About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, April 26, 2011

കണ്ണനെ കണി കാണാന്‍..


വിഷുക്കണി എത്ര ഒരുക്കിയിട്ടും തൃപ്തിയാവാതെ പിന്നെയും പിന്നെയും കണികൂട്ടങ്ങള്‍ സ്ഥാനം മാറ്റി വെച്ചു നോക്കുമ്പോള്‍, മനോഹരമായി കണിയൊരുക്കി അതിരാവിലെ വിളിച്ചുണര്‍ത്തി കണ്ണ് പൊത്തിയ ആ രണ്ട് കൈകള്‍ ഒരിക്കല്‍ക്കൂടി കണ്ടെങ്കിലെന്ന് മോഹിച്ചു, വെറുതെ..

കളഞ്ഞു കിട്ടിയ കണ്ണന്റെ കഥ അറിയാന്‍  

Monday, April 11, 2011

ഗൃഹസ്ഥാശ്രമി

മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കങ്ങള്‍ക്കൊടുവില്‍ അയാള്‍ തലയിണയ്ക്കരികില്‍ വെച്ചിരുന്ന വാച്ചില്‍ നോക്കി. നാലുമണി കഴിഞ്ഞു മുപ്പത്തഞ്ചു മിനിറ്റ്. നാലു പതിനഞ്ചിന് ട്രെയിന്‍ അവിടെ എത്തുമെന്നാണ് കയറുന്നതിനു തൊട്ടുമുന്‍പ് വിളിച്ചപ്പോള്‍ ഭാരതി പറഞ്ഞത്. തന്‍റെ ഉറക്കത്തിനു ഭംഗം വരുത്തേണ്ടെന്നു കരുതി, നേരം വെളുത്തിട്ടു വിളിക്കാമെന്നു വെച്ചതാവും. അവള്‍ എവിടെയ്ക്കെങ്കിലും പോവുന്നതുമുതല്‍ ‍ ഉറക്കം പിണങ്ങി നില്‍ക്കുന്നത് പതിവാണ്. ആദ്യമായിട്ടല്ല തനിച്ചുള്ള യാത്ര, കൊച്ചുകുട്ടിയല്ല എന്നൊക്കെ സ്വയം ബോധിപ്പിക്കാന്‍ ശ്രമിച്ചാലും മനസ് മന്ദബുദ്ധി ചമയും.
എഴുനേറ്റ് പല്ലുതേച്ചു കട്ടന്‍ ചായ കുടിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു. ഭാരതിയുടെ വിളി ഇനിയും വന്നില്ല. അക്ഷമയുടെ മുനമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഭാരതിയുടെ നമ്പര്‍ ഡയല്‍ ചെയ്യാനൊരുങ്ങി. നിരാശ തന്നെ സമ്മാനിച്ചുകൊണ്ട് ടെലിഫോണ്‍ ശബ്ദിക്കാതിരുന്നപ്പോള്‍ തലേന്ന് രാത്രിയില്‍ ‍ വീട്ടുപടിക്കലെ പോസ്റ്റിനു പുറത്തേക്ക് മരച്ചില്ലയെ വീഴ്ത്തിയ കാറ്റിനെ ശപിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസമാണ് അവളുടെ കൈപിടിച്ച് ഈ വീട്ടില്‍ കയറി വന്നത്. പതിനെട്ടു വര്‍ഷത്തെ തടവില്‍ നിന്നാണ് അവളെ മോചിപ്പിച്ചതെന്ന് വിവാഹ രാത്രിയില്‍ അവള്‍ പറയുമ്പോള്‍ ജനാലയ്ക്കപ്പുറത്തെ ഇലയനക്കം നോക്കി നില്‍ക്കുകയായിരുന്നു.
വടക്കന്‍ കേരളത്തിലെ പേരുകേട്ട തറവാട്ടിലെ ഏകാധിപതിയായ അമ്മാവനും, മരുമക്കത്തായം പടികടന്നുവെന്നും അച്ഛന്‍റെ കാലശേഷം അധികാരം മൂത്ത പുത്രനാണെന്നും സദാ സമയവും പരാതി പറയുന്ന ഏട്ടനും ഇടയില്‍ നിശബ്ദയായ അമ്മയെ മാത്രം കണ്ടു വളര്‍ന്ന ബാല്യവും കൌമാരവും. സ്വന്തമായി ശബ്ദമുണ്ടെന്നു മനസിലാക്കുന്നത്‌ പലപ്പോഴും വീടിനു പുറത്ത് വെച്ചായിരുന്നുവത്രേ. മനസിലെ ആശയങ്ങള്‍ക്കു ചിറകുകള്‍ മുളച്ചതും ആ വാശിയില്‍ തന്നെ. കോളേജില്‍ എത്തുമ്പോഴേക്കും അടിച്ചമര്‍ത്തപ്പെട്ടവരുടെ വക്താവായി. നാട്ടിലെ അധികാരി അമ്മാവന്റെയും ഏട്ടന്റെയും മുന്നില്‍ നാവില്ലാത്ത അമ്മയുടെ പിന്ഗാമി ചമഞ്ഞു.
നേരം വെളുക്കുവോളം അവള്‍ മാത്രം സംസാരിച്ചതെന്തിനായിരുന്നുവെന്ന് പിറ്റേന്ന് പകല്‍ മുഴുവന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അടുക്കളയില്‍ പുതുപ്പെണ്ണിന്റെ നാണം മാറ്റിവെച്ച് അധികാരത്തോടെ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യുന്നതില്‍ അഭിമാനമായിരുന്നു. ഒരിക്കല്‍പോലും പിന്നിലാവാന്‍ ആഗ്രഹിക്കാത്ത, ഒരുതരം വാശി അവളില്‍ എല്ലാ കാര്യത്തിലും അന്നേ ഉണ്ടായിരുന്നുവോ? ജോലിക്കാരിയുടെ കഷ്ടപ്പാടിനും പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ച്, വീടിന്നടുത്തുള്ള കൊച്ചു പെണ്‍കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്ത്.. അവള്‍ എല്ലായിടത്തും സ്വാതന്ത്ര്യത്തിന്റെ സാന്നിധ്യമാവുന്നതും പ്രശംസക്ക് പാത്രമാവുന്നതും സന്തോഷത്തോടെ നോക്കി നിന്നു. ജോലിസ്ഥലത്തേക്ക് തനിച്ചുപോവുമ്പോള്‍ അവള്‍ക്ക് ഏകാന്തത ഉണ്ടാവാതിരിക്കാനും ഈ തിരക്ക് ഉപകരിക്കുമെന്ന് ആശ്വസിച്ചു. വെറുമൊരു വീട്ടമ്മയായി അടച്ചിടപ്പെടേണ്ടവളല്ല, എവിടെയൊക്കെയോ പടര്ത്തപ്പെടേണ്ട ജ്വാല അവളിലുണ്ടെന്ന തിരിച്ചറിവ് അഭിമാനത്തോടെയാണ് സ്വീകരിച്ചത്. അതുകൊണ്ട്‌ തന്നെ ഒന്നിനും താനൊരു തടസമാവില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചത് മധുവിധുകാലത്ത് തന്നെയാണ്.
വാതില്‍മണി നാദം അയാളെ ഭൂതകാലത്തിന്റെ പടവുകള്‍ ഓടിയിറങ്ങാന്‍ നിര്‍ബന്ധിതനാക്കി.
"ടീച്ചര്‍ ഇന്നും ഇല്ലാ ല്ലേ? ഇന്നലെ പോണ വഴി വീട്ടില്‍ കേറി രാവിലെ തന്നെ വന്നു മാഷക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണോന്ന് പറഞ്ഞിട്ടാ പോയത്."
പാറൂട്ടിയമ്മ വരുമെന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.
"മാഷായതുകൊണ്ടാ... ഇബടെ ഞങ്ങളെല്ലാരും പറയും. എബ്ടെക്കാ, എന്തിനാന്നോന്നും ചോദിക്കാതെ എന്തിനേ ങ്ങനെ വിടണേ? കാലോന്നും അത്ര നന്നല്ല മാഷെ.. മാഷെ തനിച്ചാക്കി എങ്ങടാ ഈയമ്മ പോണേ?"
'എന്‍റെ ഭാരതി എവിടെയ്ക്കാ പോണത് ന്ന് നിയ്ക്കറിയാം പാറൂട്ടിയമ്മേ...അവള്‍ നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവളാണ്. തിരുവനന്തപുരത്ത് ഒരു സമരത്തില്‍ പ്രസംഗിക്കാനാ അവള്‍ പോയത്. അല്ലാതെ നിങ്ങള്‍ വിചാരിക്കണപോലെ......' പുതഞ്ഞുവന്ന ദേഷ്യത്തില്‍ അങ്ങനെയൊക്കെ പറയണമെന്ന് തോന്നി.
"അതിന് അവളിന്ന് രാത്രി തന്നെ എത്തുമല്ലോ.. ഞാന്‍ തനിച്ചല്ലല്ലോ.. നിങ്ങളില്ലേ.. പോരാത്തേന് കുട്ടീഷ്ണന്‍ വരേം ചെയ്യും"
"മാഷ്ക്കൊരു കുഞ്ഞിനെ പോലും തരാന്‍ പറ്റിയില്ല്യാലോ ആയമ്മക്ക്‌!"
"പാറൂട്ടിയമ്മക്ക് പണിയില്ലേ അടുക്കളയില്‍? " ശബ്ദം അറിയാതെ കനത്തുപോയി.
"ന്തോപ്പാ... ഞാന്‍ നിയ്ക്ക് മനസ്സില്‍ തോന്നീത് പറഞ്ഞൂന്നേയുള്ളൂ.. മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെയ്ക്കാന്‍ പാറൂന് പണ്ടേ അറീല്ല്യാ.. അദോണ്ട് പറഞ്ഞതാ.."
പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവര്‍ അടുക്കള ഭാഗത്തേക്ക് നടന്നു.
മനസ്സില്‍ ഒന്നും വാക്കില്‍ മറ്റൊന്നും വെക്കുന്ന എത്ര മുഖങ്ങള്‍ ഉണ്ടാവും! മുഖത്തേക്കാള്‍ വലിയ കറുത്ത കണ്ണടയും കയ്യില്ലാത്ത ബ്ലൌസും ധരിച്ച് മിനി മാത്യൂസും മുനമ്പില്‍ സ്വര്‍ണം പിടിപ്പിച്ച വടി കുത്തി കേണല്‍ മേനോനും പിന്നെയും ചില പേരറിയാത്ത മനുഷ്യരും അയാളുടെ മനസിലൂടെ നടന്നുപോയി.
പാറൂട്ടിയമ്മ ഉണ്ടാക്കി കൊടുത്ത ചോറും കറികളും തലേന്ന് പോകുന്നതിനു മുന്‍പ് ഭാരതി ധൃതി പിടിച്ചുണ്ടാക്കി വെച്ച തണുത്ത സേമിയ പായസവും നിരന്ന, വിശാലമായ മേശയ്ക്കരികില്‍ തനിച്ചിരിക്കുമ്പോള്‍ അടപ്പുകള്‍ തുറന്നു പച്ചക്കറികള്‍ എഴുനേറ്റ് വന്നു അയാള്‍ക്ക് ചുറ്റും പൊട്ടിച്ചിരിച്ചു കൊണ്ട് നൃത്തമാടി.
സ്വാതന്ത്ര്യം കൊതിച്ചവള്‍ക്ക് അത് അനുവദിച്ചു കൊടുത്തതാണോ തെറ്റ്? മറ്റുള്ളവര്‍ പറയുന്നതുപോലെ അവള്‍ വഴിതെറ്റി പോകുമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സമൂഹത്തിനു വേണ്ടി എന്തൊക്കെയോ ചെയ്യാനുണ്ടെന്നു വിശ്വസിച്ചു വളര്‍ന്നവള്‍.. അത് അനുവദിച്ചുകൊടുക്കുമ്പോള്‍ അവളുടെ മനസിലെ ഉയര്‍ന്ന സ്ഥാനമേ ആഗ്രഹിച്ചുള്ളൂ.. അതുവരെയുള്ള അവളുടെ പുരുഷ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു തിരുത്തെഴുത്ത് ! അതില്‍ വിജയിക്കുകയും ചെയ്തു...
ജോലിയില്‍ നിന്നും വിരമിച്ചു വികലാംഗനായി വീട്ടില്‍ ചടഞ്ഞുകൂടെണ്ടി വന്ന ആദ്യ നാളുകളില്‍ ഒരു അവഗണനയോ അപകര്‍ഷതയോ ഒറ്റപ്പെടലോ ഉള്ളില്‍ എവിടെയൊക്കെയോ ഭരണം നടത്തിയിരുന്നില്ലേ.. അവയെയെല്ലാം അവളോടുള്ള സ്നേഹമോ അരികില്‍ ഉള്ളപ്പോഴുള്ള അവളുടെ കരുതലോ ഒക്കെ നിഷ്പ്രഭമാക്കി.
എങ്കിലും...
പല ദിവസങ്ങളിലും രാവിലത്തെ ചായ തനിയെ അനത്തുമ്പോള്‍...
തണുത്തുറഞ്ഞ ഭക്ഷണം ചൂടാക്കി, കുറച്ചെന്തെങ്കിലും എടുത്തെന്ന് വരുത്തി ടെലിവിഷന് മുന്‍പില്‍ ചടഞ്ഞു കൂടുമ്പോള്‍... ചില വാര്‍ത്താ ദൃശ്യങ്ങളില്‍ അവള്‍ നിറയുമ്പോള്‍..
ഏകാന്ത രാവുകളില്‍ തലയിണയെ കൂട്ടുപിടിച്ച്, അകന്നു നില്‍ക്കുന്ന നിദ്രയെ ആവാഹിക്കാന്‍ ബദ്ധപ്പെടുമ്പോള്‍.. ഒക്കെ... തനിച്ചാക്കപ്പെട്ടുവോ? അതോ സ്വയം ഉള്വലിയുകയായിരുന്നുവോ..
തിരക്കിനിടയിലും കിട്ടുന്ന സമയത്തെ അന്വേഷണങ്ങളിലെ കരുതലും സ്നേഹവും, സന്തോഷവും സാന്ത്വനവും ആണെങ്കിലും ചിലപ്പോഴൊക്കെ താനൊരു വിലങ്ങു തടി ആകുന്നുണ്ടോ അവള്‍ക്കെന്ന തോന്നലും ഉണ്ടാവുന്നു.
ഇന്നെന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്? പാറൂട്ടിയമ്മയുടെ വാക്കുകള്‍ ഉള്ളില്‍ അടക്കിവെച്ച എന്തിനെയൊക്കെയോ ഉണര്ത്തുന്നവയായിരുന്നോ ?
നിറച്ചുണ്ട് ഏമ്പക്കം വന്നാലും ഒരിത്തിരി ചോറുകൂടി എന്ന് സ്നേഹം ചൊരിയാന്‍ വളരെ അപൂര്‍വമായേ അവള്‍ കൂടെ ഉണ്ടായിരുന്നുള്ളൂ..
അഥവാ അങ്ങനെ ഒക്കെ ആഗ്രഹിക്കാന്‍ തനിക്കെന്താണ്‌ അര്ഹത? യൌവനകാലത്ത് അവളെ തനിച്ചാക്കി അതിര്‍ത്തി കാക്കാന്‍ പോയവന്‍. നെഞ്ചിനെ ലക്ഷ്യമാക്കി വന്നത് കാലില്‍ ഏറ്റുവാങ്ങി വികലാംഗപട്ടം നേടിയവന്‍. അവള്‍ക്കെന്നും ഒരു ഭാരം മാത്രമായിട്ടെയുള്ളൂ..
വാതില്‍ക്കല്‍ മുട്ടുകേട്ടു ചിന്തകളില്‍ നിന്നും ഉണരുമ്പോള്‍ വലിയ വീട്ടിലെ തനിച്ച് തന്നെയാണെന്ന് അടച്ചിട്ട അടുക്കളവാതില്‍ ഓര്‍മ്മിപ്പിച്ചു. ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിട്ടിരുന്ന നേരത്തെപ്പോഴോ "പാറു പോയിട്ട് വരാ മാഷെ" ന്ന് കേട്ടുവോ..
വാതില്‍ക്കല്‍ പുഞ്ചിരി തൂവുന്ന മുഖവുമായി അവള്‍, ഭാരതി!
"എന്തെയിങ്ങനെ നോക്കണേ.. നമ്മുടെ വിവാഹദിവസമായിട്ട് ഏട്ടനിവിടെ തനിച്ചല്ലേ എന്നോര്‍ത്തപ്പോള്‍ പിന്നെ സമരോം സെമിനാറും ഒന്നും ഓര്‍ത്തില്ലാ.. നേരെ ഇങ്ങട് പോന്നു. "
തന്‍റെ അമ്പരപ്പ്  വകവെക്കാതെ കയ്യിലെ ബാഗ്‌ സോഫയിലേക്ക് വലിച്ചെറിഞ്ഞ്, കയ്യും മുഖവും കഴുകി വസ്ത്രം പോലും മാറാതെ അവള്‍ മേശക്കരികില്‍ കസേര വലിച്ചിട്ടിരുന്നു.
"ന്താ ങ്ങനെ നിക്കണേ.. വരൂ.. നല്ല വിശപ്പ്‌.. ഒന്നും കഴിച്ചിട്ടും കൂടീല്ല്യാ.. അയ്യോ പാറൂട്ടിയമ്മ വാഴയില വെട്ടിയില്ലേ.. ഞാന്‍ അതും പറഞ്ഞേല്പ്പിചിരുന്നൂലോ.. സാരല്ല്യാ.. ഒരു പാത്രത്തില്‍ തന്നെ കഴിക്കാം, വരൂന്നേ.. ഇന്ന് ഞാനാ ഉരുളയുരുട്ടി തരുന്നത്.. എത്ര നാളായി!! ആഗ്രഹം ല്ല്യാഞ്ഞിറ്റൊന്നുമല്ലാ ട്ടോ.. ഞാന്‍ വേണ്ടപോലെ ശ്രദ്ധിക്കണില്ല്യാന്നു തോന്നീട്ട്ണ്ടോ എട്ടന്?"
ഇല്ലെന്ന് തലയാട്ടുമ്പോള്‍ നെഞ്ചില്‍ നിന്നും എന്തോ കയറിവന്നു തൊണ്ടയില്‍ കുരുങ്ങി.
എപ്പോഴോ തുറന്നുവെച്ച ടെലിവിഷനില്‍ സമരപന്തലില്‍ ഭാരതി ഘോരഘോരം പ്രസംഗിച്ചതും ഏതോ സാമൂഹ്യവിരുദ്ധരുടെ ‍ ആക്രമണത്താല്‍ അവിടെ ചുവപ്പ് പടര്‍ന്നതും  സംഭവത്തെ അപലപിച്ചുകൊണ്ട് പ്രതിപക്ഷവും ഭരണപക്ഷവും മഹിളാസംഘടനകളും അവതാരകനോട് തര്‍ക്കിച്ചതും മാറിമാറി തെളിഞ്ഞുകൊണ്ടിരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നില്ല.
അപ്പോള്‍ അയാള്‍ നിറഞ്ഞ വയറും മനസുമായി അവളുടെ മടിയില്‍ തലവെച്ചു കണ്ണടച്ച് കിടക്കുകയായിരുന്നു.

