About Me

My photo
A person who loves to read, write, sing and share thoughts.

Monday, December 29, 2008

ഇവിടെ ഒരമ്മ...

പ്രാര്‍ത്ഥന കഴിഞ്ഞും നിസ്കാരപായയുടെ അറ്റം തെരുപ്പിടിപ്പിച്ചു കൊണ്ടു എത്രനേരമാണ് അങ്ങനെ തന്നെയിരുന്നതെന്ന് അറിയില്ല. രാവിലെ ഉമ്മറത്തെ ചാരുകസേരയില്‍ തളര്‍ന്നു വീണുപോയ ബാപ്പയുടെ മുഖത്ത് നോക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. തലയ്ക്കുള്ളില്‍ പുകയുന്ന അഗ്നിപര്‍വതവും ചുറ്റിനും കുത്തുവാക്കുകളുടെ കൂരമ്പുകളും മാത്രമാണല്ലോ കുറെ നേരമായി! ഇടയ്ക്ക് സാന്ത്വനമായും ചിലര്‍..


ഇതെല്ലാം താങ്ങാനുള്ള കരുത്ത്‌ തരണേ.. ന്‍റെ റബ്ബേ... എന്ന് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞുള്ളു.. ആരെന്തു പറഞ്ഞാലും അത് വിശ്വസിക്കാന്‍ എനിക്കാവില്ല! എന്‍റെ മോന്‍... ഇല്ല.. അവന് കഴിയില്ല അങ്ങനെയാവാന്‍..


"എന്തെല്ലാം കാണണം ആണ്ടവാ!! അന്ത പയ്യനെ പാര്‍ത്താല്‍ അപ്പാവി മാതിരി താനെ തെരിയുത്? കടവുളേ.. ഇതൊന്നുമറിയാതെ അവുങ്ക പക്കത്തിലേ ഇരുന്തോമേ... ശിവ! ശിവ! ഇവുങ്കളെയെല്ലാം നിക്ക വെച്ചു ശുടണം!" നിറുത്താതെ ഓരോന്ന് പുലമ്പുന്നത് പങ്കജമാമിയാണ്.

"ഉടമ്പുക്ക് മുടിയലെന്നാ സൊല്ലവേണ്ടാമാ? വാമ്മാ, ഇതു കഴിക്ക്. നാന്‍ ചെയ്തതാ, തൈര്‍സാദം.. ഇതാ പയ്യനുക്ക് ഇഡലിയും ചട്നിയും ഉണ്ട്. "



"അതിനിപ്പോള്‍ ഇവിടെ എന്തുണ്ടായി മാമി? റഷീദ് ഒരിക്കലും അത്തരക്കാരനാവില്ലെന്നു എനിക്കുറപ്പുണ്ട്. ഇതെന്തോ ഒരു സംശയത്തിന്‍റെ പേരില്‍ അവര്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടുപോയി എന്നല്ലേയുള്ളൂ?" മാധവന്‍കുട്ടിമാഷാണ്.
"സുഹറ കണ്ടോളൂ.. റഷീദ് നമുക്കൊക്കെ അഭിമാനമാവും. മിടുക്കനാ അവന്‍.. എല്ലാത്തിനും ഫസ്റ്റ് ആണ്!! എല്ലാം അറിയണമെന്ന് ആഗ്രഹവും ഉണ്ട്. കഴിയുന്നത്ര പഠിപ്പിക്കണം കേട്ടോ.."

"പാട്ടി കൊഞ്ചം മിണ്ടാതിരിക്ക്യോ? റഷീദ് അന്തമാതിരി പയ്യന്‍ കിടയാത്. അവന്‍ ഏന്‍ ഫ്രണ്ട്. അങ്കിള്‍, പ്ലീസ് നമുക്കെന്തെങ്കിലും ചെയ്യണം ഉടനെ." പങ്കജമാമിയുടെ പേരക്കുട്ടി ശ്രീറാം അവന്‍റെ ഉറ്റചങ്ങാതിയാണ്.

