About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, September 13, 2011

കേശവ് എന്‍ നായര്‍ക്ക് പ്രണയപൂര്‍വ്വം സാറ ഉമ്മന്‍


ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ വന്ന കഥാ രചന ചര്‍ച്ചയില്‍ കിട്ടിയ പ്രമേയമായിരുന്നു സാറ ഉമ്മനു പ്രണയപൂര്‍വ്വം കേശവ് എന്‍ ‍. നായര്‍ എന്നത്. അവിടെ ഒരുപാട് കേശവന്‍ നായര്മാര്‍ എഴുതിയപ്പോള്‍ സാറ ഉമ്മന് പറയാനുള്ളത് എന്തായിരിക്കുമെന്ന് ആലോചിച്ചപ്പോള്‍ തോന്നിയതായിരുന്നു ഇത്... ബഷീര്‍ കൃതിയുമായി ഒരു ബന്ധവും ഇതിനില്ല എന്നറിയിക്കട്ടെ..


പ്രിയപ്പെട്ട കേശവന്‍ ചേട്ടന് പുത്തന്പുരയ്ക്കലെ സാറാമ്മ എഴുതുന്നത്‌ എന്തെന്നാല്‍,
ചേട്ടന് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്കും സുഖമാണെന്നു പറയാം.

ആദ്യമേ തന്നെ എന്‍റെ വീട്ടുപേര് വരെ എഴുതിയത് ചേട്ടന്‍ എന്നെ ഒരുപക്ഷെ മറന്നു പോയിട്ടുണ്ടെങ്കിലോ എന്നോര്‍ത്താ...

ഞാനിപ്പം അമേരിക്കയില്‍ എന്‍റെ രണ്ടാമത്തെ മോന്റെ കൂടെയാ.. എന്‍റെ കൊച്ചുമോള് കമ്പ്യൂട്ടറില്‍ അവളുടെ കൂട്ടുകാരന്റെ പടവും മറ്റും കാണിച്ചു തന്നായിരുന്നു. അവന്‍റെ കുടുംബഫോട്ടോയില്‍ കരളില്‍ കൊളുത്തി വലിക്കുന്ന ചിരിയുമായി നില്‍ക്കുന്ന ആളിനെ കണ്ടപ്പോഴാ മനസിലായത്, ആ കൊച്ചന്‍ ചേട്ടന്റെ കൊച്ചുമോനാണെന്ന്.

പ്ലഷറും പഞ്ചാരേം എല്ലാമുണ്ടെന്നാ കഴിഞ്ഞ തവണ പരിശോധിച്ചപ്പോഴും മരുമോള് കൊച്ച് പറഞ്ഞത്. അതിനൊള്ള മരുന്നും കഴിക്കുന്നുണ്ട്. മക്കളൊക്കെ ഇവിടെ തന്നെയാ.. എന്‍റെ അങ്ങേരു മരിച്ചപ്പം വസ്തുവൊക്കെ വിറ്റുപെറുക്കി അവരെന്നെ ഇങ്ങോട്ട് കൊണ്ടുപോന്നു. ഇനിയിപ്പം അവസാനം വരേം ഇവിടെ തന്നെ...

സാറക്കുട്ടീന്നു നീട്ടി വിളിച്ചോണ്ട് പള്ളിക്കൂടത്തിലോട്ടു ഒരുമിച്ചു നടന്ന കാലമൊക്കെ ചേട്ടനോര്‍മ്മയുണ്ടോ? ക്രിസ്തുമസ് കരോളിന്റെ കൂടെ വന്ന് ഇരുട്ടില്‍ എന്റെ കൈ വലിച്ചെടുത്തു ഉമ്മ വെച്ചതും എന്‍റെ മിന്നുകെട്ടിന്റന്നു പള്ളീടെ അപ്പുറത്തെ വേലിക്കല്‍ കണ്ണ് തുടച്ചോണ്ട് നിന്നതും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..ഒരിക്കല്‍പ്പോലും സ്നേഹം തിരിച്ചു കാണിക്കാഞ്ഞത് എന്‍റെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ ഉമ്മച്ചന്‍ മാപ്പിളയേയും തടിമാടന്മാരായ ഇച്ചായന്മാരെയും പേടിച്ചിട്ടായിരുന്നു. മലയാളം നോട്ടുബുക്ക് വാങ്ങാന്‍ ചേട്ടന്‍ വീട്ടില്‍ വന്നയന്ന് ആ നായര് ചെറുക്കനുമായി നിനക്കെന്നതാടീന്നു ചോദിച്ചോണ്ട് ഇച്ചായന്മാരെന്നെ ഒത്തിരി കരയിച്ചു. ഇനി മിണ്ടുന്നതെങ്ങാനും കണ്ടാല്‍ അവന്‍റെ കാലുതല്ലിയൊടിക്കുമെന്നും പറഞ്ഞു പേടിപ്പിച്ചതുകൊണ്ടാ ചേട്ടന്‍ മിണ്ടാന്‍ വരുമ്പോഴൊക്കെ ഞാനൊഴിഞ്ഞു മാറിയത്. ചേട്ടനെ വേദനിപ്പിക്കുന്നത് എനിക്ക് സഹിക്കത്തില്ലായിരുന്നു. എനിക്കന്ന് വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല.

ഒരിക്കല്‍പ്പോലും എന്‍റെ മനസ്സില്‍ എന്താണെന്ന് ഞാന്‍ പറഞ്ഞിട്ടേയില്ല. എനിക്കറിയാം ഈ വൈകിയ വേളയില്‍ എന്‍റെ മനസ് തുറന്നു കാണിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന്.. എന്നാലും... ചാവുന്നതിനു മുന്‍പ് ഒന്ന് കാണണം എന്നുണ്ടായിരുന്നു. ചേട്ടനെ ഒരുപാടിഷ്ടമായിരുന്നെന്നു പറയണമെന്നും... ഒന്നും.. ഒന്നും എനിക്ക് മറക്കാന്‍ പറ്റിയിട്ടില്ല ഇതുവരെ..

എന്‍റെ കൊച്ചുമോളാ എനിക്കിതെഴുതാന്‍ ധൈര്യം പകര്‍ന്നത്. അവളിതു ടൈപ്പ് ചെയ്തു കമ്പ്യൂട്ടര്‍ വഴി അങ്ങേത്തിച്ചെക്കാം എന്ന് ഉറപ്പു തന്നെക്കുവാ..

കത്തെഴുതി പരിചയമൊന്നുമില്ലാത്ത എന്‍റെ ഈ എഴുത്ത് കിട്ടുമ്പം ചേട്ടന്‍ ചിരിക്കുമായിരിക്കും. എന്നാലും പറയുവാ.. ചേട്ടനെ ഈ സാറക്കുട്ടി സ്നേഹിച്ചിട്ടെയുള്ളൂ... എന്നും.

മറുപടി എഴുതുവോ? ചേട്ടന്റെ ആരോഗ്യമൊക്കെ എങ്ങനൊണ്ട്? ചേട്ടന്‍ മുറപെണ്ണ് ഭാര്‍ഗവിയെയാ കെട്ടിയതെന്നും അഞ്ചാമത്തെ പ്രസവത്തോടെ അവളെ കര്‍ത്താവ് വിളിച്ചെന്നും നാട്ടില്‍ വെച്ചുതന്നെ ഞാന്‍ അറിഞ്ഞാരുന്നു.

ഒത്തിരി സ്നേഹത്തോടെ,
ചേട്ടന്റെ
സാറക്കുട്ടി.

Tuesday, August 2, 2011

എനിക്കും നിനക്കുമിടയില്‍

അന്ന്,
നീ ഞാന്‍ തന്നെയല്ലേ..
നമ്മളൊന്നല്ലേ
നമുക്കിടയില്‍ എന്തെന്ന്
രണ്ടു ചിരികള്‍ക്ക് ഒരേ ശ്രുതി.

ഇന്ന്,
ഒന്നുമില്ലെന്ന് തെളിയിക്കാന്‍
കോഫീഡേയിലെ മേശ..
രണ്ടു കപ്പുകളിലെ തണുപ്പും ചൂടും
വെവ്വേറെ ചിന്തകളെ പൊതിഞ്ഞ മൌനം
ദീര്‍ഘനിശ്വാസം
വിടചൊല്ലലിന്റെ ഉപചാരം.

ഇപ്പോള്‍,
വാതില്‍ക്കലെത്തി
തിരിഞ്ഞുനോക്കുമ്പോള്‍
തിരയുന്നത്
ഒരു പിന്‍വിളിയോ
മറന്നുവെച്ച മനസോ..

