സുഖമില്ലാത്തതിനാല്‍ അവധിയെടുത്ത് മുറിയില്‍ തന്നെ കിടക്കേണ്ടി വന്ന ഒരു ദിവസം അവള്‍ എന്‍റെ അരുകില്‍ എത്തി. എന്‍റെ സുഖവിവരം അന്വേഷിച്ചു. അവിടുത്തെ അടുക്കളയില്‍ നിന്നും ചൂടുവെള്ളം വാങ്ങിക്കൊണ്ടുവന്നു തന്നു. എന്‍റെ തിരക്കുകള്‍കൊണ്ടാണെങ്കില്‍പോലും അവളെ ഒന്നു പരിചയപ്പെടാതിരുന്നതിന്റെ ചെറിയ ജാള്യതയോടെ ഞാന്‍ കിടന്നു. അവളാകട്ടെ ഏറെനാളത്തെ പരിചയക്കാരിയെ പോലെ എന്നോട് ഒരുപാടു കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി.
സിനിമ എന്ന മഹാവ്യവസായത്തിന്റെ ഒരു ഭാഗമായിരുന്നു അവളും. ആളുകള്‍ അവളുടെ കൂട്ടരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നോ "extras" എന്നോ ഒക്കെ വിളിച്ചുപോന്നു. നായികയുടെ പിന്നില്‍ നിന്നു നൃത്തം ചെയ്യുന്ന സുന്ദരിമാരില്‍ ഒരുവള്‍. പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ പലതും കാണുമായിരുന്നെങ്കിലും അന്നേവരെ അവരോടോപ്പമുള്ളവരുടെ അധ്വാനത്തെ കുറിച്ചോ അവരുടെ കഷ്ടപ്പാടുകളെ കുറിച്ചോ ഞാന്‍ ചിന്തിച്ചിരുന്നില്ലല്ലോ എന്ന് കുറ്റബോധത്തോടെ ഓര്‍ത്തു.
പിന്നീട് പലപ്പോഴായി അവളുടെ കഥ ഞങ്ങളറിഞ്ഞു. ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ ആരോരുമില്ലാത്തവളായി ജനിച്ചു ആരുടെയോ കാരുണ്യത്താല്‍ നഗരത്തിലെ ഒരു അനാഥാലയത്തില്‍ വളര്‍ന്നതും നൃത്തത്തോടുള്ള പ്രിയം കൊണ്ടും ജീവിക്കാന്‍ വേണ്ടിത്തന്നെയും ഒടുവില്‍ ഇവിടെ എത്തിപ്പെട്ടതും എല്ലാം. അവളുടെ അപക്വവും നിഷ്കളങ്കവുമായ സംസാരമൊക്കെ കേട്ട് ഞങ്ങള്‍ പ്രവര്‍ത്തനമേഖലയിലെ ചതിക്കുഴികളെ കുറിച്ചൊക്കെ ബോധവതിയാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒരു നിസ്സംഗമായ ചിരിയോടെ അവള്‍ പറഞ്ഞു,
"എല്ലാം എനക്ക് തെരിയും അക്കാ" .
പലപ്പോഴായി കിട്ടുന്ന തുകകള്‍ അവള്‍ ഞങ്ങളെ എല്പ്പിക്കുമായിരുന്നു, കൈയ്യിലിരുന്നാല്‍ ചെലവായി പോകും എന്നുഭയന്ന്‍. ഞങ്ങളുടെ നിര്‍ദേശങ്ങള്‍ മാനിച്ച് തന്‍റെ വസ്ത്രധാരണത്തിലെ കുറവുകള്‍ നികത്തി, കൂട്ടുകാരോടോപ്പമുള്ള രാത്രികളിലെ കറക്കമൊക്കെ നിറുത്തി നേരത്തെ മുറിയിലെത്തി തുടങ്ങി. ഇടയ്ക്ക് അവളോടൊപ്പം വളര്‍ന്ന കൂട്ടുകാര്‍ക്ക് വസ്ത്രങ്ങളും സമ്മാനങ്ങളുമായി ചെന്നും, തിരക്കാര്‍ന്ന എന്‍റെ പ്രഭാതങ്ങളില്‍ ഉറക്കച്ചടവോടെ സുപ്രഭാതം ആശംസിച്ചും ജോലിക്കൂടുതലുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ക്കുള്ള അത്താഴം വാങ്ങിവെച്ചും അവള്‍ അവിടെ കഴിഞ്ഞുകൂടി.