"റഷിയുമ്മാ, പാട്ടിയോട്‌ പറയല്ലേ.. ചിക്കന്‍ കറി കുറച്ചു കൂടുതല്‍ വെക്കണം അവന്‍റെ ബോക്സില്‍. അല്ലെങ്കില്‍ അവന് കിട്ടില്ല!! "

"അപ്പോഴേ ഞാന്‍ വിശ്വേശ്വരനോട് പറഞ്ഞതാ മാഷേ.. നമ്മ ആള്‍ക്കാര്‍ക്ക് കൊടുത്താല്‍ മതി വീടെന്ന്. അപ്പോള്‍ അവന് കൂടെ പഠിച്ച കൂട്ടുകാരനോട് സ്നേഹം! " പങ്കജമാമി അനുജനെ പഴിക്കുകയാണ്.

"മോള്‍ക്കറിയ്യോ, സ്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാ ഞങ്ങളുടെ കൂട്ടുകെട്ട്. ഞാന്‍ ജനിച്ചു വളര്‍ന്ന വീട് ഇവനെയല്ലാതെ ആരെ ഏല്‍പ്പിക്കും? എപ്പോഴെങ്കിലും ഒന്നു കാണണമെന്നു തോന്നിയാല്‍ ധൈര്യമായി വരാല്ലോ.."


പുറത്ത് പലരുടെയും ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌... ശ്രദ്ധിക്കാനുള്ള മനസ്സിന്‍റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു... ചുവരിലെ ചിത്രത്തിലെ പട്ടാളക്കാരന്റെ മുഖത്തെ ഭാവമെന്താണ്? കേള്‍ക്കുന്നുണ്ടോ ഇതുവല്ലതും? രാജ്യത്തിന് വേണ്ടി വീരചരമം വരിച്ച ആളുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്...


"ഉമ്മ നോക്കിക്കോളൂ.. ഇത്തവണ ഫസ്റ്റ്റാങ്ക് ഉമ്മാടെ മോന് തന്നെ കിട്ടും. എനിക്ക് ഒരുപാടു പഠിക്കണം ഉമ്മാ.. വാപ്പാനെ പോലെ രാജ്യത്തെ സേവിക്കണം."

ഇക്കാ.. ഇക്കാടെ തൊട്ടാവാടി പെണ്ണിന് പക്ഷെ അവനെ കൂടി നഷ്ടപ്പെടുത്താന്‍ വയ്യ..


"അയ്യേ.. എന്തിനാ ന്‍റെ ഉമ്മക്കുട്ടി പേടിക്കണേ.. പട്ടാളത്തില്‍ ചേരാണ്ട് തന്നെ രാജ്യത്തെ സേവിച്ചൂടെ? എനിക്ക് ഐഎഎസ് എടുക്കണം. "



ആരോ വലിയ ശബ്ദത്തോടെ വാതില്‍ തള്ളിത്തുറന്നുവല്ലോ.. ഘനഗംഭീരമായ സ്വരത്തിനുടമ ബഷീറിക്ക തന്നെ. ഒപ്പം കുറെ സമുദായ പ്രമുഖരും ഉണ്ടെന്നു തോന്നുന്നു.


"ഓള് കൊഞ്ചിച്ചു വഷളാക്കിയത് തന്നെ..! ഓന്‍ ചോദിക്കണതൊക്കെ വാങ്ങി കൊടുത്തിട്ടല്ലേ? കമ്പ്യൂട്ടര്‍ വേണന്ന് ഓന്‍ കരഞ്ഞത്രെ! പെങ്ങളായിപ്പോയില്ലേ.. വന്നു കൈനീട്ടിയപ്പോ എടുത്തു കൊടുത്തുപോയി! ന്നിട്ടിപ്പോ എന്തായി?"


