About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, March 9, 2010

ചില വനിതാദിനചിന്തകള്‍

"ഹായ് ഡാ.."
മോണിറ്ററില്‍ വിദ്യയുടെ മെസ്സേജ് പൊങ്ങിവന്നപ്പോള്‍ ഞാന്‍ അവളുടെ കാബിനിലേക്ക്‌ എത്തിനോക്കി..

"ഉം?"

"ഹാപ്പി വിമന്‍സ് ഡേ... ഇന്‍ അഡ്വാന്‍സ്‌ "

"ഓ..." അവളെ തിരിച്ചും ആശംസിച്ചു ജോലിയിലേക്ക് തിരിഞ്ഞു.

"നമുക്കൊന്ന് ആഘോഷിച്ചാലോ?"

എനിക്ക് ചിരി വന്നു. വനിതാദിനം എങ്ങനെയാണ് ആഘോഷിക്കുക എന്നതിനെപറ്റി ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല. പത്രങ്ങളിലും ചാനലുകളിലും ആശംസകളും പ്രമുഖവനിതകളുടെ കുറിപ്പുകളും കണ്ടിട്ടുണ്ടെന്നല്ലാതെ...

വിദ്യ തന്നെ എല്ലാവരെയും വിളിച്ച് കാര്യം പറഞ്ഞു. അപ്പോഴും എന്റെയുള്ളില്‍ സംശയമായിരുന്നു.

ഹോസ്റ്റലില്‍ നിന്നു രാവിലെ പുറപ്പെടുമ്പോള്‍ പതിവില്ലാതെ സാരി ഉടുത്തു. ഭാരതവനിതയാവാം.. മുറിയിലെ ചങ്ങാതി ഗവേഷണക്കാരി യമുനയോട്‌ കാര്യം പറഞ്ഞപ്പോള്‍ അവള്‍ നെടുവീര്‍പ്പിട്ടു. "ഹും.. നിങ്ങള്‍ക്കൊക്കെ ആവാമല്ലോ.. വനിതാദിനമെന്നും പറഞ്ഞോണ്ടങ്ങ് ചെന്നേച്ചാല്‍ മതി.. എന്‍റെ ഗൈഡ് എന്നെ ശരിയാക്കും.. അങ്ങേര്‍ക്കു അല്ലെങ്കിലേ പെണ്‍കുട്ടികളെ കണ്ടൂടാ.."

ഹോസ്റ്റലില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മയെ വിളിക്കണമെന്ന് തോന്നി.
"എന്താ മോളെ രാവിലെത്തന്നെ? ഓഫീസില്‍ പോയില്ലേ..? വയ്യേ?"

ചോദ്യശരങ്ങള്‍ക്കു ഞാന്‍ തടയിട്ടു.
"ഇന്ന് വിമന്‍സ്ഡേ ആണത്രേ... രാവിലെ എന്നെ സ്വാധീനിച്ച വനിതയെ ഓര്‍ത്തപ്പോള്‍തന്നെ ശബ്ദം കേള്‍ക്കാന്‍ തോന്നി.."

എന്‍റെ ചിരിയുടെ പ്രതിധ്വനി മറുവശത്ത്‌...
"രാവിലെതന്നെ അമ്മയെ സുഖിപ്പിക്കാന്‍ ഇറങ്ങിയതാണോ പൊന്നുമോള്? എന്താഡാ.. എന്തേലും കാര്യസാധ്യം മനസ്സില്‍ കണ്ടിട്ടുണ്ടോ?"

കള്ളപരിഭവം നടിച്ച് ഫോണ്‍ വെച്ചിട്ട് ഇറങ്ങിനടക്കുമ്പോള്‍ അമ്മയുടെ ചിരി തന്നെ കാതില്‍ മുഴങ്ങി. പാവം ഒരിക്കലും ഉറക്കെ ചിരിക്കാതെ... തനിയെ അധ്വാനിച്ച്... സ്വന്തം ജീവിതത്തെ കുറിച്ച് ഒരിക്കലുമോര്‍ക്കാതെ... ഞങ്ങളെയൊക്കെ ഒരു കരയിലെത്തിക്കാന്‍ പാടുപെടുന്ന ജന്മം.