Tuesday, March 1, 2011

സാന്ധ്യമേഘങ്ങള്‍

ജീവിതം ഒരു മഹാത്ഭുതമാണ് എന്ന് ഈയിടെ എവിടെയോ വായിച്ചതായി മത്തായിചേട്ടന്‍ ഇളയമകന്‍ ജോണിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തു. അപ്രതീക്ഷിതമായത്‌ വന്നു നമ്മെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ സങ്കടക്കടലില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ പിന്നെ സ്വര്‍ഗമായിരുന്ന വീട്ടില്‍ കാലത്തെ പുട്ടും കടലയും ഉണ്ടാക്കി കെട്ട്യോനെയും  പിള്ളേരേം കഴിപ്പിച്ച്, പഴങ്കഞ്ഞീം കാ‍ന്താരിമുളകുടച്ചതും  കൊണ്ട്  അടുക്കളവാതുക്കല്‍ ഇരുന്ന   ഏലിക്കുട്ടിയെ   കര്‍ത്താവ് നെഞ്ചുവേദനേടെ രൂപത്തില്‍ വന്നു വിളിക്കേണ്ട കാര്യമുണ്ടായിരുന്നോ? ‍ പോരാത്തതിന് അവളില്ലാത്ത വീടിനെ നരകമാക്കി മാറ്റുകയും ചെയ്തു!  മക്കളുടെയും മരുമക്കളുടെയും പീഢനം സഹിക്കാതെ  വീടുവിട്ടിറങ്ങി ലക്ഷ്യമില്ലാതെ ചെന്നുകയറിയ ബസില്‍ സ്നേഹസദനത്തിലെ കൊച്ചച്ചന്‍ അടുത്തിരുന്നതും, തന്‍റെ പകച്ചമുഖവും  കാലിപോക്കറ്റും  കണ്ടു പന്തികേട്‌ തോന്നി, കഥകള്‍ അന്വേഷിച്ചറിഞ്ഞതും കൂടെ കൂട്ടിയതും, അന്ന് വൈകുന്നേരം അഞ്ചേമുക്കാല്‍ മുതല്‍  കൃഷ്ണേട്ടനും കരുണന്‍മാഷും അബ്ദുക്കയും അഴകപ്പനും വാര്യര്മാഷും പീലിപോസും ദേവസിക്കുട്ടിയും എല്ലാമടങ്ങുന്ന വലിയ കുടുംബത്തില്‍  തനിക്കുമൊരു അംഗത്വം തന്നതും  തനിക്കായി കാത്തുവെച്ച  അത്ഭുതങ്ങള്‍  തന്നെ.  നാലുമാസങ്ങള്‍ക്ക്ശേഷം അപ്പനെ തിരികെ വീട്ടിലേക്ക്   കൂട്ടിക്കൊണ്ടു വരണമെന്ന് ജോണിക്കുട്ടിയെ തോന്നിപ്പിച്ചതും കര്‍ത്താവ് തന്നെയാവും. പീലിപോസ് പറഞ്ഞതുപോലെ ഏലിക്കുട്ടി  അങ്ങേലോകത്ത് കര്‍ത്താവിന് സ്വൈര്യം കൊടുത്തുകാണത്തില്ല.

ജീവിതത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ടുപോയവര്‍ സ്നേഹസദനത്തില്‍ ഒരുമിച്ചപ്പോള്‍   എല്ലാവരും പ്രായം തന്നെ മറന്നുപോയി. കളിയും തമാശയും പഴങ്കഥകളും കൊണ്ട് തങ്ങളുടെ സങ്കടഭാണ്ഡങ്ങള്‍ മൂടിയിട്ടു. ഒടുവില്‍ അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുഴിച്ചുമൂടിയതില്‍ തന്റേതുമാത്രം എങ്ങുനിന്നോ തോളില്‍ വന്നു വീണപോലെ...

'അവകാശപ്പെട്ടത് ഉപേക്ഷിച്ച് മത്തായി എന്തിനാ ഇങ്ങനെ ഒന്നുമില്ലാത്തവരുടെ കൂടെ കിടക്കുന്നത്' എന്ന് ഒരു പാതിരാത്രിയില്‍  ചോദിക്കുമ്പോള്‍  കൃഷ്ണേട്ടന്റെ തൊണ്ട ഇടറിയിരുന്നു. ജോണിക്കുട്ടീടെ ഇളയകൊച്ചിനെ സ്വപ്നം കണ്ടുണര്‍ന്ന് എഴുന്നേറ്റിരുന്നപ്പോഴായിരുന്നു അപ്പുറത്തെ കട്ടിലില്‍  ഉറക്കം കാത്തുകിടന്നിരുന്ന  കൃഷ്ണേട്ടന്‍ അത് ചോദിച്ചത്.  ജോലിയില്‍നിന്നും വിരമിച്ചതോടെ വീടും പറമ്പും ഒറ്റപ്പുത്രന് കൊടുത്ത്, കൊച്ചുമക്കളെയും ലാളിച്ചു കഴിയാന്‍ കൊതിച്ചതായിരുന്നു അങ്ങേര്. അവസാനം മകന്‍ വൃദ്ധസദനത്തിന് വലിയൊരു  തുക  കെട്ടിവെച്ച്  കയ്യൊഴിഞ്ഞു.   പിന്നെ ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞു പാണ്ടിനാട്ടില്‍ നിന്നോ മറ്റോ എത്തിയ അഴകപ്പന്‍..  പാവം അബ്ദുക്ക ആണെങ്കില്‍ മകളുടെ കല്യാണം നടത്താനും മകനെ ഗള്‍ഫില്‍ അയക്കാനും വേണ്ടി എല്ലാം വിറ്റുതുലച്ച ഹതഭാഗ്യന്‍. മക്കള്‍ക്ക്‌ സ്നേഹമുണ്ടെങ്കിലും കൂടെ നിര്‍ത്താന്‍ വഴിയില്ല. വെള്ളിയാഴ്ചകളില്‍ സ്നേഹാന്വേഷണങ്ങള്‍ മൈക്കലച്ചന്റെ മേശപ്പുറത്തെ ചുവന്ന ഫോണില്‍ എത്തും.  സ്നേഹസദനത്തില്‍ ഓരോരുത്തര്‍ക്കും  പറയാന്‍  ഓരോ  കഥയുണ്ടായിരുന്നു.

