About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, April 8, 2014

ഇടവഴികൾ

ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ എത്ര ഇടവഴികൾ ഓർമ്മയിലുണ്ടാവും..!

സ്കൂളിലേക്ക് നടന്നുപോവുമ്പോൾ അമ്പലത്തിന്റെ വടക്കേനടയിലെത്തുമ്പോൾ ഇരുവശവും ഉയരമുള്ള മതിലുകളുള്ള ഇടവഴിയാണ്.. മഴക്കാലമായാൽ മതിലുകളിൽ പായൽ പച്ചക്കമ്പിളി പുതയ്ക്കും. വികൃതിക്കുട്ടികൾ അതിൽ ഹൃദയചിഹ്നവും പേരുകളും കോറിയിടും.. ഒരിക്കൽ പോലും ഭയക്കാതെ നടന്നുപോയ ഇടവഴി..

മഹാനഗരത്തിൽ ആൾക്കൂട്ടത്തിലും ഏകാകിനിയായി വളവുകളും തിരിവുകളും താണ്ടി തിരക്കിലൊഴുകി... നീങ്ങുമ്പോൾ ഇടവഴികൾ കാത്തുകിടന്നിരുന്നു.. എപ്പോഴും തീവണ്ടിയൊച്ച കേൾപ്പിക്കുന്ന, ഇരുവശങ്ങളിലുമുള്ള ഓലക്കുടിലുകളുടെ മുന്നിലിരുന്ന് അഴുക്കുപിടിച്ച കുട്ടികൾ വിസർജിക്കുന്ന, മദ്യം മണക്കുന്ന പാട്ടുകൾ കേൾപ്പിക്കുന്ന, കുടിവെള്ളലോറിക്ക് മുന്നിൽ പെണ്ണുങ്ങൾ വഴക്കിടുന്ന, ഓടയുടെ മണമുള്ള ഇടവഴികൾ.. എങ്കിലും എന്നും കാലടിയൊച്ച കേൾപ്പിച്ചുനടന്നാലും നമ്മെ പരിചയപ്പെടാൻ കൂട്ടാക്കാത്തവ!

ഇനിയുമുണ്ട്.. കരിയിലകൾ വീണുമൂടിയ, വേലിപ്പടർപ്പുകൾ ചാഞ്ഞുകിടക്കുന്ന, തൊട്ടാവാടികൾ ഇടയ്ക്കിടെ പിണങ്ങിയും പിന്നെയുമുണർന്നു പുഞ്ചിരിച്ചും നില്ക്കുന്ന വഴികൾ..

നഗരത്തിരക്കിൽ ഇരുവശത്തും കടകളും തിരക്കിട്ടൊഴുകുന്ന അനേകായിരം ചക്രങ്ങളും ഉടലുകളും, കാതടപ്പിക്കുന്ന ഒച്ചകളും നിറഞ്ഞ വഴികൾ...

പിന്നെ സ്വപ്നമായി വന്നെന്നെ കൊതിപ്പിക്കുന്ന ഇടവഴിയുണ്ട്.. പായൽ പിടിച്ച വെട്ടുകല്ലുകൾ കൊണ്ടുതീർത്ത നനഞ്ഞ മതിലുകളും ചുറ്റിലും പച്ചപ്പും ഇളംകാറ്റേറ്റ് തലയാട്ടുന്ന വേലിചെടികളും നിറഞ്ഞ, പവിഴമല്ലി പൂക്കൾ പൊഴിഞ്ഞുകിടക്കുന്ന ഒരിടവഴി.. അവിടെ കിളികളുടെ സംഗീതമുണ്ട്.. അവിടെ ഞാൻ തനിച്ചല്ല ... എന്റെ വലതുകൈ ഒരു കൈക്കുള്ളിലാണ്... സുരക്ഷയുടെ, തുണയുടെ, നിർവ്യാജമായ സ്നേഹത്തിന്റെയൊക്കെ ചൂടുള്ള ഒരു കൈ...