About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, October 29, 2013

എന്റെ വായനാലോകത്തിലൂടെ...

ഏതോ കുഞ്ഞുന്നാളിൽ തുടങ്ങിയ വായനക്ക് പൂമ്പാറ്റ, ബാലരമ, അമർചിത്ര കഥകൾ തുടങ്ങിയവയാവണം ആദ്യം മുന്നിൽ നിരന്നവ. . കപീഷും മായാവിയും ശുപ്പാണ്ടിയും ചമതകനും മിന്നു മുയലും അങ്ങനെ ആരൊക്കെയോ... ഇതിനെല്ലാം പുറമേ തട്ടിൻ പുറത്തെ പഴയ ശേഖരങ്ങളിൽ ആകർഷിച്ച 'അമ്പിളി മാമൻ'.

കുറച്ചുകൂടി വലുതായപ്പോഴാവണം ചേച്ചിമാരുടെ വനിതാ പ്രസിദ്ധീകരണങ്ങളിലെ പരസ്യചിത്രങ്ങളും കഥകളും ലേഖനങ്ങളും ആകർഷിച്ചത്. എന്നാൽ എന്നോ വായിച്ച ആരോഗ്യപംക്തിയിൽ വന്ന ഒരു വാക്കിന്റെ അർഥം അന്വേഷിച്ചതോടെ അത്തരത്തിലുള്ള എല്ലാ പുസ്തകങ്ങളും എനിക്കുമാത്രം നിഷിദ്ധമാവുകയും, അതുകൊണ്ടുതന്നെ അവയെല്ലാം രഹസ്യമായി എന്റെ പാഠപുസ്തകക്കൂട്ടത്തിൽ സ്ഥാനം പിടിക്കാൻ നിർബന്ധിതമാവുകയും, ചന്ദ്രക്കല എസ് കമ്മത്തും, കെ.കെ സുധാകരനും മാത്യു മറ്റവും സുധാകർ മംഗളോദയവുമൊക്കെ എനിക്ക് കഥ പറഞ്ഞുതരികയും ചെയ്തു. അർഥം മനസിലായതും ആവാത്തതുമൊക്കെ പിന്നെയും ആർത്തിയോടെ വായിച്ചുതീർത്തു.

കൌമാരക്കാരി ആയപ്പോൾ ചേച്ചിയുടെ ശേഖരങ്ങളിലെ പുതിയ മുഖങ്ങളെ അറിയാനുള്ള ആകാംക്ഷയായി. മാധവിക്കുട്ടി, ബഷീർ, രാജലക്ഷ്മി, എം ടി തുടങ്ങിയവരുടെ കഥകൾ മുതൽ 'കാല'വും 'മരണം ദുർബല'വും 'മുൻപേ പറക്കുന്ന പക്ഷികളും' 'രണ്ടാമൂഴ'വും പിന്നെയും പേരോ കഥയോ പോലും ഓർമ്മയില്ലാത്ത കുറെ അക്ഷരസമൂഹങ്ങൾ വരെയും കൂട്ടിനെത്തി.

ആ കൂട്ടത്തിൽ ഖസാക്കും ധർമ്മപുരാണവും കയ്യിൽ കിട്ടിയതുമോർക്കുന്നു. സഹപാഠികൾ സംസാരിക്കുന്ന ഭാഷ (തനി പാലക്കാടൻ) എഴുതിക്കണ്ട കൌതുകം മാത്രമായിരുന്നു ഖസാക്കിന്റെ ഇതിഹാസം പകർന്നതെങ്കിൽ ധർമ്മപുരാണത്തിന്റെ ആദ്യ താളിലെ ആദ്യ വരിയോടെ തുടർന്ന് വായിക്കാനുള്ള താല്പര്യം പോലും ഇല്ലാതായി എന്നതായിരുന്നു സത്യം.

അവധിക്കാലത്ത്‌ ചേച്ചിയുടെ വീട് സന്ദർശനമാണ് എന്റെ വായനയെ വീണ്ടും വളർത്തിയത്. ചേട്ടന്റെ വിപുലമായ ശേഖരത്തിലെ പലതും ദഹിക്കാൻ ബുദ്ധിമുട്ടുള്ള മഹത് കൃതികളും ക്ലാസ്സിക്കുകളും ആയിരുന്നുവെങ്കിലും അവിടെ എന്നെ കാത്തിരുന്നത് മാതൃഭൂമി, കലാകൌമുദി തുടങ്ങിയവയുടെ വാർഷികപ്പതിപ്പുകളായിരുന്നു. പകൽ സമയത്ത് കുട്ടികൾ കളിക്കാനും ചേച്ചി അടുക്കളയിലും ചേട്ടൻ ക്ലിനിക്കിലും പോവുമ്പോൾ ഷെല്ഫ് അടുക്കിയൊതുക്കാനെന്ന വ്യാജേന ഞാൻ കയറും. ഊണിന് വിളിക്കാനായി ചേച്ചി എത്തുമ്പോൾ പഴയ പുസ്തകക്കെട്ടിനിടയിൽ കഥകളുടെ ലോകത്ത് ഞാൻ പൊടിപിടിച്ചിരിക്കുകയാവും. ടി പത്മനാഭൻ, സേതു, ചന്ദ്രമതി തുടങ്ങി കഥകളുടെ എക്കാലത്തെയും തമ്പ്രാക്കളെയും തമ്പ്രാട്ടികളെയും ഞാൻ കാണുന്നതവിടെയാണ്.
എം.കൃഷ്ണൻ നായരുടെ സാഹിത്യവാരഫലത്തിന്റെ ആരാധിക ആക്കിയത് ചേട്ടൻ ഡോക്ടർ അശോകൻ ആണ്. എത്രയോ തവണ വായിച്ചതാണെന്ന് പറഞ്ഞുകൊണ്ട് 'ആൾക്കൂട്ടം' എടുത്തു കയ്യിൽ തന്ന് ആനന്ദിനെ പരിചയപ്പെടുത്തിയതും, ഖസാക്കിലൂടെ ഓരോ തവണ പോകുമ്പോഴും പുതിയ അർത്ഥങ്ങളും ചിന്തകളും ഉണ്ടാകുമെന്ന് പറഞ്ഞുതന്നതും അദ്ദേഹം തന്നെ. ഒരുപാട് വായിക്കുകയും ആഴത്തിൽ ചിന്തിക്കുകയും ദാർശനികരെ പോലെ സംസാരിക്കുകയും ചെയ്യുന്ന ആ ആയുർവേദ ഡോക്ടർ ആണ് ഞാൻ ആദ്യമായി പരിചയപ്പെട്ട ജീനിയസ്. ചേട്ടൻ എന്തെങ്കിലും എഴുതിയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കാറുണ്ട്.

