About Me

My photo
A person who loves to read, write, sing and share thoughts.

Monday, October 19, 2009

മകന്‍റെ അച്ഛന്‍, മകളുടെയും..

തീവണ്ടിയില്‍ ജനലോരത്തുള്ള സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ അയാളുടെ മനസ് പ്രക്ഷുബ്ധമായിരുന്നു. കണ്മുന്നിലൂടെ തരുണിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കടന്നുപോയി. ലേബര്‍റൂമില്‍ നിന്നും തന്‍റെ കൈയിലേക്ക്‌ വെക്കപ്പെട്ട തന്‍റെ തന്നെ ജീവന്റെ ഭാഗമായ കുരുന്നിനെ കണ്ടപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ഓരോ നാളും അവനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതുപോലെയായി. ജീവിതരീതിയില്‍തന്നെ മാറ്റമുണ്ടായി. ഒരു അച്ഛന്‍റെ ഗൌരവത്തോടെ ഒരിക്കലും അവനെ സമീപിച്ചിട്ടില്ല. എന്തും പറയാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നില്ലേ? അങ്ങനെയായിരുന്നു അയാളുടെ അച്ഛന്‍ അയാളെ വളര്‍ത്തിയിരുന്നത്. എന്നിട്ടും എവിടെയാണ് പിഴച്ചത്?


ദൂരെയുള്ള കോളേജില്‍ പ്രവേശനം ശരിയായപ്പോള്‍ മുതല്‍ രേവതിക്ക് ആധിയായിരുന്നു. അപ്പോഴൊക്കെ ഉള്ളിലെ പരിഭ്രമവും അവനെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമവും പുറത്തുകാട്ടാതെ അവളെ സമാധാനിപ്പിച്ചു. നമ്മളായിട്ട് അവന്‍റെ ആഗ്രഹങ്ങള്‍ക്ക് തടസ്സം നില്‍ക്കരുത്. എന്നും നമ്മുടെ അവസ്ഥ കണ്ടു പ്രവര്‍ത്തിച്ചിട്ടല്ലെയുള്ളൂ നമ്മുടെ മോന്‍. ഒന്നിനും ശാഠ്യം പിടിച്ചിട്ടുമില്ല. അവനു താല്പര്യമുള്ള കോഴ്സ് അവിടെയുണ്ട്. ഫീസിന്റെ കാര്യത്തിലും ഇളവുണ്ട്. പിന്നെ കുറച്ചു ദൂരെ ആണെന്നത് മാത്രമാണ് പ്രശ്നം. എങ്കിലും ഇവിടുന്നുള്ള മറ്റു കൂട്ടുകാരുമുണ്ട്‌. പോരാത്തതിന് അനുജന്‍ സേതുവും അവിടെ അടുത്താണ്. പിന്നെ ഒന്നും ആലോചിച്ചില്ല.

ആദ്യത്തെ തവണ അവധിക്കു വന്നപ്പോള്‍ കണ്ണും മുഖവും ചുവന്നിരുന്നത് കണ്ടു അമ്മ കേള്‍ക്കാതെ അടുത്തിരുത്തി ചോദിച്ചപ്പോള്‍ ജലദോഷത്തിന്റെ ചുവപ്പല്ല, ഏതോ ചേട്ടന്മാരുടെ കലാപരിപാടിയുടെ ഭാഗമാണെന്നു അവന്‍ പറഞ്ഞു. അമര്‍ഷവും വ്യസനവും കൊണ്ട് കണ്ണുനിറഞ്ഞുവന്നപ്പോള്‍ അതൊന്നും സാരമില്ലെന്ന് അവന്‍ വളരെ ലാഘവത്തോടെ ചിരിച്ചുതള്ളി. സേതുവിനും അതൊക്കെ സാധാരണമായ കാര്യങ്ങളായിരുന്നു.

"എന്‍റെ ഏട്ടാ.. ഇതൊന്നും അത്ര കാര്യാക്കണ്ടെന്നേ... കുറച്ചൊക്കെ റാഗിങ്ങ് ഉള്ളത് നല്ലതാണെന്നാ പിള്ളേര് തന്നെ പറയുന്നേ.. കോളേജ് മാനേജ്മെന്റ് അത് ഗുരുതരമാവാതെ നോക്കിക്കൊള്ളും.. ഇവരുടെ സാര്‍ നമ്മുടെ കോളനിയിലാ താമസം.. അങ്ങനെ പ്രശ്നമൊന്നും ഇല്ലാത്ത കോളേജ് തന്നെയാ.."

