About Me

My photo
A person who loves to read, write, sing and share thoughts.

Friday, November 20, 2009

പാളങ്ങള്‍

പത്തരയ്ക്കുള്ള വണ്ടി സ്റ്റേഷന്‍ വിട്ടു കുറച്ചു ദൂരം പിന്നിട്ടപ്പോഴായിരുന്നു അവള്‍ ഓടി കിതച്ചു അവിടെ എത്തിയത്. നിരാശയും തളര്‍ച്ചയുമായി കിതപ്പോടെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് ചെന്ന് ചോദിക്കുമ്പോള്‍ അവളുടെ ശബ്ദത്തിന് വിറയല്‍ ഉണ്ടായിരുന്നു.

"ഇനി എപ്പോഴാ അടുത്ത വണ്ടി?"

"എങ്ങോട്ടാ?"

"അത്... തെ..തെക്കോട്ട്‌.." അതെ... തെക്കോട്ട്‌ തന്നെ!

അവളുടെ പാറിപറന്ന മുടിയും മുഷിഞ്ഞ വസ്ത്രവും കൈയിലെ ബാഗുമെല്ലാം സംശയത്തോടെ നോക്കുന്ന അയാളെ വകവെക്കാതെ അവള്‍ പ്ലാറ്റ്ഫോമിന്റെ അങ്ങേ തലയ്ക്കലേക്ക് നടന്നു. സിമെന്റ് ഇട്ട തറ തീരുന്നയിടത്തെത്തിയപ്പോള്‍ ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി പാളത്തിലേക്ക് ഇറങ്ങി.

കാലുകള്‍ നീട്ടിവെച്ചു പാളത്തിനു നടുവിലൂടെ നടക്കുമ്പോള്‍ അകന്നുപോയ തീവണ്ടിയുടെ ശബ്ദം പോലെ അവളുടെ ഹൃദയമിടുപ്പ് അവള്‍ക്കു തന്നെ കേള്‍ക്കാമെന്ന് തോന്നി.

തീരും ഇന്നത്തോടെ എല്ലാം... അവസാനിപ്പിക്കുകയാണ് എല്ലാം. നാളെ എന്‍റെ നഗ്നദേഹം മറ്റുള്ളവര്‍ കണ്ടു രസിക്കുന്നതിനു മുന്‍പേ അതിവിടെ ചിന്നി ചിതറി പോവട്ടെ.. ഇനി കരയാനെനിക്ക് മനസില്ല! എല്ലാം... എല്ലാം ഇന്നത്തോടെ അവസാനിക്കട്ടെ.. അച്ഛാ.. അമ്മേ... മാപ്പ്..

"ഹലോ.. മരിക്കാനിറങ്ങിയതാണോ?"

"ആരാ... അത്?"

ഇരുളില്‍ നിന്നും അരണ്ട വെളിച്ചം വീഴുന്നയിടത്തേക്ക് അയാള്‍ നീങ്ങിനിന്നു.

"ഞാനും ചാകാന്‍ വന്നത് തന്നെയാ.. ജസ്റ്റ്‌ മിസ്സ്ഡ്‌. തന്നെ കണ്ടപ്പോഴേ തോന്നി.. എന്താ പറ്റിയേ? അമ്മ വഴക്ക് പറഞ്ഞോ... അതോ കാമുകന്‍ വിട്ടേച്ചു പോയോ? ആ.. എന്തായാല്‍ എനിക്കെന്താ? ബാ.. കുറച്ചങ്ങോട്ട് നടക്കാം.. ഇവിടെ ചെലപ്പോള്‍ പോലീസുകാര്‍ വരും."

അയാളുടെ പിന്നാലെ അനുസരണയോടെ നടക്കുമ്പോള്‍ അവള്‍ക്കു അയാള്‍ എന്തിനാണ് മരിക്കുന്നതെന്നു ചോദിക്കണമെന്ന് തോന്നി.

"എനിക്കായി ഭൂമിയില്‍ കുറെ കടങ്ങള്‍ മാത്രമേയുള്ളൂ.. പണിയെടുത്തു വീടാന്‍ ശ്രമിച്ചു.. ഇനി വയ്യാന്നു തോന്നി... അല്ലേലും ആര്‍ക്കു വേണ്ടിയാ? "

അവളുടെ മനസ് വായിച്ചിട്ടെന്നപോലെ അയാള്‍ പിറുപിറുത്തു. ഇരുട്ടില്‍ പൊന്തക്കാട്ടില്‍ നിന്നും ഉയര്‍ന്ന ഏതോ ജീവികളുടെ ശബ്ദങ്ങള്‍ അവളുടെ അസ്വസ്ഥത കൂട്ടി. എന്തോ കാലില്‍ തടഞ്ഞു വീഴാന്‍ തുടങ്ങിയ അവളെ അയാള്‍ പെട്ടെന്ന് പിടിച്ച് നേരെ നിര്‍ത്തി. രാവെളിച്ചത്തില്‍ നിലത്തു കിടക്കുന്നത് ആരുടെയോ അറ്റുപോയ കൈ ആണെന്ന അറിവ് ഉണര്‍ത്തിയ ഭയം മൂലം തൊണ്ടയില്‍ നിന്ന് അറിയാതെ ഉയര്‍ന്ന നിലവിളി പുറത്തു വരാതിരിക്കാനായി അവള്‍ വായ്‌ പൊത്തിപ്പിടിച്ചു. അപ്രതീക്ഷിതമായ കാഴ്ച അയാളെയും നടുക്കിയിരുന്നു. കുറച്ചകലെ അങ്ങിങ്ങായി ചിതറിയ മറ്റു ശരീരഭാഗങ്ങള്‍ കൂടി കണ്ടപ്പോള്‍ അവള്‍ക്കു തലകറങ്ങുന്നതുപോലെ തോന്നി. തന്‍റെ കൈയിലേക്ക്‌ വീണ അവളെ താങ്ങിക്കൊണ്ടു അയാള്‍ പാളത്തിനു പുറത്തായി പുല്ലില്‍ കിതപ്പോടെയിരുന്നു.

പതിനൊന്നുമണിയുടെ വണ്ടി വലിയ അലര്‍ച്ചയോടെ അവരെ കടന്നുപോയത് അപ്പോഴായിരുന്നു.

Tuesday, November 10, 2009

ഞാന്‍

ഞാന്‍ -
ആള്‍ക്കൂട്ടത്തിലൊരുഞൊടി
ഏകാന്തതയും
ശബ്ദഘോഷങ്ങളിലൊരുവേള
ബധിരതയും
പൊട്ടിച്ചിരിയിലോരല്പം
തേങ്ങലും
കണ്ണീര്‍മുത്തില്‍ മിന്നിമായും
നറുപുഞ്ചിരിയും,
ഒപ്പം,
നിന്‍ ഹൃദയത്തടവറയിലൊരു
ജീവപര്യന്തവും
കൊതിച്ചവള്‍