About Me

My photo
A person who loves to read, write, sing and share thoughts.

Thursday, October 27, 2016

അടുക്കളയെക്കുറിച്ചോർക്കുകയായിരുന്നു


അമ്മ അടുക്കളയിൽ അധികനേരം ചെലവിടുന്നത് കണ്ടിട്ടേയില്ല. ഞാനുണർന്നുവരുമ്പോൾ ഏതെങ്കിലും സാരി രണ്ടു നിമിഷം കൊണ്ട് വാരിചുറ്റി, അടുക്കളയിൽ ചേച്ചി എടുത്തുവെച്ച ദോശ ചമ്മന്തി മുക്കി ഒരു വായ കഴിച്ചുവെന്ന് വരുത്തി കാപ്പി രണ്ടു കവിൾ കുടിച്ചുകൊണ്ട് ഏഴഞ്ചിന്റെ ബസ് പിടിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും അമ്മ.
വൈകിട്ട് ഏഴരേടെ ബസിൽ തിരിച്ചെത്തുമ്പോഴേക്കും ചേച്ചിമാർ അത്താഴമൊരുക്കിയിട്ടുണ്ടാവും. അന്നൊക്കെ എനിക്ക് അടുക്കളയിൽ കയറ്റം വളരെ കുറവായിരുന്നു. മുതിർന്നപ്പോഴും കൂടുതലും വീടും മുറ്റവും അടിച്ചുവാരലും മറ്റുമായിരുന്നു എന്റെ പണികൾ.

വാരാന്ത്യത്തിലെ വിരുന്നുകാരിയാവുമ്പോൾ അമ്മയും ജോലിയിൽ നിന്ന് വിരമിച്ചു അടുക്കളയുമായി കൂടുതൽ സഖ്യത്തിലായി. എനിക്കിഷ്ടപ്പെട്ടത് ഉണ്ടാക്കിത്തരാനും തിരിച്ചു ഹോസ്റ്റലിലേക്ക് പോവുമ്പോൾ പലതരം അച്ചാറുകളും പലഹാരങ്ങളും എന്റെ ബാഗിൽ നിറക്കാനും അമ്മ ഉത്സാഹിച്ചു.

പിന്നെ  വീട്ടിലുള്ള സമയങ്ങളിൽ വാതം തളർത്താൻ തുടങ്ങിയ അമ്മയെ ബുദ്ധിമുട്ടിക്കാതെ പാചകം ഏറ്റെടുത്തു. എന്നാലും അടുക്കളയോടും പാചകത്തോടുമൊന്നും വലിയ പ്രിയം തോന്നിയിട്ടില്ല. ഇന്നും ഭക്ഷണപ്രിയർക്ക് വെച്ചുവിളമ്പാൻ ഇഷ്ടമാണെങ്കിലും എത്രയും പെട്ടെന്ന് പണി തീർത്തു പുറത്തുചാടാനാണ് താല്പര്യം.

പിന്നെ കിട്ടിയ അമ്മക്ക് അടുക്കളയാണ് സാമ്രാജ്യം!
ഒരുപാടംഗങ്ങളുള്ള തറവാട്ടിലെ അടുക്കളയെ അടക്കിവാണ ഒരു മഹിളയാണവർ. പാചകം തന്നെയമൃതം പാചകം തന്നെ ജീവിതം എന്ന് പറയുന്നതുപോലെയാണ്. പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഉച്ചക്കുള്ള കറിയെ കുറിച്ചാവും അന്വേഷണം. ഉച്ചക്കാണെങ്കിലോ, നാലുമണിപലഹാരത്തിന് എന്താ മോളെ ഉണ്ടാക്കുന്നത് എന്നും! സ്വർണ്ണമോ പട്ടുസാരിയോ കൊടുക്കുന്നതിനേക്കാൾ ഒരു അടുക്കള അമ്മക്കായി എഴുതിക്കൊടുത്താൽ മതി സ്വർഗ്ഗതുല്യമാണ് എന്ന് ഞങ്ങൾ ആ പാവത്തിനെ കളിയാക്കും.

പങ്കാളികൾ രണ്ടുപേരും ജോലിക്കുപോവുന്ന വീടുകളിൽ രണ്ടടുക്കള ആയാലെന്താണെന്ന ലേഖനം വായിച്ചു. ഒരു വീട്ടിൽ ഭാര്യക്കും ഭർത്താവിനും അവരവർക്ക് ഇഷ്ടമുള്ളതെന്തും തനിയെ വെച്ചുണ്ടാക്കി കഴിക്കാം എന്ന്. അങ്ങനെയാകുമ്പോൾ കുടുംബം എന്ന വാക്കിനുതന്നെ അർത്ഥമില്ലാതായിപ്പോവില്ലേ? പരസ്പരം സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യുന്നതുപോലെയല്ല, ഓരോരുത്തരും അവരവരുടെ ഇഷ്ടം പോലെ വെച്ചുണ്ടാക്കി കഴിക്കുന്നത്. അതിന് വെറും വീട് പങ്കിടൽ എന്ന അർത്ഥമേ വരൂ.