എങ്കിലും ഇത്രയും പെട്ടെന്ന് പിള്ളേരുടെ മനസ് മാറി എന്ന് വിശ്വസിക്കാനും പറ്റുന്നില്ല. മക്കള്‍ അപ്പനെ ഓര്‍ത്തു പരിതപിച്ചാല്‍ പോലും അവരുടെ ഭാര്യമാരുടെ മനസ് ഇളകുന്ന കാര്യം സംശയമാണ്.

"സ്നേഹമൊക്കെ താനേ ഉണ്ടായിക്കൊള്ളും മത്തായിചേട്ടാ.. ആ കൊച്ച് വിദേശത്ത് ലക്ഷങ്ങളല്ല്യോ സമ്പാദിക്കുന്നെ..  പോരാത്തേന് ജോണിക്കുട്ടിയേം കൊണ്ടുപോവും. ഇതേ ചോദ്യം തന്നായിരുന്നില്ലേ മൂത്തവന്റെ കാര്യത്തിലും ചേട്ടന്‍ ചോദിച്ചത്.. എന്നിട്ടിപ്പം എന്നതാ ഒരു കൊറവ്? രണ്ടുപേരും കൂടെ നാല് തലമുറയ്ക്കുള്ളത് ഇപ്പോത്തന്നെ ഒണ്ടാക്കിക്കാണും!" ബ്രോക്കര്‍ തങ്കച്ചന്റെ വാചകമടിയില്‍ മയങ്ങിയാണ് അമേരിക്കയില്‍ നേഴ്സ് ആയ   ക്ലാരയെ  രണ്ടാമത്തെ  മകന്‍ ജോയിക്കുട്ടിക്കുവേണ്ടി ആലോചിച്ചത്. പെണ്ണ് കണ്ടു വന്നയന്നുമുതല്‍  ചെറുക്കന് അവളെ തന്നെ മതി എന്ന ഒറ്റ നിര്‍ബന്ധം! മനസ്സമ്മതത്തിന്റെയന്ന് ഉടുപ്പിന്റെ തുമ്പില്‍ കറിയുടെ ഒരു തുള്ളി എങ്ങാണ്ട് കണ്ടപ്പോള്‍ മുതല്‍ ക്ലാരകൊച്ച് അമ്മായിയപ്പനെ  വൃത്തിയില്ലാത്തവന്‍ എന്ന് മുദ്രകുത്തിയതാണ്. പിന്നീടവള്‍ രണ്ടുവര്‍ഷം കഴിഞ്ഞുവന്ന മൂന്നാമത്തെ മരുമകള്‍  ആഷയോടും അപ്പന്റെ വൃത്തിരാഹിത്യത്തെ പൊടിപ്പും തൊങ്ങലും വെച്ച് അറപ്പോടെ വിളമ്പി. രണ്ടു ചേട്ടന്മാരും വിദേശത്ത്‌ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ അപ്പന്‍ കൊടുത്ത റബ്ബര്‍തോട്ടം വിറ്റ കാശും സ്ത്രീധനവും ചേര്‍ത്ത് ടൌണില്‍ കെട്ടിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ നിന്ന് കിട്ടുന്നത് കുറച്ചിലായി കരുതി, അപ്പനെയും ചേട്ടന്മാരെയും ചീത്ത വിളിക്കാന്‍ വയറുനിറച്ച് മദ്യം അകത്താക്കുന്ന ഇളയവന്‍ ജോണിക്കുട്ടി... തന്‍റെ എല്ലാ ദുഃഖത്തിനും കാരണക്കാരന്‍ ഈ കിളവന്‍ ആണെന്ന ഭാവത്തില്‍ കുഞ്ഞുങ്ങളെപോലും അപ്പാപ്പനോട് അടുപ്പിക്കാത്ത മരുമകള്‍...

തോളിലെ സങ്കടങ്ങളുടെ മാറാപ്പ് ചോര്‍ന്ന്, അപമാനത്തിന്റെയും വ്യഥയുടെയും രംഗങ്ങള്‍ കണ്മുന്നില്‍ തെളിഞ്ഞുതുടങ്ങിയപ്പോള്‍ മത്തായിചേട്ടന്‍ വര്‍ത്തമാനത്തിലേക്ക്‌ ഇറങ്ങാന്‍ ശ്രമിച്ചുകൊണ്ട് പുറത്തേക്കു നോക്കി. വഴിയോരത്തെ കല്യാണമണ്ഡപത്തിനുമുന്നില്‍  പലനിറത്തില്‍ പട്ടുവസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍. പണ്ട് അതൊരു സിനിമാകൊട്ടക ആയിരുന്നു.  ഏലിക്കുട്ടിയെയും കൂട്ടി പച്ചക്കറിചന്തയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ തുലാഭാരവും ഇണപ്രാവുകളും ഒക്കെ കൈകോര്‍ത്തിരുന്നുകണ്ടത് ഇവിടെവെച്ചാണ്.
ശാരദ ആയിരുന്നു ഏലിക്കുട്ടിയുടെ ഇഷ്ടതാരം. തുലാഭാരം കണ്ടിറങ്ങുമ്പോള്‍ അവളുടെ കണ്ണും മുഖവും ചുവന്നിരുന്നതിന്റെ  പേരില്‍ ദേഷ്യം നടിച്ചു മിണ്ടാതെ കിടന്നപ്പോള്‍ "ഇനി ഞാന്‍ ഒരു പടത്തിനും കരയത്തില്ല, ദേ എന്റിച്ചായനാണെ സത്യം" എന്ന് പറഞ്ഞുകൊണ്ട് തലചായ്ച്ച  നെഞ്ചില്‍  മത്തായിചേട്ടന്‍ കൈത്തലം ചേര്‍ത്തു. ഓര്‍മ്മകള്‍ തിങ്ങിനിറഞ്ഞ് നീറ്റലായി പടരുന്നു...

വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു  തിരിഞ്ഞപ്പോള്‍ വീണ്ടുമൊരു അത്ഭുതക്കാഴ്ച മത്തായിചേട്ടനായി ഒരുങ്ങിയിരുന്നു. വിദേശത്തുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും സുസ്മേരവദനരരായി അരികിലേക്ക് ഓടിവരുന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ മത്തായിചേട്ടന്‍ കരഞ്ഞുപോയി. എല്ലാവരെയും വിഷമിപ്പിച്ച് ആരോടും പറയാതെ നാട് വിട്ടതിന് മാപ്പ് ചോദിച്ചു.

സ്വീകരണമുറിയില്‍ കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ചിരിക്കുമ്പോള്‍ മത്തായിചേട്ടന്റെ കണ്ണ് നിറഞ്ഞു. വിദേശത്ത് വളര്‍ന്നവര്‍ക്ക് അപ്പാപ്പനുമായി ആശയവിനിമയം കഷ്ടമായിരുന്നുവെങ്കിലും അവധിക്കാലത്ത്‌ അപ്പാപ്പന്റെ കയ്യും പിടിച്ചു പപ്പയും മമ്മിയും കാണാതെ വെള്ളത്തിലും ചെളിയിലും തിമിര്‍ത്ത ഓര്‍മ്മകളുണ്ട്‌.

ഉച്ചക്ക് അപ്പന്റെ ഇഷ്ടവിഭവങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കരികിലിരുന്ന്  മൂത്തമകന്‍ ജോമോനാണ് ആദ്യം സംസാരിച്ചത്.
" കഴിഞ്ഞതൊക്കെ കഴിഞ്ഞു. അപ്പനോട് ഇവനും കുറെ തെറ്റൊക്കെ ചെയ്തു. അവനതില്‍ വിഷമമുണ്ട്. "
ജോണിക്കുട്ടി കുറ്റബോധത്തോടെ തലകുനിച്ചിരുന്നു. ജോമോന്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും ജോയിക്കുട്ടി തുടര്‍ന്നു.
"ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍നിന്നും വലുതായിട്ടൊന്നും അവനു കിട്ടുന്നില്ലെന്നാ പറയുന്നേ.. പുതിയൊരു ബിസിനെസ്സ് കൂടി തുടങ്ങിയാല്‍.... അതിന് അപ്പന്‍ കൂടെ മനസുവെക്കണം..."
കുപ്പിഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞു കുമിളകള്‍ നോക്കിയിരുന്ന മത്തായിചേട്ടന്‍ പതിയെ മുഖമുയര്‍ത്തി മക്കളെ നോക്കി.

"അപ്പന്‍ ആ വീട് അവനു എഴുതി കൊടുത്താല്‍......."
മക്കള്‍ മൂവരും തുടര്‍ന്നുപറഞ്ഞതൊന്നും മത്തായിചേട്ടന്‍  കേട്ടില്ല.

വലിയ വയറും താങ്ങി തിടുക്കപ്പെട്ടു വരുന്ന ഏലിക്കുട്ടിയെ ശകാരിച്ചുകൊണ്ട് അവളുടെ ഇച്ചായന്‍ പറമ്പില്‍ നിന്നും കയറിവന്നു.
"ഞാനങ്ങു വരത്തില്ലായിരുന്നോ കൊച്ചെ... നീയീ  വയ്യാത്തിടത്ത് ഇതും കൊണ്ട് വരണമായിരുന്നോ.."
"ഓ.. എന്റിച്ചായാ... നമ്മളീ കഷ്ടപ്പെടുന്നതൊക്കെ ആര്‍ക്കു വേണ്ടിയാ.. ദേ ഇതിനകത്ത് കിടക്കുന്നവന് വേണ്ടിയല്ലേ...! "

********************
  പുതിയ വീടിനുള്ള ഓല മേടഞ്ഞുകൊണ്ടിരിക്കുന്ന  അപ്പന്റെ അരികില്‍ കയ്യില്‍ പീപ്പിയും കാറ്റാടിയും കൊണ്ട് ഓടി ക്കളിക്കുന്ന ജോമോന്‍.  ഏലിക്കുട്ടിയുടെ ഒക്കത്ത് ജോയിക്കുട്ടി ഉണ്ട്.. അവളുടെ മുഖത്തും കാലിലും കുറേശ്ശെ  ഗര്ഭാലസ്യത്തിന്റെ നീര്‍ക്കെട്ടുണ്ട്.
"നീ ഇങ്ങനെ കളിച്ചു നടക്കുവാണോ മോനെ.. അപ്പന് ഓല എടുത്തു കൊടുക്കെടാ.. "
"ഓ.. അവനവിടിരുന്നു കളിച്ചോട്ടെ പെണ്ണെ... "
"ഇല്ലിച്ചായാ.. നമ്മടെ കഷ്ടപ്പാടും ദുരിതോം കണ്ടുതന്നെ വളരട്ടെ അവര്.. അപ്പോഴേ വലുതാവുമ്പം അപ്പനേം അമ്മയേം നല്ലപോലെ നോക്കത്തൊള്ളൂ.."

