About Me

My photo
A person who loves to read, write, sing and share thoughts.

Thursday, September 30, 2010

പൊരുളറിയാതെ..

പൊരിവെയിലേറ്റു പാതയോരത്ത് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായെന്നറിയില്ല! തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും വെയിലത്ത്‌ വാടിയ വിശന്ന മുഖങ്ങളും ഇടയ്ക്ക് ചിതറുന്ന ചോരത്തുള്ളികളും മാംസക്കഷ്ണങ്ങളും കാണുമ്പോള്‍ പലപ്പോഴും ആശിച്ചിരുന്നു, ഒരിക്കലെങ്കിലും ഇമയൊന്നുചിമ്മാന്‍ കഴിഞ്ഞെങ്കില്‍ എന്ന്. തൊട്ടടുത്ത കൊച്ചുകൂടാരങ്ങളില്‍ നിന്നും ചിരിയും കൊഞ്ചലും ശകാരവും കരച്ചിലും നിലവിളിയുമൊക്കെ ഉയരാറുണ്ട്. ചില രാത്രികളില്‍ മറ തേടി എത്തുന്ന ശരീരങ്ങള്‍.. അര്‍ഥം തിരിച്ചറിയാന്‍ കഴിയാത്ത ശബ്ദങ്ങള്‍...

എത്രകാലത്തെയ്ക്കെന്നറിയാത്ത വിരസമായ തുടര്‍ച്ചയുടെ ഒരു രാത്രി മുകളില്‍ നിന്നും തണുത്ത വെള്ളത്തുള്ളികള്‍ ദേഹത്ത് പതിച്ചു. കൂടാരങ്ങളില്‍നിന്നും ആരൊക്കെയോ ഓടിയിറങ്ങിവന്ന് വെളുത്ത പുതപ്പുകൊണ്ട്‌ മൂടി കാലുകളോടുചേര്‍ത്ത് കെട്ടിവെച്ചു. ഇരുള്‍ മാറി വെളിച്ചം വന്നപ്പോള്‍ മുന്നിലെ കാഴ്ചകള്‍ നഷ്ടമായിരുന്നു. തലേന്നുവരെ കണ്ടതെല്ലാം ശബ്ദങ്ങളും വെളുപ്പും മാത്രമായി. കാഴ്ചകള്‍ക്ക് ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസിലായത് അപ്പോള്‍ മാത്രമാണ്.

ഇടയ്ക്ക് ഏതോ വികൃതിയുടെ ദാക്ഷിണ്യം മൂടുപടത്തിലെ വലിയ തുളകളായി. ഇപ്പോള്‍ ചിലപ്പോഴൊക്കെ വീശാറുള്ള തണുത്ത കാറ്റും പാഞ്ഞുപോവുന്ന നിറങ്ങളും ആശ്വാസമാവുന്നുണ്ട്‌. ശബ്ദങ്ങള്‍ കുറേക്കൂടി വ്യക്തമായിത്തുടങ്ങി. ഇടയ്ക്കൊരു ദിവസം ആരൊക്കെയോ തള്ളിനീക്കി കുറച്ചുകൂടി മുന്നിലെത്തപ്പെട്ടു. തണുത്ത നിറങ്ങള്‍ ശരീരത്തും മുഖത്തുമൊക്കെ ശ്രദ്ധയോടെ ചാലിച്ചുചേര്‍ത്തുകൊണ്ടുനിന്ന കലാകാരന്‍റെ നിശ്വാസമേറ്റ് പിന്നെയും കുറെ നാള്‍ പാതയരികില്‍... ഇപ്പോള്‍ ഈ വഴിപോവുന്ന പലരും നോക്കുകയും ആശ്ചര്യപ്പെടുകയും കുട്ടികള്‍ കൈചൂണ്ടുകയും കൈകൊട്ടി ചിരിക്കുകയും ചെയ്യുന്നു.

