍ വല്ലാത്ത ഒരു വിങ്ങല്‍ ആണ്... മേഘാവൃതമായ ആകാശം കണ്ട് "how romantic climate" എന്ന് പറയാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല... മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ തന്നെ ആവാറുണ്ട് അപ്പോള്‍ എന്‍റെ മനസ്സും.. പെയ്തൊഴിയാന്‍ കാത്ത്... (അതിന്‍റെ കാരണം ഇന്നുവരെ എനിക്ക് കണ്ടെത്താനായിട്ടില്ലെങ്കിലും..)