Friday, July 15, 2011

പുറവും അകവും

വീട്ടില്‍ നിന്നും അനുജത്തി ആതിര വിളിക്കുമ്പോള്‍ അന്നത്തെ റിപ്പോര്‍ട്ട്‌ തയാറാക്കുന്ന തിരക്കിലായിരുന്നു. പണി തീര്‍ത്ത് തിരിച്ചു വിളിക്കുമ്പോഴേക്കും അഞ്ചുമണി. ഇന്നിനിയിപ്പോ പോക്ക് നടക്കില്ല. അല്ലെങ്കിലും ഈ പ്രഹസനം വല്ലാതെ മടുത്തു തുടങ്ങി. ലോകത്തിലെ ഏറ്റവും രസമില്ലാത്ത ചടങ്ങുണ്ടെങ്കില്‍ അത് പെണ്ണുകാണല്‍ ആവും എന്ന് തോന്നിയിട്ടുണ്ട്. അണിഞ്ഞൊരുങ്ങി അപരിചിതരുടെ കാഴ്ചവസ്തുവാകുക! ഒടുവില്‍ എന്തെങ്കിലുമൊരു കുറ്റം പറഞ്ഞു "റിജെക്റ്റെഡ്" ലേബല്‍ ചാര്ത്തപ്പെടുക! പല ആവര്‍ത്തനങ്ങള്‍ക്ക് ആകെയുള്ള വ്യത്യാസം കുറച്ചു മുഖങ്ങളും സാരികളും പിന്നെ മുകളിലേക്ക് മാത്രം പോകുന്ന പ്രായവും. കഴിഞ്ഞ തവണത്തെ പ്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ വീട്ടിലുള്ളവരോടു പറഞ്ഞതായിരുന്നു, ഇനി നിങ്ങളൊക്കെ തീരുമാനിച്ചു തീയതി അറിയിച്ചാല്‍ മതി എന്ന്. നേരത്തെ പറഞ്ഞാലേ ബോസ്സദ്ദ്യം അവധിക്കു സമ്മതിക്കുകയുള്ളൂ. കഴിഞ്ഞ മാസം മുന്‍കൂട്ടി പറയാതെ നാട്ടില്‍ പോയി തിരിച്ചു വന്നപ്പോള്‍ "ഡോണ്ട് ഗിവ് മി സച് സര്‍പ്രൈസസ്" എന്ന്! അര്‍ദ്ധരാത്രിയില്‍ എട്ടന് നെഞ്ചുവേദന വരുമെന്ന് ആരും എന്നോട് പ്രവചിച്ചില്ല സര്‍ എന്ന് പറയാന്‍ തോന്നി.
വെളുപ്പിനുള്ള വണ്ടിക്കു ഒരുങ്ങുമ്പോള്‍ മുറി പങ്കിടുന്നവള്‍, ടെസ്സ കൂര്‍ക്കം വലിച്ചുറങ്ങുന്നു. വിവാഹിതയാവുക എന്നതാണ് ഏറ്റവും വലിയ വിഡ്ഢിത്തം എന്ന് കരുതുന്നവളോട് പോകുന്നതിനുള്ള കാരണം പറയാന്‍ തോന്നിയില്ല. പിന്നെ കേള്‍ക്കാം കല്യാണം കഴിക്കാന്‍ കാത്തിരിക്കുന്നവരോടുള്ള പുച്ഛം നിറച്ച് ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് തെറികള്‍ മേമ്പൊടി ചേര്‍ത്ത, പുരുഷവിരോധിയുടെ പ്രസംഗം!
ശബ്ദമുണ്ടാക്കാതെ വാതില്‍ പൂട്ടി പുറത്തിറങ്ങുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. ഓ.. തീര്‍ന്നു! ഈ പുകവണ്ടിയുടെ മുഖമാണല്ലോ ഭഗവാനെ കണി കണ്ടത്! ഇയാള്‍ ഇതെങ്ങോട്ടാണാവോ ഈ കൊച്ചുവെളുപ്പാന്കാലത്ത്.
"ഹായ്.." ഏതോ ഗുഹാമുഖത്ത്‌ നിന്നുള്ള മുരള്ച്ചപോലുള്ള പരിചയം പുതുക്കല്‍ കേട്ടില്ലെന്നു നടിച്ചു മുന്നോട്ടു നടന്നു.
ഈ ഫ്ലാറ്റില്‍ വന്നു അടുത്ത ദിവസം മുതലാണ്‌ അയാള്‍ ശ്രദ്ധയില്‍ പെട്ടത്. അടുക്കളയില്‍ നിന്നു നോക്കിയാല്‍ നേരെ കാണുന്നത് അയാളുടെ സ്വീകരണമുറി ആണെന്ന്, എരിയുന്ന സിഗരറ്റുമായി അലസമായിരിക്കുന്ന ആളുടെ സൂര്യകാന്തി പോലെ തെളിഞ്ഞുവരുന്ന കഷണ്ടിയും മുന്നില്‍ മിക്കപ്പോഴും ഉണര്‍ന്നിരിക്കുന്ന ടീവിയും കണ്ടു മനസിലാക്കിയതാണ്. വീട്ടിനുള്ളിലിരുന്നു പുകവലിക്കുന്നവരോട് പണ്ടേ വെറുപ്പാണ്. ഒരിക്കലും മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്തവര്‍ക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ.
ആ മുഖവും കണി കണ്ടിറങ്ങുമ്പോള്‍ തന്നെ മനസ്സില്‍ അടുത്ത ദിവസത്തെ രംഗങ്ങള്‍ വെറുതെ ഊഹിച്ചു. ഒന്നുകില്‍, "അവന് സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങാനാ ആഗ്രഹം. കൊച്ചിനാണെങ്കില്‍ സ്ഥിരവരുമാനവും ഉണ്ടല്ലോ.. നിങ്ങളൊന്നു മനസുവെച്ചാല്‍.." എന്ന് ബ്രോക്കറുടെ സപ്പോര്‍ട്ടോടെ തുടങ്ങുന്ന രംഗത്തിന്, അങ്ങനെ വെക്കാന്‍ മനസില്ലെന്ന് തറപ്പിച്ചു ഏട്ടന്‍ പറയുന്നിടത്ത് തിരശീല വീഴും. അതുമല്ലെങ്കില്‍, വിളമ്പിയതിലൊന്ന് പോലും ബാക്കി വെക്കാതെ അകത്താക്കിയും , സ്നേഹം നിറച്ചു ചിരിച്ചും കടാക്ഷിച്ചും മടങ്ങുന്നവര്‍ ബ്രോക്കറുടെ അടുത്ത് പറഞ്ഞയക്കും, "പെണ്ണിന് നിറം പോര.." "ഒരിത്തിരി പ്രായക്കൂടുതല്‍ തോന്നിക്കുന്നില്ലേ.." അങ്ങനെ ഓരോന്ന്.. ഉള്ളതല്ലേ കാണൂ.. ഇതിനുവേണ്ടി കണ്ട ബ്യൂട്ടി പാര്‍ലറില്‍ ഒന്നും കയറിയിറങ്ങാന്‍ വയ്യ എന്ന് പറഞ്ഞുപോയാല്‍ നാടകത്തിന്റെ അടുത്ത രംഗം തുടങ്ങും. അനിയത്തിമാരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം ജീവിതം തുടങ്ങാന്‍ വൈകിയ കദനകഥയില്‍ തുടങ്ങി‍, പണ്ടൊരു ഗള്‍ഫുകാരന്റെ ആലോചന വന്നപ്പോള്‍, ജോലി ഉണ്ടെന്ന അഹങ്കാരത്തില്‍ അനിയത്തിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതും പിന്നീട് ഭാഗ്യദോഷം വിടാതെ പിന്തുടരുന്നതും തങ്ങളുടെ കുറ്റം ആവുന്നതെങ്ങിനെ എന്ന ഭാഗത്തെത്തുമ്പോള്‍ ആതിരക്കും, ഏടത്തിയമ്മക്കും എല്ലാം ഡയലോഗ് ഉണ്ടാവും. ഒരിക്കലും കല്യാണം കഴിക്കാതെ ജീവിച്ചുകൂടെ എന്ന ചോദ്യം ഈയിടെയായി ഇടയ്ക്കിടയ്ക്ക് കയറി വരുന്നുണ്ട് മനസിലേക്ക്.
ഫ്ലാറ്റിനു മുന്നില്‍ നിന്നു തന്നെ ഭാഗ്യത്തിന് ഓട്ടോ കിട്ടി. കയറിയിരുന്നു തിരിയുമ്പോള്‍ കുറച്ചകലെ നിന്ന്‍ അയല്‍വാസി കൈ വീശുന്നു. സ്ത്രീവര്‍ഗം ഈ ഭൂമുഖത്ത് ഉണ്ടെന്ന ഭാവം പോലും കാട്ടാത്ത ആള്‍ക്ക് ഇന്നിതെന്താണാവോ.. ടെസ്സ ആയിരുന്നെങ്കില്‍ തിരിഞ്ഞു നിന്നു ചോദിച്ചേനെ..
സ്റ്റാന്‍ഡില്‍ ഇരമ്പി നില്‍ക്കുന്ന ബസില്‍ കയറി ജനലോരത്ത് ഇരിപ്പിടം നേടിയെടുത്തു. എത്രയോ വര്‍ഷങ്ങളായി ഇതേ വഴിയിലൂടെ യാത്ര ചെയ്തിട്ടും ഇന്നും പുറത്തേക്കു നോക്കിയിരിക്കുന്നതിന്റെ സുഖം നഷ്ടമായിട്ടില്ല.
"അമ്മേ... ദേ വല്യമ്മ വന്നൂ.."
നടവഴിയില്‍ വെച്ചുതന്നെ ആതിരയുടെ മകള്‍ അനുക്കുട്ടി കണ്ടുപിടിച്ചു. കയ്യില്‍ ചീപ്പുമായി പിന്നാലെ ഓടിയെത്തിയ ആതിരക്ക് ശരിക്കുമൊരു അമ്മച്ചി ലുക്കുണ്ടെന്നെങ്ങാനും പറഞ്ഞാല്‍ മതി.. പിന്നെ തിരിച്ചു പോകുന്നതുവരെ വയറു നിറച്ചു കേള്‍ക്കാം ഭാര്യയും അമ്മയുമായവരുടെ പ്രാരാബ്ധങ്ങളുടെയും കഷ്ടപ്പാടിന്റെയും കഥകള്‍. എന്തിനും ഒടുവില്‍ ചേര്‍ക്കും, "അതൊന്നും പറഞ്ഞാല്‍ ചേച്ചിക്ക് മനസിലാവില്ല!"
"ഓ... രാവിലത്തെ ബസ്‌ തന്നെ കിട്ടിയോ? ഞാന്‍ കരുതി ചേച്ചി ഇന്നും എണീക്കാന്‍ വൈകും ന്ന്.. "
"ഇല്ല.. അലാറം വെച്ചിരുന്നു."
"ഇവിടെ വാടീ അനൂ..സ്കൂള്‍ തുറന്നതേയുള്ളൂ തലേല്‍ നിറച്ചു പേനും പിടിപ്പിച്ചോണ്ട് വന്നിരിക്കയാ.."
പതിവ് കുശലാന്വേഷണങ്ങളുമായി എല്ലാവരും ഊണ്‍ മേശക്കു ചുറ്റും കൂടിയപ്പോള്‍ ഏട്ടനാണ് തുടങ്ങിയത്.
"ഇത് നടക്കുമെന്നാ തോന്നണത്. അവര്‍ക്കൊന്നും വേണ്ടാത്രേ.. ആള്‍ക്ക് സ്വന്തായി ബിസിനസ്‌ ആണ്.. ഫ്ലാറ്റും ഉണ്ട്. നിന്‍റെ ജോലി സ്ഥലത്ത് തന്നെയാ.."
"ചേച്ചിയെ കണ്ടിട്ടുണ്ടത്രേ.. അപ്പൊ പിന്നെ അങ്ങനേം ഇഷ്ടല്ലാന്നു പറയാന്‍ പറ്റില്ലാലോ.."
"കണ്ടിഷ്ടായിട്ട് അന്വേഷിച്ചു ആലോചിച്ചത് തന്നെയല്ലേ ആതിരേ.. അപ്പോള്‍ പിന്നെ വേറെ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ.."
"ജാതകത്തിലും വിശ്വാസല്ല്യാത്രേ.. "
"ഓ.. അല്ലെങ്കിലും ഇന്നതൊക്കെ ആരാ ഇത്ര നോക്കാന്‍ പോണത്? പുറത്തെവിടെയോ ജനിച്ചു വളര്‍ന്ന ആളാ.. അച്ഛന്‍ മലയാളി അല്ലത്രേ..അവരൊക്കെ നേരത്തെ മരിച്ചുപോയത്രേ.."
"ഒരിത്തിരി കഷണ്ടിയുണ്ട്.. ല്ലേ ഏടത്തിയമ്മേ?"
"നിന്‍റെ എട്ടന് എന്തായിരുന്നു മുടി കല്യാണ സമയത്ത്? ഇപ്പോഴോ.. "
ഏട്ടന്‍ ആരും കാണാതെ തലയില്‍ തടവുന്നത് കണ്ടു ചിരി വന്നു.
ഓരോരുത്തരും എന്തൊക്കെയോ വാചകങ്ങള്‍ നിരത്തി സ്വയം ന്യായീകരിക്കുന്നതുപോലെ.. ഒന്നും മിണ്ടാതെ കേട്ടിരിക്കുമ്പോള്‍ ഒരുതരം മരവിപ്പാണ് തോന്നുന്നത്.. മുന്‍പൊരിക്കല്‍ വന്നയാളുടെ വിദ്യാഭ്യാസയോഗ്യതയെ കുറച്ചു അന്വേഷിച്ചപ്പോള്‍ കേട്ടു, "ഇനിയും എമ്മേക്കാരീടെ ഗമേം വെച്ചോണ്ടിരുന്നോ.. അങ്ങ് അമേരിക്കേന്നു വരും രാജകുമാരന്‍!". അന്ന് തീരുമാനിച്ചതാണ്, ഈ വിഷയത്തില്‍ മൌനം തന്നെ ഭൂഷണം എന്ന്. വിവാഹം കഴിച്ച് കൂടെ പറഞ്ഞയക്കുന്നത് വരെ അല്ലെ ഈയുള്ളവര്‍ക്ക് ഉത്തരവാദിത്വം ഉള്ളൂ.. പിന്നെ കൂടെ കഴിയേണ്ടത് ഞാനല്ലേ.. അപ്പോള്‍ ഞാന്‍ അറിഞ്ഞിരിക്കേണ്ടേ അയാളെ കുറിച്ച്? ചോദ്യങ്ങളും ആശങ്കകളും കാലം ചെല്ലുംതോറും ഉറഞ്ഞുകൂടിയിട്ടാവും മനസ് ഇപ്പോള്‍ മരവിച്ചിരിക്കുന്നത്. ഒരുകണക്കിന് അതാണ്‌ നല്ലത്. ഒന്നിനെ കുറിച്ചും ചിന്തിക്കാതെ ഉപരിതലത്തില്‍ ഒഴുകി നടക്കുക, പൊങ്ങുതടിപോലെ..
വൈകുന്നേരം മൂന്നരയോടെയാണ് അവരെത്തിയത്. അവര്‍ എന്നാല്‍ രണ്ടുപേര്‍. ചെറുക്കനും ചങ്ങാതിയും. കാറില്‍ നിന്നും ഇറങ്ങി വരുന്ന ഇളംനീലകുപ്പായക്കാരനെ നേരെ നോക്കിക്കൊള്ളാന്‍ ആതിരയാണ് ചെവിയില്‍ മന്ത്രിച്ചത്.
കയ്യിലെ സിഗരറ്റ് വേലിക്കലേക്ക് എറിഞ്ഞുകൊണ്ട് തിരിയുന്ന സൂര്യകാന്തി തല! ഈശ്വരാ..!! ഇയാളോ?
ചായയും പലഹാരങ്ങളും ആതിരയും ഏടത്തിയമ്മയും ഒക്കെ തന്നെ ഉമ്മറത്തെത്തിച്ചു. ഏട്ടന്റെ വിളി കാതോര്‍ത്തു നില്‍ക്കുമ്പോള്‍ ഹൃദയമിടിപ്പ് അടുത്തുള്ളവര്‍ കേള്‍ക്കല്ലേ എന്നാണ് പ്രാര്‍ത്ഥിച്ചത്‌.
എല്ലാവരും വളരെ സന്തോഷത്തില്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ്.
അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തവള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല.
‍ "ഹലോ.. ഇതെന്താ കണ്ണടച്ച് ധ്യാനത്തിലാണോ?"
ഇയാള്‍ എപ്പോഴാണ് മുറിയിലെത്തിയത്? കട്ടിലിന്റെ ഓരത്ത് നിന്നും പിടഞ്ഞെഴുന്നേറ്റു.
"ഇരുന്നോളൂ.. ഞാന്‍ ഇവിടെ ഇരിക്കാം."
ഈ ചുവന്ന പ്ലാസ്റ്റിക്‌ കസേര ആരാണ് കൊണ്ടിട്ടത് അപ്പോഴേക്കും?
"നമ്മള്‍ തമ്മില്‍ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടോ? വിവരങ്ങളൊക്കെ ഏട്ടനും മറ്റുള്ളവരും പറഞ്ഞു കാണുമല്ലോ...എന്നാലും ഞാന്‍ ഒരിക്കല്‍ കൂടി പറയാം......"
ഒട്ടും മുഷിച്ചില്‍ ഉണ്ടാക്കാതെ സരസമായി സ്വന്തം കാര്യങ്ങള്‍ പറഞ്ഞു ഇങ്ങനെ നിര്‍ത്തി,
".... ഒട്ടും ചിട്ടയില്ലാത്ത ജീവിതമാണ് എന്റേത്. എല്ലാം ഒന്ന് ശരിയാക്കിയെടുക്കാനുള്ള ജോലി അങ്ങോട്ട്‌ ഏല്‍പ്പിക്കുകയാ... ഒരുപാട് സ്നേഹം തരാം ശമ്പളമായി, എന്താ?"
എന്താണിപ്പോള്‍ മനസ്സില്‍? എല്ലാം ശുദ്ധീകരിച്ചുകൊണ്ട് തുള്ളിക്കൊരു കുടമായി പെയ്യുന്ന മഴയോ.. അതോ ആര്‍ത്തലച്ചു വന്ന് തീരത്ത് മുത്ത്‌ മാത്രം ബാക്കിയാക്കി പോയ തിരമാലയോ...
***********************