"നമ്മടെ കൂട്ടര്ടെ എടേല് വന്നു താമസിക്കാന്‍ എത്ര പറഞ്ഞതാ?"

"ഈ അഗ്രഹാരത്തില്‍ വന്നു കെടക്കണ്ട വല്ല കാര്യോണ്ടോ? അത് പറഞ്ഞപ്പോ മൂപ്പര്‍ക്ക് പിടിച്ചില്ലാ.. ഉറ്റ ചങ്ങായീന്റെ വീടാണ്.. പിന്നെ ചുളു വെലയ്ക്കും കിട്ടിയില്ലേ?"

"അദൊക്കെ എന്തിനാ ഇപ്പോ പറയണേ? നമ്മടെ കുട്ടീനെ എറക്കി കൊണ്ടുവരണ വഴി നോക്കാം"


"എംഎല്‍ഏനെ കൊണ്ടു പറയിക്കാംന്ന് പറഞ്ഞിരിക്കുന്നു നമ്മടെ പഞ്ചായത്ത് മെമ്പര്. ഓനെ വിട്ടോളും.. ന്നാലും വന്ന പേരുദോഷം പൂവ്വോ? "


അടിവയറ്റില്‍ നിന്നൊരു തീഗോളം മുകളിലേക്ക് പടര്‍ന്നു പിടിച്ചുവോ? അതിന്‍റെ പുകച്ചുരുളുകള്‍ തൊണ്ടയിലൂടെ മുകളിലെത്തി കണ്ണുകളിലേക്കു പരന്നു കാഴ്ച നഷ്ടപ്പെടുന്നതിനു മുന്പേ എഴുനേല്‍ക്കണം.. ചുവരിലും അടുത്തുള്ള മേശയിലും പിടിച്ച് എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കുറെ മുന്‍പ് രാധചേച്ചി കൊണ്ടുവന്ന് വെച്ചിട്ട് പോയ ഗ്ലാസ് ചരിഞ്ഞ് വസ്ത്രത്തിലും കിടക്കയിലും ചായ വീണു നനഞ്ഞുവെങ്കിലും കാര്യമാക്കിയില്ല. മങ്ങുന്ന കാഴ്ച്ചയെ വീണ്ടെടുക്കാനെന്നവണ്ണം കണ്ണുതിരുമ്മി. എന്നും തുടയ്ക്കാറുള്ള ആ ചിത്രം ഇന്നാരാണ് കുറേകൂടി മുകളിലേക്ക് വെച്ചത്? നിസ്കാരക്കുപ്പായം കാലില്‍ തടഞ്ഞ്‌ അതെടുക്കാന്‍ ആവുന്നില്ലാ... അതഴിച്ച് പായയില്‍ തന്നെ വെച്ചു. മടക്കി ഒതുക്കിവെയ്ക്കുന്ന പതിവുകള്‍ ഒന്നും ഓര്‍മ്മയില്‍ വന്നില്ല. പ്രാണനാഥന്റെ ചിത്രം ആയാസപ്പെട്ട്‌ ആണിയില്‍ നിന്നും വിമുക്തമാക്കി, താഴെ വീണു ചില്ലുടയാതെ വിറയ്ക്കുന്ന കൈകളാല്‍ മുറുകെ പിടിച്ചു മാറോടു ചേര്‍ത്തു. ഉമ്മറത്തിരിക്കുന്ന മുതിര്‍ന്നവരുടെ മുന്നിലൂടെ കടന്നുപോവുമ്പോള്‍ സാരിത്തലപ്പ് തലയിലൂടെ ഇട്ടുവോ? വാപ്പയുടെയോ മോന്റെയോ കൂടെയല്ലാതെ ഇതിന് മുന്‍പ് എപ്പോഴാണ് ഈ പടിയിറങ്ങിയിരിക്കുന്നത്? അമ്പരന്നിരിക്കുന്ന വീട്ടുകാരുടെയും പുറത്തുനിന്നു പലതും പറയുന്ന നാട്ടുകാരുടെയും മുഖങ്ങള്‍, നെഞ്ചിനുള്ളിലും പുറത്തും എരിയുന്ന പൊരിവെയിലില്‍ കാണാനാവുന്നില്ല.. പിന്‍ വിളികളും പുലഭ്യങ്ങളും ആത്മഗതങ്ങളും അവ്യക്തമായി കാതില്‍ വീഴുന്നുണ്ടെങ്കിലും ഉള്ളിലേക്ക് കടക്കുന്നതെയില്ലാ..