"അപ്പന്‍ ഒന്നും പറഞ്ഞില്ല.. "
കയ്യിലെ ചോറുരുള പാത്രത്തിലേക്ക് തന്നെയിട്ടുകൊണ്ട്  മത്തായി ചേട്ടന്‍ ഒന്ന് മൂളി.  കൈ കഴുകുമ്പോഴും അയാള്‍ ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയിലെ നേരിയ നൂല്‍പാലത്തിന്മേല്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ജോണിക്കുട്ടിയുടെ വീട്ടിലെ വിശാലമായ സ്വീകരണമുറിയില്‍  കുടുംബാംഗങ്ങളെ കൂടാതെ ഉണ്ടായിരുന്നവരില്‍  ഇളംനീല കുപ്പായമിട്ട  നരച്ചമുടിക്കാരനെ മത്തായിചേട്ടന് ഇതിനുമുന്‍പും പലതവണ കണ്ടിട്ടുണ്ടായിരുന്നു. ഏറ്റവുമാദ്യം വറീത് മാപ്പിളയുടെ പത്തുസെന്റ്‌ പുരയിടം സ്വന്തം പേരിലേക്ക് എഴുതിച്ച് കച്ചവടം ഉറപ്പിക്കാന്നേരം  രെജിസ്ട്രാര്‍ ആപ്പീസില്‍ വെച്ച്.. അന്ന് അയാളുടെ മുടി മുഴുവന്‍ കറുത്തതായിരുന്നു. പിന്നെ അതിനു പിന്നിലെ റബ്ബര്‍ തോട്ടം... പിന്നെയും ഒന്ന് രണ്ടു കൃഷിയിടങ്ങള്‍.. ഒടുവില്‍ ജോണിക്കുട്ടിയുടെ കല്യാണപിറ്റേന്ന്, ആദ്യത്തെ പത്തുസെന്റില്‍ ഏലിക്കുട്ടിയും താനും ചേര്‍ന്നുണ്ടാക്കിയ വീടൊഴിച്ച്‌ മറ്റെല്ലാം മക്കള് മൂന്നിനും കൂടി വീതിച്ചുകൊടുക്കാന്‍ ചെല്ലുമ്പോഴും.. മുഖത്തെ സ്ഥായിഭാവമായ ഭവ്യതയോടെ,  സര്‍ക്കാര്‍ തരുന്നത് ശിപായിയുടെ ശമ്പളമെങ്കില്‍ സ്ഥലമിടപാട് മുതല്‍ ഒളിച്ചോട്ട കല്യാണം വരെയുള്ള ഏത് കാര്യവും സാധിച്ചു കൊടുക്കുന്നതിന്  ആവശ്യക്കാര്‍ തരുന്നത് തനിക്ക് അവകാശപ്പെട്ടതാണ്   എന്ന് വിശ്വസിക്കുന്ന പ്യൂണ്‍ വേലായുധന്‍.

"അപ്പന് ബെന്നിയെ അറിയത്തില്ലേ? പുത്തന്‍പുരേലെ ബേബിച്ചായന്റെ  മോന്‍..  വക്കീലാ.. ഇവന്റെ പെങ്ങള്‍ക്ക് വേണ്ടിയാ വീട് വാങ്ങുന്നത്"
കൈയ്യിലെ ഫയല്‍ ഒന്നുകൂടെ മുറുക്കെ പിടിച്ച് ഇരിപ്പിടത്തില്‍നിന്നും ചെറുതായൊന്ന് അനങ്ങിയിരുന്നുകൊണ്ട്  ബെന്നി പുഞ്ചിരിച്ചു.

"ഇത് രെജിസ്ട്രാര്‍ മാധവന്‍നായര്‍. അപ്പന് അറിയാന്‍ വഴിയില്ല. കഴിഞ്ഞമാസം സ്ഥലംമാറ്റം വാങ്ങി വന്നേയുള്ളൂ.. "

"എല്ലാം വേലായുധന്‍ചേട്ടന്റെ ഏര്‍പ്പാടാ.. " ജോയിക്കുട്ടിയുടെ അഭിനന്ദനപ്രകടനത്തില്‍ വേലായുധന്‍ വീണ്ടും വിനയാന്വിതനായി.

വിദേശനിര്‍മ്മിതസോഫയുടെ ഒത്തനടുക്ക് ആരോ പിടിച്ചിരുത്തി കയ്യില്‍ പേന പിടിപ്പിക്കുമ്പോള്‍ മത്തായിചേട്ടന്റെ തോളില്‍ ഏലിക്കുട്ടി തലചായ്ച്ചിരുന്നു.

"എന്നതാ പെണ്ണെ ഒരു കൊഞ്ചല്?"
"ഇച്ചായാ.. ജോമോന് ഒരു ബൈക്ക് വേണമെന്ന്.. അവന്‍റെ കൂട്ടുകാര്‍ക്കെല്ലാം ഒണ്ടെന്ന്!"
"അതിനൊക്കെ ഒത്തിരി ചെലവല്ല്യോടീ.."
"കഴിഞ്ഞാഴ്ച ഷീറ്റ് വിറ്റുകിട്ടിയ കാശിരിപ്പില്ലേ..  അവന്‍റെ ഒരാശയല്ലേ.. അതുങ്ങടെ മൊഖം വിടര്ന്നിരിക്കുന്നത് കാണുമ്പോഴല്ലേ നമ്മക്കും സന്തോഷം.."
"ആ.... മുട്ടിചേര്‍ന്നിരുന്നു കൊഞ്ചിയപ്പോഴേ തോന്നി, ഏതാണ്ട് മക്കക്കു വേണ്ടി ശുപാര്‍ശയും കൊണ്ട് വരുവാന്ന്!"
"ഒന്ന് പോ ഇച്ചായാ.. ഇല്ലേല്‍ ഞാന്‍ അടുത്ത് വരത്തില്ലായിരിക്കും!"
ഏലിക്കുട്ടി  അയാളുടെ കവിളില്‍ നുള്ളി.

നടപടിക്രമങ്ങള്‍ തീര്‍ത്തു രജിസ്ട്രാറെയും കൂട്ടരെയും യാത്രയാക്കി  മക്കളും പെണ്ണുങ്ങളും കുട്ടികളും ജോമോന്റെ ടൌണിലെ അവധിക്കാലവസതിയിലേക്ക് പോയപ്പോള്‍ മത്തായിചേട്ടന്‍ ആ വലിയ വീട്ടില്‍ തികച്ചും ഏകനായി.

ഏലിക്കുട്ടിയുടെ വിളികേട്ടു തന്റെ പഴയവീട്ടിലേക്ക്  നടക്കുമ്പോള്‍  പിന്നില്‍ ജോണിക്കുട്ടിയുടെ മണിമാളിക ഇരുട്ടിലാണ്ടിരുന്നു.

"ഇച്ചായോ.. എന്നായെടുക്കുവാ... വന്നേ... കഴിക്കാം"

അത്താഴം വിളമ്പിവെച്ച്, കര്‍ത്താവിന്റെ പടത്തിനുമുന്നില്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് ഏലിക്കുട്ടി അയാളെ കാത്തിരുന്നു. 

 അവിടെങ്ങും ഏലിക്കുട്ടി നിറഞ്ഞുനിന്നിരുന്നു... ചിലപ്പോള്‍ ഇച്ചായാന്നും വിളിച്ചു കൊച്ചുപെണ്ണായി കൊഞ്ചിക്കൊണ്ട്... മക്കളെ ശാസിച്ചുകൊണ്ട്..  ഓടിനടന്നു വീട് വൃത്തിയാക്കുന്ന തിരക്കുള്ള വീട്ടമ്മയായി.. മുണ്ടിന്റെ കോന്തല കയറ്റി കുത്തി, മീന്‍ വെട്ടിക്കൊണ്ട്‌ അടുക്കളമുറ്റത്ത്‌.. "ഈ ഗ്യാസടുപ്പും മറ്റും എന്നെ കൊണ്ട് പറ്റത്തില്ലേ" എന്നു പുലമ്പി, അടുപ്പിലെ കനല്‍ ഊതിയൂതി മുടിയിലും മുഖത്തും ചാരവും പൊടിയുമായി ക്ഷീണിച്ച്...   ഒടുവില്‍ ചുണ്ടിന്റെ കോണില്‍ പഴങ്കഞ്ഞിയുടെ ശകലങ്ങള്‍ അവശേഷിപ്പിച്ച്, ചിരിക്കാതെ, ഒരു നിമിഷം മുഖത്തേക്ക് ഉറ്റുനോക്കി, പിന്നെ കണ്ണടച്ച് മിണ്ടാതെ കിടന്നവള്‍..

ഏലിക്കുട്ടി അവസാനമായി കിടന്ന കട്ടില്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ഉപേക്ഷിക്കപ്പെട്ട ഏതോ പാഴ്വസ്തുവാണെന്ന് അയാള്‍ക്ക് തോന്നി. പൊടിയുടെയും ചിതലിന്റെയും ഗന്ധം നിറഞ്ഞുനിന്നിരുന്ന മുറി അയാള്‍ക്ക് തികച്ചും അപരിചിതമായി. ഇത് ഏലിക്കുട്ടിയും അവളുടെ ഇച്ചായനും ചേര്‍ന്ന് സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ചു കെട്ടിയ വീടല്ല...
വഴിതെറ്റി വന്നുകയറിയിടത്തുനിന്നെന്നപോലെ അയാള്‍ അവിടെനിന്നും  ഇറങ്ങി, തിടുക്കപ്പെട്ട് മുറ്റവും കടന്ന് വഴിയിലേക്ക് ‍നടന്നു.

വലിയ വെളിച്ചവും ശബ്ദവുമായി അരികിലൂടെ കടന്നുപോവുന്ന ഒന്നിനെയും അറിയാതെ അയാള്‍ എവിടെയ്ക്കോ ഒഴുകിനീങ്ങി.


"ഒന്ന് വേഗം നടക്കെന്റെ പെണ്ണെ.... പടം തുടങ്ങും കേട്ടോ.."
"ദേ വരുന്നൂ..  " ലൈഫ്ബോയ് സോപ്പിന്റെയും കുട്ടികൂറാ പൌഡറിന്റെയും സമ്മിശ്രമണവും പേറി ഏലിക്കുട്ടി അയാളുടെ ഒപ്പമെത്താനായി ഓടി വന്നു.  
"ഇല്ലെന്നേ... ഇത്തവണ ഞാന്‍ കരയത്തില്ല.. ഉറപ്പ്!"

Saturday, February 12, 2011

അതിഥി ദേവോ ഭവ: അഥവാ അതിഥിദേവോ നമ:

എന്നത്തേയുംപോലെ ചവറ്റുകുട്ട വാതിലിനുപുറത്ത് കോറിഡോറിന്റെ മൂലയ്ക്ക്, രാവിലെ വന്നെടുക്കാന്പാകത്തിന് വെക്കുമ്പോള്‍ അപ്പുറത്തെ ഫ്ലാറ്റില്‍ കഴിഞ്ഞദിവസം  പുതിയതായി താമസത്തിനെത്തിയവരുടെ കുറെയധികം കൂടുകളുടെയും കടലാസ്ചുരുളുകളുടെയും ഇടയില്‍ ഒരു തിളക്കം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍  വെള്ളിനിറമുള്ള ഒരു കിരീടംപോലെ തോന്നിച്ചു. ചവറുകള്‍ വകഞ്ഞുമാറ്റിയപ്പോള്‍ മനോഹരമായി പുഞ്ചിരിതൂകി ഒരു കൃഷ്ണവിഗ്രഹം! പതിവ്  പീതാംബരമല്ല,  വെള്ളിക്കസവുള്ള വെള്ളവസ്ത്രമാണ് വേഷം. പീലിത്തിരുമുടിയോ മറ്റ് സ്വര്‍ണ്ണാഭരണങ്ങളോ മുത്തുമാലയോ ഇല്ല. കുളികഴിഞ്ഞ് മുണ്ടുടുത്ത്, തോര്‍ത്ത്‌ പുതച്ചുവരുന്ന ഒരു സാധാരണക്കാരനെയാണ് പെട്ടെന്ന് ഓര്‍മ്മവരിക. ഒരു വ്യത്യാസമേയുള്ളൂ, ഇദ്ദേഹം വെള്ളികിരീടവും കുറച്ച് വെള്ളിയാഭരണങ്ങളും  അണിഞ്ഞിട്ടുണ്ട്.  കയ്യിലെടുത്തുനോക്കിയപ്പോഴാണ് മനസിലായത്, ആള്‍ വികലാംഗനാണ്. ഓടക്കുഴല്‍ വായിച്ചുകൊണ്ടിരുന്ന വലതുകൈ നഷ്ടമായിരിക്കുന്നു. അതുവരെ തോന്നിയ സന്തോഷം പെട്ടെന്ന് നഷ്ടമായി. അവിടെത്തന്നെ ഒന്നുകൂടി തിരഞ്ഞപ്പോള്‍ മുറിഞ്ഞകൈ കിട്ടി. ഓടക്കുഴലിനു വേണ്ടിയുള്ള തിരച്ചില്‍ മാത്രം വൃഥാവിലായി. കൈമുറിഞ്ഞരൂപത്തില്‍ വെക്കുന്നത് അശുഭമായതുകൊണ്ടാവാം അവര്‍ ഉപേക്ഷിച്ചത്. കൃഷ്ണശില ആകുമ്പോള്‍ ശില്പഭംഗിയെക്കാള്‍ ഒരു വിശ്വാസിക്ക്  പ്രധാനം  ഭക്തി  തന്നെയാവും. ഇതൊക്കെയാണെങ്കിലും ഉപേക്ഷിക്കാന്‍ മനസ് വന്നില്ല. വീട്ടിലുള്ള ആളെ കൂടി വിളിച്ചുകാണിച്ചു. കൈ ഒട്ടിച്ചുനോക്കാം, ശരിയാവുന്നുണ്ടെങ്കില്‍ നമുക്കിവിടെവെക്കാം എന്നായി. ('ജൂനിയര്‍ മാന്‍ഡ്രേക്ക്' എന്ന പടം ഈയിടക്കുംകൂടി കണ്ടതേയുള്ളൂ..:))
  
