About Me

My photo
A person who loves to read, write, sing and share thoughts.

Thursday, January 23, 2014

എച്മുക്കുട്ടിയുടെ അമ്മീമ്മക്കഥകളിലൂടെ...

എച്ച്മുക്കുട്ടി 

"നിനക്കീയിടെയായി പുതിയ കുറെ കൂട്ടുകെട്ടുകൾ ആണല്ലോ " എന്നൊരാളുടെ കമന്റ്‌ കേട്ടപ്പോഴാണ് അതിനെക്കുറിച്ച് ഇരുത്തി ചിന്തിച്ചത്.
ചില ബന്ധങ്ങൾ അങ്ങനെയാണ്.. ഉറപ്പുള്ളതാവാൻ കാലങ്ങളൊന്നും കാത്തിരിക്കേണ്ട. പരിചയപ്പെടുന്നതിന്റെ അടുത്ത നിമിഷം തോന്നിക്കും, എത്രയോ ജന്മങ്ങളായി പരിചിതരായിരുന്നുവെന്നും കണ്ടുമുട്ടാൻ മാത്രം എന്തേ വൈകിപ്പോയി എന്നും.. ചിലപ്പോൾ സമാന ചിന്താഗതിക്കാരാവും.. മറ്റു ചിലപ്പോൾ ഒരേ സാഹചര്യങ്ങളിൽ ജീവിക്കുന്നവരാവാം.. പരസ്പരം മനസിലാക്കാവുന്ന സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നവരാവാം...  എന്നാൽ ഇതൊന്നുമില്ലെങ്കിലും ഹൃദയത്തോട് ചേർന്നിരിക്കുന്ന ആരോ ഒരാൾ എന്ന് തോന്നിപ്പിക്കുന്ന ചിലരും പെട്ടെന്നൊരു ദിവസം മുന്നിൽ പ്രത്യക്ഷപ്പെട്ടു വിസ്മയിപ്പിച്ചേക്കാം ... അങ്ങനെയൊരാളാണ് എനിക്ക് എച്ച്മുക്കുട്ടി.

ആദ്യകാലങ്ങളിൽ പേര് ഉണ്ടാക്കിയ കൌതുകമാണ് എച്ച്മുവോടുലകം സന്ദർശിക്കാൻ എന്നെ പ്രേരിപ്പിച്ചതെങ്കിലും പരിചിതവും മനോഹരവുമായ  ഭാഷയും ചിന്താഗതികളും ചിലപ്പോഴൊക്കെ ഞാൻ പറയണമെന്ന് കരുതിയും സ്വയം  സൃഷ്ടിച്ച ചില വേലിക്കെട്ടുകളെ പഴി ചാരി പറയാതിരുന്ന പലതുമെല്ലാം അവിടെ കണ്ടതുകൊണ്ടും സമയം കിട്ടുമ്പോഴൊക്കെ അവിടെ പോവാനും എഴുത്തുകാരിയെ പരിചയപ്പെടാനും വഴിയുണ്ടാക്കി. പിന്നെ ഇടയ്ക്ക് "മ്പേ മ്പേ" ന്ന് പശുക്കുട്ടിയായി വന്നെന്റെ ഇന്ബോക്സ് വാതിലിൽ മുട്ടാറുള്ള കൂട്ടുകാരിയിലേക്കുള്ള മാറ്റവും വളരെ പെട്ടെന്ന് തന്നെയായിരുന്നു.

തൃശ്ശൂർ വെച്ച് നടന്ന പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് എച്ച്മുക്കുട്ടിയെ നേരിൽ കണ്ടു. ചിരപരിചിതരായി വിശേഷം പറഞ്ഞു. "അമ്മീമ്മ കഥകൾ" എന്ന പുസ്തകം എഴുത്തുകാരിയുടെ ഒപ്പിട്ടു വാങ്ങി ബാഗിൽ വെച്ച് നടക്കുമ്പോൾ മറ്റെല്ലാ പുസ്തകങ്ങളും പോലെ പതുക്കെയേ വായിച്ചു തുടങ്ങൂ എന്നാണ് കരുതിയത്‌.

