About Me

My photo
A person who loves to read, write, sing and share thoughts.

Monday, August 24, 2009

യക്ഷികള്‍ പിറക്കുന്നത്‌

കാലില്‍ എന്തോ നനുത്ത സ്പര്‍ശം അനുഭവപ്പെട്ട് അവള്‍ ഞെട്ടി ഉണര്‍ന്നു ചുറ്റിലും നോക്കി.. കാല്‍ക്കീഴില്‍നിന്നും പെരുച്ചാഴിയെ പോലെ എന്തോ ഒന്ന് അതിവേഗത്തില്‍ ഓടി കുറ്റിക്കാട്ടില്‍ ഒളിച്ചു.. താനെങ്ങനെ ഈ കാട്ടിലെത്തി..? ഇത് പുലര്‍ച്ചയോ സന്ധ്യയോ? ശരീരമാകെ വല്ലാത്ത നീറ്റല്‍.. ചുറ്റിലും നോക്കി സ്ഥലകാലബോധം വന്നപ്പോള്‍ ഒരു നടുക്കത്തോടെ അവിടെനിന്നും ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിച്ചു. കൈകാലുകള്‍ക്കൊക്കെ വല്ലാത്ത ഭാരം... പതിയെ എഴുനേറ്റിരുന്നപ്പോള്‍ ചുമലിലെ തുണി താഴേക്ക്‌ ഊര്‍ന്നുവീണു. അവളുടെ നഗ്നത മറയ്ക്കാനെന്നോണം ഇരുട്ടിന്‍റെ പുതപ്പു വിരിച്ചുകൊണ്ട് സൂര്യദേവന്‍ ചക്രവാളത്തില്‍ മറഞ്ഞു.

******************

ചുറ്റുമുള്ള ബഹളത്തില്‍ ശ്രദ്ധിക്കാനാവാതെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്ന റീത്തയുടെ കൈയില്‍ കൈത്തലമമര്‍ത്തിക്കൊണ്ട് ജോബി അവളോട്‌ കുറച്ചുകൂടെ ചേര്‍ന്നിരുന്നു. യാത്രയിലുടനീളം അയാള്‍ മാത്രം അവളോട്‌ സംസാരിച്ചുകൊണ്ടിരുന്നു. സീരിയല്‍രംഗത്തെ അനന്തസാധ്യതകളെ കുറിച്ച്.. അവളുടെ ശോഭനമായ ഭാവിയെ കുറിച്ച്... അതുവഴി അയാള്‍ക്കും അവളുടെ വീട്ടുകാര്‍ക്കും കൈവരാന്‍ പോവുന്ന സൌഭാഗ്യങ്ങളെ കുറിച്ച്.. എല്ലാം അപ്പച്ചന്റെ മുന്നിലും അല്ലാതെയും പലതവണ കേട്ടതാണെങ്കിലും അവള്‍ ആദ്യമായി പഠിക്കുന്ന കൊച്ചുകുട്ടിയെപോലെ കേട്ടിരുന്നു. ഇടയ്ക്കു പരിഭ്രമത്തിന്റെ വിത്തുകള്‍ അവളുടെയുള്ളില്‍ പാകിക്കൊണ്ട് കൂടെയുള്ളവരുടെ കണ്ണുകള്‍ അവളില്‍ പരതിനടന്നപ്പോള്‍ വസ്ത്രങ്ങള്‍ നേരെയാക്കിക്കൊണ്ട് തെല്ലുജാള്യതയോടെ പുറത്തേക്കു നോക്കി.

"ആ വെളുത്ത ജൂബായിട്ട വയസനില്ലേ, അയാളാ നിര്‍മാതാവ്. മലയാളം അറിയത്തില്ല.. എന്തായാലും നിന്നെ നന്നായി ബോധിച്ചൂന്നാ പറയണേ.. അങ്ങേരു പറഞ്ഞത് മൊത്തം മനസിലായില്ലേലും നിനക്ക് ഭയങ്കര കഴിവാന്നും ഭംഗിയാന്നുമൊക്കെയാ പറഞ്ഞെ.. സത്യം പറയാലോ റീത്താമ്മേ.. എനിക്കങ്ങു ഒത്തിരി സന്തോഷമായി കേട്ടോ.."