എന്തായാലും കണ്ണന് ഞങ്ങളെയും ഇഷ്ടമായീന്നാണ് തോന്നുന്നത്. ശരിക്കും "ക്വിക്ക് ഫിക്സ്" തന്നെ! ആശാന്‍ ഉഷാര്‍! ഇനിയിപ്പോള്‍ എവിടെ വെക്കണം എന്ന ചിന്തയായി. ഷോകേസില്‍ നില്‍ക്കാന്‍പറ്റാത്തത്രയും ഉയരക്കാരനായതുകൊണ്ട് പൂജാമുറിയില്‍തന്നെ ഒരിടം കണ്ടെത്തി. അങ്ങനെ രാത്രി ഒരിക്കല്‍ക്കൂടി വിളക്ക് കൊളുത്തിവെച്ചു. പാതിരാത്രി വീണുകിട്ടിയതാണെങ്കിലും  സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ അല്ലെ? നോക്കിയിരിക്കെ വേഷം പിന്നെയും വിസ്മയിപ്പിച്ചു. പണ്ടെവിടെയോ വായിച്ചിരുന്നു, രാത്രി രാധയെ കാണാന്‍ ചെല്ലുന്നതും വേണുവൂതി അവളെ വിസ്മയിപ്പിക്കുന്നതും ഒക്കെയായി കണ്ണന്റെ ലീലാവിലാസങ്ങള്‍... ചിലപ്പോള്‍ നിശാവസ്ത്രമാവും ഇത്! മഞ്ഞപ്പട്ട് അല്ലെ സ്ഥിരവേഷം.. ഇതാവുമ്പോള്‍ ആരും തിരിച്ചറിയുകയുമില്ല! എന്നാലും ഈ വെള്ളിയാഭരണങ്ങള്‍! വെള്ളക്കുചേരുന്നത് ഇതാവുന്നത്കൊണ്ടാവും. 'ഓ.. സ്വര്‍ണ്ണത്തിനൊക്കെ  ഈ കലിയുഗത്തില് എന്താ വില, ന്റെ കുട്ട്യേ' എന്ന് ആരോ എന്നോട് ചോദിച്ചുവോ? അങ്ങനെ ഇഷ്ടദൈവത്തിനോടോത്ത് കുറച്ചുനേരം ചെലവിട്ട്, ഉറങ്ങാന്‍ പോയി.

അതിരാവിലെ എഴുനേല്‍ക്കുന്ന കാര്യത്തില്‍ എന്‍റെ രണ്ടുമക്കളും (അവരുടെ അമ്മയും) കണക്കാണ്. അരമണിക്കൂറോളം നീളാറുള്ള വിളികള്‍ക്കുശേഷമാണ് അവര്‍ എഴുന്നേറ്റുവരുന്നത്. അവരുടെ പ്രായത്തില്‍ അത്രയും രാവിലെ എഴുന്നെല്‍പ്പിക്കുന്നതും വിഷമമാണെങ്കിലും സ്കൂള്‍വണ്ടി വരുന്നനേരത്തിന് തയ്യാറാക്കിനിര്‍ത്തേണ്ടതുകൊണ്ട് മറ്റ് മാര്‍ഗമില്ലാതെയാണ് ആ ക്രൂരകൃത്യം ചെയ്യാറ്.(ഒന്‍പതേ മുക്കാലിന്  സ്കൂളിലെത്താന്‍ ഒന്‍പതുമണിക്കെഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ ധൃതിയില്‍ തീര്‍ത്ത്‌, മറന്നുപോയ ഗൃഹപാഠം  നിന്നുകൊണ്ട് എഴുതി, എന്തെങ്കിലും കഴിച്ചെന്നു വരുത്തിയുള്ള ഓട്ടത്തെക്കുറിച്ചൊന്നും അവരോടു പറഞ്ഞിട്ടില്ല.) ഓരോദിവസവും  എന്തെങ്കിലും ആകര്‍ഷകമായ കാരണം അവരെ ഓര്‍മ്മിപ്പിച്ചാണ് ഉണര്‍ത്തുന്നത്. ചിലപ്പോള്‍ കൂട്ടുകാരിയെ കാണിക്കാന്‍ പുതിയ പെന്‍സില്‍, മറ്റുചിലപ്പോള്‍ ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം, അല്ലെങ്കില്‍ വാനിലെ കൂട്ടുകാരിക്ക് ചോക്ലേറ്റ്, അതുമല്ലെങ്കില്‍ കഴിഞ്ഞ ദിവസം ടീച്ചറിന് സമ്മാനിക്കാന്‍ വരച്ച ചിത്രം  അങ്ങനെ ഓരോന്ന്...

തലേരാത്രിയിലെ വിശേഷങ്ങള്‍ അറിയാതെ കിടക്കുന്നവരെ രാവിലെ വിളിച്ചുണര്‍ത്തുമ്പോള്‍ അവരുടെ അച്ഛന്‍ പറയുന്നതുകേട്ടു, "വീട്ടില്‍ പുതിയൊരു അതിഥി വന്നിട്ടുണ്ട്.. ഇന്നലെ രാത്രിയാണ് വന്നത്. നിങ്ങള്‍ കണ്ടില്ലല്ലോ.."
നാലു കുഞ്ഞിക്കണ്ണുകള്‍ ഉറക്കച്ചടവോടെ പതിവിലും വേഗം തുറക്കപ്പെട്ടു. 
"പക്ഷെ പല്ലുതേച്ച്, പാലുകുടിച്ച് കുളിയും കഴിഞ്ഞാല്‍ മാത്രമേ കാണാന്‍ പറ്റൂ.." വീണ്ടും ആകാംക്ഷയുടെ  മുള്‍മുനയില്‍...
പ്രഭാതകൃത്യങ്ങള്‍ക്കിടയില്‍ എന്നോടും അന്വേഷണമുണ്ടായി, "ആരാമ്മേ വന്നത്? എവിടെയാ ഇരിക്കുന്നെ? ഞാന്‍ മറ്റേമുറിയിലും പോയിനോക്കി... ഇനി ബാത്‌റൂമിലെങ്ങാനും  ആണോ.. "
'വേഗം കുളിച്ചു വന്നോളൂ..' എന്ന് മാത്രം പറഞ്ഞു ചിരിച്ചു ഞാന്‍.

കുളിച്ച് പ്രാര്‍ത്ഥനയ്ക്ക് വന്നപ്പോള്‍ അവരും കണ്ടു, നീലക്കാര്‍വര്‍ണ്ണനെ! കണ്ണുകള്‍ വിടര്‍ത്തി, വീണ്ടും വീണ്ടും തൊട്ടുനോക്കിയും സ്ഥാനം മാറ്റിവെച്ചും അവര്‍ പുതിയ താരത്തോടൊപ്പം സമയം ചെലവിടുമ്പോള്‍ അടുക്കളത്തിരക്കില്‍നിന്നും  ഒരു നിമിഷം ഞാന്‍ ആ മുഖത്തേക്ക് എത്തിനോക്കി. പതിവ് കള്ളചിരിയിലും കുസൃതിക്കണ്ണിലും തെല്ലൊരു നന്ദി നിഴലിച്ചുവോ? മാലിന്യക്കൂമ്പാരത്തില്‍ മൂക്ക് പൊത്താന്‍പോലും കഴിയാതെ കിടക്കേണ്ടിയിരുന്ന ആളല്ലേ.. നന്ദി ഇല്ലെങ്കിലും ഒരിത്തിരി സ്നേഹമെങ്കിലും തോന്നിയിട്ടുണ്ടാവില്ലേ എന്നോട്? :)

ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൊച്ചുപൂജാമുറിയില്‍ നില്‍പ്പുണ്ട്, ഇടയ്ക്കിടെയുള്ള എന്‍റെ പരിഭവവും വിശേഷവും സങ്കടവും ഒക്കെ സൌമ്യനായികേട്ടുകൊണ്ട് വേണുവൂതുന്ന ഭാവേന... എന്തായാലും എത്രയും പെട്ടെന്ന് ഒരു ഓടക്കുഴല്‍ സംഘടിപ്പിച്ചുകൊടുത്ത്,  ഈ സങ്കല്പമുരളീവാദനം  നിര്‍ത്തിക്കണം. 

Wednesday, February 2, 2011

അനന്തരം

ഇന്ന് ആഘോഷത്തിന്റെ ദിവസമാണെന്ന് പറഞ്ഞുകൊണ്ട് മാണിച്ചായന്‍ കയ്യിലേക്കിട്ടുകൊടുത്ത നോട്ടുകെട്ടുകളും മദ്യവും എളിയില്‍ തിരുകി അയാള്‍ ഇടവഴിയിലെ ഇരുട്ടിലേക്കിറങ്ങി. കോടികളുടെ ലാഭം ഉണ്ടാക്കികൊടുത്തതിന്റെ സന്തോഷസൂചകമായി പകര്‍ന്ന വിദേശമദ്യം സിരകളില്‍ തിളച്ചുതുടങ്ങി. ധനുമാസത്തിലെ പുകമഞ്ഞ്‌ ഓരോ രോമകൂപത്തെയും തുളച്ച്‌ കയറിയപ്പോള്‍ അയാള്‍ കൈകള്‍ കൂട്ടിത്തിരുമ്മി, നടത്തത്തിന്റെ വേഗത കൂട്ടി.

പാതയോരത്ത് ഒരു ചുവന്ന തിളക്കം കൈകാട്ടി വിളിച്ചു. മുഖം തിരിച്ചു വീണ്ടും മുന്നോട്ടു നടക്കുമ്പോള്‍ പിന്നില്‍ വളകിലുക്കങ്ങളും പൊട്ടിച്ചിരികളും... പലപ്പോഴും കയറിയിറങ്ങിയ രൂപങ്ങളോട് ഒരു താല്‍പര്യവും കാട്ടാതെ മുന്നോട്ടുള്ള നടത്തത്തിന്റെ ഏതോ നിമിഷത്തില്‍ പഴയ ഒരു നിലവിളി മനസിലെത്തി. എത്രയോ മാസങ്ങളായിട്ടും മറക്കാനാവാത്ത ഒന്ന്.. എന്തായിരുന്നു അവളുടെ പേര്? സുന്ദരിയോ സുഗന്ധിയോ? രണ്ടും അവള്‍ക്കു ചേരും. ഏതോ വിജയാഹ്ലാദവും കൂട്ടുകാരാരോ ചുരുട്ടിക്കൊടുത്ത ലഹരിയും ഉന്മാദത്തിന്റെ കൊടുമുടി കയറ്റിയ നാള്‍.. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവള്‍ ആയിരുന്നോ... അതോ തെരുവുപെണ്ണോ.. പേടിച്ചരണ്ട കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുമൊക്കെ ലഹരി കൂട്ടിയതെയുള്ളൂ.. കരച്ചിലും അപേക്ഷയുമൊന്നും മനസലിയിച്ചില്ല. അന്ന് കിട്ടിയ നോട്ടുകെട്ടില്‍ നിന്ന്‍ കണക്കുനോക്കാതെ വലിച്ചൂരി അവളുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു തിരിഞ്ഞുനടക്കുമ്പോള്‍ വസ്ത്രങ്ങള്‍ വാരിച്ചുറ്റി ഓടിവന്നു കാല്‍ക്കല്‍ വീണത്‌ കണ്ടില്ലെന്നു നടിച്ചു നടന്നകന്നു.

ഇന്നെന്താണ് അവളെ കുറിച്ചിത്രയും ഓര്‍ക്കാന്‍? മുല്ലപ്പൂവിന്റെയോ വിലകുറഞ്ഞ സെന്റിന്റെയോ മടുപ്പിക്കുന്ന മണമില്ലാതിരുന്ന ആദ്യത്തെ അനുഭവമായതുകൊണ്ടോ? പെണ്ണെന്നത് പുരുഷന്റെ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് പഠിപ്പിച്ചത്, കുഞ്ഞുന്നാളില്‍ രാത്രിയില്‍ മകനെ നിര്‍ബന്ധിച്ചുറക്കി അണിഞ്ഞൊരുങ്ങിയ അമ്മയുടെ കാത്തിരിപ്പാണ്.

