About Me

My photo
A person who loves to read, write, sing and share thoughts.

Friday, July 4, 2008

അപരാജിത

"ഭാഗ്യമുള്ള കുട്ടിയാ, മദ്രാസിലെ വല്ല്യ ബിസിനസ്സുകാരനാത്രേ ചെക്കന്‍! അമ്മ മാത്രേള്ളു.."

കല്യാണ പിറ്റേന്ന് രാവിലെ അമ്പലത്തില്‍ അയാളുടെ കൂടെ പ്രദക്ഷിണം വെക്കുമ്പോള്‍ കാതില്‍ വീണ മര്‍മ്മരം അവളുടെ മനസ് നിറച്ചു. തെല്ലു നാണത്തോടെയും അതിലേറെ അഭിമാനത്തോടെയും അവള്‍ അയാളോടു ചേര്‍ന്നു നടന്നു.

മധുവിധുനാളുകളില്‍തന്നെ അയാളുടെ തിരക്കുകളെപ്പറ്റി അവള്‍ ബോധവതിയായി. സ്വിറ്റ്സര്‍ലന്‍ഡിലെ കൊടും തണുപ്പില്‍ രാത്രിയുടെ എതോയാമത്തില്‍ കട്ടികൂടിയ കമ്പിളിക്കുള്ളില്‍ ചുരുണ്ടുകിടക്കുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ അയാള്‍ മാനേജര്‍ക്കും സെക്രട്ടറിക്കും ഒക്കെ നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നത് പാതി ഉറക്കത്തിലും അവള്‍ കേട്ടിരുന്നു.

തിരിച്ചു വീട്ടിലെത്തിയ ഉടനെ തന്നെ അവളെ അമ്മയെ ഏല്പിച്ചു തിരക്കുകളിലേക്ക് ഊളിയിടാനൊരുങ്ങിയ അയാളെ ദയനീയമായി അവള്‍ നോക്കി. ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ചുംബനം ക്ഷമാപണമാക്കി അര്‍പ്പിച്ച് അയാള്‍ പടിയിറങ്ങി.

ഏകാന്തതയുടെ തടവുകാരിയായ അയാളുടെ അമ്മയാവട്ടെ, തനിക്കൊരു കൂട്ടുകിട്ടിയ ആഹ്ലാദത്തില്‍ അവള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങളൊക്കെ തയ്യാറാക്കി കൊടുക്കുന്ന തിരക്കിലായിരുന്നു. പിന്നീടുള്ള പലനാളുകളിലും അവര്‍ തന്നെയായിരുന്നുവല്ലോ അവള്‍ക്കെല്ലാം. അവരോടൊപ്പം ഉറങ്ങിയ നാളുകളില്‍ അവള്‍ നാട്ടിലുള്ള അമ്മയെ അവരില്‍ കാണാന്‍ ശ്രമിച്ചു. പരാതികള്‍ പറഞ്ഞ് ചിണുങ്ങിക്കരയാന്‍ കൊതിച്ചു. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കേള്‍ക്കുന്ന ടെലഫോണ്‍ മണിനാദം അയാളുടെ സ്നേഹനിര്‍ഭരമായ വിളികളായി. നിമിഷങ്ങള്‍ മാത്രം നീളുന്ന സംഭാഷണങ്ങളില്‍ ഒരുപാടു കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചെങ്കിലും പതിവുചോദ്യങ്ങളും ഉത്തരങ്ങളും മാത്രമായി ഒതുങ്ങി.

മുറിയിലെ ജനാലക്കല്‍ മുഖം ചേര്‍ത്ത് തനിച്ചിരിക്കാന്‍ ശീലിച്ചതങ്ങനെയായിരുന്നു. താഴെ നിരത്തില്‍ മുഖമറിയാത്ത രൂപങ്ങളും, തങ്ങളേക്കാള്‍ വലിയ ഭാരം ചുമലില്‍ താങ്ങുന്ന കൊച്ചുകുഞ്ഞുങ്ങള്‍ തിങ്ങിനിറഞ്ഞു പോകുന്ന വാഹനങ്ങളും ചീരയും പച്ചക്കറികളും തലയിലും സൈക്കിളിലും വെച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറയുന്ന കച്ചവടക്കാരും അവരുടെ ഒക്കത്തെ കുഞ്ഞുങ്ങളുമൊക്കെ അവളുടെ നിത്യക്കാഴ്ച്ചകളായി.

എന്നോ ഒരിക്കല്‍ ജനാലയിലൂടെ ദൂരേക്ക്‌ നോക്കിയിരുന്ന അവളുടെ പിന്നില്‍ അയാളെത്തി. അവള്‍ അയാള്‍ക്ക്‌ വെച്ചു വിളമ്പി, അവരൊരുമിച്ച് കഴിച്ച് ഒരുപാടു നേരം ചെലവഴിച്ചു. അയാളുടെ മടിയില്‍ കിടന്നവളുറങ്ങി.

"മോളെന്താ തറയില്‍ കിടന്നുറങ്ങുന്നത്? ഇന്നെന്താ പതിവില്ലാത്ത ഉച്ചയുറക്കം?"