നിറഞ്ഞുവന്ന കണ്ണുകള്‍ തുടച്ച് ബസ്ടോപ്പിലേക്ക് നടക്കുമ്പോള്‍ അടുത്ത് കൈനെറ്റിക് ഹോണ്ട നിര്‍ത്തി ശശികല നടരാജന്‍...
"വരുന്നോ.. ഇന്നെനിക്കു നിങ്ങളുടെ വഴിയാ പോവേണ്ടത്."

ഇറങ്ങുമ്പോള്‍ അവള്‍ ചിരിച്ചു, "മൂന്നാമത്തെ തവണയാ ആയമ്മയെ പോയികാണുന്നത്. അവരെ വീഴ്ത്താന്‍ ഞാന്‍ പഠിച്ച മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ ഒന്നും പോരെന്നാ തോന്നുന്നത്. പണി ഇതായിപ്പോയില്ലേ. സോപ്പിടാതെ പറ്റുമോ? "

ഓഫീസിലേക്ക് കയറുമ്പോള്‍ തന്നെ റിസപ്ഷനിസ്റ്റ് സുന്ദരി ഡയാന ഡിസില്‍വ ഉറക്കെ അഭിവാദ്യം ചെയ്തു.

"വിദ്യാമാം പറഞ്ഞത് മറന്നില്ലല്ലോ അല്ലെ... സീ.. എന്‍റെ ഡാഡി പോക്കറ്റ്‌ മണി തന്നു ആഘോഷിക്കാന്‍..! "

സമ്പന്നകുടുംബത്തിലെ ഏകസന്താനം നേരമ്പോക്കിനായി കണ്ടെത്തിയ ജോലിയാണിത്. അതിന്‍റെ ജാഡ ഇടയ്ക്കിടയ്ക്ക് ഞങ്ങളോടൊക്കെ പ്രയോഗിക്കാനും മറക്കാറില്ല.

മുറി തുടച്ചുകൊണ്ടുവന്ന മലര്‍വിഴിയുടെ മുഖത്തെ തടിപ്പും ചുണ്ടിന്‍റെ കോണിലെ ചുവപ്പും കണ്ടപ്പോള്‍ കുടിയനായ ഭര്‍ത്താവ് മാരിമുത്തു എന്‍റെ മനസ്സില്‍ കണ്ണുരുട്ടി.

"പൊങ്കലിന് വാങ്ങിയ സാരി ഉടുക്കാനെടുത്തപ്പോള്‍ ആരെ കാണിക്കാനാണ് ഒരുങ്ങിപോവുന്നതെന്ന് ചോദിച്ചു..." കലങ്ങിവന്ന കണ്ണുകള്‍ മറച്ചുകൊണ്ട് അവള്‍ എന്‍റെ ബാഗും മറ്റും വാങ്ങിവെച്ചു.

"കണ്ടില്ലേ? ഇവനെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം.. മലരൊന്നു ഒപ്പിട്ടു തന്നാല്‍ മതി. ഐ നോ വാട്ട് ടു ഡൂ... ദിസ്‌ ഈസ്‌ ടൂ മാച്ച് യാര്‍.."
വിദ്യയിലെ ഫെമിനിസ്റ്റ് ലാവയായൊഴുകി.

"ഇല്ല മാഡം... ആനാലും അവര്‍ എന്‍ കൊഴന്തൈകളോടെ അപ്പാ താനെ... ഒന്നും സെയ്യവേണ്ടാ" മലര്‍ കണ്ണ് തുടച്ചു.

"നിങ്ങളെപോലുള്ള പെണ്ണുങ്ങളാണ്......" അമര്‍ഷത്തോടൊപ്പം വാക്കുകള്‍ കടിച്ചിറക്കി വിദ്യ സീറ്റിലേക്ക് നടന്നു.

"എന്നാലും ദേഹോപദ്രവം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല മലര്‍.." എനിക്കും വല്ലാതെ വിഷമം തോന്നി.

