About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, November 16, 2011

മനസ്സെഴുത്തുകള്‍

"ഹായ് വര്‍ഷ!"

"നീ മിണ്ടണ്ട! എവിടെ പോയിരിക്ക്യായിരുന്നു? നാട്ടില്‍ പോയിട്ട് ഒന്ന് വിളിക്കുമോ, അതില്ല! തിരിച്ചു അങ്ങോട്ട്‌ വിളിക്കാമെന്നുവെച്ചാല്‍ നിന്റെയാ കുഗ്രാമത്തില്‍ റേഞ്ച് കിട്ടില്ല. ദേ കാര്യം പറയുമ്പോ ഇങ്ങനെ ചിരിക്കല്ലേ... എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് ട്ടോ!"


"ഓ... അതൊക്കെ കുറെ കഥകളാ.. അമ്മമ്മക്ക് ഇത്തിരി കൂടുതലായിരുന്നു... വണ്ടി വിളിക്കലും ആശുപത്രീല്‍ കൊണ്ട് പോക്കും ഒക്കെയായി.... ആകെ തിരക്കായിപ്പോയി!"

"അയ്യോ എന്നിട്ട്? "

"പതിവ് പേടിപ്പിക്കല്‍ തന്നെ.. ഇപ്പൊ കുഴപ്പമോന്നൂല്ലാ.. ഡിസ്ചാര്‍ജ് ആയി, വീട്ടില്‍ കൊണ്ട് വിട്ടിട്ടാ വന്നത്.. ക്ഷീണം കാരണം വന്നതും കേറികിടന്നുറങ്ങി. "
"അപ്പഴും ഒന്ന് വിളിക്കാന്‍ തോന്നീല!"

"അല്ല പെണ്ണെ.. രാവിലെ ഇങ്ങോട്ടേക്കു തന്നെയല്ലേ വരുന്നേ.. "

"ഉം, ക്ഷമിച്ചിരിക്കുന്നു"
"അതൊക്കെ പോട്ടെ... നീയിന്നലെ രമേശ്‌ സാറിന്റെ ക്ലാസ്സില്‍ വല്ല്യ പ്രകടനം ആയിരുന്നു എന്ന് കേട്ടല്ലോ..."
"ഓഹോ... അതപ്പോഴേക്കും നിന്റെ കാതിലെത്തിയോ? "

"ഞാന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാ അയാള്‍ടെ ക്ലാസ്സില്‍ ഒരുപാടു ഷൈന്‍ ചെയ്യണ്ടാന്ന്!"

"അത് കൊള്ളാം.. ഒരു ചര്‍ച്ച വരുമ്പോ അഭിപ്രായം പറയലാണോ ഷൈന്‍ ചെയ്യല്‍? "

എന്തായിരുന്നു വിഷയം?"

"ആണെഴുത്ത് എന്നൊന്നുണ്ടോ... ഉണ്ടെങ്കില്‍ എങ്ങനെയുള്ളതാവും എന്നൊക്കെയാണ് ചര്‍ച്ച ചെയ്തത്. "

"ഹാ... ഇതുവരെ പെണ്ണെഴുത്ത്‌ എന്നായിരുന്നല്ലോ മുറവിളി.. ഇപ്പൊ ആണെഴുത്തും വന്നോ?"

"നീ കളിയാക്കണ്ട. സ്ത്രീപക്ഷരചനകളെ പെണ്ണെഴുത്ത്‌ എന്ന് വിളിക്കാമെങ്കില്‍ പുരുഷവിഭാഗത്തിനോട് ചായ്വുള്ള എഴുത്തുകള്‍ക്ക് ആ പേര് ചേരില്ലേ? ഇന്ന് എവിടെയാണ് അതില്ലാത്തത്? ഇത് പുരുഷന്‍റെ ലോകമല്ലെ? കവിതയില്‍ ആയാലും കഥയില്‍ ആയാലും എന്തിനു സിനിമയില്‍ പോലും നായക പരിവേഷത്തിന് മുന്‍‌തൂക്കം. അപ്പോള്‍ ആ എഴുത്തിനെയൊക്കെ എന്തുകൊണ്ട് ആണെഴുത്ത് എന്ന് പറഞ്ഞുകൂടാ?"