ഹോ... കുറച്ചു ദിവസമായി പെരുമഴയാണ്.വീണ്ടും കനത്ത മൂടുപടം പുറം കാഴ്ചകള്‍ ഇല്ലാതാക്കി. എങ്കിലും ഇടയ്ക്കിടെ ആരൊക്കെയോ വന്നു മറനീക്കി സൌന്ദര്യം ആസ്വദിക്കുകയും ദേഹത്ത് അവിടവിടെ തൊട്ടു നോക്കി, ഉറക്കെയുറക്കെ സംസാരിക്കുന്നുമുണ്ട്. കഴിഞ്ഞദിവസം ഇടതുവശത്തെ ചെറിയ ദ്വാരം വഴി ശക്തമായി കാറ്റ് വീശിയപ്പോഴാണ് തലേന്ന് കേട്ട ഇരമ്പലും സംസാരവും അരികില്‍ നിന്നിരുന്ന മറ്റൊരാള്‍ക്ക് വേണ്ടിയായിരുന്നു എന്ന് മനസിലായത്. ഇതുപോലെ ആരെങ്കിലും ഇവിടെ നിന്നും പോകുന്ന രാത്രി ശബ്ദമുഖരിതമായിരിക്കും. കിട്ടുന്നത് മുഴുവന്‍ നശിപ്പിക്കുമെന്ന് ശകാരമാവുന്ന വേവലാതിയും ആധിപത്യം സ്ഥാപിക്കാനെന്നോണം ബലപരീക്ഷണം നടത്തുന്ന ലഹരിയുടെ അതിപ്രസരവും.. ഇടക്കെപ്പോഴൊക്കെയോ നിലവിളിയുടെ അനുബന്ധമായ കുഞ്ഞുകരച്ചിലുകളും..

ഇന്ന് വന്നവര്‍ക്ക് എന്നെ ബോധിച്ചുവെന്നു തോന്നുന്നു. ഏതോ വലിയ വാഹനത്തില്‍ ആരൊക്കെയോ എടുത്തു കയറ്റിവെച്ചു. ഇപ്പോള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ കാഴ്ചകളുണ്ട്‌‌.. എവിടെക്കോ നീങ്ങുന്നതുപോലെ.. എപ്പോഴോ ചെറിയ കുലുക്കത്തോടെ നിന്നപ്പോള്‍ വഴിയരികിലെ കടയുടെ മുന്നില്‍ പതിച്ച വലിയ കണ്ണാടിയില്‍ തെളിഞ്ഞ രൂപം ആശ്ചര്യപ്പെടുത്തി. വിടര്‍ന്ന കണ്ണുകളും ആഭരണങ്ങളും നീണ്ട തുമ്പിക്കൈയ്യും  കണ്ടു. വീണ്ടും കുലുങ്ങിക്കുലുങ്ങി എവിടെക്കോ പോയി.

വലിയ മേടയിലേക്ക് ആനയിക്കപ്പെട്ട്, പുഷ്പഹാരങ്ങളാല്‍ അലങ്കരിക്കപ്പെട്ട്, പൂക്കളും സുഗന്ധവും വിളക്കുകളും മണിനാദവും കൊണ്ട് പൂജിക്കപ്പെട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളാവുന്നു. കാവിയും മഞ്ഞയും ധരിച്ചവര്‍ മുന്നില്‍ വന്നുനിന്നു മന്ത്രങ്ങള്‍ ചൊല്ലുന്നു. ഭജനകള്‍ ഉറക്കെ പാടുന്നു.. മുന്നില്‍ നിറയെ ഭക്ഷണസാധനങ്ങളും മറ്റെന്തൊക്കെയോ ഒക്കെ വെച്ച് നിവേദിക്കുന്നു. നിറമിഴികളോടെ പ്രാര്‍ത്ഥിക്കുന്ന ചിലര്‍.. ഭക്തിയാല് ഉന്മാദാവസ്ഥയിലെത്തപ്പെട്ട ചിലര്‍..