വിവാഹശേഷമുള്ള വിരുന്നും ചടങ്ങുകളും ഒരുവിധം അവസാനിപ്പിച്ചു ഫ്ലാറ്റില്‍ എത്തിയ ആദ്യ ദിവസമാണ് ഇന്ന്.

മുറികളിലൂടെ വെറുതെ ചുറ്റി നടന്നു. ടീവി കാണാന്‍ അദ്ദേഹം ഇരുന്നിരുന്ന സോഫയില്‍ ചാരിയിരുന്നു റിമോട്ട് കയ്യിലെടുത്തു. ടീവിയുടെ അടുത്തുള്ള അലമാരയിലെ ഗ്ലാസില്‍ ഒരു നിഴലനക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ ടെസ്സ. ഓഫീസില്‍ പോവാനുള്ള ധൃതിയില്‍ ബ്രെഡ്‌ ടോസ്റ്റ്‌ ചെയ്യുകയാണ്. ചാടി എഴുനേറ്റ് തിരിഞ്ഞുനോക്കി. ജനാല വഴി അപ്പുറത്തെ ഫ്ലാറ്റിന്റെ അടുക്കള ഭംഗിയായി കാണാം.
"ഏതുനേരവും  ടീവിയും കണ്ടിരിപ്പാണെന്ന് കരുതിയോ.. നിന്നെയായിരുന്നു ഞാന്‍ കണ്ടുകൊണ്ടിരുന്നത്‌, എന്നും."
പിന്‍കഴുത്തില്‍ വീണ പുകഗന്ധമില്ലാത്ത ശ്വാസം.
ആനന്ദമാണ്... മനസ് നിറഞ്ഞൊഴുകുന്ന ആനന്ദം.. അരക്കെട്ടില്‍ ചുറ്റിയ കൈകളുടെ പുറത്ത് കൈ ചേര്‍ത്തുവെച്ച്, മറ്റേ കൈ കൊണ്ട് ജനാല വലിച്ചടച്ചു. ഇനി ഇത് അടഞ്ഞുകിടക്കട്ടെ..
കള്ളനോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് മുഖം മൂടാമെന്ന് ആരാണ് കണ്ടുപിടിച്ചത്?

Monday, May 2, 2011

സുഗുണാമ്മ

ഈ നാടിനോട് വിടപറയുമ്പോള്‍ നന്ദി പൂര്‍വ്വം സ്മരിക്കേണ്ട ഒരുപാട് മുഖങ്ങള്‍ ഉണ്ട്. സുഹൃത്തുക്കള്‍ ആയും ബന്ധുക്കളായും ഒക്കെ ഒരുപാടുപേര്‍. ഇവരിലൊന്നും പെടാത്ത പ്രിയമുള്ള ഒരു മുഖമാണ് സുഗുണാമ്മയുടെത്.

സുഗുണാമ്മ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി എന്‍റെ വീട്ടു ജോലിക്കാരി ആണ് എന്ന് പറയുന്നതിനേക്കാള്,‍ തെലുങ്ക് എന്ന ഭാഷ ഒരു പരിധിവരെ മനസിലാക്കാനും അത്യാവശ്യം തിരിച്ചു പറയാനും ‍ എന്നെ പ്രാപ്തയാക്കിയ, എനിക്ക് ചുറ്റും നടക്കുന്ന വലുതും ചെറുതുമായ വിശേഷങ്ങള്‍ (പലതും എനിക്ക് മനസിലായില്ലെങ്കിലും) പറഞ്ഞു തരുന്ന, ചെറിയ കാര്യങ്ങള്‍ക്കു പോലും ഉറക്കെ പൊട്ടിച്ചിരിക്കുന്ന, ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും എപ്പോഴും അറിയണമെന്ന് ആഗ്രഹമുള്ള (എനിക്കിഷ്ടമല്ലാത്ത അവരുടെ ഒരു സ്വഭാവം) വിശേഷാവസരങ്ങളില്‍ ഗൌനിച്ചില്ലെങ്കില്‍ മുഖം വീര്‍പ്പിക്കുന്ന ഒരു സാധാരണക്കാരി എന്ന് പറയാനാണ് എനിക്കിഷ്ടം.

