About Me

My photo
A person who loves to read, write, sing and share thoughts.

Saturday, August 16, 2008

ഒരു സായാഹ്നം

ഹോസ്റ്റലില്‍ നിന്നും ഇറങ്ങുമ്പോള്‍ മാലിനി കൈയിലെ കവര്‍ ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തി. നാട്ടില്‍ നിന്നും അവളുടെ അമ്മ അയാള്‍ക്ക് വേണ്ടി പ്രത്യേകം പൊതിഞ്ഞു കൊടുത്ത അച്ചാറും, ട്രെയിനില്‍ കയറുന്നതിനു തൊട്ടുമുന്‍പ് അവള്‍ മേടിച്ച ചിപ്സിന്റെ പൊതിയും ആയിരുന്നു അതില്‍. മകളെ അന്യനാട്ടില്‍ സഹായിക്കുന്നതിനു അമ്മയുടെ സ്നേഹം.

കടല്‍ക്കരയില്‍ നല്ല തിരക്കായിരുന്നു. വാരാന്ത്യം നഗരത്തിലെ കുടുംബങ്ങള്‍ ആഘോഷിക്കുന്നത്‌ അവിടെയാണ്. പട്ടം പറത്തിയും പന്തുകളിച്ചും തിരമാലകളെ തോല്പ്പിക്കാനെന്നോണം കൂടെ ഓടിയും കുട്ടികള്‍ തിമര്‍ത്തുകൊണ്ടിരുന്നു. കടല്‍ എന്നും മതിവരാത്ത ഒരു കാഴ്ചയായിരുന്നു മാലിനിക്ക്. ചിലപ്പോള്‍ തിരമാലകളോട് മല്‍സരിക്കാനും ചിലപ്പോള്‍ വെറുതെ അകലേക്ക് നോക്കിയിരിക്കാനും മറ്റുചിലപ്പോള്‍ മേഘങ്ങളില്‍ മുഖങ്ങള്‍ തിരയാനും ഒക്കെ..

ബൈക്ക് പാര്‍ക്കു ചെയ്ത് അവള്‍ക്കു മുന്നില്‍ നടന്നുചെന്ന് ജീവന്‍ താഴെ ഇരുന്നു. കൈയിലെ കവര്‍ താഴെ വെച്ച് അയാളില്‍ നിന്നും കുറച്ചകലെയായി ഇരുന്ന അവള്‍ക്ക് നാട്ടിലെ വിശേഷങ്ങള്‍ പറഞ്ഞുതീര്‍ത്തു വീണ്ടും കടലിന്‍റെ അനന്തതയിലേക്ക് ലയിക്കാനായിരുന്നു തോന്നിയത്.

"ചേച്ചിക്ക് പൂ മേടിച്ചുകൊടുക്കുന്നില്ലേ സാര്‍?"
കറുത്തുമെലിഞ്ഞ പെണ്‍കുട്ടി പൂക്കൊട്ടയുമായി അവളുടെ പരിസരബോധത്തെ തിരിച്ചുനല്കി. അതിനു മറുപടിയായി ജീവന്‍ എന്തോ തമിഴില്‍ പറഞ്ഞു. പ്രത്യാശ കൈവെടിയാതെ അവള്‍ അടുത്ത ആള്‍ക്കൂട്ടത്തിലേക്ക്‌ നടന്നു.

മേഘപാളികള്‍ക്കിടയില്‍ നിന്നും എത്തിനോക്കിയും മറഞ്ഞുനിന്നും സൂര്യന്‍ ഭൂമിയിലെ കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയാണെന്നുതോന്നി. ദൂരെ കെട്ടിടങ്ങളില്‍ വൈദ്യുതദീപങ്ങളും സൂര്യനോട്‌ മത്സരിക്കാനെന്നോണം പല നിറങ്ങളിലും പുഞ്ചിരിച്ചു തുടങ്ങിയിരുന്നു. തിരക്കേറി വരുന്ന നിരത്തുകളും ചീറിപ്പായുന്ന വാഹനങ്ങളുമൊക്കെ നോക്കി അവളിരുന്നു.