ശബ്ദഘോഷങ്ങള്‍ അരോചകമായിത്തുടങ്ങി. ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുക എന്നത് ആദ്യമൊക്കെ സന്തോഷം തന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒരുതരം മടുപ്പ്.. എന്നും ഒരേ മന്ത്രോച്ചാരണങ്ങള്‍.. പ്രാര്‍ത്ഥനകള്‍.. ഗാനാലാപനം.. ഇടയ്ക്കു കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍.. ചിലതൊക്കെ കേള്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.. വെളിച്ചത്തില്‍ മുന്നില്‍ വന്നുവീണ ചില വസ്തുക്കള്‍ക്ക് വലിയ വിലയുണ്ടെന്ന് ഇരുളിലെ തര്‍ക്കങ്ങളും പിടിവലികളും മനസിലാക്കിത്തന്നു.

ആരൊക്കെയോ വലിച്ചുകയറ്റിയ വലിയ വാഹനത്തില്‍ വീണ്ടും എവിടെയ്ക്കെന്നറിയാതെ...   വാദ്യഘോഷങ്ങളുമായി കുട്ടികളും ചെറുപ്പക്കാരും മുന്നിലും പിന്നിലും. വഴിയില്‍ പലയിടത്തും സമാനരൂപികള്‍ അനുഗമിക്കുന്നുണ്ടെന്നു തോന്നുന്നു. നെടുനീളെ കെട്ടിയിട്ട കൂടാരത്തില്‍ അടുത്തുനിന്നിരുന്ന ആരെങ്കിലും അവരില്‍ ഉണ്ടായിരുന്നോ എന്തോ..

വലിയ പുരുഷാരവും താണ്ടിനീങ്ങുമ്പോള്‍ മുന്നില്‍ ഇപ്പോള്‍ നീലനിറമുള്ള കടലാണ്. ശക്തിയോടെ നുരയും പതയുമായി ഉയര്‍ന്നുവരുന്ന തിരമാലകള്‍.. ഇരിപ്പിടത്തിലും കാലിലുമൊക്കെ കൂറ്റന്‍ കയര്‍ കെട്ടി വലിച്ചിഴക്കപ്പെടുന്നു... ശബ്ദകോലാഹലങ്ങളുടെ പാരമ്യത്തില്‍ ചെവി കൊട്ടിയടക്കപ്പെട്ടതുപോലെ.. വല്ലാത്തൊരു ഇരമ്പല്‍ മാത്രമേയുള്ളൂ ഇപ്പോള്‍.. പിന്നില്‍നിന്നും ശക്തിയായ തള്ളല്‍ അനുഭവപ്പെടുന്നുണ്ട്. തിരമാലകള്‍ ആര്‍ത്തിയോടെ ആഞ്ഞുപുണരുന്നു.. മുന്നിലേക്ക്‌ ഒഴുകിനീങ്ങുമ്പോള്‍ ഇരിപ്പിടവും കാലുമൊക്കെ അടര്‍ന്നു തുടങ്ങി... നെഞ്ചോളം മുങ്ങി.. തുമ്പിക്കയ്യും നനഞ്ഞലിഞ്ഞു.. എത്രയോ നാളുകള്‍ ഉറക്കമില്ലാതെ കഷ്ടപ്പെട്ട് ചാര്‍ത്തിയ നിറങ്ങള്‍ ജലപ്പരപ്പില്‍ പടര്‍ന്നോഴുകുന്നു.. ഭീമാകാരം പൂണ്ട തിരയുടെ കരിമ്പടം മുഖത്തേക്ക് വലിച്ചെറിഞ്ഞ് തന്നിലേക്ക് വലിച്ചടുപ്പിച്ചതുപോലെ... ഉപ്പുവെള്ളം കണ്ണുകളിലെ വര്‍ണ്ണങ്ങള്‍ ഒഴുക്കിക്കളയുന്നതിനു തൊട്ടുമുന്പായി പൂജാപുഷ്പങ്ങളും മറ്റലങ്കാരങ്ങളും കടലിന്‍റെ മാറിലേക്ക്‌ ഒഴുകുന്നത്‌ കണ്ടു.... കാതുകളില്‍ വെള്ളം കയറിയതാണോ അതോ അതും മറ്റ് അവയവങ്ങള്‍ പോലെ അടര്‍ന്നു പോയോ? കാഴ്ച നേര്‍ത്തുനേര്‍ത്തില്ലാതായി...

