About Me

My photo
A person who loves to read, write, sing and share thoughts.

Thursday, January 15, 2009

എന്‍റെ മറ്റൊരു ബാല്‍ക്കണിക്കാഴ്ച്ച

"അമ്മേ.. ഒന്നിങ്ങോട്ടു വേഗം വരൂ.. "

ശനിയാഴ്ച്ചയുടെ ആലസ്യത്തോടെ പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരുന്ന എന്നെ മകള്‍ ഉറക്കെ വിളിച്ചു. രാവിലെ വൈകിയുണര്‍ന്നു ബാല്‍ക്കണിയിലെ ഗ്രില്ലിന്റെ തണുപ്പില്‍ കവിള്‍ ചേര്‍ത്തുവെച്ച് കാഴ്ച്ചകളില്‍ സ്വയംമറന്നു ഏറെനേരം നില്‍ക്കുക എന്നത് അവളുടെ ഒഴിവുദിവസത്തെ പതിവാണ്.


താഴെ പടിക്കല്‍ കുറെനേരമായി നാദസ്വരത്തിന്റെതു പോലത്തെ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ശനിയാഴ്ചത്തെ ഭിക്ഷക്കാരില്‍ ആരോ ഒരാളെന്നൂഹിച്ചതുകൊണ്ട് ശ്രദ്ധിച്ചതേയില്ലായിരുന്നു അതുവരെ.

"ആ പശൂന്‍റെ പുറത്തു എന്തിനാ അത്രേം തുണികള്‍ ഇട്ടിരിക്കുന്നത്? അതിന് വേദനിക്കില്ലേ? "


മകളുടെ വിളി വീണ്ടും വന്നപ്പോള്‍ കുഴച്ചുകൊണ്ടിരുന്ന പുട്ടുപൊടിയുടെ പാത്രം അടച്ചുവെച്ച് കൈകഴുകി ബാല്‍ക്കണിയില്‍ ചെന്നുനോക്കി. അപ്പുറത്തെ വീടിന്‍റെ പടിക്കല്‍ നില്ക്കുന്ന മീശക്കൊമ്പന്‍ ആയിരുന്നു ആദ്യം ശ്രദ്ധയില്‍ പെട്ടത്. കൈയിലെ നീണ്ട കുഴലില്‍ നിന്നുവന്ന ശബ്ദമാണ് നേരത്തെ കേട്ടത്. അയാളുടെ അടുത്ത് നെറ്റിയില്‍ നീണ്ട കുറിയിട്ട ഒരു കാള തലതാഴ്ത്തി നില്ക്കുന്നുണ്ടായിരുന്നു. ധാരാളം മണികള്‍ കൊരുത്ത, തുണി കൊണ്ടുള്ള ഒരു തടിച്ച ചരടാല്‍ മുഖവും കൊമ്പുകളും ചുറ്റി ബന്ധിക്കപ്പെട്ടിരിക്കുന്ന അതിന്‍റെ പുറത്ത് പരവതാനി പോലെ കട്ടിയുള്ള ഒരു തുണി ഇട്ടിരുന്നു. അതിന് മുകളിലായി നിറയെ പഴയ സാരികളും മറ്റു തുണിത്തരങ്ങളും ആ നാല്‍ക്കാലിക്ക്‌ താങ്ങാവുന്നതിലും അധികമാണെന്ന് തോന്നി. തെരുവുകള്‍ തോറും നടന്നു കിട്ടുന്ന പഴന്തുണികള്‍ ചുമക്കാനാവും അയാള്‍ അതിനെ കൊണ്ടുനടക്കുന്നത്. നീളമുള്ള മൂക്കുകയറിന്റെ മറ്റേയറ്റം അയാളുടെ കൈയിലായിരുന്നു. കുറച്ചു നേരം കൂടി അവിടെ നിന്നിട്ട് അയാള്‍ അടുത്ത പടിക്കലേക്കു നടന്നു. കയര്‍ വലിഞ്ഞപ്പോള്‍ ഏതോ ബാഹ്യപ്രേരണയാലെന്നപോലെ വിറയ്ക്കുന്ന മെലിഞ്ഞ കാലുകളോടെ ആ കാളയും ധൃതിയില്‍ നടക്കാന്‍ ശ്രമിച്ചു.



"ആ അപ്പൂപ്പനോട്‌ കുറച്ചു തുണി എടുത്തുമാറ്റാന്‍ പറയാമമ്മേ നമുക്ക്.."
ചുമലിലെ ഭാരത്തെ കുറിച്ചു എന്നെക്കാള്‍ നന്നായി ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കറിയാമെന്നു തോന്നി. ഇനിയും വരുമ്പോള്‍ പറയാമെന്നു അവളെ ആശ്വസിപ്പിച്ച്, വളവുതിരിഞ്ഞു മറയുന്ന ആ മിണ്ടാപ്രാണിയെ നോക്കി ഞങ്ങള്‍ വെറുതെ നിന്നു.

ഇവിടെ പ്രമുഖതാരങ്ങള്‍ വരെ അംഗങ്ങളായുള്ള മൃഗസംരക്ഷക സംഘടനകളുണ്ട്. ഈ ജീവിയുടെ വേച്ചുവേച്ചുള്ള നടത്തം കണ്ട് ഒരു കൊച്ചുകുട്ടിക്ക് തോന്നിയ സഹതാപം പോലും എന്തേ ഇവര്‍ക്കൊന്നും തോന്നിയില്ല എന്ന് അതിശയത്തോടെ ചിന്തിച്ചുപോയി ഞാന്‍.

1 comment:

പകല്‍കിനാവന്‍ | daYdreaMer said...

(((....ഠോ....))) ഇതു സിമന്റ് തറയല്ലേ... തേങ്ങ അടിച്ചാല്‍ ഉടയുമല്ലേ...??