ചെന്നൈ വാസത്തിൽ സഹമുറിയത്തിയുടെ മിൽസ് ആൻഡ്‌ ബൂണ്‍സും സിഡ്നി ഷെൽഡനും പിന്നെയും പേര് ഓർമ്മയില്ലാത്ത ചിലരും, ഇംഗ്ലീഷും (ചിലപ്പോഴൊക്കെ ഡിക്ഷ്ണറി അടുത്തു വെക്കേണ്ടിവന്നാലും) ആസ്വാദ്യമാണെന്ന് പഠിപ്പിച്ചു.

വിവാഹശേഷമുള്ള ഏകാന്ത പകലുകളിലാണ് 'എന്റെ കഥ', 'ബാല്യകാലസഖി', 'നീർമാതളം പൂത്തകാലം', 'ഹിഗ്വിറ്റ', 'ഘടികാരങ്ങൾ നിലക്കുന്ന സമയം', 'ചിദംബര സ്മരണ' അങ്ങനെ ഒരുപാട് സുന്ദരക്കാഴ്ചകൾ എനിക്കായി തുറക്കപ്പെട്ടത്. ചേതൻ ഭഗത്തും അമിഷും അനിതാ നായരും കെ. ആർ മീരയും സിതാരയും സുഭാഷ് ചന്ദ്രനും അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വാഗ്ദാനങ്ങളെ ഒക്കെ ഒരുപാട് അടുത്തറിഞ്ഞില്ല എങ്കിലും കണ്ട് സന്തോഷിക്കാനായി. സ്വന്തം ശേഖരത്തെക്കാൾ ഒരുപാട് സന്മനസുകളുടെ സഹായവും ഉണ്ടായിട്ടുണ്ട് എന്റെ വായനക്ക്. കൂട്ടുകാരി പറയും "നിനക്കൊരിക്കലും പുസ്തകക്ഷാമം ഉണ്ടാവാറില്ല!" എന്ന്

ഏതോ ഒരു കർക്കിടകസന്ധ്യയിൽ അമ്മയുടെ ഈണം മനസിലോർത്ത്‌ ഞാനുമിരുന്നു, പ്രിയസുഹൃത്തുക്കളായ വിനയനും സ്മിതയും സമ്മാനിച്ച അധ്യാത്മരാമായണത്തിന് മുന്നിൽ. വായന പൂർത്തിയാക്കിയില്ല എങ്കിലും സംസ്കൃതലീനമായ ഭാഷാസൌകുമാര്യത്തിനുമുന്നിൽ നമിച്ചിരുന്നുപോയി.

ഇനിയുമെത്രയോ മനോഹരവായനകൾ ബ്ലോഗുലകത്തിലും അതിശയിപ്പിച്ചു. പരിചിതരും അല്ലാത്തതുമായ കവികൾ ലിംഗ ഭേദമില്ലാതെ തങ്ങളുടെ സർഗ്ഗചേതനകളെ നിർബാധം പങ്കിട്ടു. ഒരുപക്ഷെ മുഖ്യധാരയിലുള്ള എഴുത്തുകാരെ പോലും അതിശയിപ്പിക്കുന്ന കഥകളും കവിതകളുമായി ഓണ്‍ലൈനിൽ നിരന്നു.

ഇന്നലെ വൈകിട്ട് സി.വി ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' അടച്ചുവെക്കുമ്പോഴും അറിയുന്നു, "അറിഞ്ഞത് കയ്യളവ്‌.. അറിയാത്തത് കടലളവ്‌!" അക്ഷരക്കടൽ ഇപ്പോഴും മുന്നിൽ തന്നെ, അതിവിശാലമായി! വള്ളത്തോളും കുമാരനാശാനും വൈലോപ്പിള്ളിയും പിയും പൊറ്റക്കാടും ബഷീറും എം ടിയും തുടങ്ങി പുതിയ തലമുറക്കാർ വരെ സൃഷ്ടിച്ച എത്രയോ മുത്തും പവിഴവുമുണ്ട് മുങ്ങിയെടുക്കാൻ, ഒരായുസ്സ് കൊണ്ടും തീരാത്തത്ര!

വാഗ്ദേവതക്കു പ്രണാമം !