"നിന്നിലെ ഫെമിനിസ്റ്റ് ഉണര്‍ന്നോ?"

"പോടാ.. വര്‍ഗസ്നേഹം എന്നും എനിക്കുണ്ട്. അത് പ്രകടമാക്കുകയും ചെയ്യും. അതാണ്‌ ഫെമിനിസം എങ്കില്‍ ഞാന്‍ ഫെമിനിസ്റ്റ് ആണ്"

"എന്നിട്ടെന്തായി... ചര്‍ച്ച? "

"എന്താവാന്‍? ഇവിടെയും സംവാദത്തിനു ഞാനും നീതുവും മാത്രമല്ലേ ഉള്ളൂ.. ‍ ബാക്കിയെല്ലാം നിന്‍റെ വര്‍ഗമല്ലേ.. എല്ലാവരും പെണ്ണെഴുത്തും ആണെഴുത്തും ട്രൈ ചെയ്യാന്‍ പറഞ്ഞു സര്‍.. എന്നിട്ട് സൃഷ്ടികള്‍ വെച്ചൊരു വിശകലനം അടുത്ത ക്ലാസ്സില്‍"

"ഓഹോ.. അപ്പൊ നിര്‍ത്താന്‍ പരിപാടിയില്ല. നിനക്കൊന്നും വേറെ പണിയില്ല!"

"അല്ല.. നീയെന്തിനാ ഇപ്പൊ ചൂടാവുന്നെ? സര്‍ പറഞ്ഞപ്പോള്‍തന്നെ ഞാന്‍ നിന്നെയാ ഓര്‍ത്തത്.. യു കാന്‍ റൈറ്റ് സംതിംഗ് ലൈക്‌ ദാറ്റ്‌.. "

"ദേ.. വര്‍ഷാ... എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... അയാള്‍ ഓരോന്ന് പറയും.. അത് കേട്ടു തുള്ളാന്‍ കുറെ പേരും. "

"ഹേയ്.. സന്ദീപ്‌.. എനിക്ക് മനസിലാവുന്നില്ല.. നിനക്കിതെന്താ പറ്റിയത്? ഇതിനും മാത്രം ദേഷ്യപ്പെടാന്‍ എന്താ ഉള്ളത്? രമേശ്‌ സര്‍ ഇതുപോലെ ഡിബേറ്റ് വെക്കുന്നത് ഇത് ആദ്യമായിട്ടല്ല.. നീയും ആക്ടീവ് ആയിരുന്നില്ലേ അന്നൊക്കെ?"

"അതൊക്കെ ശരി തന്നെ... എനിക്ക്... എനിക്കിഷ്ടല്ല.. അത്രന്നെ!"

"ചില നേരത്ത് നിന്റെ സ്വഭാവം മഹാ  ബോറാവുന്നുണ്ട് ട്ടോ.. കാര്യോം പറയില്ല... എന്തെങ്കിലും മനസ്സില്‍ വെച്ചിട്ട്... വെറുതെ ഇന്‍ഡിഫറന്റ് ആയിട്ട് പെരുമാറും"

"വര്‍ഷാ.. നീയെന്നെ ദേഷ്യം പിടിപ്പിച്ചേ അടങ്ങൂ എന്നാണോ? "

"....................."

"ഓക്കേ... നിനക്കിപ്പോ എന്താ വേണ്ടത്? നിന്‍റെ കൂടെ ഞാനും കൂടണം. കഥ എഴുതണം.. നീ പറയുന്നതുപോലെ ആണെഴുത്ത് ട്രൈ ചെയ്യണം, അത്രയല്ലേ ഉള്ളൂ.. ഫൈന്‍... ശരി എന്നാല്‍... ഞാന്‍ നേരത്തെ പോവാ.. കുറച്ച് എഴുതാനുണ്ട്.. "
*******************

"വര്‍ഷാ..
ഇത് എത്രാമത്തെ പേപ്പര്‍ ആണെന്നറിയ്യോ.. 
നിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഴുതാനിരുന്നതാണ്...
ഒന്നും എഴുതാനാവുന്നില്ല.. 