(എന്‍റെ ഇവിടുത്തെ വഴിയോരക്കാഴ്ചകളില്‍ ഒന്നാണ് നെടുനീളെ കെട്ടിയിട്ട കൂടാരങ്ങളില്‍ നിര്‍ത്തിയിരിക്കുന്ന ചെറുതും വലുതുമായ അസംഖ്യം ഗണേശപ്രതിമകള്‍. ഒരു പ്രത്യേക ദിവസത്തിനുവേണ്ടി മാസങ്ങളോളം നീളുന്ന ജോലി ചിലപ്പോഴൊക്കെ ജീവിതത്തിന്റെ വ്യര്‍ത്ഥത ഓര്‍മ്മിപ്പിക്കും.)

Friday, September 3, 2010

ഒരല്‍പം അടുക്കളക്കാഴ്ചകള്‍

മുള്ളങ്കി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മലയാളികള്‍ക്ക് വലിയ പ്രിയമില്ലാത്ത ഒന്നാണ് എന്നാണ് എന്‍റെ വിശ്വാസം. പണ്ട് വീടിന്നടുത്ത്‌ വരാറുള്ള പച്ചക്കറിക്കാരന്റെ കുട്ടയില്‍ മുള്ളങ്കി കാണുമ്പോള്‍ അമ്മ പറയുമായിരുന്നു, ഗുണമുള്ള സാധനമാണെന്ന്. പക്ഷെ ഒരിക്കല്‍പോലും അത് വാങ്ങാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല. പിന്നെ ഞാന്‍ അതിന്റെ രുചി അറിഞ്ഞത് ചെന്നൈ ജീവിതത്തിലാണ്. ഹോസ്റ്റലിലെ പ്രധാനവിഭവമായിരുന്ന സാമ്പാറില്‍ വെളുത്ത നാണയങ്ങള്‍ പോലെ മുള്ളങ്കി കഷണങ്ങള്‍ കിടന്നിരുന്നു. പരിപ്പ് പോലും ശരിക്കും ചേര്‍ക്കാത്ത സാമ്പാറിന്റെ ഏക ഹൈലൈറ്റ് ഇത് തന്നെയായിരുന്നു എന്ന് പറയാം.

പിന്നീട് ഹൈദെരബാദിലെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ വഴിയാണ് മുള്ളങ്കി കൊണ്ട് സ്വാദിഷ്ടമായ പലതും ഉണ്ടാക്കാം എന്ന് മനസിലാക്കിയത്. അതിലേറ്റവും വിശിഷ്ടമായി തോന്നിയത് 'മൂലി കാ പറാട്ടാ' ആണ്. മുള്ളങ്കിയും മറ്റു മസാലകളും ഉള്ളില്‍ വെച്ച് നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന ചപ്പാത്തി ആണ് അത്. ഡല്‍ഹിക്കാരി ആസ്ത ആണ് എന്‍റെ പൊറോട്ടകളുടെ ഗുരു.

ഇതൊക്കെയാണെങ്കിലും എന്റേതായ പരീക്ഷണങ്ങള്‍ കൊണ്ട് വീട്ടിലുള്ളവരെ വിഷമിപ്പിക്കുക എന്നത് ഏതൊരു വീട്ടമ്മയെയും പോലെ എന്റേയും വിനോദമാണ്‌. മൂലി കാ പറാട്ടാ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ ബാക്കി വന്ന മുള്ളങ്കി എന്‍റെ റെഫ്രിജറേറ്ററിനെ 'സുഗന്ധ'പൂരിതമാക്കിയപ്പോള്‍,  എന്‍റെ തലയില്‍ പൊട്ടിമുളച്ച ഐഡിയ ആയിരുന്നു മുള്ളങ്കിപക്കോട.

