About Me

My photo
A person who loves to read, write, sing and share thoughts.

Friday, June 20, 2008

ഓമനചേച്ചി

ഒരു പരീക്ഷക്കാലത്താണ് ഓമനചേച്ചി ആദ്യമായി ഞങ്ങളുടെ വീട്ടിലെത്തിയത്. മണ്ണെണ്ണ വിളക്കിന്‍റെ അരണ്ടവെളിച്ചം കണ്ണട അണിയാന്‍ നിര്‍ബന്ധിതയാക്കിയപ്പോള്‍ എന്‍റെ ചേച്ചിയോടൊപ്പം വീട്ടിലിരുന്നുപഠിച്ചോട്ടെ എന്ന നിര്‍ദേശം ഉന്നയിച്ചുകൊണ്ട് ഞങ്ങളുടെ ട്യൂഷന്‍ മാസ്റ്റര്‍ ആണ് ഓമനചേച്ചിയെ വീട്ടിലേക്ക് കൊണ്ടുവന്നത്. അതിന്‍റെ പിറ്റേന്നുമുതല്‍ സന്ധ്യക്ക്‌ കൈയില്‍ പുസ്തകക്കെട്ടും ഒരു ചോറുപാത്രവുമായി വെളുത്തുമെലിഞ്ഞ ശരീരവും ചുരുണ്ടമുടിയുമുള്ള ഒരു പെണ്‍കുട്ടി ഞങ്ങളുടെ പടികടന്നു വന്നുതുടങ്ങി. അമ്മയും മറ്റും ഏറെ വിലക്കിയിട്ടും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരുന്ന പതിവ് പിന്നീടുള്ള 6 വര്‍ഷവും തുടര്‍ന്നുവന്നു.

ആദ്യമൊന്നും വീട്ടിലെ പുതിയ അതിഥിയെ സ്വീകരിക്കാന്‍ ആറാം ക്ലാസ്സുകാരിയായ എനിക്കായിരുന്നില്ല. മാത്രമല്ല എന്‍റെ പുസ്തകത്തിനുള്ളില്‍ ആരുമറിയാതെ കടന്നുകൂടിയ ബാലരമയും, സ്കൂളില്‍ പോവുന്നതിനു തൊട്ടുമുന്പുമാത്രം തിരക്കിട്ട് ചെയ്യാറുള്ള ഹോംവര്‍ക്കും കണ്ടുപിടിച്ചു ചേച്ചിമാരുടെ ശ്രദ്ധയില്‍പെടുത്തിയതോടുകൂടി എന്‍റെ ഉള്ളില്‍ ചെറിയൊരു ശത്രുത തന്നെ ഉടലെടുത്തു എന്നുപറയാം. പക്ഷേ വളരെ കുറച്ചുനാളുകള്‍ കൊണ്ടുതന്നെ തന്‍റെ നര്‍മ്മഭാഷണം കൊണ്ടും സ്നേഹപൂര്‍വമുള്ള പെരുമാറ്റത്താലും മറ്റുള്ളവരോടൊപ്പം എന്നെയും തന്നിലേക്ക് അടുപ്പിക്കാന്‍ ആ പെണ്‍കുട്ടിക്ക് കഴിഞ്ഞു.

അങ്ങനെ പരീക്ഷ കഴിഞ്ഞിട്ടും ഞങ്ങളുടെ പ്രത്യേകക്ഷണം സ്വീകരിച്ച് അവധിക്കാലങ്ങളിലും ഓമനചേച്ചി എത്തി. വേനല്‍ ആയതുകൊണ്ട് ഞങ്ങള്‍ എല്ലാരും ഹാളില്‍ തറയില്‍ പായവിരിച്ചാണ് കിടന്നിരുന്നത്. എല്ലാരുമൊന്നിച്ചുള്ള അത്താഴത്തിനുശേഷം ഓമനചേച്ചി വാരിക കൈയിലെടുക്കും. ചുറ്റും ഞാനും ചേച്ചിമാരും കൂടും. പിന്നെ അവിടെ ഫലിതബിന്ദുക്കള്‍ മുതല്‍ ഹാസ്യനോവല്‍ വരെ ഓമനചേച്ചിയുടെ സ്വതസ്സിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കപ്പെടും. ചിരിയുടെ ശബ്ദം അറിയാതെ കൂടുമ്പോള്‍ വാതില്‍ക്കല്‍ ഹോസ്റ്റല്‍ വാര്‍ഡനെ പോലെ അമ്മ പ്രത്യക്ഷപ്പെടും. എല്ലാരെയും ചിരിപ്പിച്ച ആള്‍ മാത്രം തലയിണയില്‍ മുഖം പൂഴ്ത്തി കമിഴ്ന്നുകിടക്കുന്നുണ്ടാവും.