പലപ്പോഴും അവരുടെ ചോദ്യങ്ങള്‍ ഞാന്‍ മനസിലാക്കി എടുക്കുന്നത് തന്നെ കഷ്ടപ്പെട്ടാണ്‌. അതിന് ഉത്തരം പറയാന്‍ പെടുന്ന പാട് അതിലേറെ... അതുകൊണ്ട് തന്നെ അവരുടെ മിക്ക ചോദ്യങ്ങളും ഞാന്‍ ഒന്നുകില്‍ കേട്ടില്ലെന്നു നടിക്കുകയോ മനസിലായില്ലെന്നു ആംഗ്യം കാട്ടുകയോ ചെയ്തുപോന്നു. :)

സുഗുണാമ്മ എല്ലാ വീട്ടുജോലിക്കാരെയും പോലെ തന്നെ നമ്മള്‍ അരികില്‍ ഉള്ളപ്പോള്‍ കുറച്ചു കാര്യമായും അല്ലാത്തപ്പോള്‍ ഉഴപ്പിയും പണികള്‍ ചെയ്തിരുന്നു. എങ്കിലും എനിക്കവരില്‍ ഇഷ്ടമായത് അവരുടെ കലര്‍പ്പില്ലാത്ത സ്നേഹമെന്നോ സഹാനുഭൂതിയെന്നോ അതുമല്ലെങ്കില്‍ മാനുഷിക പരിഗണനയെന്നോ വിളിക്കാവുന്ന ഗുണമാണ്. വീട്ടില്‍ വന്നു കയറിയ ഉടനെ കുഞ്ഞുങ്ങളോട് എന്തെങ്കിലും കൊഞ്ചി പറയുകയോ എന്‍റെ പിന്നില്‍ വന്നുനിന്നു കുട്ടികളെ പോലെ എന്തെങ്കിലും ശബ്ദമുണ്ടാക്കി ഞെട്ടിക്കുകയോ ചെയ്തു ഉറക്കെ ചിരിക്കുന്നത് ചിലപ്പോഴെങ്കിലും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എന്‍റെ മുഖത്ത് ക്ഷീണം കണ്ടാല്‍ ഉടനെ അന്വേഷിക്കും. വയ്യ എന്നറിഞ്ഞാല്‍ എന്നെ വിശ്രമിക്കാന്‍ നിര്‍ബന്ധിക്കും. അവരുടെ പരിധിയില്‍ അല്ലാത്ത ജോലികള്‍ കൂടെ ചോദിക്കാതെ തന്നെ ചെയ്യും. പോകാന്‍ നേരത്ത് ഒരിക്കല്‍ കൂടി എന്‍റെ സുഖാന്വേഷണം നടത്തും. അവശതയില്‍ നമ്മെ തേടിയെത്തുന്ന ഒരു അന്വേഷണം പോലും മരുഭൂമിയിലെ കുളിര്‍ കാറ്റാവും. എന്‍റെ ഗര്‍ഭകാലത്താണ് പലപ്പോഴും അത് ശരിക്കും അനുഭവപ്പെട്ടിട്ടുള്ളത്‌.

സുഗുണാമ്മക്ക് ഞങ്ങളോടുള്ള സ്നേഹത്തിന് അവര്‍ കാരണമായി പറയുന്നത് മറ്റുള്ള വീട്ടുകാരില്‍ നിന്നും വ്യത്യസ്തമായി ഞങ്ങള്‍ അവരെ 'അമ്മ' എന്ന് ചേര്‍ത്ത് വിളിക്കുന്നുവത്രേ. (ഇവിടെ സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത്‌ പേരിനോടോപ്പമോ അല്ലാതെയോ അമ്മ ചേര്‍ത്താണ്.).  പന്ത്രണ്ടു വയസിലെ തിരണ്ടു കുളിയും അടുത്ത വര്ഷം നടന്ന കല്യാണവും ഉടനെയുള്ള പ്രസവവും നിരത്തി അവര്‍ പറഞ്ഞ കണക്കനുസരിച്ച് ഞങ്ങള്‍ തമ്മില്‍ രണ്ടോ മൂന്നോ വയസിന്റെ വ്യത്യാസമേ ഉള്ളൂ.

ഞങ്ങള്‍ ഈ നാട് വിടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ സുഗുണാമ്മയെ അറിയിച്ചത്. "അയ്യോ അപ്പോള്‍ ഇനി ഇങ്ങോട്ട് പിന്നെ വരില്ലേ " എന്നൊക്കെയാണ് അവര്‍ ചോദിച്ചതെന്ന് തോന്നുന്നു. മനസ്സില്‍ വന്ന ഉത്തരം തെലുങ്കില്‍ വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചില്ല. അവരുടെ കണ്ണുകളില്‍ നനവ്‌ പടരുന്നത്‌ കാണാത്തതുപോലെ നിന്നു. 

അവര്‍ക്ക് കൊടുക്കാനായി എന്‍റെ ഒരു പട്ടുസാരിയും കുറച്ചു പൈസയും ഞാന്‍ കരുതിവെച്ചിട്ടുണ്ട്. അവര്‍ക്കെന്റെ മനസ്സില്‍ എന്താണ് സ്ഥാനമെന്നും അവരെ ഞാന്‍ എന്തുമാത്രം മിസ്സ്‌ ചെയ്യുമെന്നുമൊക്കെ പറയണമെന്നുണ്ട്. ഞാന്‍ പറയുന്നതെല്ലാം അവര്‍ക്ക് മനസിലാവുമോ എന്നറിയില്ല..

അല്ലെങ്കിലും ഈ അഞ്ചുവര്‍ഷവും ഞങ്ങള്‍ ലോകവിശേഷങ്ങള്‍ പറഞ്ഞത് ഏതെങ്കിലും ഭാഷ പഠിച്ചിട്ടാണോ?

Tuesday, April 26, 2011

കണ്ണനെ കണി കാണാന്‍..


വിഷുക്കണി എത്ര ഒരുക്കിയിട്ടും തൃപ്തിയാവാതെ പിന്നെയും പിന്നെയും കണികൂട്ടങ്ങള്‍ സ്ഥാനം മാറ്റി വെച്ചു നോക്കുമ്പോള്‍, മനോഹരമായി കണിയൊരുക്കി അതിരാവിലെ വിളിച്ചുണര്‍ത്തി കണ്ണ് പൊത്തിയ ആ രണ്ട് കൈകള്‍ ഒരിക്കല്‍ക്കൂടി കണ്ടെങ്കിലെന്ന് മോഹിച്ചു, വെറുതെ..