"കുടിച്ചില്ലെങ്കില്‍ നല്ല സ്നേഹമാണ്.." മലര്‍ കുനിഞ്ഞിരുന്നു സ്വയം ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.

"എങ്കില്‍ ആദ്യം അത് നിര്‍ത്താന്‍ നോക്ക്!" വിദ്യ ഉറക്കെ പറഞ്ഞു.

അപ്പോഴാണ്‌ അവളെ ശ്രദ്ധിച്ചത്. കറുപ്പും വെളുപ്പും കള്ളികളുള്ള നീളന്‍കൈ ഷര്‍ട്ടും കറുത്ത ജീന്‍സും ധരിച്ച അവള്‍ തനിആണ്‍കുട്ടി തന്നെ!

"ഞാനോര്‍ത്തു നീയിന്നു സാരിയുടുക്കുമെന്ന്..."

"അതെന്താ... ഇതിട്ടാല്‍ ഞാന്‍ പെണ്ണല്ലാതാവുമോ?" ഫെമിനിസ്റ്റ് തണുത്തിട്ടില്ല!

"ഊഹും.. ഞാന്‍ ഒന്നും ചോദിച്ചില്ലേ..."

ബോസ്സിനെ റിപ്പോര്‍ട്ട്‌ കാണിച്ച് തിരിച്ചു മുറിയിലെത്തിയപ്പോള്‍ വാടിയ മുഖവുമായി സീനിയര്‍ പ്രോഗ്രാമര്‍ സുജാത. വിദ്യയുടെ മുഖത്ത് രോഷത്തിനു കുറവില്ല.
"അവളുടെ മാമിയാര്‍ടെ അടവ് കണ്ടില്ലേ..."

സുജാത മുഖം താഴ്ത്തി.. "നമ്മുടെ ഇന്നത്തെ കാര്യം പറഞ്ഞപ്പോള്‍ അവരുടെ ഒരു അകന്നബന്ധുവിന്റെ വളകാപ്പ് ഇന്നാണ്, അതിനു ഞാന്‍ പോയെ പറ്റൂന്ന്.. അദ്ദേഹത്തിനോടും ഹാഫ്ഡേ ലീവ് എടുക്കാന്‍ പറഞ്ഞിരിക്കുന്നു!"

ചായയുടെ സമയത്ത് പെണ്‍പട വീണ്ടും കൂടിയപ്പോള്‍ ആഘോഷം അടുത്തുള്ള ഒരു മെച്ചപ്പെട്ട ഹോട്ടലിലെ ഉച്ചഭക്ഷണത്തില്‍ ഒതുക്കാന്‍ തീരുമാനമായി. കളിപറഞ്ഞും ചിരിച്ചും ഞങ്ങള്‍ ഹോട്ടലിനു മുന്നിലെത്തുമ്പോള്‍ എതിര്‍വശത്ത്‌ വഴിയോരത്ത് ചെറിയൊരു ആള്‍ക്കൂട്ടം.. പെട്ടെന്ന് അങ്ങോട്ടെയ്ക്കോടിയ വിദ്യയ്ക്കൊപ്പമെത്താന്‍ പാടുപെട്ടു. നെഞ്ചത്തടിച്ചു അലമുറയിടുന്ന ഒരു സ്ത്രീയെ സമാധാനിപ്പിക്കുന്ന കുറച്ചുപേര്‍.. അവരുടെ മടിയില്‍ കാലില്‍ ചോരയൊലിക്കുന്ന വലിയ മുറിവുമായി ഒരു കൊച്ചുകുട്ടി..

"യാരാവത് കാപ്പാത്തുങ്കോ... അയ്യോ.. കടവുളേ..."

വഴിയോരത്തെ കുഴിയില്‍ വീണുപോയ കുഞ്ഞാണ്. ആ അമ്മയെയും കുഞ്ഞിനേയും കയറ്റിയ റിക്ഷയില്‍ വിദ്യയോടൊപ്പം കയറുമ്പോള്‍ ചുറ്റിലും ഉള്ളതൊക്കെ അവ്യക്തമായിരുന്നു.