ശമ്പളം കിട്ടുന്ന രാത്രിയില്‍ അപ്പച്ചന്‍ വരുമ്പോഴുള്ള മണമോ അമ്മച്ചി ക്രിസ്മസിന് വീട്ടിലുണ്ടാക്കുന്ന വീഞ്ഞിന്റേതോ അല്ലാതെ കുറേകൂടി രൂക്ഷമായ ഒന്ന് അയാള്‍ അരികിലേക്ക് നീങ്ങിയിരിക്കുമ്പോഴെല്ലാം അവള്‍ക്കനുഭവപ്പെട്ടു. കൂടെ പോരാനൊരുങ്ങിയ അപ്പച്ചനെ തടഞ്ഞുകൊണ്ട്‌ സ്വയം രക്ഷകര്‍ത്താവായതു തന്റെയരുകില്‍ കുഴഞ്ഞവാക്കുകളും ചുവന്ന കണ്ണുകളുമായി ചാരിയിരുന്നുറങ്ങുന്നയാള്‍ തന്നെയായിരുന്നോ? അന്നും ഇന്നും ഒറ്റത്തടിപ്പാലം മുറിച്ചുകടക്കുമ്പോള്‍ തിരിഞ്ഞുനിന്നു കൈപിടിക്കാറുള്ള, സ്കൂളിലും വീട്ടിലും കൂട്ടുകാരുടെയിടയില്‍ പോലും തനിക്കുവേണ്ടി വാദിക്കാറുള്ള അതേയാള്‍ തന്നെയാണോ ഇത് എന്നവള്‍ സംശയിച്ചു.


അപ്പച്ചന്റെ മുഖം മനസ്സില്‍ വന്നപ്പോള്‍ അവളുടെ തൊണ്ടയില്‍ എന്തോ കുരുങ്ങിനിന്നു. "ജോബിമോന്‍ പറയുന്നതിലും കാര്യമൊണ്ടെടീ ദീനാമ്മേ.. കമ്പനിയില്‍ ഇപ്പം തോന്നിയ പോലാ.. പിരിച്ചുവിടാന്‍ എന്തേലും കാരണം കാണാന്‍ കാത്തിരിക്കുവാ സാറമ്മാര്.. ഏതാണ്ട് മാന്ദ്യമെന്നോ എങ്ങാണ്ടോ പൈസാ ഇല്ലെന്നോ ഒക്കെയാ പറയുന്നേ.."

"എന്നാലും പടം പിടിക്കുന്ന സ്ഥലം കാണാനും നടിയെ കൊണ്ടുപോണോ ജോബിച്ചാ..?"

"ഒന്ന് മിണ്ടാതിരി ദീനാമ്മേ.. മറ്റാരുമല്ലല്ലോ കൂടെ.. ഇവക്കടെ മാമോദീസാടെ അന്ന് തോമാച്ചന്‍ പറഞ്ഞതോര്‍ക്കുന്നോ.. ഈ പൊന്നുംകുടത്തിനെ ഞങ്ങടെ ജോബിമോന് വേണ്ടി തന്നേക്കണേ...ന്ന്! "


"ഹൊറര്‍ സീരിയലാ.. അതിലെ മെയിന്‍ കഥാപാത്രമാ റീത്താമ്മക്ക്! ഡയറക്ടര്‍ സാര്‍ പറഞ്ഞതെന്നതാന്നറിയാവോ, നിനക്കേതാണ്ട് സര്‍പ്പസൌന്ദര്യമാണെന്ന്! നാഗയക്ഷിയോ അങ്ങനേതാണ്ടാ... ആ.. ഇതൊക്കെ ആര്‍ക്കറിയാം! എന്തായാലും ഇപ്പൊ കരച്ചില്‍ സീരിയല്‍ ഒന്നും ആര്‍ക്കും വേണ്ടെന്നേ.. ഇങ്ങനത്തെയാ വിജയിക്കുന്നത്.."

