About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, July 15, 2014

'മിന്നലേ....'യും മാറ്റിനിയും പിന്നെ ഞങ്ങളും


ദക്ഷിണേന്ത്യയിലെ തരുണീമണികളുടെ ഹൃദയത്തില്‍ 'അലൈപായിച്ച' നായകന്‍റെ രണ്ടാമത്തെ പടം ഇറങ്ങിയ സമയം. അയാളുടെ "വസീഗരാ" ടീവിയില്‍ വന്നാല്‍ ഹോസ്റ്റലിലെ മിക്ക സുന്ദരിമാരും ഓടിയെത്തി മുന്‍ നിരയില്‍ സ്ഥാനം പിടിക്കുമായിരുന്നു.

ശനിയാഴ്ചത്തെ അത്താഴം കഴിഞ്ഞുള്ള സല്ലാപത്തിനിടയിലായിരുന്നു സഹവാസിക്ക് തലയ്ക്കുള്ളില്‍ ബള്‍ബ് കത്തിയത്.

"നമുക്കു വടപളനിയിലുള്ള തീയറ്ററില്‍ പോയാലോ? കഴിഞ്ഞതവണ ആ മാനേജര്‍ ചേട്ടനെ സോപ്പിട്ടു ടിക്കറ്റ് മേടിച്ചില്ലേ.. അതുപോലെ നമുക്കു നേരത്തെ ചെന്നു ടിക്കറ്റ് വാങ്ങി വെക്കാം?"

ഉടനെ മറ്റൊരു കൂട്ടുകാരി ഏറ്റുപിടിച്ചു, "ശരിയാ.. തിരക്ക് കുറയുമ്പോ വന്നാല്‍ മതീന്ന് പറഞ്ഞിരുന്നു അയാള്‍"
അങ്ങനെ അവളുടെ കൈനെറ്റിക് ഹോണ്ടയിൽ അവര്‍ രണ്ടുപേരും കൂടി നേരത്തെ പോയി ടിക്കറ്റ് വാങ്ങി വെക്കാമെന്നു തീരുമാനത്തിലെത്തി.

പിറ്റേന്ന് ഞായർ.. പ്രാതല്‍ കഴിഞ്ഞ് അവരിറങ്ങിയ ഉടനെ ഞാന്‍ തലമുടിയില്‍ ഒരു മൈലാഞ്ചിപ്രയോഗമൊക്കെ നടത്തി പഴയകാലനായികമാരെ പോലെ മുടി പൊക്കിക്കെട്ടി, ഒരാഴ്ചത്തെ വസ്ത്രങ്ങള്‍ കഴുകിയിടാന്‍, എന്‍റെ ഊഴം കാത്ത് (ഞായറാഴ്ച അലക്കുകല്ലിനു ഒഴിവുണ്ടാവാറില്ല) മുന്‍വശത്ത് ടെലിവിഷന്റെ മുന്നില്‍ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ഫോണ്‍. അങ്ങേത്തലയ്ക്കല്‍ ആഹ്ലാദത്തിന്‍റെ സ്വരം,
"ഡീ, ടിക്കറ്റ് കിട്ടി! നീ ഞങ്ങള്‍ക്കുള്ള ചോറ് കൂടി വാങ്ങി, റെഡിയായിരിക്ക്. കഴിച്ചയുടനെ ഇറങ്ങിയാലെ സമയത്തിനെത്താന്‍ പറ്റൂ."

ഏത് സിനിമയും ആദ്യ ആഴ്ചതന്നെ കണ്ടു വിപ്ലവം സൃഷ്ടിക്കാറുള്ള അവിടത്തെ താരങ്ങളെ ടീവിയുടെ മുന്നില്‍ കണ്ടപ്പോള്‍ എന്‍റെ ഗമ കൂടി. മുകളിലത്തെ നിലയിലെ കൂട്ടുകാരെയും, പുറത്തുനില്ക്കുന്ന സന്ദര്‍ശകനെ കാണാന്‍ തിടുക്കപ്പെട്ടോടുന്ന പെണ്ണിനേയും വരെ വിളിച്ചു 'മിന്നലെ' കാണാന്‍ പോവുന്ന കാര്യം ഉറക്കെ പറഞ്ഞു. അസൂയയോടെ പിറുപിറുക്കുന്നവരുടെ മുന്നില്‍ ധൃതി നടിച്ചു ഞാന്‍ മുറിയിലേക്ക് നടന്നു. അലക്കൊക്കെ പിന്നത്തേയ്ക്കാക്കി കുളിച്ചൊരുങ്ങി.

സിനിമ ഇറങ്ങിയതിന്റെ മൂന്നാംദിവസം തന്നെ കാണാന്‍ പോവുന്നതിന്റെ വീമ്പു പറച്ചില്‍ അല്പസമയത്തിനുള്ളില്‍ എത്തിയ മറ്റു രണ്ടുപേരും ടിക്കറ്റ്‌ പ്രദർശനത്തോടെ ഭംഗിയായി നിർവഹിച്ചു.

സമയത്തിനുതന്നെ ഞങ്ങള്‍ തിയേറ്ററില്‍ എത്തി. തിക്കിയും തിരക്കിയും ക്യൂ നില്‍ക്കുന്നവരെ സഹതാപത്തോടെ നോക്കി, വാതില്‍ തുറക്കുന്നതിനായി കാത്തിരുന്നു.