അമ്മീമ്മ ക്കഥകൾ 

മടക്കത്തിൽ നീണ്ട രാത്രിയിലെ ഏകാന്തമായ ട്രെയിൻ യാത്രയിലാണ് എച്ച്മുവിനെ ആദ്യമായി താളുകളിലൂടെ വായിക്കാനെടുത്തത്.  എഴുത്തുകാരിയുടെ അമ്മയുടെ ചേച്ചി ആയിരുന്ന അമ്മീമ്മ,  അനീതിക്കെതിരെ പൊരുതിയ, എന്തിനെക്കുറിച്ചും സ്വന്തമായ നിലപാടുകളുള്ള, സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീ രത്നമാണെന്ന് പ്രകാശന സമയത്ത് പുസ്തകം പരിചയപ്പെടുത്തിയ പലരിൽ നിന്നും അറിഞ്ഞിരുന്നു. അവിടെ പുസ്തകത്തെ കുറിച്ച് പറഞ്ഞ മൂന്നുപേരും മൂന്നു തരത്തിലാണ് അതിനെ വിലയിരുത്തിയത്.

അമ്മീമ്മക്കഥകളിലൂടെ മുന്നോട്ടു പോവുമ്പോൾ എന്റെ മനസ്സിലൂടെ ഒരു സ്വച്ഛ സുന്ദരമായ നാട്ടിൻ പുറവും നിഷ്കളങ്കരായ കുറെ ജന്മങ്ങളും, കണ്ടു ശീലമുള്ള അഗ്രഹാരങ്ങളിലെ ബ്രാഹ്മണരും ഒക്കെ സിനിമാ കാഴ്ചകൾ പോലെ കടന്നുവന്നു. അതുകൊണ്ടുതന്നെ താളുകൾ മറിയുന്നതറിയാതെ അതിവേഗം ആ വഴിയെല്ലാം സഞ്ചരിച്ചു.

"ചിലപ്പോൾ ഇതെല്ലാം വെറും കഥകളാണ്.. ചിലപ്പോൾ കുറെ ഓർമ്മകളാണ് ... ചിലപ്പോൾ കഠിന വേദനകളാണ്.. ഇനിയും ചിലപ്പോൾ പരമമായ സത്യങ്ങളാണ്..." എന്ന് തുടക്കത്തിൽ കഥാകാരി തന്നെ പറയുന്നുണ്ടെങ്കിലും ഓരോ കഥയിലൂടെ സഞ്ചരിക്കുമ്പോഴും ഇതെല്ലാം  ചിലപ്പോൾ 'തെരട്ടിപ്പാൽ' പോലെയോ 'മൊളേരി പായസം' പോലെയോ സ്വാദിഷ്ടമോ  മധുരതരമോ  മറ്റുചിലപ്പോൾ ഹൃദയത്തെ കാർന്നു തിന്നുന്നത്ര  വേദനാജനകമോ ആയ  അനുഭവങ്ങൾ തന്നെയെന്ന് തോന്നിപ്പിച്ച് ഓരോന്നും വായനക്കാരെ അതേയളവിൽത്തന്നെ രുചിപ്പിക്കുന്നുമുണ്ട് എഴുത്ത്.

ഓരോ കഥയും അവസാനിക്കുന്നിടത്ത് പിന്നിലെവിടെയോ കേൾക്കുന്ന കടലിരമ്പം പോലെ ചിന്തോദ്ദീപകങ്ങളായ ഒരു വരിയോ വാക്കുകളോ അവശേഷിപ്പിച്ച് ഒന്നുമറിയാത്തപോലെ കടന്നുപോവുന്നു കഥാകാരി..