പ്രീഡിഗ്രി കഴിഞ്ഞതോടെ നര്‍സിങ്ങിന് പഠിക്കുന്നതിനു മുന്നോടിയായുള്ള പരിശോധനയില്‍ ആയിരുന്നു തന്‍റെ ഹൃദയഭിത്തിയില്‍ ഈശ്വരന്‍ എന്തോ വികൃതി കാട്ടിയത് ഓമനചേച്ചി അറിഞ്ഞത്. വിദഗ്ധപരിശോധനയില്‍ കുറച്ചു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി മരുന്നുകഴിച്ചാല്‍ മതിയാവും എന്നറിഞ്ഞു. അങ്ങനെ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതുവരെ ഞങ്ങളോടൊപ്പം ഞങ്ങളില്‍ ഒരാളായി, അമ്മയുടെ മറ്റൊരു മകളായി...

ഇതിനിടയില്‍ ഞാന്‍ പഠനത്തിനും, തുടര്‍ന്ന് ജോലിക്കും ഒക്കെയായി ആ നാടു വിട്ടിരുന്നു. അമ്മയുടെ കത്തുകളില്‍ ഓമനചേച്ചിയുടെ വിവാഹവും തമിഴ്നാട്ടിലേക്കുള്ള പറിച്ചുനടലും ഒക്കെ വാര്‍ത്തകളായി. പിന്നീടൊരിക്കല്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ കൈയിലൊരു കൊച്ചു സുന്ദരിക്കുട്ടിയുമായി ഓമനചേച്ചി വീട്ടിലെത്തി. വല്ലാതെ മെലിഞ്ഞിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷീണിച്ച ഒരു ചിരി മാത്രം സമ്മാനിച്ചു പടിയിറങ്ങിപോയി. അമ്മയാണ് പഴയ അസുഖം വീണ്ടും വന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞത്.
ഏതോ ഒരു പ്രഭാതത്തില്‍ ഹോസ്റ്റലില്‍ എന്നെ തേടിയെത്തിയ അമ്മയുടെ വിളിയാണ്, ഞങ്ങളെയെല്ലാം ചിരിപ്പിച്ചു ആയുസ്സുകൂട്ടിയ ആ ജീവന്‍ രംഗബോധമില്ലാത്ത കോമാളിയുടെ വിധിവിളയാട്ടത്തിനു കീഴടങ്ങിയത് അറിയിച്ചത്. അവസാനകാലത്ത് വല്ലാതെ വേദന അനുഭവിച്ചിരുന്നുവത്രേ. ഒടുവില്‍ operation കഴിഞ്ഞും കണ്ണുതുറക്കാന്‍ കൂട്ടാക്കാതെ....

7 comments:

ammalu said...

kannu nanayikkuna ormakal........

resmi said...

realy impressing........the way u write.....

chimbu said...

entha itu.........onninonnu mecham.......super.......

Unknown said...

Amazing dear well done, you proved your ability in writing.. keep on writing..

ശിവകാമി said...

Thank you all.....

നിരക്ഷരൻ said...

ഒരു നൊമ്പരമാക്കിയല്ലോ ശിവകാമീ ഈ പോസ്റ്റ് ? ഓമനച്ചേച്ചി ഇതൊക്കെ കണ്ട് ഈ അനിയത്തിക്കുട്ടിയെ ആശീര്‍വ്വദിക്കുന്നുണ്ടാകും അല്ലേ ?

നന്നായി ഈ സ്മരണ.
തുടരുക...

Sulfikar Manalvayal said...

പഴയ പോസ്റ്റുകളിലേക്ക് പോവുക എന്നത് ഒരു ശീലമായിരുന്നു. ഇന്ന് ഫേസ് ബുക്കില്‍ ഒരു കമന്റ്‌ കണ്ടു കയറിയതാ. കുറേശെ ആയി വായിക്കാം. ഇനിയും വരാം.