കളഞ്ഞു കിട്ടിയ കണ്ണന്റെ കഥ അറിയാന്‍  

Monday, April 11, 2011

ഗൃഹസ്ഥാശ്രമി

മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കങ്ങള്‍ക്കൊടുവില്‍ അയാള്‍ തലയിണയ്ക്കരികില്‍ വെച്ചിരുന്ന വാച്ചില്‍ നോക്കി. നാലുമണി കഴിഞ്ഞു മുപ്പത്തഞ്ചു മിനിറ്റ്. നാലു പതിനഞ്ചിന് ട്രെയിന്‍ അവിടെ എത്തുമെന്നാണ് കയറുന്നതിനു തൊട്ടുമുന്‍പ് വിളിച്ചപ്പോള്‍ ഭാരതി പറഞ്ഞത്. തന്‍റെ ഉറക്കത്തിനു ഭംഗം വരുത്തേണ്ടെന്നു കരുതി, നേരം വെളുത്തിട്ടു വിളിക്കാമെന്നു വെച്ചതാവും. അവള്‍ എവിടെയ്ക്കെങ്കിലും പോവുന്നതുമുതല്‍ ‍ ഉറക്കം പിണങ്ങി നില്‍ക്കുന്നത് പതിവാണ്. ആദ്യമായിട്ടല്ല തനിച്ചുള്ള യാത്ര, കൊച്ചുകുട്ടിയല്ല എന്നൊക്കെ സ്വയം ബോധിപ്പിക്കാന്‍ ശ്രമിച്ചാലും മനസ് മന്ദബുദ്ധി ചമയും.
എഴുനേറ്റ് പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു. ഭാരതിയുടെ വിളി ഇനിയും വന്നില്ല. അക്ഷമയുടെ മുനമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഭാരതിയുടെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങി. നിരാശ തന്നെ സമ്മാനിച്ചുകൊണ്ട് ടെലിഫോണ്‍ ശബ്ദിക്കാതിരുന്നപ്പോള്‍ തലേന്ന് രാത്രിയില്‍ ‍ വീട്ടുപടിക്കലെ പോസ്റ്റിനു പുറത്തേക്ക് മരച്ചില്ലയെ വീഴ്ത്തിയ കാറ്റിനെ ശപിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് അവളുടെ കൈപിടിച്ച് ഈ വീട്ടില്‍ കയറി വന്നത്. പതിനെട്ടു വര്‍ഷത്തെ തടവില്‍ നിന്നാണ് അവളെ മോചിപ്പിച്ചതെന്ന് വിവാഹ രാത്രിയില്‍ അവള്‍ പറയുമ്പോള്‍ ജനാലയ്ക്കപ്പുറത്തെ ഇലയനക്കം നോക്കി നില്‍ക്കുകയായിരുന്നു.
വടക്കന്‍ കേരളത്തിലെ പേരുകേട്ട തറവാട്ടിലെ ഏകാധിപതിയായ അമ്മാവനും, മരുമക്കത്തായം പടികടന്നുവെന്നും അച്ഛന്‍റെ കാലശേഷം അധികാരം മൂത്ത പുത്രനാണെന്നും സദാ സമയവും പരാതി പറയുന്ന ഏട്ടനും ഇടയില്‍ നിശബ്ദയായ അമ്മയെ മാത്രം കണ്ടു വളര്‍ന്ന ബാല്യവും കൌമാരവും. സ്വന്തമായി ശബ്ദമുണ്ടെന്നു മനസിലാക്കുന്നത്‌ പലപ്പോഴും വീടിനു പുറത്ത് വെച്ചായിരുന്നുവത്രേ. മനസിലെ ആശയങ്ങള്‍ക്കു ചിറകുകള്‍ മുളച്ചതും ആ വാശിയില്‍ തന്നെ. കോളേജില്‍ എത്തുമ്പോഴേക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വക്താവായി. നാട്ടിലെ അധികാരി അമ്മാവന്റെയും ഏട്ടന്റെയും മുന്നില്‍ നാവില്ലാത്ത അമ്മയുടെ പിന്ഗാമി ചമഞ്ഞു.
നേരം വെളുക്കുവോളം അവള്‍ മാത്രം സംസാരിച്ചതെന്തിനായിരുന്നുവെന്ന് പിറ്റേന്ന് പകല്‍ മുഴുവന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അടുക്കളയില്‍ പുതുപ്പെണ്ണിന്റെ നാണം മാറ്റിവെച്ച് അധികാരത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അഭിമാനമായിരുന്നു. ഒരിക്കല്‍പോലും പിന്നിലാവാന്‍ ആഗ്രഹിക്കാത്ത, ഒരുതരം വാശി അവളില്‍ എല്ലാ കാര്യത്തിലും അന്നേ ഉണ്ടായിരുന്നുവോ? ജോലിക്കാരിയുടെ കഷ്ടപ്പാടിനും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ച്, വീടിന്നടുത്തുള്ള കൊച്ചു പെണ്‍കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത്.. അവള്‍ എല്ലായിടത്തും സ്വാതന്ത്ര്യത്തിന്റെ സാന്നിധ്യമാവുന്നതും പ്രശംസക്ക് പാത്രമാവുന്നതും സന്തോഷത്തോടെ നോക്കി നിന്നു. ജോലിസ്ഥലത്തേക്ക് തനിച്ചുപോവുമ്പോള്‍ അവള്‍ക്ക് ഏകാന്തത ഉണ്ടാവാതിരിക്കാനും ഈ തിരക്ക് ഉപകരിക്കുമെന്ന് ആശ്വസിച്ചു. വെറുമൊരു വീട്ടമ്മയായി അടച്ചിടപ്പെടേണ്ടവളല്ല, എവിടെയൊക്കെയോ പടര്ത്തപ്പെടേണ്ട ജ്വാല അവളിലുണ്ടെന്ന തിരിച്ചറിവ് അഭിമാനത്തോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട്‌ തന്നെ ഒന്നിനും താനൊരു തടസമാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചത് മധുവിധുകാലത്ത് തന്നെയാണ്.
വാതില്‍മണി നാദം അയാളെ ഭൂതകാലത്തിന്റെ പടവുകള്‍ ഓടിയിറങ്ങാന്‍ നിര്‍ബന്ധിതനാക്കി.
"ടീച്ചര്‍ ഇന്നും ഇല്ലാ ല്ലേ? ഇന്നലെ പോണ വഴി വീട്ടില്‍ കേറി രാവിലെ തന്നെ വന്നു മാഷക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണോന്ന് പറഞ്ഞിട്ടാ പോയത്."
പാറൂട്ടിയമ്മ വരുമെന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
"മാഷായതുകൊണ്ടാ... ഇബടെ ഞങ്ങളെല്ലാരും പറയും. എബ്ടെക്കാ, എന്തിനാന്നോന്നും ചോദിക്കാതെ എന്തിനേ ങ്ങനെ വിടണേ? കാലോന്നും അത്ര നന്നല്ല മാഷെ.. മാഷെ തനിച്ചാക്കി എങ്ങടാ ഈയമ്മ പോണേ?"
'എന്‍റെ ഭാരതി എവിടെയ്ക്കാ പോണത് ന്ന് നിയ്ക്കറിയാം പാറൂട്ടിയമ്മേ...അവള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവളാണ്. തിരുവനന്തപുരത്ത് ഒരു സമരത്തില്‍ പ്രസംഗിക്കാനാ അവള്‍ പോയത്. അല്ലാതെ നിങ്ങള്‍ വിചാരിക്കണപോലെ......' പുതഞ്ഞുവന്ന ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറയണമെന്ന് തോന്നി.
"അതിന് അവളിന്ന് രാത്രി തന്നെ എത്തുമല്ലോ.. ഞാന്‍ തനിച്ചല്ലല്ലോ.. നിങ്ങളില്ലേ.. പോരാത്തേന് കുട്ടീഷ്ണന്‍ വരേം ചെയ്യും"
"മാഷ്ക്കൊരു കുഞ്ഞിനെ പോലും തരാന്‍ പറ്റിയില്ല്യാലോ ആയമ്മക്ക്‌!"
"പാറൂട്ടിയമ്മക്ക് പണിയില്ലേ അടുക്കളയില്‍? " ശബ്ദം അറിയാതെ കനത്തുപോയി.
"ന്തോപ്പാ... ഞാന്‍ നിയ്ക്ക് മനസ്സില്‍ തോന്നീത് പറഞ്ഞൂന്നേയുള്ളൂ.. മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെയ്ക്കാന്‍ പാറൂന് പണ്ടേ അറീല്ല്യാ.. അദോണ്ട് പറഞ്ഞതാ.."
പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ അടുക്കള ഭാഗത്തേക്ക് നടന്നു.
മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെക്കുന്ന എത്ര മുഖങ്ങള്‍ ഉണ്ടാവും! മുഖത്തേക്കാള്‍ വലിയ കറുത്ത കണ്ണടയും കയ്യില്ലാത്ത ബ്ലൌസും ധരിച്ച് മിനി മാത്യൂസും മുനമ്പില്‍ സ്വര്‍ണം പിടിപ്പിച്ച വടി കുത്തി കേണല്‍ മേനോനും പിന്നെയും ചില പേരറിയാത്ത മനുഷ്യരും അയാളുടെ മനസിലൂടെ നടന്നുപോയി.
പാറൂട്ടിയമ്മ ഉണ്ടാക്കി കൊടുത്ത ചോറും കറികളും തലേന്ന് പോകുന്നതിനു മുന്‍പ് ഭാരതി ധൃതി പിടിച്ചുണ്ടാക്കി വെച്ച തണുത്ത സേമിയ പായസവും നിരന്ന, വിശാലമായ മേശയ്ക്കരികില്‍ തനിച്ചിരിക്കുമ്പോള്‍ അടപ്പുകള്‍ തുറന്നു പച്ചക്കറികള്‍ എഴുനേറ്റ് വന്നു അയാള്‍ക്ക് ചുറ്റും പൊട്ടിച്ചിരിച്ചു കൊണ്ട് നൃത്തമാടി.
സ്വാതന്ത്ര്യം കൊതിച്ചവള്‍ക്ക് അത് അനുവദിച്ചു കൊടുത്തതാണോ തെറ്റ്? മറ്റുള്ളവര്‍ പറയുന്നതുപോലെ അവള്‍ വഴിതെറ്റി പോകുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സമൂഹത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്നു വിശ്വസിച്ചു വളര്‍ന്നവള്‍.. അത് അനുവദിച്ചുകൊടുക്കുമ്പോള്‍ അവളുടെ മനസിലെ ഉയര്‍ന്ന സ്ഥാനമേ ആഗ്രഹിച്ചുള്ളൂ.. അതുവരെയുള്ള അവളുടെ പുരുഷ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരുത്തെഴുത്ത് ! അതില്‍ വിജയിക്കുകയും ചെയ്തു...
ജോലിയില്‍ നിന്നും വിരമിച്ചു വികലാംഗനായി വീട്ടില്‍ ചടഞ്ഞുകൂടെണ്ടി വന്ന ആദ്യ നാളുകളില്‍ ഒരു അവഗണനയോ അപകര്‍ഷതയോ ഒറ്റപ്പെടലോ ഉള്ളില്‍ എവിടെയൊക്കെയോ ഭരണം നടത്തിയിരുന്നില്ലേ.. അവയെയെല്ലാം അവളോടുള്ള സ്നേഹമോ അരികില്‍ ഉള്ളപ്പോഴുള്ള അവളുടെ കരുതലോ ഒക്കെ നിഷ്പ്രഭമാക്കി.
എങ്കിലും...
പല ദിവസങ്ങളിലും രാവിലത്തെ ചായ തനിയെ അനത്തുമ്പോള്‍...
തണുത്തുറഞ്ഞ ഭക്ഷണം ചൂടാക്കി, കുറച്ചെന്തെങ്കിലും എടുത്തെന്ന് വരുത്തി ടെലിവിഷന് മുന്‍പില്‍ ചടഞ്ഞു കൂടുമ്പോള്‍... ചില വാര്‍ത്താ ദൃശ്യങ്ങളില്‍ അവള്‍ നിറയുമ്പോള്‍..
ഏകാന്ത രാവുകളില്‍ തലയിണയെ കൂട്ടുപിടിച്ച്, അകന്നു നില്‍ക്കുന്ന നിദ്രയെ ആവാഹിക്കാന്‍ ബദ്ധപ്പെടുമ്പോള്‍.. ഒക്കെ... തനിച്ചാക്കപ്പെട്ടുവോ? അതോ സ്വയം ഉള്വലിയുകയായിരുന്നുവോ..
തിരക്കിനിടയിലും കിട്ടുന്ന സമയത്തെ അന്വേഷണങ്ങളിലെ കരുതലും സ്നേഹവും, സന്തോഷവും സാന്ത്വനവും ആണെങ്കിലും ചിലപ്പോഴൊക്കെ താനൊരു വിലങ്ങു തടി ആകുന്നുണ്ടോ അവള്‍ക്കെന്ന തോന്നലും ഉണ്ടാവുന്നു.
ഇന്നെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? പാറൂട്ടിയമ്മയുടെ വാക്കുകള്‍ ഉള്ളില്‍ അടക്കിവെച്ച എന്തിനെയൊക്കെയോ ഉണര്ത്തുന്നവയായിരുന്നോ ?
നിറച്ചുണ്ട് ഏമ്പക്കം വന്നാലും ഒരിത്തിരി ചോറുകൂടി എന്ന് സ്നേഹം ചൊരിയാന്‍ വളരെ അപൂര്‍വമായേ അവള്‍ കൂടെ ഉണ്ടായിരുന്നുള്ളൂ..
അഥവാ അങ്ങനെ ഒക്കെ ആഗ്രഹിക്കാന്‍ തനിക്കെന്താണ്‌ അര്ഹത? യൌവനകാലത്ത് അവളെ തനിച്ചാക്കി അതിര്‍ത്തി കാക്കാന്‍ പോയവന്‍. നെഞ്ചിനെ ലക്ഷ്യമാക്കി വന്നത് കാലില്‍ ഏറ്റുവാങ്ങി വികലാംഗപട്ടം നേടിയവന്‍. അവള്‍ക്കെന്നും ഒരു ഭാരം മാത്രമായിട്ടെയുള്ളൂ..
വാതില്‍ക്കല്‍ മുട്ടുകേട്ടു ചിന്തകളില്‍ നിന്നും ഉണരുമ്പോള്‍ വലിയ വീട്ടിലെ തനിച്ച് തന്നെയാണെന്ന് അടച്ചിട്ട അടുക്കളവാതില്‍ ഓര്‍മ്മിപ്പിച്ചു. ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടിരുന്ന നേരത്തെപ്പോഴോ "പാറു പോയിട്ട് വരാ മാഷെ" ന്ന് കേട്ടുവോ..
വാതില്‍ക്കല്‍ പുഞ്ചിരി തൂവുന്ന മുഖവുമായി അവള്‍, ഭാരതി!
"എന്തെയിങ്ങനെ നോക്കണേ.. നമ്മുടെ വിവാഹദിവസമായിട്ട് ഏട്ടനിവിടെ തനിച്ചല്ലേ എന്നോര്‍ത്തപ്പോള്‍ പിന്നെ സമരോം സെമിനാറും ഒന്നും ഓര്‍ത്തില്ലാ.. നേരെ ഇങ്ങട് പോന്നു. "
തന്‍റെ അമ്പരപ്പ്  വകവെക്കാതെ കയ്യിലെ ബാഗ്‌ സോഫയിലേക്ക് വലിച്ചെറിഞ്ഞ്, കയ്യും മുഖവും കഴുകി വസ്ത്രം പോലും മാറാതെ അവള്‍ മേശക്കരികില്‍ കസേര വലിച്ചിട്ടിരുന്നു.
"ന്താ ങ്ങനെ നിക്കണേ.. വരൂ.. നല്ല വിശപ്പ്‌.. ഒന്നും കഴിച്ചിട്ടും കൂടീല്ല്യാ.. അയ്യോ പാറൂട്ടിയമ്മ വാഴയില വെട്ടിയില്ലേ.. ഞാന്‍ അതും പറഞ്ഞേല്പ്പിചിരുന്നൂലോ.. സാരല്ല്യാ.. ഒരു പാത്രത്തില്‍ തന്നെ കഴിക്കാം, വരൂന്നേ.. ഇന്ന് ഞാനാ ഉരുളയുരുട്ടി തരുന്നത്.. എത്ര നാളായി!! ആഗ്രഹം ല്ല്യാഞ്ഞിറ്റൊന്നുമല്ലാ ട്ടോ.. ഞാന്‍ വേണ്ടപോലെ ശ്രദ്ധിക്കണില്ല്യാന്നു തോന്നീട്ട്ണ്ടോ എട്ടന്?"
ഇല്ലെന്ന് തലയാട്ടുമ്പോള്‍ നെഞ്ചില്‍ നിന്നും എന്തോ കയറിവന്നു തൊണ്ടയില്‍ കുരുങ്ങി.
എപ്പോഴോ തുറന്നുവെച്ച ടെലിവിഷനില്‍ സമരപന്തലില്‍ ഭാരതി ഘോരഘോരം പ്രസംഗിച്ചതും ഏതോ സാമൂഹ്യവിരുദ്ധരുടെ ‍ ആക്രമണത്താല്‍ അവിടെ ചുവപ്പ് പടര്‍ന്നതും  സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും മഹിളാസംഘടനകളും അവതാരകനോട് തര്‍ക്കിച്ചതും മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നില്ല.
അപ്പോള്‍ അയാള്‍ നിറഞ്ഞ വയറും മനസുമായി അവളുടെ മടിയില്‍ തലവെച്ചു കണ്ണടച്ച് കിടക്കുകയായിരുന്നു.