സന്ധ്യയോടെ വിദ്യയുടെ സ്കൂട്ടിയുടെ പിന്നിലിരുന്നു ഹോസ്റ്റലിനു മുന്നിലിറങ്ങുമ്പോള്‍ ശശികല മുന്നില്‍.. രക്തവും ചെളിയും പുരണ്ട വേഷവും തളര്ച്ചയുമായി നിന്ന എന്നെ കണ്ടമ്പരന്ന അവളോട്‌ എന്തൊക്കെയോ പറഞ്ഞെന്നു വരുത്തി മുറിയിലേക്ക് നടന്നു.

കുളി കഴിഞ്ഞു കട്ടിലില്‍ വെറുതെ കിടക്കുമ്പോള്‍ യമുന എത്തി..

"ആഘോഷിച്ചോ അടിപൊളിയായി?"

ഉത്തരം തേടാന്‍ മെനക്കെടാതെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു.

Wednesday, March 3, 2010

പെയ്തൊഴിയുമ്പോള്‍

"വേഗം വരൂ.. അഞ്ചുമണി വരെയേ ഉള്ളൂ വിസിറ്റിംഗ് ടൈം"

"രാകേഷ് പോയിവരൂ.. ഞാനിവിടെയിരിക്കാം"

"ഏയ്‌... താനല്ലേ കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്? തനിക്കൊരു കൂട്ടായി വന്നിട്ടിപ്പോ..."

"എനിക്ക്... എനിക്ക് വയ്യ.. "

സീതയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ളിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഇടയ്ക്കിടെ പിന്തിരിഞ്ഞു നോക്കി.‌

നിരത്തിയിട്ട കസേരകളിലൊന്നില്‍ ചാരിയിരുന്നു തളര്‍ച്ചയോടെ കണ്ണുകള്‍ മൂടവേ മുന്നില്‍ അവള്‍... മറ്റുള്ളവര്‍ക്ക് അവള്‍ ജയയും ജയശ്രീയും ഒക്കെ ആയപ്പോള്‍ സീതയ്ക്കവള്‍ കുഞ്ഞുന്നാളില്‍ തന്നെ തനിച്ചാക്കി പുഴയിലൊഴുകിയ ശ്രീക്കുട്ടിയായി... മെസ്സ്ഹാളിലെ തീന്മേശ മുതല്‍ ചേച്ചിമാരുടെ കളിതമാശകളില്‍ വരെ ശ്രീക്കുട്ടിയുടെ രക്ഷകയായി..

ആശുപത്രിലോണിലെ വിയര്‍പ്പിക്കുന്ന ഉഷ്ണം. സീത കണ്ണ് തുറന്നു. മനസ് പോലെ മൂടിക്കെട്ടിയിരുന്ന ആകാശം പെയ്തുതുടങ്ങിയിരുന്നു. ആശുപത്രിമുറ്റത്തെ ഭംഗിയുള്ള പൂന്തോട്ടത്തിലെ ചെടികളെല്ലാം മഴയെ ആഘോഷിക്കുമ്പോള്‍ പഴയൊരു രാത്രി സീതയുടെ ഉള്ളില്‍ ഭീതിയുടെ കനല്‍മഴയായി.

കാതടപ്പിക്കുന്ന ഇടിയുടെ പിന്നാലെയെത്തിയ കരച്ചില്‍ തൊട്ടരുകില്‍ കേട്ടപ്പോള്‍ അരികത്തണച്ചു സ്വന്തം കിടക്കയില്‍ അവള്‍ക്കും കൂടി ഇടമുണ്ടാക്കി. പാതിമയക്കത്തില്‍ തന്നെ ചുറ്റിയിരുന്ന കൈകള്‍ വല്ലാതെ വലിഞ്ഞുമുറുകിയപ്പോള്‍ മിന്നല്‍വെളിച്ചത്തില്‍ കണ്ടമുഖം അവളുടെതല്ലെന്നു തോന്നി. വല്ലാത്തൊരു ശക്തിയോടെ എന്തിനൊക്കെയോ വേണ്ടിയുള്ള തിരച്ചില്‍... കുതറിമാറാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാനായില്ല..