കണ്ണുതുറന്നപ്പോള്‍ മുന്നില്‍ ചായയുമായി അമ്മ. ചുവരിലെ ഘടികാരത്തില്‍ ആറുതവണ കിളി ചിലച്ചു. തന്‍റെ മനോഹരസ്വപ്നം യാഥാര്‍ത്ഥ്യം ആയെങ്കില്‍ എന്നവള്‍ ആശിച്ചു. അമ്മയോടൊപ്പം നിലവിളക്കിനു മുന്നില്‍ മിഴിപൂട്ടിയിരിക്കെ മുന്നിലെ ചില്ലിട്ട ചിത്രങ്ങള്‍ വകഞ്ഞുമാറ്റി അയാളെത്തി അവളെ സ്വപ്നലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

ഒരു ദിവസം സ്വപ്നത്തിനും അബോധത്തിനുമിടയില്‍ ‍അടുക്കളച്ചുവര്‍ ചാരിയിരുന്ന അവളെ താങ്ങിയെടുത്ത് അമ്മയും ജോലിക്കാരിപെണ്ണും കൂടി കട്ടിലില്‍ കിടത്തി. അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് ഡോക്ടര്‍ മടങ്ങിയപ്പോള്‍ തന്‍റെ സ്വപ്നലോകത്തില്‍ ഉദിക്കാന്‍ പോകുന്ന പുതിയ താരത്തെ കൈനീട്ടി തൊടാനെന്നവണ്ണം അടിവയറ്റില്‍ പതുക്കെ കൈയമര്‍ത്തി.

തിരക്കുകള്‍ മാറ്റിവെച്ച് അയാളെത്തി. അമ്മയുടെ സന്തോഷം നിറഞ്ഞ ശബ്ദം ഉയര്‍ന്നു കേട്ടെങ്കിലും അവള്‍ കട്ടിലില്‍ അനങ്ങാതെ കണ്ണടച്ചു കിടന്നു. അഭിമാനം നിറഞ്ഞ സന്തോഷത്തോടെ അയാള്‍ അവളെ മാറോടു ചേര്‍ത്തു. അവളുടെ മൌനം പരിഭവമായി വ്യാഖ്യാനിച്ച്, തന്‍റെ തിരക്കുകളെ പഴിക്കുകയും ആവുന്നത്ര സമയം അവളോടൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കാമെന്നു പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
മാസങ്ങള്‍ക്കിടയില്‍ പലപ്പോഴായി ഒരു അതിഥിയെ പോലെ അയാളെത്തി. അവളാകട്ടെ അവളുടേതായ ലോകത്ത് അയാളോടൊത്ത് ചന്ദനതൊട്ടിലും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും നിറച്ചു.

ആദ്യപ്രസവമായതിനാല്‍ നാട്ടിലേക്കു കൂട്ടികൊണ്ടുപോവാന്‍ അവളുടെ വീട്ടുകാരെത്തി. തീവണ്ടിക്കരികെ നിറകണ്ണുകളുമായി അയാളുടെ അമ്മ നിന്നു. വേര്‍പാടിന്റെ വേദന മറക്കാനുള്ള സ്വപ്നവിദ്യ അമ്മയും കൂടി അഭ്യസിച്ചിരുന്നെങ്കിലെന്നു തോന്നി അവള്‍ക്കപ്പോള്‍.

നാട്ടിലെത്തിയിട്ടും എവിടെയെങ്കിലും തനിച്ചിരിക്കാന്‍ അവളാഗ്രഹിച്ചു. മകളുടെ ചുറുചുറുക്കും നിറുത്താതെയുള്ള സംസാരവുമൊക്കെ നിലച്ചതില്‍ വേവലാതിപ്പെട്ട വീട്ടുകാരുടെ മുന്നില്‍ തന്‍റെ പഴയശീലങ്ങള്‍ പൊടിതട്ടിയെടുക്കാനുള്ള അവളുടെ ശ്രമങ്ങളും വിഫലമാവുകയായിരുന്നു.

ഏതോ ഒരര്‍ദ്ധരാത്രിയില്‍ അവളുടെ കുഞ്ഞുതാരം ഉദിച്ചുയരാന്‍ വെമ്പല്‍ കൊണ്ട് അവളെ വേദനിപ്പിച്ചു. ആശുപത്രിയില്‍ അയാളുടെ കുഞ്ഞുമുഖവുമായി പുറത്തുവന്ന അവന്‍ ഉറക്കെ കരഞ്ഞപ്പോഴും കോണ്‍ഫറന്‍സ് മുറിയിലെ തണുപ്പില്‍ തുടിക്കുന്ന ഹൃദയവുമായി അയാളിരുന്നു.

കുറ്റബോധത്തിന്റെ ഭാണ്ഡവും പേറി, ജീവിതത്തിന്റെ വ്യര്‍ത്ഥത തിരിച്ചറിഞ്ഞ് തിരക്കുകളെല്ലാം വലിച്ചെറിഞ്ഞ്‌ ആശുപത്രിമുറിയുടെ വാതില്ക്കലെത്തിയ അയാളെ അവള്‍ തിരിച്ചറിഞ്ഞതെയില്ല. അവളുടെ ലോകത്ത് അവരുടെ കുഞ്ഞിനെ താലോലിച്ചുകൊണ്ട് അയാള്‍ അവളോട്‌ ചേര്‍ന്നിരിക്കുകയായിരുന്നല്ലോ..

2 comments:

resmi said...

cash nu pirake odunna puthiyathalamurkku vendi itrayenkilum kanikkanaya koottukari ninakku namovakam

നിരക്ഷരൻ said...

അധികം വളച്ചുകെട്ടൊന്നുമില്ലാതെ,എന്നിരുന്നാലും വായനക്കാരെ ഒരുപാട് തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അഖ്യാനശൈലിയുണ്ട്. അത്മീയമായ അംശങ്ങള്‍ കൂടെ കഥയില്‍ കടന്നുവന്നിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റുമ്പോളാണ് അത് മനോഹരമായി വരികളാക്കാന്‍ പറ്റിയ കഥാകാരി കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നത്.

... :)