"അവള്‍ക്കൊരു കൂസലുമില്ല കണ്ടോ?!! ഞാനോ മറ്റോ ആയിരിക്കണം.. എപ്പോഴേ തൂങ്ങി ചത്തേനെ!"


"അറിയ്യോ? കമ്പ്യൂട്ടറില്‍ ഇപ്പൊ ബോംബുണ്ടാക്കുന്നതും പഠിക്ക്യാത്രേ! അവനതൊക്കെയാവും ചെയ്തോണ്ടിരുന്നത്‌. "


"മോളെ... യ്യിത് എങ്ങോട്ടെയ്ക്കാ? " വാപ്പയുടെ തളര്‍ന്ന സ്വരം.

എന്നോട് ക്ഷമിയ്ക്കൂ വാപ്പാ.. എങ്ങോട്ടാണെന്ന് എനിക്കും അറിയില്ല, പക്ഷേ, അങ്ങയുടെ മകന്‍റെ കുഞ്ഞിനെ മോചിപ്പിക്കാന്‍ എനിക്ക് പോകാതെ വയ്യ..


"സുഹറ, കുട്ട്യെന്തിനാ പോണേ? അവനെ ഇപ്പൊ കൊണ്ടുവരും മോളെ.. പറയണത് കേള്‍ക്കൂ.. " മാഷിന്‍റെ അപേക്ഷ.

ഇല്ലാ മാഷേ.. എനിക്കെന്‍റെ കുട്ടിയെ കാണണം.. ഒരു പട്ടാളക്കാരന്റെ രക്തമാണ് അവന്‍റെ സിരകളില്‍ ഒഴുകുന്നതെന്ന് എനിക്കവരോട് പറയണം.. ഒരു ഭാരതീയനാണെന്നു അഭിമാനപൂര്‍വ്വം ഓര്‍ക്കാന്‍ മാത്രമേ ഞാന്‍ അവനെ പഠിപ്പിച്ചിട്ടുള്ളൂ... അവനൊരു രാജ്യദ്രോഹി ആവാന്‍ കഴിയില്ല എന്ന് പറയണം.. കാലുകള്‍ തളര്‍ന്നു വീണുപോവുന്നതിനു മുന്‍പ്... ഇരുള്‍മൂടി കാഴ്ച്ച മറയുന്നതിനു മുന്‍പ്... എനിക്കവിടെ എത്തണം..

Monday, December 22, 2008

ഒരു പാര്‍ട്ടിയും ഞാനും

"ഞങ്ങളുടെ കമ്പനിയുടെ ആന്ന്വല്‍ പാര്‍ട്ടി ഈ വരുന്ന പതിനഞ്ചിനാണ്. "

ഓഫീസിലേക്ക് പോവാനൊരുങ്ങി പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു അദ്ദേഹം അത് പറഞ്ഞത്.


കഴിഞ്ഞുപോയ ഏതോ പിറന്നാള്‍ സല്‍ക്കാരത്തില്‍ അതായിരുന്നു ഞങ്ങള്‍ സ്ത്രീകളുടെ ഇടയിലെ ഒരു ചര്‍ച്ചാവിഷയം. മകള്‍ക്ക് സുഖമില്ലാതിരുന്നതിനാല്‍ കഴിഞ്ഞവര്‍ഷം എനിക്ക് ഒഴിവാക്കേണ്ടിവന്ന ആ മഹാസംഭവത്തെ കുറിച്ച് എല്ലാവര്‍ക്കുമുണ്ടായിരുന്നു പറയാന്‍.