എളിയിലെ കുപ്പി വലിച്ചൂരി അതിലാകെ ഉണ്ടായിരുന്ന കുറച്ചു മദ്യം കൂടി വലിച്ചുകുടിച്ച് തല കുടഞ്ഞുകൊണ്ട് അയാള്‍ മാണിച്ചായനെ തെറി പറഞ്ഞു. ആവശ്യമില്ലാത്ത ചിന്തകളൊക്കെ മനസിലെത്തുന്നു.. ഇങ്ങേരിതു ഏതു ബ്രാന്റാ തന്നതെന്തോ..

വീണ്ടും മറക്കാനാവാത്ത രാത്രി മനസിലെത്തിയപ്പോള്‍ അയാള്‍ തിരിഞ്ഞു നടന്നു. ഇന്ന് അവള്‍ തന്നെയാണ് കൂടെ വേണ്ടത്. ഇതുവരെ കിട്ടിയിട്ടുള്ളതിലും കൂടുതല്‍ കാശ് മാണിച്ചായന്‍ തന്ന ദിവസമാണ്. ബിസിനെസ്സിലെ ശത്രുവിനെ കുത്തിമലര്‍ത്തിയപ്പോള്‍ അങ്ങേര്‍ക്ക് ഇന്ന് സ്വര്‍ഗമാണ് കിട്ടിയത്.

തെരുവിന്റെ അങ്ങേമൂലയില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു. കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ഈ വഴിയിലെവിടെയോ ആയിരുന്നു അവള്‍ നിന്നിരുന്നത്. ആംഗ്യഭാഷയിലൂടെ അവളെന്തോ ചോദിച്ചതൊന്നും കേട്ടില്ല. വിജനമായ വഴിയരികില്‍ ഏതു നിഴലിനു കീഴിലായിരുന്നു അന്നവളെ വന്യമായി കീഴടക്കിയത്?

ഇരുട്ടില്‍ എവിടെ നിന്നോ ഞരക്കം കേട്ടതുപോലെ... ആ രാത്രിക്ക് ശേഷം ചിലപ്പോഴൊക്കെ ഓര്‍മ്മയിലെത്തുന്ന അവളുടെ അടക്കിപ്പിടിച്ച കരച്ചില്‍ പോലെ ഒന്ന്.. അതോ വെറും തോന്നലോ.. പഴയ ഓര്‍മ്മകളെ തികട്ടിക്കുന്ന മാണിചായന്റെ മദ്യത്തെ വീണ്ടും ശപിച്ചു. ആ രാത്രിയുടെ ഓര്‍മ്മ മനസ്സില്‍ മോഹം തന്നെയാണ് നിറയ്ക്കുന്നത്.

കടകളുടെ ഇടയില്‍ വെളിച്ചം പടര്‍ന്നുകിടന്ന വഴിയിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ ഇടതുവശത്ത്‌ കടയോട് ചേര്‍ന്ന ഓലപ്പുര. അതേ... ഇവിടെയായിരുന്നു അവള്‍..! ഇത് തന്നെ!

പാതിചാരിയ ഓലമറ നീക്കി ഉള്ളില്‍ കടക്കുമ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. തെരുവുവിളക്കിന്റെ അരണ്ടവെളിച്ചത്തില്‍ തറയില്‍ ഒരു പഴന്തുണിക്കെട്ടായി അവള്‍! അവളുടെ ശാന്തമായ മുഖവും കീറപുതപ്പിന് താഴെ പുറത്തേക്ക് നീണ്ടുനിന്ന വെളുത്ത് കൊലുന്നനെയുള്ള പാദങ്ങളും വെറുതെ നോക്കിനില്‍ക്കുമ്പോള്‍ പഴയരാത്രിയിലെ സുഗന്ധം സിരകളില്‍ മദ്യലഹരിക്കും മുകളിലായി... അരികിലിരുന്ന്, നനുത്ത കാല്‍പാദത്തില്‍ പതിയെ പിടിച്ചു. ഞെട്ടിയുണര്‍ന്ന അവള്‍ കാലുകള്‍ വലിച്ചെടുത്ത് ചാടിയെഴുന്നെല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അരണ്ടവെളിച്ചത്തിലും അയാളെ തിരിച്ചറിഞ്ഞ നടുക്കം അവളുടെ മുഖത്ത് നിഴലിച്ചു.. നിലവിളിക്കു മീതെ അയാളുടെ ബലിഷ്ട കരങ്ങള്‍ മുറുകിയപ്പോള്‍ അവള്‍ക്കു ശ്വാസംമുട്ടി. അവളുടെ ശരീരത്തില്‍ ഇഴഞ്ഞ കൈ ഒരു ഞെട്ടലോടെ അയാള്‍ പൊടുന്നനെ പിന്‍വലിച്ചു.

വലിയ വയറ്റില്‍ കൈകളമര്‍ത്തി, എഴുന്നേല്‍ക്കാനാവാതെ വാവിട്ടുകരയുന്ന അവളുടെ അരികില്‍ സ്തബ്ധനായി അയാള്‍ നിന്നു. അയാളുടെ ലഹരിയെ മുഴുവന്‍ ഒരുനിമിഷം കൊണ്ടു ചോര്‍ത്തിക്കൊണ്ട്, അസഹ്യതയോടെയുള്ള അവളുടെ കരച്ചില്‍ അയാളെ പൊതിഞ്ഞു. നോക്കിനില്‍ക്കെ വസ്ത്രത്തിലും പുതപ്പിലുമായി രക്തം പടര്‍ന്നിറങ്ങി. കൃഷ്ണമണികള്‍ മുകളിലേക്ക് മറിഞ്ഞ് ബോധാശൂന്യയായ അവളെ എടുത്തുയര്‍ത്തി റോഡിലേക്കിറങ്ങുമ്പോള്‍ ലക്ഷ്യമൊന്നും മനസ്സില്‍ തെളിഞ്ഞില്ല.

ധര്‍മ്മാശുപത്രിയുടെ വരാന്തയുടെ മൂലക്കുള്ള ടാപ്പില്‍ നിന്നും കൈയിലെ രക്തക്കറ കഴുകിക്കളയുമ്പോള്‍ മനസ്സില്‍ നിറഞ്ഞിരിക്കുന്ന അവളുടെ മുഖവും അതുപോലെ നശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. . ആശുപത്രിയുടെ പടികള്‍ ഓടിയിറങ്ങുമ്പോള്‍ പിന്നില്‍ ഒരു കുഞ്ഞുകരച്ചില്‍ കേട്ടുവോ? ബോധം മറയുന്നതിനു തൊട്ടുമുന്‍പ് അവളെന്തോ പറയാനൊരുങ്ങിയോ? ഏതു നശിച്ച നേരത്താണ് ഇവളെ തേടി വരാന്‍ തോന്നിയത്? അതോ ഇതൊരു നിയോഗമായിരുന്നോ... മാസങ്ങള്‍ക്കിടയില്‍ അവളെ ഒരിക്കല്‍മാത്രം കണ്ടത് ഏതോ റോഡുപണി നടക്കുമ്പോഴായിരുന്നു. ഈശ്വരാ.. അങ്ങനെയെങ്കില്‍ ആ കുഞ്ഞ്.. ?

തറയില്‍ തളം കെട്ടിയ ചുവന്നവെള്ളത്തില്‍ തെളിഞ്ഞുവരുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മുഖം.. അയാള്‍ ടാപ്പ്‌ വീണ്ടും തുറന്നു വിട്ടു. വലിയ വൃത്തമായി പടരുന്ന വെള്ളത്തില്‍ ഇപ്പോള്‍ അവളുടെ കരയുന്ന മുഖം! പലതവണ മുഖം കഴുകി നോക്കുമ്പോഴും മാറിമാറിതെളിയുന്ന രണ്ടു മുഖങ്ങള്‍..! ഓ.. ഇതെന്തൊരു പരീക്ഷണം!

ഇല്ല.. ബന്ധങ്ങള്‍ തനിക്കുള്ളതല്ല... ആരുടെയൊക്കെയോ രക്തം പുരണ്ട ഈ ശരീരം മറ്റാരുടെയോ കൈകൊണ്ട് ഒരിക്കല്‍ ഇല്ലാതാവും.. അന്ന് വീണ്ടും ഇവര്‍ അനാഥരാവും.. ചരിത്രം ആവര്‍ത്തിക്കപ്പെടും... പക്ഷെ... ഉപേക്ഷിച്ചിട്ട് പോവാനും കഴിയുന്നില്ലല്ലോ...

ചിന്തകള്‍ക്കും മീതെയായി തലയ്ക്കുള്ളില്‍ ആരുടെയൊക്കെയോ ആര്‍ത്തനാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് കാതുകള്‍ ഇരുകൈകളും കൊണ്ട് പൊത്തി അയാള്‍ നിലത്തിരുന്നു.

Friday, January 21, 2011

ശുചീന്ദ്രത്തെക്ക് ഒരു യാത്ര

ഇത്തവണ നാട്ടില്‍ പോകാനൊരുങ്ങുമ്പോള്‍ തന്നെ തികച്ചും വ്യക്തിപരമായ  ഒരു തിരുവനന്തപുരം യാത്ര മനസ്സില്‍ കണ്ടിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷമാണ്  അവിടേക്ക് ഞാന്‍ പോവുന്നത്.   മ്യൂസിയം,  ശംഖുമുഖം  തുടങ്ങിയയിടങ്ങള്‍ ആദ്യദിവസം തന്നെ സന്ദര്‍ശിച്ചുകഴിഞ്ഞപ്പോള്‍ നാളെ എവിടേക്ക് എന്ന ചോദ്യത്തിന്  കൂടെയുണ്ടായിരുന്ന ഒരാളുടെ നിര്‍ദ്ദേശമായിരുന്നു ശുചീന്ദ്രം എന്നത്.  അങ്ങനെയാണ് അതിരാവിലെ നഗരത്തിലെ വാഹനബാഹുല്യം ആരംഭിക്കുന്നതിനു മുന്‍പേ പഴവങ്ങാടി ഗണപതിക്ക്‌ തേങ്ങയുടച്ചു ഞങ്ങള്‍ യാത്ര തുടങ്ങിയത്. നഗരത്തിലെ വാഹനബാഹുല്യം തുടങ്ങുന്നതിനുമുന്‍പ് പുറത്ത് കടക്കണമെന്ന ഉദ്ദേശത്തിലായിരുന്നതുകൊണ്ട് പ്രാതല്‍ വഴിയില്‍ എവിടെയെങ്കിലും കഴിക്കാമെന്ന് തീരുമാനിച്ചു.
വഴി പരിചയമുള്ള കൂട്ടുകാര്‍ നിര്‍ദേശിച്ച പല നല്ല ഹോട്ടലുകളും കണ്ടെത്താനാവാതെ ഒടുവില്‍  വിശപ്പ്‌ ഭൂതം വല്ലാതെ ആക്രമിച്ചു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ തക്കലയില്‍ ആദ്യം കണ്ട ഒരിടത്ത് കയറി ചൂട് ദോശയും സാമ്പാറും പിന്നെ പ്രത്യേക സ്വാദുള്ള ഒരു തരം തക്കാളിചട്ട്ണിയും അകത്താക്കി വീണ്ടും യാത്ര തുടര്‍ന്നു.

റോഡിനു വലതുവശത്തായി കുറച്ചു ഉള്ളിലേക്ക് മാറിയാണ് ശുചീന്ദ്രം അമ്പലം. റോഡില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ ധാരാളം കൊത്തുപണികളുള്ള സുന്ദരമായ ഗോപുരം കാണാം. പാലാഴി മഥനവും അനുബന്ധകഥകളുമാണത്രെ അതില്‍ സസൂക്ഷ്മം ചെയ്യപ്പെട്ടിരിക്കുന്നത്.

ഉള്ളിലേക്ക് കടക്കുന്നതിനു മുന്‍പേതന്നെ അമ്പലത്തിനു ഇടതുവശത്തായി ധാരാളം കൊത്തുപണികളുള്ള രഥം ആണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. ഞാന്‍ കണ്ടിട്ടുള്ള മറ്റ് രഥങ്ങളില്‍ നിന്നും കുറച്ച് വ്യത്യാസം തോന്നി ഇതിന്റെ ആകൃതിക്ക്‌. അതുകൊണ്ടുതന്നെ ക്യാമറയില്‍ പകര്‍ത്താന്‍ മറന്നില്ല.