ഒട്ടും അമാന്തിച്ചില്ല. കടലമാവും മറ്റു സാധനങ്ങളും ഉണ്ടെന്നു മനസിലായപ്പോള്‍ പിന്നെ പറയേണ്ടല്ലോ..

ഭാഗ്യത്തിന് അത് നന്നായിവന്നു. സാധാരണ വീട്ടില്‍ ഉണ്ടാക്കാറുള്ള സാധനങ്ങളോട് വലിയ പ്രിയം കാട്ടാത്ത എന്‍റെ മകള്‍ വീണ്ടും ചോദിച്ചു വാങ്ങിയപ്പോള്‍ അത് നിങ്ങളോടും കൂടി പങ്കിടാന്‍ ആത്മവിശ്വാസം തോന്നി. ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു സായാഹ്ന സ്നാക്ക് ആണെന്നുള്ളതുകൊണ്ടാണ് അതെങ്ങനെയാണ്‌ ഞാനുണ്ടാക്കിയതെന്ന് ഇവിടെ പറയുന്നത്. ഒരു പ്രൊഫഷണല്‍ ഷെഫ് ഒന്നും അല്ലാത്തതുകൊണ്ട് പാചക കുറിപ്പ് തയ്യാറാക്കുന്നതിലും പോരായ്മകള്‍ ഉണ്ടാവും. ഞാന്‍ എടുത്തത്‌ അതേപടി എഴുതുന്നു.


ആവശ്യമുള്ള സാധനങ്ങള്‍ :-

മുള്ളങ്കി - ഒരെണ്ണം ചീകിയത് (ഗ്രേറ്റ് ചെയ്തത്)
കടലമാവ് - രണ്ടു കപ്പ്
അരിപ്പൊടി - അരക്കപ്പ്
അജ്വൈന്‍ (ഓമം) - 1/2 ടീസ്പൂണ്‍
ജീരകം - 1 / 4 ടീസ്പൂണ്‍
കായപ്പൊടി - 1 / 4 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
പച്ചമുളക് പൊടിയായി അരിഞ്ഞത് - മൂന്നെണ്ണം
മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു പിടി
എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് കടലമാവും അരിപ്പൊടിയും എടുത്തു അതിലേക്കു മേല്പറഞ്ഞ ബാക്കി ചേരുവകള്‍ എല്ലാം ഓരോന്നായി ചേര്‍ത്ത് കുഴക്കുക. മുള്ളങ്കിയില്‍ ജലാംശം നല്ലതുപോലെ ഉള്ളതുകൊണ്ട് വെള്ളം ചേര്‍ക്കേണ്ട ആവശ്യമേ ഉണ്ടാവില്ല. ഉപ്പിട്ട് കുഴയ്ക്കുംതോറും അതില്‍നിന്നും വെള്ളം ഊറിവന്നുകൊള്ളും. അതുകൊണ്ടുതന്നെ കുഴച്ചു അധികനേരം വെയ്ക്കരുത്. കട്ടിയായി തന്നെ കുഴച്ചു ചെറിയ ഉരുളകളാക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി, ഓരോ ഉരുളയും കൈകൊണ്ടു ഒന്ന് അമര്‍ത്തി ചൂടുള്ള എണ്ണയില്‍ ഇട്ടു വറുത്തു കൊരിയെടുക്കാം.
ചൂടോടെ ടൊമാറ്റോ കെച്ചപ്പ് കൂട്ടി കഴിക്കാം.

സീക്രെട്ട് ടിപ്സ് :
ഞാനിതു ഉണ്ടാക്കിയ വൈകുന്നേരം ഇവിടെ വലിയ മഴ ആയിരുന്നു. ചൂട് ചായയ്ക്കൊപ്പം മുള്ളങ്കി പക്കോട എളുപ്പം 'ചെലവായില്‍' പോയതിനു മറ്റൊരു കാരണം അതുമാവാം. അതുകൊണ്ട്‌ കൂടുതല്‍ നല്ല കോമ്പ്ലിമെന്റ് കിട്ടാന്‍ മഴയുള്ള ദിവസം ഉണ്ടാക്കൂ..