അടങ്ങിയ പേമാരിയുടെ ആശ്വാസത്തില്‍ എല്ലാവരും സുഖമായുറങ്ങവേ അവളുടെ ബാല്യവും കൌമാരവും കഥകളായി സീതയുടെ മുന്നില്‍ അവതരിക്കപ്പെട്ടു. അതെല്ലാം നിസ്സഹായയായ കൊച്ചുകുട്ടിയുടെ അനുഭവങ്ങളായിരുന്നു എന്ന് വിശ്വസിക്കാന്‍ പാടുപെട്ടു. വാര്‍ധക്യത്തിലെത്തിയ ശരീരത്തിന്റെ ഒടുങ്ങാത്ത വിശപ്പടക്കാന്‍ സുഹൃത്തിന്റെ പത്തുവയസ്സുകാരിമകളെ ഉപയോഗിച്ച ബ്രിഗേഡിയര്‍ അങ്കിളിനെ പിന്നീടുള്ള തന്‍റെ ദുസ്വപ്നങ്ങളില്‍ പലതവണ സീത കൊല്ലാന്‍ ശ്രമിച്ചു.

ഭയം മൂലം ആവര്‍ത്തിക്കപ്പെട്ട പലതും പിന്നീട് ആസ്വദിച്ചുതുടങ്ങിയതും ഏറ്റവുമടുത്ത കൂട്ടുകാരില്‍ പരീക്ഷിച്ചുതുടങ്ങിയതുമെല്ലാം ശ്രീക്കുട്ടി പറയുമ്പോള്‍ അമ്പരപ്പ് മാത്രമായിരുന്നു ഉള്ളില്‍. കോളേജില്‍ അവളെ വിമര്‍ശിച്ചവരെ പൊരുളറിയാതെ എതിര്‍ത്തിരുന്നപ്പോള്‍ അവര്‍ തന്നെയും കളിയാക്കി ചിരിച്ചിരിക്കും.

"ഇപ്പോള്‍ എങ്ങനെയുണ്ട്? "

തിരിച്ചെത്തിയ രാകേഷിന്റെ വിവര്‍ണ്ണമായ മുഖത്തു നോക്കാതെ സീത എഴുനേറ്റു.

"മഴ തോര്‍ന്നു... നമുക്ക് പോവാം"

സീതയുടെ മുഖഭാവം എന്തുകൊണ്ടോ തുടര്‍ന്നെന്തെങ്കിലും ചോദിക്കാനുള്ള ധൈര്യമാണ് അയാളില്‍നിന്നും ഇല്ലാതാക്കിയത്. പാര്‍ക്കിംഗ് ഏരിയയിലെ കെട്ടിനിന്ന വെള്ളവും ചെളിയുമേല്‍ക്കാതിരിക്കാന്‍ സാരി ഉയര്‍ത്തി ശ്രദ്ധയോടെനടക്കുന്ന അവളെ ഉറ്റുനോക്കിക്കൊണ്ട്‌ രാകേഷ് പിന്നാലെ നടന്നു.

"അവള്‍ ഒരുപാട് ക്ഷീണിച്ചുപോയി. എന്നെ തിരിച്ചറിഞ്ഞോ എന്നറിയില്ല.. പരിചയഭാവം കാട്ടിയില്ല.."