"ഹിന്ദിസിനിമേലെ പോലെയുള്ള വേഷങ്ങളൊക്കെ കാണാം!"

"ഇത്തവണ ഡ്രെസ്സും ആഭരണങ്ങളും നേരത്തെ വാങ്ങി വെയ്ക്കണം. കഴിഞ്ഞ പ്രാവശ്യം ചേരുന്ന കമ്മലിനു വേണ്ടി കുറെ നടന്നു!"

"ഞാന്‍ പോയത് എന്‍റെ ഫേവറിറ്റ് പാട്ടുകാരന്‍ സോനു നിഗമിനെ കാണാനായിരുന്നു.. വാട്ട് എ ക്യൂട്ട് ബോയ് ഹി ഈസ്!!" ആവശ്യത്തില്‍ കൂടുതല്‍ ആശ്ചര്യഭാവങ്ങളുമായി മറ്റൊരാള്‍.

ഒരു അടുത്ത കൂട്ടുകാരി പതുക്കെ പറഞ്ഞു, "ഈ പൊങ്ങച്ചക്കാരുടെയും പരിഷ്ക്കാരികളുടെയും ഇടയില്‍ വല്ലാതെ ഒറ്റപ്പെട്ടുപോയി.. നീയും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി ട്ടോ!"

"വീട്ടിലിരിക്കുന്ന പെണ്ണുങ്ങള്‍ക്ക്‌ തിളങ്ങാന്‍ പറ്റുന്ന ദിവസമല്ലേ! ഈ വര്‍ഷത്തെതിനു എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന ചര്‍ച്ചയാണെന്ന് തോന്നുന്നു." ഇടയ്ക്ക് കയറിയ പുരുഷപ്രജ കളിയാക്കി.

ഭര്‍ത്താവിനെ യാത്രയാക്കി മറ്റു പണികളും തിടുക്കത്തില്‍ തീര്‍ത്ത് ഞാന്‍ എന്‍റെ ഉറ്റതോഴിയെ വിളിച്ച് ചൂടോടെ വിശേഷം വിളമ്പി.

"നാട്ടിലെ കല്യാണപാര്‍ട്ടിക്ക് പോണപോലെ പട്ടുസാരീം മുല്ലപ്പൂവുമൊന്നും വെച്ചു പോയേക്കല്ലേ പെണ്ണെ.. കുറച്ചു സ്റ്റൈല്‍ ആയിട്ടൊക്കെ പോവണം. അല്ലെങ്കില്‍ നിനക്കല്ല നാണക്കേട്‌! " അവള്‍ പൊട്ടിച്ചിരിയോടെ കളിയാക്കി.

അവളോട്‌ പിണക്കം നടിച്ചു ഫോണ്‍ വെച്ചിട്ട് നേരെ അലമാരി തുറന്നു നോക്കിനില്‍പ്പായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ചേച്ചി സമ്മാനിച്ച കുഞ്ഞു മുത്തുകളും കല്ലുകളും പിടിപ്പിച്ച ഒരു സാരി തിരഞ്ഞെടുത്തു. ചേരുന്ന കമ്മലും മാലയും വാങ്ങേണ്ടിവരും. രണ്ടാഴ്ച സമയമുണ്ടല്ലോ എന്നാശ്വസിച്ചു സാരി തിരികെവെച്ച് അലമാരി പൂട്ടിയപ്പോഴാണ് അതില്‍ പതിപ്പിച്ചിരിക്കുന്ന നീളന്‍ കണ്ണാടിയിലേക്ക് നോക്കിയത്. മുഖത്ത് ചെറിയ കുരുക്കളൊക്കെ വന്നിരിക്കുന്നു! കണ്ണിനു ചുറ്റുമുള്ള കറുപ്പ് കൂടിയിട്ടുണ്ടോ എന്നും സംശയം. മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞമ്മാവന്റെ മകളുടെ കല്യാണത്തലേന്നാണ് അവസാനമായി ഫേഷ്യല്‍ ചെയ്തത്. പുരികത്തിലെ രോമം പറിച്ചുകളയുന്നതുപോലെ സങ്കടമുള്ള കാര്യം വേറെയില്ല! എപ്പോള്‍ പോയാലും അവിടൊരു കണ്ണുനീര്‍പ്പുഴ ഒഴുക്കിയിട്ടെ ഞാന്‍ മടങ്ങാറുള്ളൂ. എന്തായാലും ഇത്തവണ അതൊക്കെ ചെയ്തേ പറ്റൂ.