അവധിക്കു വീട്ടിലെത്തുന്ന ദിവസങ്ങളില്‍ ഊണുമേശക്കു ചുറ്റുമിരുന്നു വിശേഷങ്ങള്‍ പറഞ്ഞിരുന്ന ശീലം എന്നാണ് നിന്നത്? ആവശ്യങ്ങള്‍ പറയാന്‍ മാത്രം അവന്‍ മുന്നിലെത്താന്‍ തുടങ്ങിയത് താനും ശ്രദ്ധിച്ചിരുന്നു. എങ്കിലും അതൊരു സങ്കടമായി രേവതി പറഞ്ഞപ്പോള്‍ മാതൃസഹജമായ വേവലാതിയായി വ്യാഖ്യാനിച്ചു ആശ്വസിപ്പിക്കാനാണ് തോന്നിയത്.

"അവന്‍ മുതിര്‍ന്നില്ലേ രേവൂ.. ഇപ്പോഴും നിന്‍റെ മടിയില്‍ കിടന്നു കഥ പറയണം എന്ന് ശഠിക്കാന്‍ പറ്റുമോ? "

"അതിപ്പോ അവന്‍ പെണ്ണുകെട്ടി കുഞ്ഞിന്‍റെ അച്ഛനായാലും എനിക്ക് കുഞ്ഞു തന്നെയല്ലേ സത്യേട്ടാ?" എല്ലാ അമ്മമാരുടെയും സ്ഥിരം വാചകം.

"ഏട്ടന് ചായ പറയട്ടെ?" മറുപടി പ്രതീക്ഷിക്കാതെ ഒരു ചായക്കുകൂടി പറഞ്ഞ്, കൈയിലിരുന്ന ഗ്ലാസ്‌ തീവണ്ടിയുടെ കുലുക്കത്തില്‍ തുളുമ്പിപോവാതെ ശ്രദ്ധയോടെ സേതു അയാള്‍ക്ക് നേരെ നീട്ടിക്കൊണ്ട് ചിന്തകള്‍ക്ക് അര്‍ദ്ധവിരാമമിട്ടു.

"'തന്നോളമായാല്‍ താനെന്നു വിളിക്കണം' എന്നല്ലേ നമ്മുടെ അച്ഛന്‍ പറയാറ്‌? "

അയാളുടെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടു സേതു അരികിലിരുന്നു.

"നീയോര്‍ക്കുന്നോ സേതു, നിനക്ക് ശാരദയോട് സ്നേഹമാണെന്ന് അച്ഛനറിഞ്ഞ രാത്രി? അവളുടെ കണ്ണീരിനു ഒരിക്കലും നീ ഉത്തരവാദി ആവരുതെന്നുമാത്രം പറഞ്ഞു നിന്‍റെ മുറിക്കു പുറത്തിറങ്ങിയ അച്ഛന്‍റെ കണ്ണ് നിറഞ്ഞിരുന്നത് എന്തിനായിരിക്കുമെന്നോര്‍ത്തു ഉറങ്ങാനായില്ല അന്നെനിക്ക് "

"എന്‍റെ ഏട്ടാ... എനിക്കപ്പോഴേ തോന്നി, അതുമിതും ആലോചിച്ചുകൂട്ടി വെറുതെ വിഷമിക്കുകയാണെന്ന്."

"എന്നാലും അവന്‍..."

ഓര്‍ക്കാനാവുന്നില്ല.. അവനങ്ങനെ അപമര്യാദയായി ഒരു പെണ്‍കുട്ടിയോട്... മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കില്‍ പോലും... അവന്‍റെ അമ്മയെയോ അനുജത്തിയെയോ ഒരിക്കല്‍പോലും ഓര്‍ക്കാതെ... മനസ് ശാന്തമാവുന്നതെയില്ലല്ലോ..

"അതിനു കൂടെയുള്ളവര്‍ നിര്‍ബന്ധിച്ചു ചെയ്യിച്ചതല്ലേ ഏട്ടാ.. അവന്‍റെ അവസ്ഥയും കൂടി നമ്മള്‍ ഓര്‍ക്കണ്ടേ? "

അതവന്‍റെ ന്യായീകരണം! എന്നുവെച്ച്... ഒരു പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ... ആ കുട്ടിയുടെ ദേഹത്ത്... ഹോ.. അവന്‍... അവനത്‌.. ചെയ്യരുതായിരുന്നു.. പഠനത്തിന്‍റെ ആദ്യനാളുകളില്‍ താനനുഭവിച്ചത് പിറകെ വരുന്നവരും അനുഭവിക്കട്ടെ എന്ന തോന്നലുണ്ടായോ അവന്‌? അവന്‍റെ അനുജത്തിയ്ക്കാണ് ഈ ഗതി വന്നിരുന്നതെങ്കില്‍...?