"നിനക്കു നാടും വീടുമൊക്കെ മിസ് ചെയ്യുന്നുണ്ട് ല്ലേ?"
ജീവന്‍റെ ചോദ്യത്തിന് എന്താണ് മറുപടി നല്കേണ്ടതെന്നറിയാതെ വീണ്ടും അകലേക്ക് നോക്കിയിരുന്നു. എന്നും നാട്ടില്‍ നിന്നും തിരിച്ചെത്തുന്ന ഒരാഴ്ച ഗൃഹാതുരത്വം അവളെ വല്ലാതെ വിഷമിപ്പിക്കാറുള്ളതായിരുന്നു.
അമ്മയുടെ മുഖം മനസ്സില്‍ നിറയുന്നതറിഞ്ഞു. നാട്ടിലെത്തുന്ന നാള്‍ മുതല്‍ ഇഷ്ടപ്പെട്ട വിഭവങ്ങളുണ്ടാക്കി കഴിപ്പിക്കുന്നതിലാവും മാലിനിയുടെ അമ്മയുടെ ശ്രദ്ധ മുഴുവന്‍. അച്ചാറും അച്ചപ്പവും ഉണ്ണിയപ്പവും കാച്ചെണ്ണയും വരെ രണ്ടു ദിവസത്തിനുള്ളില്‍ കാറ്റുകടക്കാത്ത വിധം പായ്ക്കുചെയ്യപ്പെട്ട് അവളുടെ ബാഗില്‍ ഇടംപിടിച്ചിരുന്നു. ഹോസ്റ്റലില്‍ എന്തെങ്കിലും നാട്ടില്‍ നിന്നുമെത്തിയാല്‍ അടുത്തദിവസം തന്നെ തീര്‍ന്നിട്ടുണ്ടാവും.
ബസ്സ്സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അമ്മപറഞ്ഞത്‌ അവളോര്‍ത്തു.
"...എന്തായാലും പഴയതൊന്നും അവന്‍ മനസ്സില്‍ വെച്ചിട്ടില്ലല്ലോ.. ആ പ്രായത്തിന്‍റെ ഓരോരോ... മോളതൊന്നും ഓര്‍ക്കാന്‍ പോവണ്ട.. അന്യനാട്ടില്‍ കിടക്കുമ്പോ അറിയുന്ന ആരെങ്കിലും ഉള്ളതൊരു സഹായമേ ആവൂ.. "
ശരിയാണ്. പണ്ടു അയാളുടെ വിവാഹാഭ്യര്‍ത്ഥന അവള്‍ നിരസിച്ചതൊന്നും പിന്നീടൊരിക്കലും സംസാരവിഷയമായിട്ടെയില്ല. പിന്നീട് ജീവന്‍ ജോലിചെയ്യുന്ന കമ്പനിയില്‍ ഒരു ഒഴിവു വന്നപ്പോള്‍ അവളെ അറിയിച്ചതും അപേക്ഷിക്കാന്‍ സഹായിച്ചതും അയാള്‍ തന്നെയായിരുന്നു.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാള്‍ തന്നെ വീണ്ടും സംസാരിച്ചു തുടങ്ങി. അവളുടെ നിയമനം സ്ഥിരപ്പെടുത്താനായി അവരുടെ മേലുദ്യോഗസ്ഥനോട്‌ അപേക്ഷിച്ചതും ഹോസ്റ്റല്‍ സൌകര്യത്തിനായി കൂട്ടുകാരെ സമീപിച്ചതും മറ്റും അവള്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ ശ്രദ്ധിച്ചിരുന്നു. അടുപ്പമുള്ളവരോട് നന്ദിവാക്കു പറയുന്നതിലുള്ള അനൌചിത്യം ഓര്‍ത്തു അവള്‍ മിണ്ടാതിരുന്നു.

കടല്‍ക്കരയില്‍ ആളുകള്‍ കുറഞ്ഞുതുടങ്ങിയിരുന്നു. ഇരുട്ട് ആഘോഷിക്കുന്ന പ്രണയജോടികള്‍ മാത്രം അങ്ങിങ്ങായി കാണപ്പെട്ടു. അവള്‍ അവരില്‍ ഒരാളാവാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് കൈയിലുള്ള കവര്‍ അയാളെ ഏല്പിച്ചു എഴുനേല്‍ക്കാനൊരുങ്ങി.