ഓരോ കഥയും വിലയിരുത്താനോ അന്തരാർത്ഥങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനോ എന്റെ തുച്ഛമായ ഭാഷാ ജ്ഞാനം കൊണ്ട് മുതിരുന്നില്ല. പ്രധാന കഥാപാത്രമായ അമ്മീമ്മ മുതൽ അധികമൊന്നും പറയാതെ നിൽക്കുന്ന അനിയത്തിക്കുട്ടി വരെയുള്ള ഓരോരുത്തരും എന്തെങ്കിലുമൊരു സന്ദേശം നമുക്ക് തരുന്നുണ്ട്. ആത്മവിശ്വാസവും ധൈര്യവും മനസ്സുറപ്പും ഉണ്ടെങ്കിൽ പ്രതിസന്ധികളെ തരണം ചെയ്യാൻ ഒരു സ്ത്രീക്ക് കഴിയുമെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് അമ്മീമ്മ. അതുപോലെ അമ്മീമ്മയുടെ ആത്മീയതയും  യുക്തിചിന്തകളും ചിലപ്പോഴൊക്കെ എന്റെ അമ്മയെ ഓർമ്മിപ്പിച്ചു. ഒരുപക്ഷെ മനുഷ്യരാലോ മരണത്താലോ തനിച്ചാക്കപ്പെട്ട് ജീവിതവുമായി പോരാടുന്നവരുടെ ചിന്തകളിലെ സമാനതയാവാം. ദൈവങ്ങളുമായുള്ള ചങ്ങാത്തവും വാദഗതികളും എന്റെ ചിന്തകളുമായി സാമ്യമുണ്ടായിരുന്നു..

പുസ്തകം മടക്കി വെക്കുമ്പോൾ അമ്മീമ്മ മാത്രമല്ല,  തെണ്ടി മയ്സ്രെട്ടും പാറുക്കുട്ടിയും കണ്ണന്ചോവനും ഗോവിന്നനുമൊക്കെ ജീവസ്സുറ്റ രൂപങ്ങളായി മനസ്സിൽ അവശേഷിക്കുന്നു.  ഒപ്പം ഓരോ കഥ/അനുഭവവും സമ്മാനിച്ച സന്തോഷവും സന്താപവും നടുക്കവും വിങ്ങലുമെല്ലാമെല്ലാം അതുപോലെ.......

ഇനിയുമിനിയും ഒരുപാട് കഥകൾ കേൾപ്പിക്കാൻ എച്ച്മുക്കുട്ടി ക്ക് കഴിയട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.

----------------------------------------------------------------------
ഇതൊരു പുസ്തകാവലോകനമോ നിരൂപണമോ അല്ല.. ഒരു വായനയുടെ വിശേഷങ്ങൾ മാത്രം..



21 comments:

Nisha said...

ശിവകാമിയുടെ കണ്ണിലൂടെ കണ്ട അമ്മീമക്കഥകള്‍ ഇഷ്ടപ്പെട്ടു. ഉടനെതന്നെ അമ്മീമക്കഥകള്‍ വായിക്കാനാവും എന്നു കരുതുന്നു.

പുതിയ സൗഹൃദങ്ങള്‍ ജീവിതത്തെ ധന്യമാക്കട്ടെ!

Shahida Abdul Jaleel said...

അമ്മീമ്മ കഥകളുടെ അവലോകനം കേട്ടപ്പോള്‍ ഒന്ന് വായിക്കാന്‍ കൊതി തോനുന്നു ..നന്നായി പറഞ്ഞു സുനന്ദ ..

ചിന്താക്രാന്തൻ said...