അവള്‍ക്കു മുഖം കൊടുക്കാതെ രാകേഷ് ധൃതിയില്‍ നടന്നു കാറില്‍ കയറി. ആത്മസുഹൃത്തായ പഴയ സഹപാഠിയുടെ അഭ്യര്‍ത്ഥന തള്ളാനാവാത്തതുകൊണ്ടുമാത്രമായിരുന്നു മുന്‍കോപക്കാരന്‍ ബോസ്സിന്‍റെ കാലുപിടിച്ചു പകുതിദിവസത്തെ അവധിയുമായി ഇറങ്ങിയത്‌. ഒരിക്കല്‍പ്പോലും ജയശ്രിയെ വീണ്ടും കാണണമെന്ന് തോന്നിയിരുന്നില്ല. അത്രയ്ക്ക് വെറുപ്പായിരുന്നു. അതിലുമേറെ സ്നേഹിച്ചിരുന്നു, ഒരിക്കല്‍... കൂട്ടുകാര്‍ പലതവണ വിലക്കിയിട്ടും, ജോഷിയുടെ മൊബൈലില്‍നിന്നും പടര്‍ന്ന സന്ദേശത്തിലെ നായിക അവള്‍ തന്നെയാണെന്ന് പലരും പറഞ്ഞിട്ടും അതൊന്നു കാണാന്‍പോലും കൂട്ടാക്കിയില്ല.. അവളോട്‌ ചോദിച്ചില്ല. വിശ്വാസമായിരുന്നു അത്രയ്ക്ക്.

"കോഴ്സ് കഴിഞ്ഞു പോവുമ്പോഴും രാകേഷ് ഈ സിറ്റിയില്‍ തന്നെയുണ്ടെന്ന ആശ്വാസമായിരുന്നു എനിക്ക്. നിങ്ങള്‍ തമ്മില്‍ പിരിഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചു. അതും കൂടിയാണ് അവളുടെ ഇപ്പോഴത്തെ അവസ്ഥക്ക്...."
പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ സീത നിശബ്ദയായി.

രാകേഷ് ആ പഴയ പകല്‍ ഓര്‍മ്മയില്‍നിന്നും കുടഞ്ഞുകളയാന്‍ ശ്രമിച്ചു. ഉത്സവം കൂടി ഫ്ലാറ്റില്‍ തിരിച്ചെത്തിയ ദിവസം... മുന്‍വാതിലിന്‍റെ കരച്ചിലിനൊപ്പം രണ്ടായി മാറുന്ന നിഴലുകള്‍... രസച്ചരട് പൊട്ടിച്ചവനോടുള്ള അവജ്ഞ മാത്രമായിരുന്നു അവളുടെ മുഖത്ത്. അവളുടെ നിര്‍ബന്ധമായിരുന്നുവെന്ന ജോഷിയുടെ ക്ഷമാപണവും കൂടിയായപ്പോള്‍ തലേന്നത്തെ തായമ്പകയുടെ തനിയാവര്‍ത്തനങ്ങള്‍ തലയ്ക്കുള്ളില്‍ മുഴങ്ങി. അലര്‍ച്ചയോടെ അവളെ പുറത്തേക്ക് തള്ളിയിട്ട് വാതില്‍ വലിച്ചടക്കുമ്പോള്‍ ഓര്‍ത്തതല്ല ആ വീഴ്ചയില്‍ വേര്‍പെട്ട മനസിനെ ശരീരത്തോട് ചേര്‍ക്കാന്‍ അവള്‍ക്കിവിടംവരെ എത്തപ്പെടെണ്ടിവരുമെന്ന്.

"അതിനുശേഷം ഇന്നാണ് ഞങ്ങള്‍ കാണുന്നത്.. " ഒറ്റപ്പെട്ട മുറികളിലൊന്നില്‍ തടവുകാരിയെപോലെ... കാണേണ്ടിയിരുന്നില്ല.

"അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ് തോന്നുന്നത്.."
ഹോസ്റ്റല്‍മുറിയില്‍ വെച്ച് അവളുടെ കയ്യിലെ കത്തി തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞ ദിവസത്തിന്റെ ഓര്‍മ്മ സീതയുടെയുള്ളില്‍ ഭയത്തിന്റെ ചിലന്തിവലകള്‍ നെയ്തു. സീത കണ്ണുകള്‍ ഇറുക്കിയടച്ചു സീറ്റില്‍ ചാരിക്കിടന്നു. പണിക്കര്‍ സര്‍ പറഞ്ഞതു പോലെ ഇതൊരു മാനസികാവസ്ഥയാണ്.. പൂര്‍ണ്ണമായി വിട്ടുമാറാത്ത ഒരു അവസ്ഥ. ഒരു പെണ്‍കുട്ടി ഇങ്ങനെ എത്രനാള്‍... അതും... എന്‍റെ ശ്രീക്കുട്ടി.. ചീത്തക്കുട്ടിയായി... പരിഹാസപാത്രമായി.... ഹോ.. വയ്യ! സീതയുടെ ഉള്ളില്‍ വല്ലാത്തൊരു നോവ്‌ കുറുകി.