"മാലിനി, എനിക്കെന്തു കുറവാണ് നീ കണ്ടത്? ഇത്രയൊക്കെ നിനക്കുവേണ്ടി ചെയ്തിട്ടും ഇനിയും...."
നടുക്കത്തോടെ അയാളുടെ മുഖത്തെ ഭാവം എന്തെന്നറിയാന്‍ വിഫലശ്രമം നടത്തിക്കൊണ്ട് അവള്‍ പിടഞ്ഞെഴുന്നേറ്റു. അപ്പോള്‍ ഇതുവരെ എനിക്കുവേണ്ടി ചെയ്തതെല്ലാം... എല്ലാം മറന്ന് സുഹൃത്തായി കാണണം എന്ന് പറഞ്ഞത്... അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ അവളുടെ മസ്തിഷ്കത്തിലേക്ക്‌ ഇരച്ചുകയറി... ഒന്നും തന്നെ വാക്കുകളായി വെളിയിലേക്ക് വന്നില്ല.. കാരണമില്ലെങ്കിലും കലങ്ങിവരാറുള്ള അവളുടെ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞതെയില്ല.. തിരക്കിട്ട് ചെരുപ്പ് കൈയിലെടുത്ത് മറ്റെകൈയില്‍ പര്‍സ് ചുരുട്ടിപ്പിടിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ ഹോസ്റ്റല്‍വഴിക്കുപോവുന്ന ബസ്സിന്‍റെ നമ്പര്‍ പോലും അവളുടെ മനസ്സില്‍ വന്നില്ല. മണ്ണില്‍ പുതഞ്ഞുപോവുന്ന കാലുകള്‍ വലിച്ചെടുത്തു ധൃതിയില്‍ നടക്കുമ്പോള്‍ പിന്നില്‍ സൂര്യനോടൊപ്പം, ഊഷ്മളമാവുമെന്നു അവള്‍ വിശ്വസിച്ച ഒരു സൌഹൃദവും അസ്തമിക്കുന്നത് അവളറിഞ്ഞു.

6 comments:

OpenThoughts said...

കൊള്ളാം ... ഫ്രണ്ട്ഷിപ്പിന്റെ അന്തസത്ത ഉള്‍ക്കൊള്ളാത്തവരും, തെറ്റായി നിര്‍വചിക്കുന്നവരുമുണ്ട്. ദൂരം പാലിക്കാന്‍ നിഷ്കളങ്ക മനസ്സൊട്ടു അനുവദിക്കുകയുമില്ല.

സസ്നേഹം,
-നവാസ്

jayasree said...

friendship is often misinterpreted... Good one

chimbu said...

sarikkum oru nalla sauhridham nasta peduttan aarum ista pedunnilla athu muthalakkan kurachu perum........... veritta chila kazhachakal kanichathinu nandi...............

resmi said...

sometimes life teach us well about love and friendship.......
valare nannayirunnu

ശിവകാമി said...

അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരുപാടു നന്ദി...
സസ്നേഹം,
ശിവകാമി

നിരക്ഷരൻ said...

കൊച്ചു കൊച്ചു നല്ല കഥകള്‍ ഒരുപാട് പറയുന്ന ഇതുപോലുള്ള ബ്ലോഗുകള്‍ ഞാനധികം ബൂലോകത്ത് കണ്ടിട്ടില്ല. ഒരു പുതുമുഖമായ എന്റെ കാഴ്ച്ചയുടെ പ്രശ്നമാണോന്നറിയില്ല. എന്തായാലും ഈ ബ്ലോഗ് ഇനിയും ഒരുപാട് ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.

ചിന്തയിലേക്ക് ശിവകാമി അയച്ച കമന്റിലൂടെയാണ് ഞാനിവിടെ എത്തിപ്പെട്ടെത്. കൂടുതല്‍ പേര്‍ അതുപോലെ ഈ വഴി വരാന്‍ ഇടയാകട്ടെ എന്നാശംസിക്കുന്നു.

എല്ല്ലാ ഭാവുകങ്ങളും

സസ്നേഹം
-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)