About Me

My photo
A person who loves to read, write, sing and share thoughts.

Monday, June 23, 2008

പ്രതീക്ഷ

ഉച്ചയൂണു കഴിഞ്ഞു അടുക്കള വൃത്തിയാക്കുന്നതിനിടയിലാണ് ഇടിയോടുകൂടിയ മഴ പെയ്തുതുടങ്ങിയത്. ഉണങ്ങാനിട്ടിരുന്ന തുണികളും മറ്റും അകത്തെ അയയില്‍ വിരിച്ചിട്ടു പണികളെല്ലാം ധൃതിയില്‍ തീര്‍ത്ത് കുഞ്ഞിനെയുമെടുത്ത്‌ മുറിയിലേക്ക് നടക്കുമ്പോള്‍ നാലുവയസ്സുകാരി മൂത്തമകള്‍ ചിണുങ്ങിക്കൊണ്ട് അടുത്തെത്തി. തലേന്ന് ബീച്ചില്‍ നിന്നും വാങ്ങിയ പട്ടം പറത്താനുള്ള കാറ്റു വരുന്നതും കാത്ത്‌ രാവിലെ മുതല്‍ മുറ്റത്തിറങ്ങി നില്‍ക്കുകയായിരുന്നു. കാറ്റിനോടൊപ്പം ഇടിയുമായി മഴ എത്തിയതോടെ പട്ടവുമായി അകത്ത് കയറേണ്ടി വന്നു. റിമോട്ട് എടുത്തു കാര്‍ട്ടൂണ്‍ ചാനല്‍ പരതുന്നതിനിടെ അടുത്ത ഇടിയോടുകൂടി കരണ്ടും പോയി. ഒടുവില്‍ നിറം കൊടുക്കാനായി പെന്‍സിലും ചിത്രപുസ്തകവുമായി സോഫയില്‍ ഇരുപ്പായി.


കുഞ്ഞിനോടൊപ്പം കിടന്നുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ഇലച്ചാര്‍ത്തുകളെ തഴുകി ഭൂമിയെ പുല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന ജലകണങ്ങള്‍ ‍തായമ്പകയുടെ തനിയാവര്‍ത്തനം പോലെ ഓടിനു പുറത്തും ഉണങ്ങിവീണ ഇലകളിലും താളമിടുന്നുണ്ടായിരുന്നു.


ചിന്ത വീണ്ടും മുന്‍വശത്ത് തനിച്ചിരിക്കുന്ന മകളെ കുറിച്ചായി. കൂടപ്പിറപ്പ് വരുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യമൊന്നും അതംഗീകരിക്കാന്‍, അമ്മയുടെ സ്നേഹം പകുത്തുപോവുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഒന്നും ആ കുഞ്ഞുമനസ്സിനായിരുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടുകാരൊക്കെയും അവളെ സൂക്ഷിക്കണമെന്നും പാലുകൊടുക്കുന്നത് പോലും അവള്‍ കാണാതെ വേണമെന്നുമൊക്കെ ഉപദേശിച്ചിരുന്നു. പക്ഷേ, കുഞ്ഞുവാവയുടെ തുടുത്ത മുഖം ആദ്യമായി കണ്ടതോടെ ഓപ്പോള്‍ ഉണരുകയായിരുന്നു. അതോടെ എന്നും അമ്മയെ കെട്ടിപ്പിടിച്ചുമാത്രം ഉറങ്ങിയിരുന്ന അവള്‍, കുഞ്ഞുവാവ ഉറങ്ങിയതിനുശേഷം അമ്മ തന്‍റെ അടുത്തേക്ക് തിരിഞ്ഞുകിടന്നാല്‍ മതി എന്ന ആവശ്യം മാത്രമേ ഉന്നയിച്ചുള്ളുവല്ലോ. ഇളയ കുഞ്ഞിനു സുഖമില്ലാതിരുന്നതുകൊണ്ട് കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായിട്ട് അവളെ കാര്യമായി ശ്രദ്ധിക്കാനേ കഴിഞ്ഞിട്ടില്ല. എന്നിട്ടും പരിഭവമൊന്നും പറയാതെ എല്ലാം മനസിലാക്കി പ്രവര്‍ത്തിക്കുന്നുണ്ട് പാവം.


എന്തോ ശബ്ദം കേട്ടു ഞെട്ടി ഉണര്‍ന്നപ്പോള്‍ മാത്രമാണ് ആ കിടപ്പില്‍ അറിയാതെ ഉറങ്ങിപ്പോയതറിഞ്ഞത്. ഉറങ്ങികിടക്കുന്ന കുഞ്ഞിനരികില്‍ തലയിണ വെച്ച്, വസ്ത്രം നേരെയാക്കിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു. ചുറ്റഴിയാത്ത പട്ടത്തിനും ചിതറിക്കിടക്കുന്ന ചായപെന്സിലുകള്‍ക്കും മുഴുമിക്കപ്പെടാത്ത ചിത്രത്തിനും അരികെ സോഫയില്‍ ചരിഞ്ഞുകിടന്നുറങ്ങുന്ന മകളെ വാരിയെടുത്ത് മുറിയിലേക്ക് നടക്കവേ, പാതിമയക്കത്തില്‍ അവ്യക്തമായ അവളുടെ സ്വരം എന്‍റെ കാതിലെത്തി..

"മഴ പോയിട്ട് കാറ്റുവരും, അല്ലേ അമ്മേ.."

3 comments:

chimbu said...

sure,mazha poyittorikkal kattu varukatanne cheyyum.........

resmi said...

ethu pole oru mole kittiyathinu ...ne entra dhanya...........

നിരക്ഷരൻ said...

"മഴ പോയിട്ട് കാറ്റുവരും, അല്ലേ അമ്മേ.."

ആ നല്ല ‘ഓപ്പോളും’ ഈ നല്ല അമ്മയും ഈ പോസ്റ്റില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.സ്നേഹത്തില്‍ ചാലിച്ചെഴുതിയ പോസ്റ്റ് വളരെ നന്നായിട്ടുണ്ട്.

അഭിനന്ദനങ്ങള്‍