Tuesday, March 1, 2011

സാന്ധ്യമേഘങ്ങള്‍

ജീവിതം ഒരു മഹാത്ഭുതമാണ് എന്ന് ഈയിടെ എവിടെയോ വായിച്ചതായി മത്തായിചേട്ടന്‍ ഇളയമകന്‍ ജോണിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തു. അപ്രതീക്ഷിതമായത്‌ വന്നു നമ്മെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ സങ്കടക്കടലില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ പിന്നെ സ്വര്‍ഗമായിരുന്ന വീട്ടില്‍ കാലത്തെ പുട്ടും കടലയും ഉണ്ടാക്കി കെട്ട്യോനെയും  പിള്ളേരേം കഴിപ്പിച്ച്, പഴങ്കഞ്ഞീം കാ‍ന്താരിമുളകുടച്ചതും  കൊണ്ട്  അടുക്കളവാതുക്കല്‍ ഇരുന്ന   ഏലിക്കുട്ടിയെ   കര്‍ത്താവ് നെഞ്ചുവേദനേടെ രൂപത്തില്‍ വന്നു വിളിക്കേണ്ട കാര്യമുണ്ടായിരുന്നോ? ‍ പോരാത്തതിന് അവളില്ലാത്ത വീടിനെ നരകമാക്കി മാറ്റുകയും ചെയ്തു!  മക്കളുടെയും മരുമക്കളുടെയും പീഢനം സഹിക്കാതെ  വീടുവിട്ടിറങ്ങി ലക്ഷ്യമില്ലാതെ ചെന്നുകയറിയ ബസില്‍ സ്നേഹസദനത്തിലെ കൊച്ചച്ചന്‍ അടുത്തിരുന്നതും, തന്‍റെ പകച്ചമുഖവും  കാലിപോക്കറ്റും  കണ്ടു പന്തികേട്‌ തോന്നി, കഥകള്‍ അന്വേഷിച്ചറിഞ്ഞതും കൂടെ കൂട്ടിയതും, അന്ന് വൈകുന്നേരം അഞ്ചേമുക്കാല്‍ മുതല്‍  കൃഷ്ണേട്ടനും കരുണന്‍മാഷും അബ്ദുക്കയും അഴകപ്പനും വാര്യര്മാഷും പീലിപോസും ദേവസിക്കുട്ടിയും എല്ലാമടങ്ങുന്ന വലിയ കുടുംബത്തില്‍  തനിക്കുമൊരു അംഗത്വം തന്നതും  തനിക്കായി കാത്തുവെച്ച  അത്ഭുതങ്ങള്‍  തന്നെ.  നാലുമാസങ്ങള്‍ക്ക്ശേഷം അപ്പനെ തിരികെ വീട്ടിലേക്ക്   കൂട്ടിക്കൊണ്ടു വരണമെന്ന് ജോണിക്കുട്ടിയെ തോന്നിപ്പിച്ചതും കര്‍ത്താവ് തന്നെയാവും. പീലിപോസ് പറഞ്ഞതുപോലെ ഏലിക്കുട്ടി  അങ്ങേലോകത്ത് കര്‍ത്താവിന് സ്വൈര്യം കൊടുത്തുകാണത്തില്ല.

ജീവിതത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ടുപോയവര്‍ സ്നേഹസദനത്തില്‍ ഒരുമിച്ചപ്പോള്‍   എല്ലാവരും പ്രായം തന്നെ മറന്നുപോയി. കളിയും തമാശയും പഴങ്കഥകളും കൊണ്ട് തങ്ങളുടെ സങ്കടഭാണ്ഡങ്ങള്‍ മൂടിയിട്ടു. ഒടുവില്‍ അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുഴിച്ചുമൂടിയതില്‍ തന്റേതുമാത്രം എങ്ങുനിന്നോ തോളില്‍ വന്നു വീണപോലെ...

'അവകാശപ്പെട്ടത് ഉപേക്ഷിച്ച് മത്തായി എന്തിനാ ഇങ്ങനെ ഒന്നുമില്ലാത്തവരുടെ കൂടെ കിടക്കുന്നത്' എന്ന് ഒരു പാതിരാത്രിയില്‍  ചോദിക്കുമ്പോള്‍  കൃഷ്ണേട്ടന്റെ തൊണ്ട ഇടറിയിരുന്നു. ജോണിക്കുട്ടീടെ ഇളയകൊച്ചിനെ സ്വപ്നം കണ്ടുണര്‍ന്ന് എഴുന്നേറ്റിരുന്നപ്പോഴായിരുന്നു അപ്പുറത്തെ കട്ടിലില്‍  ഉറക്കം കാത്തുകിടന്നിരുന്ന  കൃഷ്ണേട്ടന്‍ അത് ചോദിച്ചത്.  ജോലിയില്‍നിന്നും വിരമിച്ചതോടെ വീടും പറമ്പും ഒറ്റപ്പുത്രന് കൊടുത്ത്, കൊച്ചുമക്കളെയും ലാളിച്ചു കഴിയാന്‍ കൊതിച്ചതായിരുന്നു അങ്ങേര്. അവസാനം മകന്‍ വൃദ്ധസദനത്തിന് വലിയൊരു  തുക  കെട്ടിവെച്ച്  കയ്യൊഴിഞ്ഞു.   പിന്നെ ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞു പാണ്ടിനാട്ടില്‍ നിന്നോ മറ്റോ എത്തിയ അഴകപ്പന്‍..  പാവം അബ്ദുക്ക ആണെങ്കില്‍ മകളുടെ കല്യാണം നടത്താനും മകനെ ഗള്‍ഫില്‍ അയക്കാനും വേണ്ടി എല്ലാം വിറ്റുതുലച്ച ഹതഭാഗ്യന്‍. മക്കള്‍ക്ക്‌ സ്നേഹമുണ്ടെങ്കിലും കൂടെ നിര്‍ത്താന്‍ വഴിയില്ല. വെള്ളിയാഴ്ചകളില്‍ സ്നേഹാന്വേഷണങ്ങള്‍ മൈക്കലച്ചന്റെ മേശപ്പുറത്തെ ചുവന്ന ഫോണില്‍ എത്തും.  സ്നേഹസദനത്തില്‍ ഓരോരുത്തര്‍ക്കും  പറയാന്‍  ഓരോ  കഥയുണ്ടായിരുന്നു.

എങ്കിലും ഇത്രയും പെട്ടെന്ന് പിള്ളേരുടെ മനസ് മാറി എന്ന് വിശ്വസിക്കാനും പറ്റുന്നില്ല. മക്കള്‍ അപ്പനെ ഓര്‍ത്തു പരിതപിച്ചാല്‍ പോലും അവരുടെ ഭാര്യമാരുടെ മനസ് ഇളകുന്ന കാര്യം സംശയമാണ്.