ഗോപുരത്തിനുള്ളിലേക്ക് കടക്കുമ്പോള്‍  വല്ലാത്തൊരു കുളിര്‍മ്മ അനുഭവപ്പെട്ടു. ധാരാളം ചിത്രപ്പണികളുള്ള കല്‍ത്തൂണുകളാല്‍ ചുറ്റപ്പെട്ട രീതിയിലുള്ള ക്ഷേത്രമാണിത്. ഉയരം കുറഞ്ഞ, ഇരുണ്ട കുടുസ്സുമുറികളിലാണ് ഓരോ വിഗ്രഹവും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത്. ത്രിമൂര്‍ത്തികളെയാണ് ആദ്യം വണങ്ങിയത്. ശിവക്ഷേത്രമെന്നു അറിയപ്പെടുമെങ്കിലും  വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും സാന്നിധ്യം ഉണ്ടത്രേ അവിടെ. ആദ്യമായാണ്‌ അങ്ങനെ ഒരിടത്ത് ഞാന് എത്തുന്നത്.

ഓരോ പ്രതിഷ്ടയുടെ അരികില്‍ എത്തുന്നതിനു തൊട്ടുമുന്പായി തെരുവുകച്ചവടക്കാരെപോലെ പൂജാദ്രവ്യങ്ങള്‍ വില്‍ക്കാനായി ഉറക്കെ വിളിച്ചുപറയുന്ന കുറേപേരെ കണ്ടു. ‍ പ്രാര്‍ത്ഥനയുടെ ഫലം കൂട്ടാന്‍ ദേവന് പ്രിയമായ വഴിപാട് അവിടെ പൈസ കൊടുത്താല്‍ കിട്ടും!

അവിടെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പതിനെട്ടടി പൊക്കത്തില്‍ നില്‍ക്കുന്ന ഹനുമാന്‍പ്രതിമയാണ്. അദ്ദേഹത്തിനു മുന്നിലും വാഴയിലപൊതിയില്‍  വെണ്ണയും ചെറിയ കുപ്പികളില്‍ പനിനീരുമൊക്കെ തയ്യാറായിരുന്നു. ഭക്തന്റെ ആവശ്യത്തിനനുസരിച്ച് പൂജാരി പ്രതിമയുടെ പിന്നിലുള്ള പടികള്‍വഴി മുകളില്‍ ചെന്നുനിന്നു പൂജചെയ്യും. ആഞ്ജനേയരുടെ ദേഹത്ത് വെണ്ണയും വടമാലയും വെറ്റില മാലയും ചാര്‍ത്തി പൂജ ചെയ്തു പ്രസാദം താഴെ വന്നുതരും.

തൊഴുതിറങ്ങി ഒറ്റക്കല്‍ മണ്ഡപം  ചുറ്റിക്കണ്ടു തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ തിരുവിതാംകൂര്‍ രാജഭരണകാലം സങ്കല്പ്പിച്ചുനോക്കി. പത്താം ക്ലാസ്സില്‍ പഠിച്ച ധര്‍മരാജയും, സ്വാതിതിരുനാള്‍ സിനിമയുമെല്ലാം മനസിലൂടെ കടന്നുപോയി.   (മൈസൂര്‍ കൊട്ടാരം കണ്ടിറങ്ങുമ്പോള്‍ കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു ഭൃത്യയെങ്കിലുമായി ജനിച്ചില്ലല്ലോ എന്ന് സങ്കടം തോന്നിയിരുന്നു.)
കച്ചവടക്കാരും വാഹനങ്ങളും ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ചിന്തകളെ മുറിച്ചു.

തുടര്‍ന്ന്, ക്ഷേത്രക്കുളവും കണ്ടു തിരിച്ചുനടക്കുമ്പോള്‍ വഴിയരികില്‍ സ്ഫടികഭരണിയില്‍ ഉപ്പിലിട്ട നെല്ലിക്ക എന്നെ നോക്കി ചിരിച്ചു! തൊട്ടരികില്‍തന്നെ നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് ഉപ്പും മുളകുപൊടിയും വിതറി ഭംഗിയായി  നിരത്തിവെച്ചിരിക്കുന്ന പൈനാപ്പിളും പച്ചമാങ്ങയും! വായില്‍ കൊതിയുടെ പ്രളയം! ഹൈജീനിക്ക് ചിന്തകളെ ഒരു നിമിഷത്തേക്ക് അകറ്റിനിര്‍ത്തി കൈനീട്ടുമ്പോള്‍ മനസ്സില്‍ പറഞ്ഞു, ഈ സ്വാദിന് പകരം നില്‍ക്കാന്‍ ബര്‍ഗറും പിസയും ഒക്കെ എത്ര ജന്മമെടുക്കണം!

ഗോപുരത്തിന്റെ മുഴുവന്‍ ഭാഗവും സന്ദര്‍ശകരും ഒരുമിച്ചുകിട്ടണമെന്ന് വാശിപിടിച്ചു കൂടെയുള്ളയാള്‍‍ ക്യാമറ ഫോക്കസ് ചെയ്യുമ്പോള്‍ പിന്നില്‍ ഒരു വിളി.. 'ഭയ്യാ'ന്ന്... പിന്നെ 'സേട്ടാ' എന്നായി..   ഇളംറോസ്നിറത്തിലുള്ള പഞ്ഞിമിട്ടായി യുമായി ഫോട്ടോയില്‍ കയറിക്കൂടാനുള്ള വിളിയായിരുന്നു അത്.

ശുചീന്ദ്രത്തോട് വിടപറയുമ്പോള്‍ മനസ്സില്‍ വീണ്ടും നൂറ്റാണ്ടുകള്‍ക്കും അപ്പുറത്ത്   പട്ടുവസ്ത്രങ്ങള്‍ ഉലച്ചുകൊണ്ട്‌ ആരൊക്കെയോ നടന്നു...
 ദൂരെ എവിടെയോ അകന്നുപോവുന്ന കുളമ്പടിയൊച്ചകള്‍...  


ശുചീന്ദ്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിക്കികുട്ടന്‍ പറഞ്ഞുതരും.

Tuesday, January 4, 2011

ആന്‍ ഇതുവരെ കരഞ്ഞില്ല...

('കൂട്ടം' എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റില്‍ കഥാരചനമത്സരത്തില്‍  പ്രോത്സാഹന സമ്മാനം നേടിത്തന്ന കഥ )

വാതിലില്‍ തുടരെത്തുടരെ മുട്ട് കേട്ടിട്ടും ആന്‍ അനങ്ങാതെ കുറെനേരം കൂടി കിടന്നു. തുടന്നുള്ള മോളുടെ വിളിയില്‍ കലര്‍ന്ന ഗദ്ഗദം അവളെ തളര്‍ത്തി.

"മമ്മാ... പപ്പാടെ ഫോട്ടോ ഉണ്ട് പത്രത്തില്‍!"
ചരമതാളിന്റെ മൂലയ്ക്ക് തങ്ങളുടെ കല്യാണഫോട്ടോയില്‍നിന്നും അടര്‍ത്തിമാറ്റപ്പെട്ട നവീന്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. ആനിന്റെ സാരിയുടെ തുമ്പും കാണാം.

'കുവൈറ്റില്‍ മലയാളിഡോക്ടര്‍ അന്തരിച്ചു'

ആന്‍ താഴേക്ക്‌ ഓടിച്ചു വായിച്ചു.
ഹൃദയാഘാതം മൂലം മരണമടഞ്ഞ പ്രസിദ്ധനായ മറുനാടന്‍ മലയാളിക്ക് അര്‍ഹമായ പ്രാധാന്യം കൊടുത്ത് പത്രം എഴുതിയിരിക്കുന്നു.

"ഞാനാ ന്യൂസ്‌ കൊടുത്തത്. ആരെയെങ്കിലും അറിയിക്കാന്‍  വിട്ടുപോയെങ്കില്‍ അറിഞ്ഞോട്ടെ എന്നുവെച്ചാ.."
ജോസിച്ചായന്‍ നെടുവീര്‍പ്പോടെ നമിമോളെ ചേര്‍ത്തുപിടിച്ചു.
"നീയിങ്ങനെ ഒന്നും മിണ്ടാതേം കഴിക്കാതേം എത്ര ദിവസമാന്നു വെച്ചാ... ആന്‍? പോയവര് പോയി... ഒന്നുമില്ലേലും ഈ കുഞ്ഞിനിനി നീയല്ലേയുള്ളൂ... നീയോന്നുറക്കെ കരയുക പോലും ചെയ്തില്ലല്ലോ മോളെ.. "

ആന്‍ പത്രത്തിലെ നവീന്റെ മുഖത്തേക്ക് നോക്കി. എത്ര ശാന്തമായ മുഖമായിരുന്നു നവീന്! ആരോടും കയര്‍ത്തുസംസാരിക്കുന്നത് കണ്ടിട്ടില്ല. രോഗികള്‍ക്കും പ്രിയങ്കരന്‍. ദൈവം ആതുരസേവനത്തിനായി നേരിട്ടയച്ച മഹാന്‍ എന്നുവരെ തോന്നിയിട്ടുണ്ട് പരിചയപ്പെട്ട ആദ്യനാളുകളില്‍.. റൌണ്ട്സിനു റിപ്പോര്‍ട്ടുകളും ചാര്‍ട്ടുമായി പിന്നാലെ ഓടിനടക്കുമ്പോള്‍ ആരാധനയോടെ നോക്കിനിന്നു സ്വയം മറന്നുപോയ ദിവസങ്ങള്‍.. പിന്നീടത്‌ പ്രണയത്തിലും വിവാഹത്തിലും കലാശിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായി.

ജോസിച്ചായനും മോളും പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് എപ്പോഴോ മുറിവിട്ടുപോയി. ആന്‍ വീണ്ടും പുതപ്പിനടിയില്‍ രക്ഷ തേടി. ജോസിച്ചായന്‍ പറഞ്ഞതുപോലെ ഒന്ന് നിലവിട്ടുകരയാന്‍പോലും എന്തേ തനിക്ക് കഴിയാത്തത്?

ഒരുമിച്ചു ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോള്‍ കൂടെയുള്ളയാളിന്റെ ചെറിയ മാറ്റങ്ങള്‍ പോലും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നിട്ടും വൈകി. നവീന്‍ അത്രയ്ക്ക് സമര്‍ത്ഥനായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങള്‍, അതും രക്ഷപ്പെടുമെന്നു ഉറപ്പുണ്ടായിരുന്നവരുടെത്... അതില്‍ മിക്കതും നവീന്റെ കൈപ്പിഴകള്‍.. വീട്ടിലും അനാവശ്യമായ വക്കുതര്‍ക്കങ്ങള്‍.. ദേഷ്യം.. എന്നിട്ടും ആര്‍ക്കും പിടികൊടുക്കാതെ നടന്ന പ്രിയങ്കരന്‍!

ജോലിസമയം കഴിഞ്ഞുള്ള പുറത്തുപോക്കിലും പുതിയ കൂട്ടുകെട്ടുകളിലും അസ്വാഭാവികത ‌ തോന്നിയ നാളുകളിലായിരുന്നു തലയില്‍ വലിയൊരു കൂടം കൊണ്ടുള്ള അടിപോലെ അന്വേഷണഉദ്യോഗസ്ഥന്‍ മാര്‍ട്ടിന്‍ ഞെട്ടിപ്പിക്കുന്ന അറിവുകള്‍ പകര്‍ന്നത്.

നവീന് ഏതോ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്! അതിനേറ്റവും യോജിച്ചയിടമായി സ്വന്തം പ്രവര്‍ത്തനമേഘല തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന്! ഉറക്കം നഷ്ടപ്പെട്ട രാവുകളായി പിന്നീടങ്ങോട്ട്. ഉടലിലൂടെ കൈചുറ്റി ശാന്താമായുറങ്ങുന്നയാളിന്റെ അടഞ്ഞ കണ്പോളകള്‍ക്കടിയില്‍ ക്രൂരത സങ്കല്പ്പിക്കാനാവാതെ...
ജീവന്‍ കാക്കേണ്ടയാള്‍ക്ക് എങ്ങനെ ജീവനെടുക്കാനാവും! ‍ ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതൊക്കെ.. ഏതിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുക എന്നത് ഉദ്യോഗസ്ഥരുടെ സ്വഭാവമായി ആശ്വസിക്കാന്‍ ശ്രമിച്ചു..