"രാകേഷ്... എനിക്ക്.. അവളുടെ അടുത്തുപോകണം.. ഇപ്പൊ... ഇപ്പൊത്തന്നെ.. പ്ലീസ്... "

സീതയെ അവിശ്വസനീയതയോടെ നോക്കിയും അവള്‍ക്കായി സാന്ത്വനവാക്കുകള്‍ തിരഞ്ഞും അയാള്‍ കാര്‍ തിരിച്ചു. കാവല്‍ഭടന്മാര്‍ക്കുള്ള ഉത്തരം തേടി രാകേഷ് വലയുമ്പോള്‍ സീത അവളുടെ മുറിയിലെത്തിയിരുന്നു.

"ശ്രീക്കുട്ടീ.... വേഗം എഴുന്നേല്‍ക്ക് മോളെ.. "

പാതികൂമ്പിയ കണ്ണുകളും തളര്‍ന്ന ദേഹവുമായി അവള്‍ സീതയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി.. പിന്‍വിളികള്‍ കാറ്റില്‍ അലിഞ്ഞില്ലാതായി...

ബസ്സിറങ്ങി പുഴക്കരയിലേക്ക് നടക്കുമ്പോഴും ശ്രീക്കുട്ടിയുടെ കൈ സീത മുറുകെ പിടിച്ചിരുന്നു. ഒരു കൊച്ചുകുഞ്ഞിനെ നടത്തുംപോലെ പുഴയുടെ മാറിലേക്ക്‌ പതിയെ ഇറങ്ങി. തണുപ്പിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അവളുടെ ശരീരം വിറച്ചു തുടങ്ങി. കുളിര് മുകളിലേക്ക് പടരുമ്പോള്‍ സീത പിടി വിട്ടു. പെട്ടെന്ന് ശ്രീക്കുട്ടി അവളെ ആഞ്ഞുപുണര്‍ന്നു. ചുറ്റിവരിയുന്ന കൈകളും വിറയാര്‍ന്ന മുഖവും ഒരു പഴയരാത്രിയുടെ ഓര്‍മ്മ സീതയിലേക്ക് മഴയായി പെയ്തു. ആ മഴയില്‍നിന്നും ഓടിയകലാന്‍ ശ്രമിക്കുന്തോറും ശ്രീക്കുട്ടിയുടെ ആവേശം പെരുമഴയായി. മല്‍പ്പിടുത്തത്തിനിടയില്‍ പലതവണ ഇരുവരും മുങ്ങിപ്പൊങ്ങി. സീതയുടെ ശരീരത്തെ പൊതിഞ്ഞിരുന്ന ശ്രീക്കുട്ടിയുടെ കൈകള്‍ തളര്‍ന്നുതുടങ്ങിയിരുന്നു. തനിക്കുനേരെ താഴ്ന്നുവരുന്ന ശ്രീക്കുട്ടിയുടെ മുഖം വല്ലാത്തൊരാവേശത്തോടെ സീത ആഞ്ഞുതള്ളി. തളര്‍ച്ചയോടെ ദേഹത്തേക്ക് ചാഞ്ഞ അവളെ തള്ളിമാറ്റി കരയിലേക്ക് പൊങ്ങുതടിപോലെ ഒഴുകിനീങ്ങി.‍ പിന്നില്‍ കേട്ട ശ്രീക്കുട്ടിയുടെ നിലവിളി പുഴയുടെ കരച്ചിലില്‍ ഇല്ലാതായി...

"നമ്മുടെ ശ്രീക്കുട്ടി പോയമ്മേ...."
പടവുകളിലൊന്നില്‍ നനഞ്ഞിരുന്നു കൊച്ചുസീത ശബ്ദമില്ലാതെ കരഞ്ഞു.