"സ്നേഹമൊക്കെ താനേ ഉണ്ടായിക്കൊള്ളും മത്തായിചേട്ടാ.. ആ കൊച്ച് വിദേശത്ത് ലക്ഷങ്ങളല്ല്യോ സമ്പാദിക്കുന്നെ..  പോരാത്തേന് ജോണിക്കുട്ടിയേം കൊണ്ടുപോവും. ഇതേ ചോദ്യം തന്നായിരുന്നില്ലേ മൂത്തവന്റെ കാര്യത്തിലും ചേട്ടന്‍ ചോദിച്ചത്.. എന്നിട്ടിപ്പം എന്നതാ ഒരു കൊറവ്? രണ്ടുപേരും കൂടെ നാല് തലമുറയ്ക്കുള്ളത് ഇപ്പോത്തന്നെ ഒണ്ടാക്കിക്കാണും!" ബ്രോക്കര്‍ തങ്കച്ചന്റെ വാചകമടിയില്‍ മയങ്ങിയാണ് അമേരിക്കയില്‍ നേഴ്സ് ആയ   ക്ലാരയെ  രണ്ടാമത്തെ  മകന്‍ ജോയിക്കുട്ടിക്കുവേണ്ടി ആലോചിച്ചത്. പെണ്ണ് കണ്ടു വന്നയന്നുമുതല്‍  ചെറുക്കന് അവളെ തന്നെ മതി എന്ന ഒറ്റ നിര്‍ബന്ധം! മനസ്സമ്മതത്തിന്റെയന്ന് ഉടുപ്പിന്റെ തുമ്പില്‍ കറിയുടെ ഒരു തുള്ളി എങ്ങാണ്ട് കണ്ടപ്പോള്‍ മുതല്‍ ക്ലാരകൊച്ച് അമ്മായിയപ്പനെ  വൃത്തിയില്ലാത്തവന്‍ എന്ന് മുദ്രകുത്തിയതാണ്. പിന്നീടവള്‍ രണ്ടുവര്‍ഷം കഴിഞ്ഞുവന്ന മൂന്നാമത്തെ മരുമകള്‍  ആഷയോടും അപ്പന്റെ വൃത്തിരാഹിത്യത്തെ പൊടിപ്പും തൊങ്ങലും വെച്ച് അറപ്പോടെ വിളമ്പി. രണ്ടു ചേട്ടന്മാരും വിദേശത്ത്‌ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ അപ്പന്‍ കൊടുത്ത റബ്ബര്‍തോട്ടം വിറ്റ കാശും സ്ത്രീധനവും ചേര്‍ത്ത് ടൌണില്‍ കെട്ടിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ നിന്ന് കിട്ടുന്നത് കുറച്ചിലായി കരുതി, അപ്പനെയും ചേട്ടന്മാരെയും ചീത്ത വിളിക്കാന്‍ വയറുനിറച്ച് മദ്യം അകത്താക്കുന്ന ഇളയവന്‍ ജോണിക്കുട്ടി... തന്‍റെ എല്ലാ ദുഃഖത്തിനും കാരണക്കാരന്‍ ഈ കിളവന്‍ ആണെന്ന ഭാവത്തില്‍ കുഞ്ഞുങ്ങളെപോലും അപ്പാപ്പനോട് അടുപ്പിക്കാത്ത മരുമകള്‍...

തോളിലെ സങ്കടങ്ങളുടെ മാറാപ്പ് ചോര്‍ന്ന്, അപമാനത്തിന്റെയും വ്യഥയുടെയും രംഗങ്ങള്‍ കണ്മുന്നില്‍ തെളിഞ്ഞുതുടങ്ങിയപ്പോള്‍ മത്തായിചേട്ടന്‍ വര്‍ത്തമാനത്തിലേക്ക്‌ ഇറങ്ങാന്‍ ശ്രമിച്ചുകൊണ്ട് പുറത്തേക്കു നോക്കി. വഴിയോരത്തെ കല്യാണമണ്ഡപത്തിനുമുന്നില്‍  പലനിറത്തില്‍ പട്ടുവസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍. പണ്ട് അതൊരു സിനിമാകൊട്ടക ആയിരുന്നു.  ഏലിക്കുട്ടിയെയും കൂട്ടി പച്ചക്കറിചന്തയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ തുലാഭാരവും ഇണപ്രാവുകളും ഒക്കെ കൈകോര്‍ത്തിരുന്നുകണ്ടത് ഇവിടെവെച്ചാണ്.
ശാരദ ആയിരുന്നു ഏലിക്കുട്ടിയുടെ ഇഷ്ടതാരം. തുലാഭാരം കണ്ടിറങ്ങുമ്പോള്‍ അവളുടെ കണ്ണും മുഖവും ചുവന്നിരുന്നതിന്റെ  പേരില്‍ ദേഷ്യം നടിച്ചു മിണ്ടാതെ കിടന്നപ്പോള്‍ "ഇനി ഞാന്‍ ഒരു പടത്തിനും കരയത്തില്ല, ദേ എന്റിച്ചായനാണെ സത്യം" എന്ന് പറഞ്ഞുകൊണ്ട് തലചായ്ച്ച  നെഞ്ചില്‍  മത്തായിചേട്ടന്‍ കൈത്തലം ചേര്‍ത്തു. ഓര്‍മ്മകള്‍ തിങ്ങിനിറഞ്ഞ് നീറ്റലായി പടരുന്നു...

വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു  തിരിഞ്ഞപ്പോള്‍ വീണ്ടുമൊരു അത്ഭുതക്കാഴ്ച മത്തായിചേട്ടനായി ഒരുങ്ങിയിരുന്നു. വിദേശത്തുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും സുസ്മേരവദനരരായി അരികിലേക്ക് ഓടിവരുന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ മത്തായിചേട്ടന്‍ കരഞ്ഞുപോയി. എല്ലാവരെയും വിഷമിപ്പിച്ച് ആരോടും പറയാതെ നാട് വിട്ടതിന് മാപ്പ് ചോദിച്ചു.

സ്വീകരണമുറിയില്‍ കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ചിരിക്കുമ്പോള്‍ മത്തായിചേട്ടന്റെ കണ്ണ് നിറഞ്ഞു. വിദേശത്ത് വളര്‍ന്നവര്‍ക്ക് അപ്പാപ്പനുമായി ആശയവിനിമയം കഷ്ടമായിരുന്നുവെങ്കിലും അവധിക്കാലത്ത്‌ അപ്പാപ്പന്റെ കയ്യും പിടിച്ചു പപ്പയും മമ്മിയും കാണാതെ വെള്ളത്തിലും ചെളിയിലും തിമിര്‍ത്ത ഓര്‍മ്മകളുണ്ട്‌.

ഉച്ചക്ക് അപ്പന്റെ ഇഷ്ടവിഭവങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കരികിലിരുന്ന്  മൂത്തമകന്‍ ജോമോനാണ് ആദ്യം സംസാരിച്ചത്.
" കഴിഞ്ഞതൊക്കെ കഴിഞ്ഞു. അപ്പനോട് ഇവനും കുറെ തെറ്റൊക്കെ ചെയ്തു. അവനതില്‍ വിഷമമുണ്ട്. "
ജോണിക്കുട്ടി കുറ്റബോധത്തോടെ തലകുനിച്ചിരുന്നു. ജോമോന്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും ജോയിക്കുട്ടി തുടര്‍ന്നു.
"ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍നിന്നും വലുതായിട്ടൊന്നും അവനു കിട്ടുന്നില്ലെന്നാ പറയുന്നേ.. പുതിയൊരു ബിസിനെസ്സ് കൂടി തുടങ്ങിയാല്‍.... അതിന് അപ്പന്‍ കൂടെ മനസുവെക്കണം..."
കുപ്പിഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞു കുമിളകള്‍ നോക്കിയിരുന്ന മത്തായിചേട്ടന്‍ പതിയെ മുഖമുയര്‍ത്തി മക്കളെ നോക്കി.

"അപ്പന്‍ ആ വീട് അവനു എഴുതി കൊടുത്താല്‍......."
മക്കള്‍ മൂവരും തുടര്‍ന്നുപറഞ്ഞതൊന്നും മത്തായിചേട്ടന്‍  കേട്ടില്ല.

വലിയ വയറും താങ്ങി തിടുക്കപ്പെട്ടു വരുന്ന ഏലിക്കുട്ടിയെ ശകാരിച്ചുകൊണ്ട് അവളുടെ ഇച്ചായന്‍ പറമ്പില്‍ നിന്നും കയറിവന്നു.
"ഞാനങ്ങു വരത്തില്ലായിരുന്നോ കൊച്ചെ... നീയീ  വയ്യാത്തിടത്ത് ഇതും കൊണ്ട് വരണമായിരുന്നോ.."
"ഓ.. എന്റിച്ചായാ... നമ്മളീ കഷ്ടപ്പെടുന്നതൊക്കെ ആര്‍ക്കു വേണ്ടിയാ.. ദേ ഇതിനകത്ത് കിടക്കുന്നവന് വേണ്ടിയല്ലേ...! "

********************
  പുതിയ വീടിനുള്ള ഓല മേടഞ്ഞുകൊണ്ടിരിക്കുന്ന  അപ്പന്റെ അരികില്‍ കയ്യില്‍ പീപ്പിയും കാറ്റാടിയും കൊണ്ട് ഓടി ക്കളിക്കുന്ന ജോമോന്‍.  ഏലിക്കുട്ടിയുടെ ഒക്കത്ത് ജോയിക്കുട്ടി ഉണ്ട്.. അവളുടെ മുഖത്തും കാലിലും കുറേശ്ശെ  ഗര്ഭാലസ്യത്തിന്റെ നീര്‍ക്കെട്ടുണ്ട്.
"നീ ഇങ്ങനെ കളിച്ചു നടക്കുവാണോ മോനെ.. അപ്പന് ഓല എടുത്തു കൊടുക്കെടാ.. "
"ഓ.. അവനവിടിരുന്നു കളിച്ചോട്ടെ പെണ്ണെ... "
"ഇല്ലിച്ചായാ.. നമ്മടെ കഷ്ടപ്പാടും ദുരിതോം കണ്ടുതന്നെ വളരട്ടെ അവര്.. അപ്പോഴേ വലുതാവുമ്പം അപ്പനേം അമ്മയേം നല്ലപോലെ നോക്കത്തൊള്ളൂ.."