ഒരു അവധിക്കാലം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അവളുടെ മുറിയിലെ പുതിയ താമസക്കാരിയെ കണ്ട് അമ്പരന്ന എന്നോട് അവളെ വാര്‍ഡന്‍ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിച്ചുവിട്ട കഥകള്‍ സുഹൃത്ത് പറഞ്ഞു. സിനിമാക്കാരി എന്ന പട്ടം ഹോസ്റ്റലിന്റെ പേരിനു ദോഷമാണ് എന്ന് അവര്‍ക്ക് തോന്നിയത് ആ മാസത്തെ വാടക കൊടുക്കാന്‍ പുറത്തെവിടെയോ ഷൂട്ടിങ്നു പോയിരുന്നതിനാല്‍ വൈകിയപ്പോള്‍ മാത്രമായിരുന്നുവത്രെ. ആരുമല്ലായിരുന്നിട്ടും എന്‍റെ ആരൊക്കെയോ ആയിത്തീര്‍ന്ന അവളോട് ഒന്നു യാത്ര പറയാന്‍ പോലും കഴിയാതിരുന്നതില്‍ മനസ് വേദനിച്ചു.
മാസങ്ങള്‍ക്ക് ശേഷം ഒരു സന്ധ്യക്ക് ഓഫീസില്‍ നിന്നും തിരക്കിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നും പരിചയസ്വരത്തിലുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി. തിളങ്ങുന്ന വസ്ത്രങ്ങളുമായി സൂര്യകാന്തി ഓടി അടുത്തെത്തി. പോരുമ്പോള്‍ കാണാന്‍ കഴിയാതിരുന്നതും, ഇപ്പോള്‍ അടുത്തുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരോടൊപ്പം ആണെന്നും മറ്റും ധൃതിയില്‍ പറഞ്ഞുകൊണ്ടിരുന്നു. എന്‍റെ മുഖത്തെ സംശയഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു, കൈയ്യില്‍ ഒന്നുകൂടി മുറുകെ പിടിച്ചുകൊണ്ടു അവള്‍ പറഞ്ഞു,
"ഇല്ലക്കാ, ഞാന്‍ ഇനിയും ചീത്തയായിട്ടില്ല"
അവളുടെ മുന്നില്‍ നിന്നു ഞാന്‍ തീര്‍ത്തും ചെറുതായി പോവുന്നതുപോലെ തോന്നി എനിക്ക്. എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ബസ്സിനു നേരെ നടക്കുമ്പോള്‍ ചിരിച്ചുകൊണ്ട് അവള്‍ വീട്ടിലേക്ക് ക്ഷണിച്ചു. കാരണമില്ലാതെ നിറഞ്ഞുവന്ന കണ്ണുകള്‍ അവളില്‍ നിന്നും മറച്ച്, തലയാട്ടിയെന്നു വരുത്തി ബസ്സില്‍ കയറി.
പിന്നീടൊരിക്കലും ഞാന്‍ അവളെ കണ്ടില്ല. അവള്‍ പറഞ്ഞ കഥകളില്‍ എന്നോ കടന്നുവന്ന മലയാളി ചേട്ടന്‍ അയാളുടെ വാഗ്ദാനം പാലിച്ചോ അതോ സെറ്റില്‍ നിന്നും സെറ്റിലേക്ക് കാലുകള്‍ തളരാതെ നൃത്തം തുടരുന്നോ എന്നൊന്നും ഞാന്‍ അറിഞ്ഞില്ല. എങ്കിലും ഇന്നും ഓരോ നൃത്തരംഗങ്ങളിലും മിന്നിമായുന്ന മുഖങ്ങളില്‍ ഞാന്‍ അവളെ തിരയുന്നു.