ജോബിയുടെ അറിവിന്‌ മുന്നില്‍ മിഴിച്ചിരിക്കുന്ന മാതാപിതാക്കളുടെ അടുത്തുനിന്നും എഴുനേറ്റു അകത്തെമുറിയിലെ ജനലഴിയില്‍ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞുകണ്ണാടിയില്‍ സ്വന്തം മുഖത്തെ സര്‍പ്പസൌന്ദര്യം തിരഞ്ഞുകൊണ്ട്‌ അവള്‍ നിന്നു. ഒപ്പം അപ്പുറത്തെ പൈലിച്ചേട്ടന്റെ വീട്ടിലെ ടെലിവിഷനില്‍ സന്ധ്യക്ക്‌ തെളിയുന്ന സുന്ദരികളുടെ സ്ഥാനത്ത് തന്നെത്തന്നെ സങ്കല്‍പ്പിച്ചും സ്വയം മറന്നു നിന്നപ്പോഴായിരുന്നു ജോബി യാത്ര പറയാനായി വിളിച്ചത്.


കറുത്ത ചില്ലിട്ട് മറച്ച ശീതികരിച്ച വലിയ വാഹനം കുലുങ്ങിക്കൊണ്ട് ചെമ്മണ്‍പാതയിലേക്ക് കയറി. വിജനമായ വഴികള്‍ കണ്ട്, തോളിലേക്ക് ചാഞ്ഞുറങ്ങുന്ന ജോബിയെ തട്ടിവിളിച്ചു. അവളുടെ സംശയത്തിന്‍റെ മുനയൊടിക്കാനായി അയാള്‍ എന്തൊക്കെയോ ന്യായങ്ങള്‍ നിരത്തി.
"ബോറടിക്കുന്നുണ്ടോ? ഇനി കുറച്ചുകൂടി പോയാല്‍ മതി. പേടിക്ക്യോന്നും വേണ്ട കേട്ടോ.. ഞാനില്ലേ കൂടെ? "

അയാള്‍ കൊടുത്ത ശീതളപാനീയം കുറേശ്ശെ നുകര്‍ന്നുകൊണ്ട് മടിയിലെ കറുത്തബാഗില്‍ എന്നും കരുതാറുള്ള മാതാവിന്‍റെ പടത്തില്‍ മുറുകെ പിടിച്ച് അവള്‍ കണ്ണടച്ചിരുന്നു.

************************
ഇതേതാണ് നാട്? അതോ കാടോ? ചീവീടിന്റെയും ഏതൊക്കെയോ ജീവികളുടെയും ശബ്ദം മാത്രം കേള്‍ക്കാം. ചുറ്റും പരതിയപ്പോള്‍ കുറച്ചകലെയായി കിടന്നിരുന്ന അവളുടെ കീറിയ വസ്ത്രങ്ങളും ബാഗും നിലാവെളിച്ചത്തില്‍ അവള്‍ കണ്ടു. എന്തോ കടിച്ചുകീറിയതുപോലെ വലിയദ്വാരം വീണ ബാഗില്‍നിന്നും മാതാവിന്‍റെ ചിത്രം എവിടെയോ നഷ്ടമായിരുന്നു.

പലവിധ ചിന്തകളും കണ്ണീരുമായി എത്രനേരം അങ്ങനെയിരുന്നുവെന്നറിയില്ല. വസ്ത്രത്തിലെ കീറിയ ഭാഗങ്ങള്‍ മറയ്ക്കാന്‍ ഷാള്‍ പുതച്ചുകൊണ്ട് പതിയെ എഴുനേറ്റു.. നിവര്‍ന്നുനില്‍ക്കാനോ ഒരടി മുന്നോട്ടുനടക്കാനോ അനുവദിക്കാതെ കാല്‍മുട്ടുകള്‍ പിണങ്ങിനിന്നു. ഏന്തിവലിഞ്ഞും മുട്ടിലിഴഞ്ഞും കുറെ ദൂരം പിന്നിട്ടപ്പോള്‍ കുറച്ചകലെ ഏതോ വാഹനത്തിന്റെ ശബ്ദം കേട്ട് അടുത്തുള്ള ചെടിയില്‍ പിടിച്ചുകൊണ്ട്‌ വീണ്ടും എഴുനേല്ക്കാനൊരു ശ്രമം നടത്തി. ഇത്തവണ ഒരുവിധം നിവര്‍ന്നുനിന്നു. കാലുകള്‍ പതിയെ നീക്കി കുറേകൂടി മുന്നോട്ടു നടന്നപ്പോള്‍ പൊതുവഴി എന്ന് തോന്നിക്കുന്ന ചെമ്മണ്‍പാതയിലെത്തി. ദൂരെ വളവുതിരിഞ്ഞ് അടുത്തേക്ക് വരുന്ന വാഹനത്തിന്‍റെ വെളിച്ചം അവളുടെയുള്ളില്‍ പ്രതീക്ഷയുടെ കിരണങ്ങളായി. ഒരുവിധം നിലയുറപ്പിച്ച് ഇരുകൈകളും ഉയര്‍ത്തി ഉറക്കെ വിളിച്ചു. അടുത്തേക്ക് വന്നുകൊണ്ടിരുന്ന വാഹനം നിന്നപ്പോള്‍ ആശ്വാസത്തോടെ മാതാവിനെ സ്തുതിച്ച് മുന്നോട്ടാഞ്ഞ അവള്‍ വലിയ അലര്‍ച്ചകേട്ട് ഞെട്ടിപ്പോയി.