"അപ്പന്‍ ഒന്നും പറഞ്ഞില്ല.. "
കയ്യിലെ ചോറുരുള പാത്രത്തിലേക്ക് തന്നെയിട്ടുകൊണ്ട്  മത്തായി ചേട്ടന്‍ ഒന്ന് മൂളി.  കൈ കഴുകുമ്പോഴും അയാള്‍ ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയിലെ നേരിയ നൂല്‍പാലത്തിന്മേല്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ജോണിക്കുട്ടിയുടെ വീട്ടിലെ വിശാലമായ സ്വീകരണമുറിയില്‍  കുടുംബാംഗങ്ങളെ കൂടാതെ ഉണ്ടായിരുന്നവരില്‍  ഇളംനീല കുപ്പായമിട്ട  നരച്ചമുടിക്കാരനെ മത്തായിചേട്ടന് ഇതിനുമുന്‍പും പലതവണ കണ്ടിട്ടുണ്ടായിരുന്നു. ഏറ്റവുമാദ്യം വറീത് മാപ്പിളയുടെ പത്തുസെന്റ്‌ പുരയിടം സ്വന്തം പേരിലേക്ക് എഴുതിച്ച് കച്ചവടം ഉറപ്പിക്കാന്നേരം  രെജിസ്ട്രാര്‍ ആപ്പീസില്‍ വെച്ച്.. അന്ന് അയാളുടെ മുടി മുഴുവന്‍ കറുത്തതായിരുന്നു. പിന്നെ അതിനു പിന്നിലെ റബ്ബര്‍ തോട്ടം... പിന്നെയും ഒന്ന് രണ്ടു കൃഷിയിടങ്ങള്‍.. ഒടുവില്‍ ജോണിക്കുട്ടിയുടെ കല്യാണപിറ്റേന്ന്, ആദ്യത്തെ പത്തുസെന്റില്‍ ഏലിക്കുട്ടിയും താനും ചേര്‍ന്നുണ്ടാക്കിയ വീടൊഴിച്ച്‌ മറ്റെല്ലാം മക്കള് മൂന്നിനും കൂടി വീതിച്ചുകൊടുക്കാന്‍ ചെല്ലുമ്പോഴും.. മുഖത്തെ സ്ഥായിഭാവമായ ഭവ്യതയോടെ,  സര്‍ക്കാര്‍ തരുന്നത് ശിപായിയുടെ ശമ്പളമെങ്കില്‍ സ്ഥലമിടപാട് മുതല്‍ ഒളിച്ചോട്ട കല്യാണം വരെയുള്ള ഏത് കാര്യവും സാധിച്ചു കൊടുക്കുന്നതിന്  ആവശ്യക്കാര്‍ തരുന്നത് തനിക്ക് അവകാശപ്പെട്ടതാണ്   എന്ന് വിശ്വസിക്കുന്ന പ്യൂണ്‍ വേലായുധന്‍.

"അപ്പന് ബെന്നിയെ അറിയത്തില്ലേ? പുത്തന്‍പുരേലെ ബേബിച്ചായന്റെ  മോന്‍..  വക്കീലാ.. ഇവന്റെ പെങ്ങള്‍ക്ക് വേണ്ടിയാ വീട് വാങ്ങുന്നത്"
കൈയ്യിലെ ഫയല്‍ ഒന്നുകൂടെ മുറുക്കെ പിടിച്ച് ഇരിപ്പിടത്തില്‍നിന്നും ചെറുതായൊന്ന് അനങ്ങിയിരുന്നുകൊണ്ട്  ബെന്നി പുഞ്ചിരിച്ചു.

"ഇത് രെജിസ്ട്രാര്‍ മാധവന്‍നായര്‍. അപ്പന് അറിയാന്‍ വഴിയില്ല. കഴിഞ്ഞമാസം സ്ഥലംമാറ്റം വാങ്ങി വന്നേയുള്ളൂ.. "

"എല്ലാം വേലായുധന്‍ചേട്ടന്റെ ഏര്‍പ്പാടാ.. " ജോയിക്കുട്ടിയുടെ അഭിനന്ദനപ്രകടനത്തില്‍ വേലായുധന്‍ വീണ്ടും വിനയാന്വിതനായി.

വിദേശനിര്‍മ്മിതസോഫയുടെ ഒത്തനടുക്ക് ആരോ പിടിച്ചിരുത്തി കയ്യില്‍ പേന പിടിപ്പിക്കുമ്പോള്‍ മത്തായിചേട്ടന്റെ തോളില്‍ ഏലിക്കുട്ടി തലചായ്ച്ചിരുന്നു.

"എന്നതാ പെണ്ണെ ഒരു കൊഞ്ചല്?"
"ഇച്ചായാ.. ജോമോന് ഒരു ബൈക്ക് വേണമെന്ന്.. അവന്‍റെ കൂട്ടുകാര്‍ക്കെല്ലാം ഒണ്ടെന്ന്!"
"അതിനൊക്കെ ഒത്തിരി ചെലവല്ല്യോടീ.."
"കഴിഞ്ഞാഴ്ച ഷീറ്റ് വിറ്റുകിട്ടിയ കാശിരിപ്പില്ലേ..  അവന്‍റെ ഒരാശയല്ലേ.. അതുങ്ങടെ മൊഖം വിടര്ന്നിരിക്കുന്നത് കാണുമ്പോഴല്ലേ നമ്മക്കും സന്തോഷം.."
"ആ.... മുട്ടിചേര്‍ന്നിരുന്നു കൊഞ്ചിയപ്പോഴേ തോന്നി, ഏതാണ്ട് മക്കക്കു വേണ്ടി ശുപാര്‍ശയും കൊണ്ട് വരുവാന്ന്!"
"ഒന്ന് പോ ഇച്ചായാ.. ഇല്ലേല്‍ ഞാന്‍ അടുത്ത് വരത്തില്ലായിരിക്കും!"
ഏലിക്കുട്ടി  അയാളുടെ കവിളില്‍ നുള്ളി.

നടപടിക്രമങ്ങള്‍ തീര്‍ത്തു രജിസ്ട്രാറെയും കൂട്ടരെയും യാത്രയാക്കി  മക്കളും പെണ്ണുങ്ങളും കുട്ടികളും ജോമോന്റെ ടൌണിലെ അവധിക്കാലവസതിയിലേക്ക് പോയപ്പോള്‍ മത്തായിചേട്ടന്‍ ആ വലിയ വീട്ടില്‍ തികച്ചും ഏകനായി.

ഏലിക്കുട്ടിയുടെ വിളികേട്ടു തന്റെ പഴയവീട്ടിലേക്ക്  നടക്കുമ്പോള്‍  പിന്നില്‍ ജോണിക്കുട്ടിയുടെ മണിമാളിക ഇരുട്ടിലാണ്ടിരുന്നു.

"ഇച്ചായോ.. എന്നായെടുക്കുവാ... വന്നേ... കഴിക്കാം"

അത്താഴം വിളമ്പിവെച്ച്, കര്‍ത്താവിന്റെ പടത്തിനുമുന്നില്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് ഏലിക്കുട്ടി അയാളെ കാത്തിരുന്നു. 

 അവിടെങ്ങും ഏലിക്കുട്ടി നിറഞ്ഞുനിന്നിരുന്നു... ചിലപ്പോള്‍ ഇച്ചായാന്നും വിളിച്ചു കൊച്ചുപെണ്ണായി കൊഞ്ചിക്കൊണ്ട്... മക്കളെ ശാസിച്ചുകൊണ്ട്..  ഓടിനടന്നു വീട് വൃത്തിയാക്കുന്ന തിരക്കുള്ള വീട്ടമ്മയായി.. മുണ്ടിന്റെ കോന്തല കയറ്റി കുത്തി, മീന്‍ വെട്ടിക്കൊണ്ട്‌ അടുക്കളമുറ്റത്ത്‌.. "ഈ ഗ്യാസടുപ്പും മറ്റും എന്നെ കൊണ്ട് പറ്റത്തില്ലേ" എന്നു പുലമ്പി, അടുപ്പിലെ കനല്‍ ഊതിയൂതി മുടിയിലും മുഖത്തും ചാരവും പൊടിയുമായി ക്ഷീണിച്ച്...   ഒടുവില്‍ ചുണ്ടിന്റെ കോണില്‍ പഴങ്കഞ്ഞിയുടെ ശകലങ്ങള്‍ അവശേഷിപ്പിച്ച്, ചിരിക്കാതെ, ഒരു നിമിഷം മുഖത്തേക്ക് ഉറ്റുനോക്കി, പിന്നെ കണ്ണടച്ച് മിണ്ടാതെ കിടന്നവള്‍..

ഏലിക്കുട്ടി അവസാനമായി കിടന്ന കട്ടില്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ഉപേക്ഷിക്കപ്പെട്ട ഏതോ പാഴ്വസ്തുവാണെന്ന് അയാള്‍ക്ക് തോന്നി. പൊടിയുടെയും ചിതലിന്റെയും ഗന്ധം നിറഞ്ഞുനിന്നിരുന്ന മുറി അയാള്‍ക്ക് തികച്ചും അപരിചിതമായി. ഇത് ഏലിക്കുട്ടിയും അവളുടെ ഇച്ചായനും ചേര്‍ന്ന് സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ചു കെട്ടിയ വീടല്ല...
വഴിതെറ്റി വന്നുകയറിയിടത്തുനിന്നെന്നപോലെ അയാള്‍ അവിടെനിന്നും  ഇറങ്ങി, തിടുക്കപ്പെട്ട് മുറ്റവും കടന്ന് വഴിയിലേക്ക് ‍നടന്നു.

വലിയ വെളിച്ചവും ശബ്ദവുമായി അരികിലൂടെ കടന്നുപോവുന്ന ഒന്നിനെയും അറിയാതെ അയാള്‍ എവിടെയ്ക്കോ ഒഴുകിനീങ്ങി.


"ഒന്ന് വേഗം നടക്കെന്റെ പെണ്ണെ.... പടം തുടങ്ങും കേട്ടോ.."
"ദേ വരുന്നൂ..  " ലൈഫ്ബോയ് സോപ്പിന്റെയും കുട്ടികൂറാ പൌഡറിന്റെയും സമ്മിശ്രമണവും പേറി ഏലിക്കുട്ടി അയാളുടെ ഒപ്പമെത്താനായി ഓടി വന്നു.  
"ഇല്ലെന്നേ... ഇത്തവണ ഞാന്‍ കരയത്തില്ല.. ഉറപ്പ്!"