നമ്മൾ ഒരുമിക്കാതിരുന്നെങ്കിലോ?
പിന്നെയും കുറെക്കാലംകൂടി
കോടമ്പാക്കം പാലത്തിലൂടെ
റെയിൽപാളത്തിനരികിലെ
ചെറ്റക്കുടിലുകളുടെ മുന്നിലൂടെ
മൗണ്ട് റോഡിലെ സബ്‌വേയിലൂടെ
ബെസന്ത്നഗർ ബീച്ചിലൂടെ
ലോകത്തിൽ നിന്നൊളിച്ച്
ഒറ്റക്ക് നടന്നേനെ
മോണിറ്ററിൽ തെളിയുന്ന
ഡിസൈനുകളിൽ
ഒരിക്കലും തൃപ്തയാവാതെ
മായ്ച്ചും വരച്ചും
സ്വയം കലഹിച്ചും
ചുവന്ന മൂക്ക് അമർത്തിത്തുടച്ചും
ആർക്കും മുഖം കൊടുക്കാതെ
കർമ്മനിരതയാണെന്ന്
അഭിനയിച്ചേനെ
ടെലിഫോൺ മണിനാദത്തിനു
കാതോർക്കാതെ
മെയിൽബോക്സ്
തുറക്കാൻ മെനക്കെടാതെ
തമാശക്കൂടലുകളിൽപ്പെടാതെ
ജനാലകളില്ലാത്ത മുറിയിൽ
ഇരുട്ടിലും തെളിയുന്ന
മുഖം മായ്ക്കാൻ മെനക്കെടാതെ
കണ്ണിറുക്കെ മൂടിക്കിടന്നേനെ
ഒടുവിലൊരു
നഷ്ടപ്രണയകവിത
കാര്യമില്ലാതെ
കുത്തിക്കുറിച്ച്
മുടിയഴിച്ച് ഭ്രാന്തിയെപ്പോലെ
ശബ്ദമില്ലാതെ
നിലവിളിച്ച്
എല്ലാ അക്ഷരങ്ങളെയും
വലിച്ചുകീറി
കാറ്റിൽ പറത്തിയേനെ
പിന്നെ, ആർക്കോവേണ്ടി
ഏതേതോ നാടുകളിലെ
ആൾക്കൂട്ടങ്ങളിൽപ്പെട്ട്
ആരോടും പരാതിയില്ലാതെ
ഒഴുകിപ്പോയേനെ,
ഞാൻ മാത്രമായി..
No comments:
Post a Comment