കണ്മുന്നില്‍ ഇപ്പോഴും ആ പെണ്‍കുട്ടിയുടെ മുഖമാണ്. പ്രിന്‍സിപ്പാളിന്റെ മുറിക്കു പുറത്തെ കസേരയില്‍ അകത്തു തന്‍റെ മാനത്തിന് വിലയിടുകയാണെന്നറിയാതെ വിളറിയ മുഖം ഒരിക്കലും ഉയര്‍ത്താതെ നിലത്തെന്തോ തിരയുന്നതുപോലെയിരുന്ന ആ പെണ്‍കുട്ടിയുടെ കാലില്‍ വീണു മകനുവേണ്ടി മാപ്പ് പറയാന്‍ തോന്നി. കോളേജിന്റെ മാനം കാക്കേണ്ടത്‌ അധികൃതരുടെയും മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് കുറ്റക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെയും അത്യാവശ്യമായപ്പോള്‍ അവളുടെ മാനത്തിനു കുറച്ചു പൈസക്കെട്ടിന്റെ വില മാത്രമായി. കേസും കോടതിയും ഇല്ലാതാക്കിയേക്കാവുന്ന മകളുടെ ജീവിതമോര്‍ത്താവും ആ പാവം അച്ഛനും നിശബ്ദനായത്. സഭയുടെതന്നെ മറ്റൊരു കോളേജിലേക്കുള്ള -- നശിച്ച ഓര്‍മ്മകള്‍ നിറഞ്ഞ ഈ ചുറ്റുപാടില്‍ നിന്നൊരു-- മാറ്റം ഒരുപക്ഷെ അനുഗ്രഹമാവാം. എങ്കിലും... അവള്‍ അനുഭവിച്ച മനോവ്യഥകള്‍ക്ക്.... അപമാനത്തിന്... ആര്‍ക്കെങ്കിലും വില പറയാനാവുമോ?

ഇടയ്ക്കെപ്പോഴോ അവള്‍ ഉയര്‍ത്തിയ മുഖം എന്‍റെ രേഷ്മയുടെതായിരുന്നോ? അവളുടെ അരികില്‍ വ്യഥയോടെ അക്ഷമനായിരുന്ന പിതാവ് താന്‍ തന്നെയല്ലേ? ഈശ്വരാ.. വര്‍ധിച്ച ഹൃദയമിടുപ്പോടെ ചുവരില്‍ചാരി. സേതു വന്നു താങ്ങിയില്ലായിരുന്നെങ്കില്‍ വീണു പോയേനെ.. സേതുവിനോടൊപ്പം പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറുമ്പോള്‍ അവിടെ കേട്ട തര്‍ക്കങ്ങളും വാദഗതികളും അസ്വസ്ഥത കൂട്ടാനേ ഉപകരിച്ചുള്ളൂ..

"പിള്ളാര്‍ തമാശ കാണിക്കുമ്പോഴേക്കും ഇത്രേം വല്ല്യ പ്രശ്നമാക്കണ്ട കാര്യം വല്ലതുമുണ്ടോ? അവരാ കൊച്ചിനെ റേപ് ഒന്നും ചെയ്തില്ലല്ലോ.. എങ്ങാണ്ട് കേറി ഒന്ന് പിടിച്ചതിനാ.. എന്നാ ചെയ്യാനാ... ചെറുക്കന്റെ തന്തയായി പ്പോയില്ലേ.. എന്നതാന്നു വെച്ചാല്‍ കൊടുത്ത് ഒതുക്കിയേക്കച്ചോ..."

പ്ലാന്റര്‍ കുര്യച്ചന്റെ ലാഘവം എന്തോ തനിക്കു കടമെടുക്കാനാവുന്നില്ല... പക്ഷെ തരുണിന്റെ ഭാവി... പിന്നെയും കുറെ കാരണങ്ങള്‍.. ആദ്യമായി അനീതിക്ക് കൂട്ടുനിന്നുവെന്ന തോന്നല്‍.. കൂടെയിരുന്ന എല്ലാവരും വളരെ എളുപ്പം പറഞ്ഞുതീര്‍ക്കുന്നത് അസഹ്യമായപ്പോഴായിരുന്നു മുറിക്കു പുറത്തുവന്നിരുന്നത്. അവിടെ കണ്ട മുഖങ്ങള്‍ നെഞ്ചിലെ ഭാരം ഇരട്ടിയാക്കി.