"അയ്യോ യക്ഷി യക്ഷി..."
ബൈക്ക് അതിവേഗത്തില്‍ തിരിച്ചുപോവുന്നത് നോക്കി റീത്ത ഉറക്കെക്കരഞ്ഞുകൊണ്ട് നിലത്തിരുന്നു.
പിന്നെയെപ്പോഴോ എഴുനേറ്റ് എങ്ങോട്ടെന്നില്ലാതെ അവള്‍ നടന്നു. അപ്പച്ചാ.. അപ്പച്ചന്റെ കൊച്ച് നാളെത്തന്നെ ടീവീല്‍ വരും.. യക്ഷിയായി.. പിന്നെ.. പല കഥകളിലെയും നായികയായി... പിന്നെ... കാട്ടില്‍ കണ്ടെടുത്ത അജ്ഞാതജഡമായി...

അപ്പോഴേക്കും ജോബിച്ചായനും കൂട്ടര്‍ക്കും വേണ്ടി പുതിയ യക്ഷി പിറന്നിട്ടുണ്ടാവും.

11 comments:

Anonymous said...

nice one! you wrote it in right spirit........good to know what happens in behind d serials ........well done!!

വികടശിരോമണി said...

ശരിക്കും,നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.

ഇസാദ്‌ said...

രണ്ടു ദിവസം മുമ്പാണ് താങ്കളുടെ ബ്ലോഗ്‌ ശ്രദ്ധയില്‍ പെട്ടത്‌. എല്ലാ പോസ്റ്റും വായിച്ചു തീര്‍ത്തു. പറയാതിരിക്കാന്‍ വയ്യ. അതിമനോഹരമാണ് താങ്കളുടെ രചനാ ശൈലി. ഇടക്കിടെ സങ്കടപ്പെടുത്തിയും ഇടക്ക് കുട്ടിക്കാലത്തേക്ക് കു‌ട്ടികൊണ്ടുപോയും , വളരെ മനോഹരമായി എല്ലാം എഴുതിയിരിക്കുന്നു. എല്ലാം ആസ്വദിച്ചു തന്നെ വായിച്ചു.

തുടര്‍ന്നും എഴുതിക്കൊണ്ടേയിരിക്കുക . എല്ലാ ഭാവുകങ്ങളും നേരുന്നു.

വയനാടന്‍ said...

നന്നായിരിക്കുന്നു ഈ യക്ഷിക്കഥ!
ആശംസകൾ

പകല്‍കിനാവന്‍ | daYdreaMer said...

കഥ ഇഷ്ടമായി ശിവകാമി.
ഓണാശംസകള്‍.

മനുരാജ് said...

നന്നായിരിക്കുന്നു ഈ യക്ഷിക്കഥ!
ആശംസകൾ

മനുരാജ് said...
This comment has been removed by the author.
the man to walk with said...

ishtaayi yakshi katha

jayasree said...

Whats happening behind is the real 'reality shows'. Very effective writing.

T.A. RASHEED said...

ethra kandaalum kettaalum manassilaakaathe. varunna vandikkelaam thalavechu koduthittu . pattipoyi ennuparayunna malayaali mankayude ner chithram aashamsakal

ശിവകാമി said...

അഭിപ്രായം അറിയിച്ചവര്‍ക്കും വായിച്ചവര്‍ക്കും നന്ദി...