About Me

My photo
A person who loves to read, write, sing and share thoughts.

Wednesday, February 25, 2015

വിരോധാഭാസചിന്തകളുടെ വിശേഷങ്ങൾ

ശ്രീ വിരോധാഭാസന്റെ പുസ്തകത്തിന്റെ പേര് ആദ്യം കേട്ടപ്പോൾ ഞാനും ഒന്ന് മുഖം ചുളിച്ചു. ഒന്ന് കടയിൽ ചെന്ന് എങ്ങനെ ചോദിക്കും? ട്രെയിനിലോ ബസിലോ കയ്യിലെടുത്തു വെച്ച് എങ്ങനെ വായിക്കും എന്നൊക്കെ ആശങ്കപ്പെട്ടു.പുസ്തകം കയ്യിൽ കിട്ടിയപ്പോഴും ഉണ്ടായി ചില തത്രപ്പാടുകൾ. ഇതെന്താ ഈ പടത്തിൽ എന്നൊക്കെ സംശയത്തോടെയും ചിരിയോടെയും മക്കൾ ചോദിച്ചപ്പോൾ വിശദീകരിക്കാൻ ചെറുതായി പാടുപെടേണ്ടി വന്നു.
എന്തായാലും വായിച്ചുതുടങ്ങുമ്പോൾ ആ "അയ്യേ" ഭാവം മനസ്സിൽ നിന്നും പാടേ മാറും എന്നത് അനുഭവസാക്ഷ്യം.

കാലികവും താത്വികവും മൗലികവുമായി തിരിച്ചിരിക്കുന്ന
എണ്പതു ചെറുലേഖനങ്ങളിൽ ഓരോന്നിലും വിഷയം തെരഞ്ഞെടുക്കുന്നതിൽ കാണിച്ച വ്യത്യസ്തത മാത്രമല്ല, അവയോരോന്നും ഒട്ടും മുഷിപ്പുണ്ടാക്കാതെ നർമ്മത്തിൽ ചാലിച്ച് തന്നെ അവതരിപ്പിച്ചതാണ് ഏറെ പ്രശംസനീയം.

അവയിൽ സമൂഹത്തിന്റെ കപടമാന്യതയുടെ മുഖംമൂടി ചീന്തി കാണിക്കുന്നുണ്ട്. രാഷ്ട്രീയമുണ്ട്.. നാസയുടെ കടന്നുകയറ്റത്തിൽ ആകുലപ്പെടുന്ന സാധാരണമലയാളിയുണ്ട്.. ഹൃദയത്തിൽ ഒട്ടിപ്പോയ പ്രണയമുണ്ട്.. ബന്ധങ്ങളുടെ ആഴമുണ്ട്.. ദൈവത്തിന്റെ പണിയെന്തെന്നു ചോദിക്കുന്ന ഭൗതികവാദി ഉണ്ട്.

ചിരിപ്പിക്കാൻ വേണ്ടി പ്രത്യേകമായി എന്തെങ്കിലും ഏച്ചുകൂട്ടുകയോ ചിന്തിപ്പിക്കാൻ വേണ്ടി പ്രത്യേക പരാമർശങ്ങളോ ഇല്ല എങ്കിലും ചില വരികളുടെ ഇടയിൽ വായനക്കാരൻ അറിയാതെ പൊട്ടിച്ചിരിച്ചുപോവുന്ന നർമ്മം ഒളിച്ചു വെച്ചിട്ടുണ്ട്. ചിലത് വായിക്കുമ്പോൾ ഞാനെന്തുകൊണ്ട് ഇങ്ങനെ ചിന്തിച്ചില്ല എന്നും, മറ്റുചിലതിൽ ഇതുതന്നെയല്ലേ എനിക്കും തോന്നിയത് എന്നും നമ്മളെ ചിന്തിപ്പിക്കും. സ്വന്തം മുറ്റത്തെ ചവറു കോരി അപ്പുറത്തേക്ക് തട്ടിയും ഓഫീസുകളിലെ ഒഴിഞ്ഞമൂലകളിൽ മുറുക്കിത്തുപ്പിയും വൃത്തി നടിക്കുന്ന മലയാളിയുടെ മുഖം വളരെ പരിചിതമാണ് എന്ന് തോന്നും. കുരങ്ങിൽ നിന്നും പഠിക്കാൻ എന്നത് വായിക്കുമ്പോൾ ഞാനിതുവരെ ചിന്തിച്ചില്ലല്ലോ അങ്ങനെ എന്നും തോന്നിപ്പോയി.

മറ്റൊരു പ്രത്യേകത തോന്നിയത് അതിലെ ചില വസ്തുതകൾക്കോ കഥാപാത്രങ്ങൾക്കോ ഒക്കെ കൊടുത്തിരിക്കുന്ന വരകൾ ആണ്. കൊല ഗോപാല പിള്ളയും ഫ്രീക്കനും ചാക്കോച്ചനുമൊക്കെ ജീവസ്സുറ്റവരായി മുന്നിൽ നില്ക്കുന്നുണ്ട്.

ആശംസാ സന്ദേശത്തിൽ പറഞ്ഞതുപോലെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ കാപട്യ വൈരുദ്ധ്യങ്ങളുടെ ചന്തികൾക്കുമേൽ നിരന്തരം പതിക്കുന്ന പച്ചയീർക്കിൽ പ്രയോഗങ്ങൾ തന്നെയാണിതെന്ന് നിസ്സംശയം പറയാം. . എന്തായാലും പേരുപോലെത്തന്നെ വേറിട്ടൊരു വായനാനുഭവം തന്നെയാണ് "ചില ചന്തി ചിന്തകൾ " തരുന്നത്.

എഴുത്തുകാരനും ചിന്തകൾക്കും സ്നേഹാശംസകൾ !