ഒടുവില്‍ പേരിനൊരു ശിക്ഷാനടപടി എന്ന നിലയില്‍ തരുണിനെയും കൂട്ടുകാരെയും സസ്പെന്‍ഡ് ചെയ്തപ്പോള്‍ അവനെയും കൊണ്ട് വീട്ടിലേക്കു പോവുമ്പോള്‍ സേതുവും കൂടെ പോന്നത് നന്നായി. ഒന്നുമറിയാതെ അക്ഷമയോടെ കാത്തിരിക്കുന്ന രേവതിയോടും രേഷ്മമോളോടും ഒന്നും പറയാനാവില്ല തനിക്ക്.. സേതു തന്നെയാണ് അതിനു പറ്റിയ ആള്‍.. അല്ലെങ്കിലും അവരൊക്കെ കളിയാക്കുന്നതുപോലെ താനീ നൂറ്റാണ്ടിനു പറ്റിയ ആളല്ല..

സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക്‌ പോവുമ്പോഴും ചിന്തകളാല്‍ ഭരിക്കപ്പെട്ടു സംസാരിക്കാന്‍ തന്നെ മറന്നുപോയിരുന്നു. രേവതിയുടെ ചോദ്യങ്ങള്‍ക്കും മറുപടിയൊന്നും ഉണ്ടായില്ല. വസ്ത്രം പോലും മാറാതെ തെക്കേ തൊടിയിലേക്ക്‌ നടക്കുന്നയാളെ കണ്ടു വീട്ടിലുള്ളവര്‍ അത്ഭുതപ്പെട്ടിരിക്കും... അച്ഛന്‍റെ കുഴിമാടത്തിനരികെ തറയില്‍ ഇരിക്കുമ്പോള്‍ കണ്ണുനീര്‍ കൊണ്ട് പാപം കഴുകി കുംബസാരിക്കുന്നവന്റെ മനസായിരുന്നു.

അച്ഛാ.. മാപ്പ്.. അച്ഛനെപോലെയാവാന്‍ കഴിയാത്തതിന്...

"ഏട്ടാ.. എന്തായിത്? ഉള്ളിലേക്ക് വരുന്നില്ലേ.. എല്ലാവരും വല്ലാതെ വിഷമിച്ചിരിക്കുകയാണ്.. ഏട്ടന്‍ ഇങ്ങനെയായാലോ.. ഇതുവരെ മോനോട് ഒരുവാക്ക് സംസാരിച്ചില്ലല്ലോ.. അവനു നല്ല വിഷമമുണ്ട്.. മോളും കരയുന്നതുകണ്ടോ? "

ആരാണെന്നെ വിളിച്ചത്? നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറത്തുനിന്നും ആരൊക്കെയോ എന്തൊക്കെയോ പറയുന്നു... ഒന്നും വ്യക്തമാവുന്നില്ല.. എവിടെ എന്‍റെ രേഷ്മമോള്‍?  അയ്യോ... മോളിവിടെ നില്‍ക്കുകയാണോ?  വേണ്ട വേണ്ട... ബാ.. ഉള്ളില്‍ പോവാം.. മുറിയില്‍ കയറി വാതിലടക്ക്...! പുറത്തിറങ്ങല്ലേ... രേവൂ...നീയും വാ... വേഗം!

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

നല്ല കഥ ശിവകാമി.. ഇത് അഗ്രിഗേറ്ററുകളില്‍ വരുന്നില്ലേ?

സന്തോഷ്‌ പല്ലശ്ശന said...

നല്ല കഥ തുടര്‍ന്നും എഴുതുക...

jayasree said...

Written from a different prespective. Its always the victim's side that is talked about.

Anonymous said...

കഥ മനോഹരമായി......

(അങ്ങനെ ഞാന്‍ ഇവിടെയുമെത്തി...വിടമാട്ടേന്‍..ഹി ഹി..)

ശിവകാമി said...

നന്ദി..
പകല്‍.. അഗ്രിഗേറ്ററില് വരുന്നുണ്ടെന്നാണ് വിശ്വാസം.
ശ്രി. സന്തോഷ്‌, ജയശ്രീ, കൊച്ചു.. സന്തോഷമുണ്ട്.
ശിവകാമി