പണ്ട് ഞങ്ങൾ അമ്മയും മക്കളും എല്ലാ രാത്രിയും ഒരുമിച്ച് ഒരു മേശക്ക് ചുറ്റുമിരുന്ന് അന്നത്തെ വിശേഷങ്ങൾ പറഞ്ഞായിരുന്നു അത്താഴമുണ്ടിരുന്നത്. അവധി ദിവസങ്ങളിലാണെങ്കിൽ മൂന്നുനേരവും അങ്ങനെതന്നെ. അന്ന് ഇഷ്ടങ്ങൾക്ക് ഓപ്‌ഷൻസ് ഇല്ല. എന്തുണ്ടാക്കുന്നോ അതെല്ലാവരും കഴിച്ചിരിക്കും. മിക്കവാറും രാത്രികളിൽ അച്ഛനുള്ളപ്പോഴെ തുടർന്നുവന്ന കഞ്ഞിയും പയറുതോരനും തന്നെയാവും. അന്ന് കഞ്ഞി കുടിക്കാനിഷ്ടമില്ലാതിരുന്ന എന്നെ അന്നത്തെ എന്റെ പ്രിയനായിക അംബികക്ക് കഞ്ഞി കുടിക്കാനാണിഷ്ടമെന്ന് ഏതോ മാസികയിൽ കണ്ടെന്ന് പറഞ്ഞാണ് കുടിപ്പിച്ചിരുന്നത്. പാവം ഞാൻ, അത് വിശ്വസിച്ചു കഴിച്ചുതുടങ്ങിയതുകൊണ്ട് എന്തായാലും അത്രയും സ്വാദിഷ്ടമായ ഭക്ഷണം മിസ്സായില്ല.   

എല്ലാവരുമൊത്തിരുന്ന് ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കണമെന്ന പതിവ്  ഇന്നും തുടരാൻ ശ്രമിക്കാറുണ്ട് പരമാവധി. അവധിദിവസമാണെങ്കിൽ അടുത്ത ചങ്ങാതിമാരുടെ കുടുംബവും അവരുണ്ടാക്കിയതും എടുത്തോണ്ടിങ്ങു പോരും. രുചിഭേദങ്ങളുമായി വിഭവസമൃദ്ധം!
ഉണ്ടാക്കിയത് ഇഷ്ടമല്ല എന്ന് പറഞ്ഞുതുടങ്ങുന്ന മക്കൾസിനോട്  എന്റെ തന്ത്രം ഇത്രേയുള്ളൂ, നിങ്ങൾക്കിഷ്ടമുള്ളത് ഇന്നുതന്നെ ഉണ്ടാക്കിത്തരാം, എന്നാലും എന്റെയൊരു സന്തോഷത്തിന് ഞാനിപ്പോൾ ഉണ്ടാക്കിയത് ഒരിത്തിരി കഴിക്കണം. ''അമ്മ പാവം കഷ്ടപ്പെട്ടുണ്ടാക്കീതല്ലേ?' എന്ന അച്ഛന്റെ ഡയലോഗും കൂടിയാവുമ്പോൾ മനസില്ലാമനസോടെയാണെങ്കിലും വിശേഷമൊക്കെ പറഞ്ഞിരുന്ന് കുറച്ചു കഴിക്കും.
കൂടുമ്പോൾ തന്നെയല്ലേ ഇമ്പമുണ്ടാവുന്നത്?

4 comments:

© Mubi said...

കൂടുമ്പോള്‍ തന്നെയാണ് ഇമ്പം... ഇന്നലെ മുഖപുസ്തകത്തില്‍ വായിച്ചിരുന്നു. ഇഷ്ടം :)

Cv Thankappan said...

പണ്ടത്തെ കൂട്ടുകുടുംബത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ക്കൂടിയായി ഈ സ്നേഹാര്‍ദ്രമായ വരികള്‍.
ആശംസകള്‍

Harinath said...

വീട്‌....കുടുംബം....ഒത്തുചേരൽ....പങ്കിടൽ...സന്തോഷം :)

നളിനകുമാരി said...

ഭര്‍ത്താവും മക്കളും ഒക്കെയായി സന്തോഷമായി ഒരു മേശക്കിരുവശവും ഇരുന്നു ഭക്ഷണം കഴിക്കുക അതല്ലേ കുടുംബം എന്ന സ്വര്‍ഗം..