ആശുപത്രിയിലെ പൊന്നോമന നാലുവയസ്സുകാരി സനയുടെ ആകസ്മികമരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവളുടെ മുഖത്ത് നമിമോളുടെ പുഞ്ചിരി കണ്ടിരുന്നു. ജോലിത്തിരക്കില്‍ നമിമോള്‍ക്ക് നഷ്ടപ്പെടുന്ന വാത്സല്യം പോലും അവള്‍ക്കു കൊടുത്തിരുന്നു. നവീന്റെ പേഷ്യന്റ് ആയിട്ടുപോലും അവളുടെ എല്ലാ വിവരങ്ങളും ഹൃദിസ്ഥമാക്കി. ഒടുവില്‍ ആശുപത്രി വിടാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെ....

നവീനോട് ആദ്യമായി കയര്‍ത്തു സംസാരിച്ചു. അയാളുടെ കണ്ണുകളിലെ ക്രൂരത നേരിട്ട് കണ്ടു. അതുവരെ അറിഞ്ഞതും കേട്ടതുമായതെല്ലാം സത്യമാണെന്ന അറിവ്... നിയന്ത്രണം വിട്ടു എന്തൊക്കെയാണ് സംസാരിച്ചതെന്നറിയില്ല...
നവീന്റെ പ്രഹരമേല്‍പ്പിച്ച അബോധാവസ്ഥയില്‍ നിന്നും ഉണരുമ്പോള്‍ അലങ്കോലപ്പെട്ട മുറിയുടെ മൂലയില്‍ അവള്‍ തീര്‍ത്തും ഏകയായി. സ്ഥലകാലബോധത്തിനു പിന്നാലെ വല്ലാത്തൊരു ഭയം വേദനയില്‍ പൊതിഞ്ഞ ശരീരമാസകലം വിറയലായി... കണ്മുന്നില്‍ ആശുപത്രികിടക്കകളും നോവുന്ന മുഖങ്ങളും... അയാള്‍ എല്ലാം നശിപ്പിക്കും.. തങ്ങള്‍ക്കുമാത്രം ന്യായമായ കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരില്‍ ഒരാളായി നവീനും..

ഇഴഞ്ഞും വലിഞ്ഞും മുറിക്കു പുറത്തുകടന്ന് ആന്‍ മാതാവിന്റെ ചിത്രത്തിനരികില്‍ മുട്ടുകുത്തി. അറിഞ്ഞതൊന്നും സത്യമാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. ആദ്യമായി കോട്ടും സ്റെതസ്കോപ്പും ധരിച്ചനാള്‍ അമ്മച്ചിയുടെ കുഴിമാടത്തിന്നരികെനിന്ന് 'വേദനിക്കുന്നവരെ രക്ഷിക്കുന്ന മാലാഖയാക്കാന്‍ നീ തമ്പുരാനോട്‌ പറയില്ലേ അന്നക്കുട്ടീ...' എന്ന് അപ്പച്ചന്‍ ചോദിച്ചപ്പോള്‍ അവളുടെ കാല്‍ക്കലേക്ക് പറന്നുവീണ റോസാപൂവിതളുകള്‍ ബൈബിളിന്നുള്ളില്‍ പതിഞ്ഞിരുന്നു.

അന്ന് മുഴുവന്‍ എവിടെയും പോവാതെ നവീനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നു ചിന്തിച്ചു. ഇതെല്ലാം മറ്റുള്ളവര്‍ അറിയുമ്പോള്‍...? നമിമോളെ ജോസിചായന്റെ അടുത്ത് നിര്‍ത്തിയത് നന്നായി. ഒരു ഭീകരന്റെ മകളായി... ഓ.. ജീസസ്! പപ്പയുടെ പുതിയ മുഖം അവളൊരിക്കലും കാണരുത്.  എന്തിനും മേലെയാണ് നിന്‍റെ സ്നേഹമെന്ന് എത്രതവണ പറഞ്ഞിരിക്കുന്നു! ഒരിക്കലും നവീനെ ഒരു ദുഷ്ടശക്തിക്കും വിട്ടുകൊടുക്കാനാവില്ല... സ്നേഹം കൊണ്ട് മാറ്റാം... എല്ലാവര്‍ക്കും നവീനെ തിരികെ വേണം.

വാതില്‍മണി മുഴങ്ങുമ്പോഴേക്കും നവീനായുള്ള വാചകങ്ങള്‍വരെ തയ്യാറായിരുന്നു. പക്ഷെ, പുറത്ത് അപ്രതീക്ഷിതമുഖങ്ങള്‍ തന്ന ഞെട്ടല്‍ തീരുന്നതിനു മുന്‍പേ അവരുള്ളില്‍ കയറി പരിശോധന തുടങ്ങിയിരുന്നു.

"സീ, ഡോക്ടര്‍, നവീനെ കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങളെയും സംശയത്തിന്റെ പേരില്‍ കൊണ്ടുപോവേണ്ടിവരും. സൊ, സഹകരിക്കുക. നവീനെകുറിച്ച് എന്ത് വിവരം കിട്ടിയാലും ഉടനെ ഞങ്ങളെ അറിയിക്കുക"

ഇരുളില്‍ ഒരു കള്ളനെ പോലെ നവീന്‍ ഉള്ളിലെത്തുമ്പോള്‍, ലൈറ്റ് പോലുമിടാതെ സോഫയില്‍ ഭീതിയുടെ പുതപ്പിനുള്ളില്‍ അവള്‍ ചുരുണ്ടിരിക്കുകയായിരുന്നു. അയാള്‍ അവളെ മുറിയിലെ കിടക്കയില്‍ കിടത്തി. ഭ്രാന്തമായി കീഴടക്കപ്പെടുമ്പോള്‍ ഏതോ ഗുഹാമുഖത്തുനിന്നും ആന്‍ അയാളുടെ ശബ്ദം കേട്ടു.

"ഐ നോ, നിങ്ങള്‍ക്കൊക്കെ ഞങ്ങള്‍‍ ചെയ്യുന്നത് തെറ്റാവും. ഒന്നുമറിയാത്തവരെ ഇല്ലാതാക്കുമ്പോള്‍ ചിലപ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്. പക്ഷെ... എനിക്കിനി മാറാന്‍ പറ്റില്ല... അവരെന്നെ ഇല്ലാതാക്കും... അല്ലെങ്കില്‍ പോലീസ് എന്നെ കൊണ്ടുപോകും.. എനിക്കിനിയും ജീവിക്കണം ആന്‍,  മാറ്റപ്പെട്ട പുതിയ ഭൂമിയില്‍... നമുക്ക് സ്വര്‍ഗമാക്കാം ഇവിടം. നീയും വേണം അപ്പോള്‍... ഐ ലവ് യു...ആന്‍.."

പരിശോധനക്കിടക്കയിലെ രോഗിയുടെ നിര്‍വികാരതയോടെ അയാളുടെ കീഴില്‍ കിടക്കുമ്പോള്‍ തലയ്ക്കുള്ളില് എപ്പോഴോ‍ കടലിരമ്പിത്തുടങ്ങി. തിരകളില്‍ മുങ്ങിത്താഴുന്ന ആരൊക്കെയോ... രക്ഷയ്ക്കായി കേഴുന്ന ആര്‍ത്തനാദങ്ങള്‍...

ഇടക്കാരോ അവളെ കുലുക്കി വിളിച്ചതുപോലെ തോന്നി..
"ആന്‍... എന്തൊരു കിടപ്പാണിത്! എഴുന്നേല്‍ക്ക് മോളെ... വല്ലതും കഴിക്ക്.. "
കയ്യില്‍ ഗ്ലാസ്സുമായി നില്‍ക്കുന്ന ഗ്രേസിചേടത്തിക്ക് പിന്നില്‍ അവള്‍ അമ്മച്ചിയെ തിരഞ്ഞു.
"അമ്മച്ചിയെ സ്വപ്നം കണ്ടോ.. ആന്‍ അമ്മച്ചീന്നു വിളിക്കുന്നത്‌ കേട്ടാ ഞാന്‍ വന്നത്."

മുഖം അമര്‍ത്തിത്തുടച്ച് എഴുന്നേറ്റിരിക്കുമ്പോള്‍ അവള്‍ക്ക് മാത്രമറിയുന്ന സത്യങ്ങള്‍ വീണ്ടും തലക്കുള്ളില്‍ തിങ്ങിഞെരുങ്ങി വീര്‍പ്പുമുട്ടിച്ചു. കണ്മുന്നില്‍ ഇപ്പോഴും ശ്വാസംമുട്ടി കൈകാലിട്ടടിക്കുന്ന നവീന്‍. എപ്പോഴാണ് നിയന്ത്രണവും ശക്തിയും തനിക്ക് കിട്ടിയതെന്ന് അവള്‍ക്കിപ്പോഴും ഓര്‍മ്മവന്നില്ല.. കട്ടിലിന്റെ തലഭാഗത്ത്‌ നിന്നുകൊണ്ട് തലയിണ അയാളുടെ മുഖത്തമര്‍ത്തിയത് ഈ കൈകള്‍ കൊണ്ട് തന്നെയായിരുന്നോ... അതും ജീവനെക്കാളേറെ സ്നേഹിച്ചയാളെ...! ഓര്‍ക്കാനാവുന്നില്ല ഒന്നും.. വലിഞ്ഞ് നീണ്ട കാലുകളുടെ ചലനം നിലക്കുന്നതുവരെ അമര്‍ത്തിപ്പിടിക്കുമ്പോള്‍ ആശുപത്രിയിലെ കട്ടിലുകളില്‍ ശാന്തമായുറങ്ങുന്നവരെ കണ്ടു.

അഞ്ചുമണിയുടെ അലാറം കേട്ടുണരുമ്പോള്‍ അരികില്‍ സുഖമായുറങ്ങുന്ന നവീന്‍ എന്നാണ് ആദ്യം തോന്നിയത്. മൂക്കിലൂടെ ഒലിച്ചിറങ്ങി കട്ടപിടിച്ച രക്തം കഴിഞ്ഞകാലം മുഴുവന്‍ ഒരുമിച്ചു ഓര്‍മ്മിപ്പിച്ചു.

മറുനാടന്‍ മലയാളിഡോക്ടറുടെ വിധവയായി നാട്ടിലേക്കു തിരിക്കുമ്പോള്‍ അമ്മച്ചിയുടെ മടിയില്‍ തലവെച്ചുറങ്ങുകയായിരുന്നു അതുവരെ എന്നാണ് തോന്നിയത്.

പക്ഷെ ഈ രഹസ്യം ഉള്ളില്‍ വെച്ച് എത്രകാലം! അപ്പച്ചന്‍ പ്രാര്‍ത്ഥിച്ചതുപോലെ രക്ഷകയായ മാലാഖ ആവേണ്ടിയിരുന്ന താന്‍ ഒരു ജീവനല്ലേ ഇല്ലാതാക്കിയത്! കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ചര്‍ച്ചകളില്‍ ദയാവധം ഒരു വിഷയമായപ്പോള്‍ അതുപോലും ആലോചിക്കാനാവില്ലെന്നു വാദിച്ചവള്‍ക്ക് എങ്ങനെ... എന്തുതന്നെ കാരണമായാലും.... ശിക്ഷ അര്‍ഹിക്കുന്നില്ലേ... തെറ്റാണ് ചെയ്തത്! നവീന്‍... നീയെന്നോട്‌ പൊറുക്കുമോ? നിന്‍റെ സ്വപ്‌നങ്ങള്‍ ഇല്ലാതാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല.. മറ്റുള്ളവരെ വിഷമിപ്പിച്ചു നമുക്കൊരു സന്തോഷം ഉണ്ടാവുമോ? നവീനെ ഒരു കൊലയാളിയായി കാണാന്‍ എനിക്കാവില്ലായിരുന്നു...  കര്‍ത്താവേ... ആരോട് പറയും? നവീന്‍ ഇല്ലാത്ത ലോകത്ത് തനിച്ച് എങ്ങനെ...! നമിമോളുടെ മുഖം കണ്ടു കൊതിതീര്‍ന്നില്ല... മാതാവേ...

ബൈബിളിലെ പേജുകള്‍ ഭ്രാന്തമായി മറിച്ചുകൊണ്ട് ആന്‍ അമ്മച്ചിയെ തിരഞ്ഞു..

കളിപ്പാട്ടവുമായി നമിമോള്‍ മുറിയിലെത്തുമ്പോഴും കരിമ്പടത്തിനടിയില്‍ ആന്‍ ചുരുണ്ടുകിടക്കുകയായിരുന്നു.