ഇന്ന് എന്‍റെ അനാവശ്യമായ ദേഷ്യം കണ്ടു നീ അമ്പരന്നു എന്നറിയാം. രമേശ്‌ സര്‍ നിന്നെ ഇഷ്ടമാണെന്ന് ഏട്ടനോട് പറഞ്ഞതും കല്യാണം ആലോചിച്ചതും ജാതകം ചേരാത്തതുകൊണ്ട്‌ നിന്‍റെ അച്ഛന്‍ വേണ്ടെന്നു വെച്ചതും നീ തന്നെ എന്നോട് പറഞ്ഞതല്ലേ..
നിന്നെ മറ്റൊരാള്‍ ആ രീതിയില്‍ നോക്കുന്നത്... എനിക്കറിയില്ല... എനിക്ക് ഭ്രാന്ത് പിടിക്കും..
എല്ലാമറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കാന്‍ നിങ്ങള്‍ മിടുക്കികള്‍ ആണ്..
എന്‍റെ സ്നേഹം നിനക്ക് ഇതുവരെ മനസിലായില്ലെന്നു ഞാന്‍ വിശ്വസിക്കില്ല...."

"ഹലോ..."

"സന്ദീപ്‌.. ഞാനാ.. നീ വാതില്‍ തുറക്ക്.. നിന്‍റെ മുറിയുടെ മുന്നിലുണ്ട് ഞാന്‍. "

"വര്‍ഷാ... നീ.. നീയെന്തിനാ ഇവിടെ? "

"അതെന്താ.. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നൊന്നും എഴുതിയിട്ടില്ലല്ലോ ഇവിടെ?"

"ആരെങ്കിലും കാണുന്നതിനു മുന്‍പേ കേറി വാ.. "

"എവിടെ.. നിന്‍റെ കഥ? എഴുതിയോ?"

"നീ എഴുതിയോ? ലേഡീസ് ഫസ്റ്റ്.. വേഗം കാണിക്ക്"

"നോ നോ... നീ കാണിക്ക്... ഞാന്‍.. ഞാനൊന്നും... ഞാന്‍ വിചാരിച്ചപോലെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ലാ..."

"എന്നാലും നോക്കട്ടെ... ഞാന്‍ എന്തായാലും കഴിഞ്ഞ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ലല്ലോ.. അപ്പോള്‍ എഴുതിയില്ലെങ്കിലും കുഴപ്പമില്ല.. നോക്കട്ടെ... നിന്‍റെ കഥ കാണിച്ചേ.."

"അയ്യോ സന്ദീപ്‌.. പ്ലീസ്‌.... വേണ്ട.. ഞാന്‍...........ഓ... എനിക്ക് വയ്യ! നിന്നോടാരാ അതെടുക്കാന്‍ പറഞ്ഞെ.."

"നീ അവിടിരിക്ക്‌.. ഞാന്‍ വായിക്കട്ടെ.. "

"സന്ദീപ്‌... 
ഇന്നലെ വരെ എനിക്കുണ്ടായിരുന്ന ഒരുപാടു ആശയക്കുഴപ്പങ്ങള്‍ നീ നിന്‍റെ അസാന്നിധ്യം കൊണ്ടും പിന്നെ ഇന്നലത്തെ നിന്‍റെ പ്രതികരണം കൊണ്ടും ദൂരീകരിച്ചു. ഇത്.. ഇതൊരു പെണ്ണെഴുത്ത് തന്നെയാണ്. പക്ഷെ... രമേശ്‌ സാറിനെയോ ആണെഴുത്തുകാരെയോ കാണിക്കാനല്ല.. ഇത് നിനക്ക് മാത്രം കാണാന്‍ ഞാന്‍ തുറന്നു വെച്ച മനസാണ്..... "

"വര്‍ഷാ..."

"ഉം.."

"ഞാന്‍ എഴുതിയത് കാണണ്ടേ..? "

"വേണ്ട.."

"അതെന്താ? നിന്‍റെ വിളികേട്ടു ഞാന്‍ അത് ഒളിപ്പിച്ചു വെച്ചതായിരുന്നു..."

"വേണ്ട... അതെടുക്കണ്ട... എനിക്ക്.. എനിക്കത് വായിക്കാം.. "

"എങ്ങനെ?"

"ഈ കണ്ണുകളില്‍ നിന്ന്..!"