പിന്നീടുള്ള ദിവസങ്ങള്‍ നീങ്ങിക്കിട്ടാന്‍ കൂടുതല്‍ നേരമെടുത്തതുപോലെ തോന്നി. അതിനിടയില്‍ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്തു.

"എന്തുപറ്റി മോളെ നമ്മുടെ അമ്മയ്ക്ക്? പതിവില്ലാത്ത കാര്യങ്ങളൊക്കെ ആണല്ലോ" എന്ന് തുടങ്ങിയ ശബ്ദങ്ങള്‍ ശ്രദ്ധിച്ചതേയില്ല.

അങ്ങനെ ആ ദിവസം വന്നെത്തി. വൈകുന്നേരമായപ്പോള്‍ത്തന്നെ നിലക്കണ്ണാടിയുടെ മുന്നിലെത്തി. ഇപ്പോഴത്തെ നായികമാരെ പോലെ മുടി അഴിച്ചിട്ടാലോ എന്ന ചിന്തയായി. രാവിലെത്തന്നെ ഷാമ്പൂ ഇട്ടു കഴുകി ഉണക്കിയ മുടി ചീകി ഒതുക്കുമ്പോള്‍ മനസ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു കുതിച്ചു. രാവിലെ ഈറന്‍ തോരാത്ത മുടി കെട്ടാന്‍ നില്‍ക്കാതെ പുസ്തകക്കെട്ടുമായി ഓടുമ്പോള്‍ അപ്പുറത്തെ വീട്ടിലെ നാണിക്കുട്ടിയമ്മ പിന്നില്‍ നിന്നും ഉറക്കെ വിളിച്ചു പറയുമായിരുന്നു.

"പെങ്കുട്ട്യോള് ങ്ങനെ മുടിയഴിച്ചിടണത് അശുഭാണ് കുട്ട്യേ.." എന്നിട്ട് യാത്രയയക്കാന്‍ പടിക്കല്‍ നില്ക്കുന്ന അമ്മയോട്, "ങ്ങന്യാ നീ കുട്ട്യോളെ വളര്‍ത്തണേ? അവളോട്‌ പറഞ്ഞൂടെ നെനക്ക്? "
"അതൊക്കെ അവിടെ എത്തുമ്പോഴേക്കും ചെയ്തോളാം ന്നാ അവള് പറയണെ"

മുഴുവനും കേട്ടുനില്‍ക്കാതെ നീളന്‍പാവാടയുടെ പിന്‍ഭാഗത്ത് മുടിയില്‍ നിന്നുള്ള ഈര്‍പ്പം പടര്‍ത്തിക്കൊണ്ട്‌ ഓടിയിരുന്നെങ്കിലും പിന്നീടൊരിക്കലും മുടി അങ്ങനെ അഴിച്ചിടാന്‍ തോന്നിയിട്ടില്ല.

