About Me

My photo
A person who loves to read, write, sing and share thoughts.

Monday, August 25, 2008

ഒരു മരവും അതിനു പിന്നിലെ ചിന്തകളും

ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്‍റെ മുന്‍വശത്തെ ബദാംമരത്തിന്‍റെ ചില്ലകള്‍ മുഴുവന്‍ വെട്ടിയൊതുക്കിയിരിക്കുന്നതാണ് ഇന്നു രാവിലെ ഉണര്‍ന്നപ്പോള്‍ ഞാന്‍ ആദ്യം കണ്ടകാഴ്ച. നട്ടുച്ചക്ക് മകളുടെ സ്കൂള്‍വാന്‍ കാത്തുനില്‍ക്കാന്‍ എനിക്ക് തണല്‍ നല്കുന്നതൊഴിച്ചാല്‍ ആ മരവും ഞാനും തമ്മില്‍, ടി. പദ്മനാഭനും മുരിങ്ങയും പോലുള്ള ആത്മബന്ധമൊന്നും ഇല്ലായിരുന്നു. എങ്കിലും ചീന്തിയെടുക്കപ്പെട്ടതുപോലെ വെളുത്ത ആ പച്ചമുറിവ്, ബാല്‍കണിയില്‍ നിന്നും നോക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ എവിടെയോ വേദനയുളവാക്കി. മുറിവേറ്റ ഭാഗത്തെ നനവ് അതിന്‍റെ കണ്ണുനീര്‍ ആയിരിക്കുമോ എന്ന് സംശയിച്ചു. മിണ്ടാനാവുമായിരുന്നെങ്കില്‍ ആ മരം എന്തുമാത്രം വാവിട്ടു കരഞ്ഞിരിക്കും.. അരുതേയെന്ന് അപേക്ഷിച്ചിരിക്കും.. തളിരിട്ട കാലം മുതല്‍ കാറ്റിനാല്‍ തൊട്ടിലാട്ടിയും താരാട്ടുമൂളിയും വേണ്ടതെല്ലാം കൊടുത്തും വളര്‍ത്തി വലുതാക്കിയ സ്വന്തം ശിഖരങ്ങളെ വളര്‍ന്നുപോയി എന്ന കുറ്റത്താല്‍, നിനച്ചിരിക്കാത്ത ഒരുനാള്‍ ആരോ വെട്ടിയകറ്റി ദൂരെ എവിടെയോ കൊണ്ടുനടുകയോ ചവറ്റുകൂനയില്‍ വലിച്ചെറിയുകയോ ചെയ്തതെന്നുപോലും അറിയാതെ ഒരമ്മമരം. ചിന്തകള്‍ കാടുകയറിത്തുടങ്ങി. ഇനി ആ ശിഖരങ്ങള്‍ എവിടെയെങ്കിലും നടപ്പെട്ട്, വളര്‍ന്ന്‌ വലിയമരമാവുമ്പോള്‍ അവയുടെ ശിഖരങ്ങളും ഇതുപോലെ മുറിച്ചു മാറ്റപ്പെടും. അന്ന് അവ മനസ്സിലാക്കുമായിരിക്കും ഈ അമ്മ പണ്ടു വേദനിച്ചത്‌.
പണ്ട് പുറത്തുപോയി തിരിച്ചെത്താന്‍ കുറച്ചു വൈകുമ്പോള്‍ തന്നെ വേവലാതിപ്പെടുന്ന അമ്മയോട് കൊച്ചുകുട്ടി ഒന്നുമല്ല ഞാന്‍ എന്ന് പിണങ്ങുമ്പോള്‍ അമ്മ പറയാറുള്ള മറുപടി മനസ്സില്‍ വന്നു.
"ഇപ്പോഴൊന്നും നിനക്കിത് മനസ്സിലാവില്ല... ഈ അവസ്ഥയില്‍ ആവുമ്പോഴേ നിങ്ങളൊക്കെ മനസ്സിലാക്കൂ.. "

ഈ മരത്തിന്‍റെ നഷ്ടത്തില്‍ ഞാന്‍ വേദനിക്കേണ്ടതുണ്ടോ? ഇടയ്ക്ക് യുക്തിചിന്ത ഉണര്‍ന്നു. അടുത്ത മഴയില്‍ അതില്‍ വീണ്ടും തളിരുകള്‍ വരും.. മുറിപ്പാടുകള്‍ മറച്ചുകൊണ്ട്‌ ശിഖരങ്ങള്‍ ഇനിയും പടര്‍ന്നുപന്തലിക്കും. എന്നെങ്കിലും മുറിച്ചുനീക്കപ്പെടും എന്ന കാരണത്താല്‍ ഇപ്പോള്‍ തന്നെ അവയെ ആരും കൊഴിച്ചുകളയുന്നില്ലല്ലോ? എല്ലാരും എല്ലാം മറക്കും. കാലം എല്ലാത്തിനെയും മറയ്ക്കും. ഇതല്ലേ ജീവിതം...? പ്രകൃതിനിയമം...? 

മുറിയില്‍ നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് ഉള്ളിലേക്ക് വേഗത്തില്‍ നടക്കുമ്പോള്‍ അവളുടെ കരച്ചിലിന്‍റെ കാരണമെന്തെന്ന ചിന്തമാത്രമായി എന്‍റെ മനസ്സില്‍. അപ്പോഴേക്കും അടുത്ത മഴയ്ക്കായി മേഘങ്ങള്‍ ഉരുണ്ടുകൂടി തുടങ്ങിയിരുന്നു.

3 comments:

Vinay said...

Good narrative..nicely corelated to the feelings of mothers!! Also, a very soft note on nature conservation.

നിരക്ഷരൻ said...

ഏറനാടന്റെ ഈ കഥ കൂടെ ചേര്‍ത്ത് വായിക്കൂ...
ശിവകാമിയുടെ പോസ്റ്റില്‍‍ ഒരമ്മയുടെ വ്യഥകള്‍ പ്രതിഫലിപ്പിച്ചപ്പോള്‍, ഏറനാടന്‍ അത് ഒരു പ്രദേശത്തിന്റെ തന്നെ നേര്‍ക്ക് തിരിച്ച് പിടിക്കുന്ന ഒരു കാഴ്ച്ചയാക്കുകയായിരുന്നു.

രണ്ടും നല്ല നിലവാരം പുലര്‍ത്തി. അഭിനന്ദനങ്ങള്‍.

ഏറനാടന്‍ said...

ശിവകാമീ നല്ല പ്രമേയം. നിരക്ഷരന്‍ സൂചിപ്പിച്ചതിനാല്‍ ഇവിടെ എത്താന്‍ സാധിച്ചു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു, ഭാവുകങ്ങള്‍.