അക്ഷര സ്നേഹം എന്ന് വെറും വാക്ക് പറഞ്ഞാല്‍ പോര ഇവിടെ ബ്ലോഗേഴുത്തുക്കാര്‍ അധികവും തന്‍റെ കൃതികള്‍ വായനക്കാരിലേക്ക് എത്തിക്കുവാനും നല്ല അഭിപ്രായങ്ങള്‍ തന്‍റെ ബ്ലോഗില്‍ നിറയ്ക്കുവാനും ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അമ്മീമ്മ കഥകളെ കുറിച്ചും കഥാകാരിയെ കുറിച്ചും സ്നേഹ ബന്ധങ്ങളെ കുറിച്ചും എഴുതിയ ഈ ചെറിയ ലേഖനം എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്നു .സ്നേഹത്തിനും സ്നേഹബന്ധങ്ങള്‍ക്കും അധീതമായി എന്തുണ്ട് ഈ ഭൂലോകത്തില്‍ എന്ന് തോന്നിപ്പിക്കുന്ന ലേഖനത്തില്‍ ഒരേയൊരു പോരായ്കയെ കാണുവാന്‍ കഴിഞ്ഞുള്ളൂ .എച്മുക്കുട്ടിയുടെ ബ്ലോഗ്‌ ലിങ്കുകള്‍ ചെര്‍ക്കാതെയിരുന്നത് മാത്രം .ആശംസകള്‍

ശിവകാമി said...

നന്ദി, സന്തോഷം നിഷ, ഷാഹിദാത്താ

ശ്രീ ഇന്ദ്രധനുസ്സ് : നല്ല വാക്കുകൾക്ക് സന്തോഷം.

ബ്ലോഗ്ഗർമാരുടെയിടയിൽ അറിയപ്പെടുന്ന എഴുത്തുകാരി തന്നെയാണ് എച്ച്മു എന്നതുകൊണ്ടാണ് പ്രത്യേകമായി ലിങ്ക് കൊടുക്കാതിരുന്നത്. മാത്രമല്ല, ആ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു.

ajith said...

എച്മൂന്റെ അമ്മീമ്മ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉലകത്തില്‍ നിന്ന് മനസ്സിലേയ്ക്ക് കയറിക്കൂടിയതാണ്. ആ പോസ്റ്റുകള്‍ കമന്റുകളിലൂടെ അമ്മീമ്മയ്ക്ക് ആദരം അര്‍പ്പിച്ചതോര്‍ക്കുന്നുണ്ട് ഞാന്‍.

Cv Thankappan said...

അവലോകനം നന്നായി.
ഞാനും 'അമ്മീമ്മക്കഥകള്‍' വായിച്ചു.
അനുവാചകനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന രചനാശൈലി...
ആശംസകള്‍

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

എച്ചുമുക്കുട്ടിയുടെ ഒരു കുറിപ്പെങ്കിലും വായിച്ചിട്ടുള്ളവര്‍ ആ എഴുത്തുകാരിയെ ഒരിക്കലും മറക്കില്ല. അത്രയും ഹൃദ്യവും സാമൂഹികപ്രതിബദ്ധതയും എഴുത്തില്‍ സൂക്ഷിക്കുന്ന എഴുത്തുകാരിയാണ്. ഇവിടേയും നല്ലൊരു നിരീക്ഷണമാണ് ശിവകാമി നടത്തിയിരിക്കുന്നത്.

Risha Rasheed said...

ഹൃദയത്തില്‍ തൊട്റെഴുതുന്ന വരികള്‍
മനോഹരമാണവരുടെ..ലാളിത്യമാര്‍ന്ന ശൈലിയില്‍..കൊച്ചു കുട്ടികളോടെന്ന തോന്നലിലുള്ള കഥ പറച്ചില്‍...rr

ഫൈസല്‍ ബാബു said...

ചന്ദുനായരുടെ ബ്ലോഗില്‍ ഈ പുസ്തകത്തിന്റെ അവലോകനം വായിച്ചിരുന്നു, ശിവകാമിയുടെ ഈ കുറിപ്പ് കൂടി വായിച്ചപ്പോള്‍ ആ പുസ്തകം കൈകലാക്കാന്‍ ധ്രിതിയായി , നല്ല പരിചയപ്പെടുത്തല്‍.