തള്ളിക്കയറ്റം ഒന്നു കുറഞ്ഞപ്പോള്‍ പതുക്കെ ഞങ്ങളും ഉള്ളിലെത്തി. ടിക്കറ്റില്‍ എഴുതിയിരുന്ന നമ്പരുള്ള സീറ്റില്‍ എത്തിയപ്പോഴുണ്ട്‌ മൂന്നു യുവാക്കള്‍ അവിടെ ആസനസ്ഥരായിരിക്കുന്നു!! ടിക്കറ്റ് ഒരിക്കല്‍കൂടി വെളിച്ചത്തു നോക്കി ഉറപ്പിച്ച്, ഞങ്ങള്‍ മൂന്നുപേരും ഒരു യുദ്ധത്തിന്നുതന്നെ തയ്യാറായി സംസാരിച്ചുതുടങ്ങി. ആ സ്ഥലം തങ്ങളുടെതാണെന്ന് തര്‍ക്കിച്ചുകൊണ്ടു അവരും ശക്തരായി നിലകൊണ്ടു. അപ്പോഴാണ്‌ ഒരു ടോര്‍ച്ചും പിടിച്ചു അവിടുത്തെ ജീവനക്കാരന്‍ എത്തിയത്. സംഭവമെന്തെന്നു അന്വേഷിച്ച അയാളോട് ഞങ്ങള്‍ ടിക്കറ്റ് കാണിച്ചു വിവരിക്കാന്‍ തുടങ്ങി. അയാള്‍ ഞങ്ങളെ മൂന്നുപേരെയും മാറി മാറി നോക്കിയിട്ട് പറഞ്ഞു,
"മാഡം, കൊഞ്ചം വെളിയെ വരീങ്കളാ?"

ബാക്കി വന്നിട്ടാവാം എന്നഭാവത്തില്‍ അവിടിരുന്നവരെ നോക്കി, ഞങ്ങള്‍  അയാളുടെ പിന്നാലെ വെളിയിലെത്തി. കൈയിലിരുന്ന ഞങ്ങളുടെ ടിക്കറ്റ് എടുത്തു നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
"മാഡം, ഇതു നൂണ്‍ഷോ ടിക്കറ്റ്, ങ്കെ"
(നമ്മുടെ കൂട്ടുകാര്‍ ടിക്കറ്റ് എടുക്കാനായി അവിടെ ചെല്ലുമ്പോള്‍ നൂണ്‍ഷോ തുടങ്ങിയിട്ട് അല്പനേരമേ ആയിരുന്നുള്ളൂ. ടിക്കറ്റ് കിട്ടിയ സന്തോഷത്തില്‍ തുള്ളിച്ചാടി തിരിച്ചുപോന്നവര്‍ അതിലേയ്ക്കൊന്നു നോക്കിയില്ലായിരുന്നു.)

വിശ്വാസം വരാതെ വീണ്ടും വീണ്ടും ടിക്കറ്റ് തിരിച്ചും മറിച്ചും നോക്കി ഞാന്‍ നില്‍ക്കെ എനിക്കു പിന്നില്‍ ഒരുത്തി തലയില്‍ കയ്യും വെച്ചു  പടിയിൽ ഇരുന്നുപോയി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു നടന്നുപോയ അയാളോട്, നാണം കെടുത്താതിരുന്നതിനു മനസ്സാ നന്ദി പറഞ്ഞു ഞങ്ങള്‍ പരസ്പരം നോക്കി നിന്നു ഒരു നിമിഷം. പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു.

എങ്ങുനിന്നോ കറുത്ത് മെലിഞ്ഞ ഒരു പയ്യന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തോണ്ടി വിളിച്ചപ്പോഴാണ് ഞങ്ങള്‍ക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്. തിരിച്ചു ഇളിഭ്യരായി ചെല്ലുന്ന കാര്യം ഓർക്കാനേ വയ്യ! പടം തുടങ്ങുകയും ചെയ്തു. എല്ലാ മാസവും മിച്ചം വരുന്നതുകൊണ്ട് ഞങ്ങള്‍ ആഘോഷിക്കാറുള്ള ഉടുപ്പിഹോട്ടലിലെ അത്താഴവിരുന്നും ഗോള്‍ഡന്‍ ബേക്കറിയിലെ ബദാംമില്‍ക്കും പഫ്സും മറന്നതായി ഭാവിച്ച് പഴ്സില്‍ ഉള്ളത് സ്വരുക്കൂട്ടി പയ്യന്‍റെ കയ്യില്‍ കൊടുത്ത് "കറുത്ത" ടിക്കറ്റ് വാങ്ങി പടം കണ്ട് തിരിച്ചുനടക്കുമ്പോഴും ഞങ്ങളുടെ ചിരി അടങ്ങിയില്ലായിരുന്നു.

5 comments:

Cv Thankappan said...

നൂണ്‍ഷോയും കണ്ടു.പയ്യന്‍റെ "കറുത്ത"ടിക്കറ്റിന് "മിന്നലും" കണ്ടു.
രസകരമായി അവതരിപ്പിച്ചു.
ആശംസകള്‍

ajith said...

ഒരു അബദ്ധമൊക്കെ സൂനജയ്ക്കും പറ്റും! സാരല്യ!

ASEES EESSA said...

ഒരു അബദ്ധമൊക്കെ ആർക്കും പറ്റും ,, എന്നാലും ഇതിത്തിരി കട്ടിയായിപ്പോയി
നല്ല അവതരണം ട്ടോ....... ആശംസകൾ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

അത് ശരി ,,സിനിമ മിസ്സ് ആയില്ലലോ എന്ന്‍ സമാധാനിക്കാം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കറുത്ത ടിക്കറ്റ്..രസകരം.