"അമ്മ ഇതുവരെ റെഡി ആയില്ലേ? " പിന്നില്‍ നിന്നും മകളുടെ ശബ്ദം, ഉഴുന്നുമാവ് പോലെ വയറുള്ള നാണിക്കുട്ടിയമ്മയെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റി. അവരോട് മനസ്സാല്‍ മാപ്പ് പറഞ്ഞ്, മുടി നല്ലതുപോലെ ചീകി അങ്ങനെ തന്നെ അഴിച്ചിട്ടു. കല്യാണത്തിനോ മറ്റോ വാങ്ങിയ ഫൌണ്ടേഷന്‍ ക്രീം എടുത്തു പ്രയോഗിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം, ശ്ശൊ.. അത് ശരിയാവുമോ എന്ന്. പിന്നെ സമയം വൈകുന്നതോര്‍ത്തപ്പോള്‍ രണ്ടാമതൊരു ചിന്തക്ക് നില്‍ക്കാതെ മകളുടെ പ്രച്ഛന്നവേഷമത്സരത്തിനു വാങ്ങിയ ലിപ്സ്ടിക്ക് എടുത്തു പുരട്ടി. കണ്ണാടിയില്‍ നിന്നും ഒരടി മാറി നിന്ന് നല്ലതുപോലെ ഒന്നു പുഞ്ചിരിച്ചു നോക്കി തൃപ്തിപ്പെട്ടു.

വീട്ടില്‍ നിന്നുമിറങ്ങി ലിഫ്റ്റില്‍ കയറാന്‍ നേരത്ത് അവിശ്വസനീയതയോടെ എന്നെ നോക്കിയ ആളുടെ മുഖം കണ്ടപ്പോള്‍ ആത്മവിശ്വാസം കുറേശ്ശെ ചോര്‍ന്നുപോവുന്നതറിഞ്ഞു. മുഖത്തെ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ സ്വരം താഴ്ത്തി ചോദിച്ചു, "വൃത്തികേടുണ്ടോ?"

ഒന്നും പറയാതെ വെറുതെ ചിരിച്ച ആളുടെ മനസ് ഞാന്‍ വായിച്ചത് ഇങ്ങനെ ആയിരുന്നു, "എന്തായാലും ആ മുഖത്തിന്‌ പകരം ഐശ്വര്യാ റായീടെ മുഖം വരില്ലല്ലോ.."

പിന്നിലേക്കു ഓടി മറയുന്ന വഴിയോരക്കാഴ്ച്ചകളില്‍ മനസ്സുറയ്ക്കാതെ കാറില്‍ വെറുതെയിരുന്നു. കാറ്റില്‍ മുടി പറന്നു തുടങ്ങിയപ്പോള്‍ ഗ്ലാസ് കയറ്റിയിട്ടു. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ കവാടത്തില്‍ വെച്ചുതന്നെ നിറങ്ങളുടെ മേള കാണാന്‍ കഴിഞ്ഞു. ആവശ്യത്തിലധികം അംഗ വിക്ഷേപങ്ങളും മുഖത്ത് ചായങ്ങള്‍ക്കൊപ്പം തേച്ചു പിടിപ്പിച്ച ചിരിയുമായി കുറെ രൂപങ്ങള്‍. പിന്നീടൊന്നും ആലോചിക്കാന്‍ നിന്നില്ല. ബാഗില്‍ എപ്പോഴും കരുതാറുള്ള ഹെയര്‍ ബാന്റെടുത്ത്‌ മുടി ചേര്‍ത്തു പിടിച്ചിട്ടു. തൂവാലയെടുത്ത്‌ മുഖം അമര്‍ത്തി തുടച്ചു. കാറില്‍ നിന്നും ഇറങ്ങി മകളുടെ കൈപിടിച്ചു മുന്നില്‍ നടക്കുന്ന ആളുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി കണ്ടില്ലെന്നുനടിച്ച് അവര്‍ക്കു പിന്നിലായി ഞാനും ഉള്ളിലേക്ക് കയറി.