Echmukutty said...

നന്ദി പറയുന്നത് ശരിയാവുമോ? എനിക്ക് ഒന്നും പറയാന്‍ അറിയുന്നില്ല.. അതുകൊണ്ട് സ്നേഹം മാത്രം..

പൈമ said...

എചുമൂ കുട്ടി
ഭാവുകങ്ങൾ

കഥ സമാഹാരത്തിൽ എന്റെയും കഥ ഉണ്ടായിരുന്നു. ആശ്പത്രിയിൽ മോനെയും കൊണ്ട് പോകേണ്ടി ഇരുന്നത് കൊണ്ട്
വരാൻ കഴിഞ്ഞില്ല ..എല്ലാവരെയും മിസ്സ്‌ ചെയ്തല്ലോ ..

Unknown said...

എച്ച്മുകുട്ടിയെ അധിക കാലമായിട്ടില്ല പിന്തുടരാന്‍ തുടങ്ങിയിട്ട്.. എഴുത്തുകള്‍ വായിക്കാറുണ്ട്.. ഇഷ്ട്ടമാണ് ഈ കുട്ടിയെ.. :)

വരികള്‍ക്കിടയില്‍ said...

ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ്‌ അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ ..

ചന്തു നായർ said...

എച്ചുമുക്കുട്ടിയുടെ ‘അമ്മീമ്മകഥകൾക്ക്’ അവതാരിക എഴുതിയത് ഞനായതു കൊണ്ട് ഇവിടെ ഞാൻ എന്താ പറയുക സ്നേഹം...ശിവകാമിക്കും,എച്ചുമുക്കുട്ടിക്കും

നാമൂസ് പെരുവള്ളൂര്‍ said...

ബ്ലോഗില്‍ വന്ന അന്ന് മുതല്‍ വായിക്കുന്നതാണ് എച്ച്മുവിനെ. എറെ പരിചിതമായ ഒരു ഭാഷയും ജീവിതവും ആ എഴുത്തില്‍ നിന്നും വായിച്ചെടുക്കാന്‍ എനിക്കെളുപ്പമാണ്. വരുംകാലങ്ങളില്‍ മലയാളം കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകമായി ഈ പുസ്തകം മാറട്ടെ എന്നാശംസിക്കുന്നു. കൂടെ ഇത് ഇങ്ങനെ അവതരിപ്പിച്ച ശിവകാമിക്കും ഇനിയും കൂടുതല്‍ കഥകള്‍ ഉണ്ടാകട്ടെ എന്നുമാശംസിക്കുന്നു.

vijin manjeri said...

ഈ അവലോകനം കൂടി വായിക്കുമ്പോള്‍ ഓരോ പുസ്തകതിനായുള്ള കാത്തിരുപ്പ് അസഹനീയം തന്നെ... വൈകാതെ വായിക്കാം എന്ന് പ്രത്യാശിക്കുന്നു ....
ഈ അവലോകത്തിനു നന്ദി ..

ഓര്‍മ്മകള്‍ said...

നന്നായി അവലോകനം..., പുസ്തകം വാങ്ങും,വായിക്കും...

വിരോധാഭാസന്‍ said...

അവതരിപ്പിച്ച രീതി നന്നായി..

ബുക്ക് വായിക്കണമെന്നുണ്ട്..
ഇനി നാട്ടില്‍ പോകുമ്പോള്‍ വാങ്ങാം
നന്ദി ..അഭിവാദ്യങ്ങള്‍ ..!

സാജന്‍ വി എസ്സ് said...

നന്നായി അവതരിപ്പിച്ചു..പുസ്തകം വായിക്കാന്‍ അവസരം കിട്ടിയില്ല..

Aarsha Abhilash said...

കലേച്ചിയുടെ സ്വന്തം അമ്മീമ :)